Wednesday, March 26, 2014

അയനം... സീതായനം..

ഓർമ്മകൾക്കെന്നും ഗൃഹാതുരത്വത്തിന്റെ സുഗന്ധമാണ്.
മറവിയുടെ തിരകളെടുക്കാതെ മനസിന്റെ തീരത്തു സൂക്ഷിക്കുന്ന ചില ഓർമ്മകളെങ്കിലും ഉണ്ടാകും എല്ലാവരിലും.
കാലത്തിന്റെ കൈകളാൽ അത് മായ്ക്കപ്പെടാതിരിക്കട്ടെ...

എഴുതിത്തുടങ്ങിയത് എന്നു മുതൽക്കെന്നറിയില്ല..
ഒന്നും എഴുതാൻ വേണ്ടി എഴുതിയതുമായിരുന്നില്ല..
ഏകാന്തതയുടെ ചട്ടക്കൂട്ടിൽ ഒരു ആശ്വാസമായിരുന്നു അക്ഷരങ്ങളെന്നും..
എന്തുകൊണ്ടോ സംഭവിച്ച സൌഹൃദങ്ങളുടെ അഭാവം പരിഹരിച്ചു തന്നത് കടലാസും പേനയുമെന്ന ചങ്ങാതിമാരായിരുന്നു..
സുഖവും ദുഃഖവും തൊട്ടറിഞ്ഞ് അവരെന്നും കൂടെ നിന്നു...

എഴുത്തിനെ ഇപ്പോഴും ഗൌരവത്തോടെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നു തന്നെയാണു ഉത്തരം..
എങ്കിലും പുസ്തകത്താളുകളിൽ കുത്തിക്കുറിച്ച് വലിച്ചു കീറി ഒളിപ്പിച്ചു വയ്ക്കുന്ന തലത്തിൽ നിന്നും സ്വതന്ത്രമായി എഴുതിത്തുടങ്ങിയത് ഈയിടയ്ക്കാണ്...

പ്രവാസത്തിന്റെ അതിരുകൾക്കുള്ളിൽ അക്ഷരങ്ങൾ വീർപ്പുമുട്ടിയപ്പോൾ പോംവഴിയായി മുന്നിലെത്തിയത് ബ്ലോഗെന്ന മാധ്യമം തന്നെയായിരുന്നു...
ബാലാരിഷ്ടതകൾ മാറും മുമ്പ് പൂട്ടിയ ആദ്യത്തെ ബ്ലോഗിൽ കുത്തിനിറച്ചത് മുഴുവൻ പ്രണയവും വിരഹവും മഴയുമൊക്കെയാണ്..

വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച് സീതായനത്തിലെ സീതയായി കൂട്ടിക്കൊണ്ട് വന്നത് ജീവിതയാത്രയിലെ സഹയാത്രികൻ തന്നെയായിരുന്നു..
പിന്നെ, സീതയെ വിമർശനങ്ങളിലൂടെയും അനുമോദനങ്ങളിലൂടെയും വളർത്തിയത് നിങ്ങളാണ്..

ആദ്യത്തെ വഴിത്തിരിവ് തന്നത് വെബ്സ്കാനിന്റെ ഉടമ മൈത്രേയി എന്ന ശ്രീലത ചേച്ചിയാണ്..
പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മുന്നോട്ടുള്ള യാത്രയിൽ...
കൂടെനടന്ന് വഴികാട്ടിയ ഒരുപാട് മുഖങ്ങളുണ്ട്...
പേരെടുത്തു പറയാൻ തുടങ്ങിയാൽ ചിലരെയെങ്കിലും വിട്ടുപോയേക്കുമെന്ന ഭയം..

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സാംസ്കാരിക സാഹിത്യ കൂട്ടായ്മകളുമായി കഴിയുമ്പോഴേക്കും രണ്ടു പുസ്തകങ്ങൾ സൈകതം ബുക്ക്സിന്റെ സഹായത്തോടെ പുറത്തിറങ്ങി കഴിഞ്ഞിരുന്നു... ഇനി ഒരു പുസ്തകം എന്ന ചിന്തപോലുമില്ലാത്ത സമയത്താണ് അപ്രതീഷിതമായി “ചിത്തമന്ത്രണങ്ങൾ” മനസിലൊരു മോഹമാകുന്നത്..

സീതായനത്തിനെ ബ്ലോഗുലകത്തിനു ആദ്യമായി പരിചയപ്പെടുത്തിയ തേജസിന്റെ ഉടമ മനോരാജേട്ടൻ തന്നെ ആ പുസ്തക മോഹത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ പിന്നെ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല...

പക്ഷേ, കഠിനപരീക്ഷകളുടെ നീണ്ട നിരകൾക്കൊടുവിൽ മാത്രമേ “ചിത്തമന്ത്രണങ്ങൾ” പ്രകാശിതമായുള്ളൂ...
കൂടെ നിന്നവർ പലരും വഴിക്ക് ഉപേഷിച്ചിട്ടും തള്ളിപ്പറഞ്ഞിട്ടും തളരാത്ത മനസ്സോടെ മുന്നോട്ട് തന്നെ നടക്കാൻ ഉള്ളിന്റെയുള്ളിൽ ആരോ പറഞ്ഞുകൊണ്ടേയിരുന്നു...

ആ സഹനത്തിനും ആത്മക്ഷതങ്ങൾക്കുമുള്ള ആശ്വാസമായി ഒടുവിൽ “ചിത്തമന്ത്രണങ്ങളെ”ത്തേടി ഒരു അവാർഡെത്തിയിരിക്കുന്നു...

നവരസം സംഗീതസഭയുടെ വാർഷികത്തോടനുബന്ധിച്ച് 2013-2014 ലെ രചനാ അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചെറുകഥയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് “ചിത്തമന്ത്രണങ്ങൾ” ആയിരുന്നു..
ഏപ്രിൽ പന്ത്രണ്ടാം തിയതി തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു മിത്രാനികേതനിൽ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിലത് സമ്മാനിക്കും...
എത്തിച്ചേരാൻ സാധിക്കുന്ന എല്ലാ നല്ല മനസുകളേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു..

മൂന്നുവർഷം പൂർത്തിയാകുന്ന സീതായനത്തിന്റെ യാത്രയിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ..
ചെറുതരി സുഖമുള്ള നോവുകളും സന്തോഷവുമായി ഒരു യാത്ര...

ഏതു യാത്രയ്ക്കും ഒരവസാനമുണ്ടാകും..
ഇടയ്ക്ക് ഒരല്പം വിശ്രമവും..
സീത ഇനി ഒരല്പം വിശ്രമത്തിനാണ് ശ്രമിക്കുന്നത്...

എല്ലാം എഴുതിക്കഴിഞ്ഞുവെന്നോ ഉയരങ്ങൾ കീഴടക്കിയെന്നോ ഉള്ള അഹങ്കാരമല്ല ഈ തീരുമാനത്തിന്റെ പിന്നിൽ..
അനുഭവങ്ങൾ സമ്മാനിച്ച മുറിവുകളുണങ്ങാൻ കുറച്ചു സമയം വേണം..

അവ പഠിപ്പിച്ചത് വലിയ പാഠങ്ങൾ.
സാഹിത്യലോകത്ത് സഹൃദയരെക്കാൾ സദാചാരമുഖവും കഴുകന്റെ മനസുമുള്ളവരാണ് കൂടുതലെന്ന തിരിച്ചറിവ്..
ബഹുമാനിച്ച നാവുകൊണ്ട് മാറ്റി വിളിക്കേണ്ടി വരുന്ന പ്രവർത്തികൾ..
സാഹിത്യരംഗം മുഖം‌മൂടികളുടെ സമ്മേളനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യെന്നായിരിക്കുന്നു..
ആണെഴുത്തും പെണ്ണെഴുത്തുമല്ല ആണും പെണ്ണും എന്ന കാഴ്ചപ്പാടുകളാ‍ണ് ചുരുക്കം ചിലർ ഈ രംഗത്ത് നിൽക്കാൻ കാരണം തന്നെ.. 

സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും വൃത്തിയുള്ള മുഖം‌മൂടികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച വികൃതമായ മുഖങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ...
ഇനിയും നിണമൊഴുകിത്തീരാതെ അവ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..

ഒരു വിശ്രമത്തിന്റെ അനിവാര്യത..
പ്രിയപ്പെട്ടവരേകിയ മുറിവുകളുണക്കി ശക്തമായ ഒരു തിരിച്ചു വരവിനു വേണ്ടി തൽക്കാലം ഒരു ഇടവേള....

Thursday, March 20, 2014

കഥ പറയുന്ന ശിലകൾ...

“ദേവീ, ഇവിടെയടുത്ത് ചരിത്രമുറങ്ങുന്ന സ്ഥലം ഏതാണുള്ളത്..?”
“ താനീ നാട്ടുകാരിയല്ലേ?” ,
ആൻസിയുടെ ചോദ്യം ഒരല്പം ചിന്തകളെ പിടിച്ചുലയ്ക്കാതിരുന്നില്ല.
കൊല്ലത്തു നിന്നും വല്ലപ്പോഴും സന്ദർശനത്തിനെത്തുന്ന ആൻസിയും കുടുംബവും.
അവരെക്കൂട്ടി കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയുമൊക്കെയായിരുന്നു മനസ്സിൽ.
പക്ഷേ..
പതിവിൽ നിന്നും വേറിട്ട് എന്തെങ്കിലും കാട്ടിക്കൊടുക്കണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് അവളുടെ പെട്ടെന്നുള്ള ഈ ചോദ്യമായിരുന്നു.
ചരിത്രസംഹിതകളുടെ അനന്തസാഗരവും പേറി കന്യാകുമാരിയും ശുചീന്ദ്രവുമൊക്കെ നിലകൊള്ളുമ്പോഴും ചിന്തകൾ വേറിട്ടൊരു കാഴ്ചയ്ക്കായി അലയുകയായിരുന്നു.
ചിതറാലിന്റെ പ്രകൃതിദത്ത മനോഹാരിത മാനുഷിക വ്യവഹാരങ്ങൾക്കൊടുവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സന്ദീപിന്റെ വാക്കുകളിൽ നിന്നും തിരുച്ചറിഞ്ഞതു കൊണ്ടാവണം അങ്ങോട്ടു പോകാൻ തോന്നിയില്ല.
അപ്രതീക്ഷിതമായൊരു ചിന്ത പെട്ടെന്ന് മിന്നായം പോലെ തെളിഞ്ഞുമാഞ്ഞു.
മാർത്താണ്ടത്തു നിന്നും വലത്തോട്ട് തിരിയുന്നതിനു പകരം ഇടത്തോട്ടായി യാത്ര.
ഡ്രൈവിംഗിലെ വന്യതയോ കാഴ്ചകളുടെ വശ്യതയോ പുറത്തോട്ട് നോക്കിയിരിക്കാൻ അവളെ പ്രേരിപ്പിച്ചിരിക്കണം ..
കുട്ടികൾ പുറകിൽ അവരവരുടെ ലോകത്താണ്.
“ചിതറാലിലേക്കാണോ?”
ആകാംഷ മുറ്റിയ ചോദ്യത്തിനു മറുപടി നൽകാൻ തോന്നിയില്ല.
ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി മാത്രം ഒളിപ്പിച്ചു വച്ചു , “കണ്ടോളൂ” എന്ന അർത്ഥത്തിൽ.
പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കേണ്ടെന്ന് തോന്നിയതു കൊണ്ട് വളരെപ്പതിയെ ആണ് കാറോടിച്ചത്.
അതുകൊണ്ട് തന്നെ പത്തു മിനിട്ടു കൊണ്ട് എത്തിച്ചേരാവുന്ന കുലശേഖരത്തെത്താൻ അരമണിക്കൂറെടുത്തു.
“ഈ വഴി എങ്ങോട്ടാ ദേവി പോണെ?”
ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന വഴിയിലേക്ക് നോക്കിയാണ് ചോദ്യം.
“ഇത് പെരിഞ്ചാണി ഡാമിലേക്ക് പോകുന്ന വഴിയാണ്. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ആ ഡാം.ഇതുവഴി പോയാൽ പൊന്മന, മംഗലം തുടങ്ങിയ സ്ഥലങ്ങളും കാണാം”.
പഠിക്കുന്ന കാലത്ത് എന്റെ നിശ്ശബ്ദതയ്ക്ക് ഭീഷണിയായി ചോദ്യങ്ങളുയർത്തി അല്പം നീരസം സമ്പാദിച്ചിരുന്ന കൂട്ടുകാരിയോട് ഇത്തവണ മറുപടി പറയുമ്പോൾ , പക്ഷേ സഹിഷ്ണുതാമനോഭാവമായിരുന്നു.
ഒരു ഗൈഡിന്റെ ഉത്തരവാദിത്വം ഭരിച്ചിരുന്നോ ?
നിമിഷങ്ങൾക്കുള്ളിൽ കോൺ‌വെന്റ് ജംഗ്ഷനിലെത്തി.
ഇടത്തോട്ട് തിരിഞ്ഞാൽ തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയായി.
കുറ്റാലത്തിന്റെ ചെറിയൊരു പതിപ്പാണ് തൃപ്പരപ്പിലുള്ളത്.
കാറ് വളവുതിരിവുകൾ ശ്രദ്ധിക്കാതെ നേരെയുള്ള റോഡിലൂടെ ഓടി.
തെല്ലാശ്ചര്യത്തോടെ അവൾ തിരക്കി, “പേച്ചിപ്പാറ ഡാമിലേക്കുള്ള വഴിയെന്നാണല്ലോ അവിടെ എഴുതി വച്ചിരിക്കുന്നത്. നമ്മളങ്ങോട്ടേക്കാണോ?”
ചെറിയൊരു പുഞ്ചിരിയോടെ അവളുടെ സംശയനിവാരണം നടത്തുമ്പോൾ അറിയാതെ ഒരു മുത്തശ്ശിയുടെ ഭാവമുൾക്കൊള്ളുകയായിരുന്നുവോ?
1897-1906 കാലഘട്ടത്തിൽ കല്ലാർ, ചിറ്റാർ, കുറ്റ്യാർ എന്നീ കൈവഴികളുടെ പ്രഭവസ്ഥാനമായ കോടയാർ നദിയുടെ മുകളിലായിട്ടാണ് പേച്ചിപ്പാറ ഡാം സ്ഥാപിച്ചത്.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ മേൽനോട്ടത്തിൽ ഹംബാരി അലക്സാണ്ടർ മിഞ്ചൻ എന്ന ഇംഗ്ലീഷ് എഞ്ചിനീയർ പണി കഴിപ്പിച്ചതാണീ ജലസംഭരണി.
നാട്ടുഭാഷയിൽ അദ്ദേഹം മിഞ്ചൻ ധ്വര എന്നാണറിയപ്പെട്ടിരുന്നത്.
                                                    -പേച്ചിപ്പാറ ഡാം- ചിത്രം ഗൂഗിളിന്റേത്
മിഞ്ചൻ‌ധ്വര സഞ്ചരിച്ചിരുന്നത് വില്ലുവണ്ടിയിലായിരുന്നുവത്രെ.
അതും കേശവൻതമ്പിയുടെ വീട്ടിലെ വില്ലുവണ്ടിയിൽ.
അന്നാ പരിസരപ്രദേശങ്ങളിൽ പ്രമുഖർക്ക് സഞ്ചരിക്കാൻ പറ്റിയ ആഡംബരപൂർവ്വമായ വില്ലുവണ്ടി ഉണ്ടായിരുന്നത് അച്ഛൻ വീട്ടിലായിരുന്നു എന്നുള്ളത് അഭിമാനിക്കാൻ പറ്റുന്നതിനെക്കാൾ തെല്ല് അലോസരമാണുണ്ടാക്കിയിട്ടുള്ളത്.
മഹാനായ ദേശാഭിമാനി വേലുത്തമ്പി ദളവ പിറന്ന ശാഖ..
അദ്ദേഹത്തിനൊരപമാനം എന്ന വണ്ണം ഒരു വെള്ളക്കാരനു ഗതാഗത സംവിധാനം ഒരുക്കി വിനീതവിധേയരായി ഒതുങ്ങി നിന്ന പഴമയെ ഉൾക്കൊള്ളാനിപ്പോഴും മനസ്സനുവദിക്കുന്നില്ല.
ലക്ഷ്യം പേച്ചിപ്പാറ ഡാമല്ലായിരുന്നുവെന്ന് അവൾക്ക് മനസിലായത് ആ വഴിയിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം പോയി കാർ ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ്.
വഴിവക്കിൽ “തിരുനന്തിക്കര” എന്നെഴുതിവച്ചത് ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവില്ലെന്ന് ആകാംഷമുറ്റിയ ആ കണ്ണുകൾ വിളിച്ചറിയിച്ചു.
ഏകദേശം അരകിലോമീറ്ററോളം പോകേണ്ടി വന്നതേയുള്ളൂ, യാത്രയുടെ സസ്പെൻസ് പൊളിച്ചുകൊണ്ട് തിരുനന്തിക്കര മഹാദേവക്ഷേത്രം ദൃശ്യമായി.
കാറൊതുക്കിയിട്ട് അവളോടും കുഞ്ഞുങ്ങളോടുമൊപ്പം ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാത്ത ശാന്തതയായിരുന്നു.
                                              -തിരുനന്തിക്കര മഹാ‍ദേവക്ഷേത്രം-
തമിഴ്നാട്ടിൽ ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ശിവാലയം ഓട്ടം എന്ന ചടങ്ങിൽ ഭക്തർ സന്ദർശിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നാലാമത്തേതാണ് തിരുനന്തിക്കര മഹാദേവക്ഷേത്രം.
ഇതിന്റെ മറ്റൊരു പ്രത്യേകത ഇവിടെത്തന്നെ എതിർവശത്തായി വിഷ്ണുവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതാണ്.

വിശാലമായ ചുറ്റമ്പലം വലം വയ്ക്കുമ്പോൾ മനസിലൊരു നോവു പോലെ കൂവളം നിൽക്കുന്നത് കാണാതെപോകാൻ തോന്നിയില്ല.
മനസിൽ നന്മയുള്ള അമ്പലവാസികൾ ഒരുപാട് കഥകൾ പറഞ്ഞു തന്നു ക്ഷേത്രത്തെക്കുറിച്ചും മറ്റും.
രാത്രികളിൽ ജീവൻ വച്ച് തീറ്റതേടുന്ന നന്തികേശനെക്കുറിച്ചുള്ള കഥയായിരുന്നു അതിലേറ്റവും ആകർഷകമായി തോന്നിയത്.
ആതിഥേയ സംസ്കാരം പരിഷ്കാരികളെന്നൂറ്റം കൊള്ളുന്ന നമ്മൾ അവരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മുകളിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളുണ്ട്.
തുടർച്ചയായ പടിക്കെട്ടുകളല്ലവ.
അഞ്ചാറു പടികൾക്കു ശേഷം നടക്കാൻ കുറച്ച് സ്ഥലം, വീണ്ടും പടികൾ, അങ്ങനെ.

ഇരുവശത്തും ഭംഗിയായി വെട്ടിയൊരുക്കി വിട്ടിരിക്കുന്ന പച്ചപ്പിന്റെ വേലി.
മുകളിലേക്ക് കയറുമ്പോൾ ഇടയ്ക്കൊരു അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
കൂടെ വന്ന ക്ഷേത്രം സൂക്ഷിപ്പുകാരനാണത് വിശദീകരിച്ചത്.
ആ അതിർത്തിക്ക് മുകളിലോട്ട് ദേശീയ പുരാവസ്തുവകുപ്പിന്റെയും താഴേക്ക് സംസ്ഥാനഗവണ്മെന്റിന്റേയും നിരീക്ഷണത്തിലാണത്രേ കാര്യങ്ങൾ നടക്കുന്നത്.
പരസ്പരമുള്ള ഈ വേർതിരിവ് ക്ഷേത്രങ്ങളുടെ വികസനകാര്യങ്ങളിൽ ഒട്ടേറെ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സ്ഥലവാസികൾക്കൊപ്പം ഞങ്ങൾക്കും ആശങ്ക തോന്നാതിരുന്നില്ല.
അങ്ങകലെ മലമടക്കുകൾക്കുള്ളിൽ, ഒളിപ്പിച്ചു വച്ചതുപോലെ ആ ഗുഹാക്ഷേത്രം കാണാം.
ചരിത്രമുറങ്ങുന്ന ശിലകൾ.
ഒരായിരം കഥകൾ നെഞ്ചോട് ചേർത്തുപിടിച്ച് അവരങ്ങനെ കാലാതീതരായി നിലകൊള്ളുന്നു.

ഏഴാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ച ഈ ക്ഷേത്രം കാലക്രമേണ ഹിന്ദുമതത്തിലേക്ക് ദത്തെടുക്കപ്പെടുകയായിരുന്നു.
ആദ്യം തെക്കേ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മഹാദേവക്ഷേത്രത്തെ പിന്നീട് തമിഴ്നാടു സർക്കാറും ഗുഹാക്ഷേത്രത്തെ പുരാവസ്തു വകുപ്പും ഏറ്റെടുക്കുകയുണ്ടായി.
പടികയറി മുകളിലെത്തിയാൽ ക്ഷേത്രമുൾക്കൊള്ളുന്ന പാറയാണ്.
ഇടതുവശത്ത് സന്ദർശകർക്കുവേണ്ടി ചരിത്രപ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രേഖകളുടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പാറയിൽ വെട്ടിയുണ്ടാക്കിയ പടികൾ ക്ഷേത്രത്തിലേക്ക് സന്ദർശകനെ സാകൂതം ക്ഷണിക്കും.
മുകളിൽ അവനായി ഒരത്ഭുതപ്രപഞ്ചം ഒരുക്കിവച്ച് കാത്തിരിക്കുന്നുണ്ട് കാലമെന്നറിയിക്കാതെ..
അവിടെ പഴയകാല എഴുത്തുകളുടെ മായികപ്രപഞ്ചമുണ്ട്...
ഭിത്തിയിൽ മുഴുവൻ വട്ടെഴുത്തുകളാണ്..
തിരുനന്തിക്കര ശിലാശാസനങ്ങൾ എന്നു കാലം വാഴ്ത്തുന്ന വിളംബരങ്ങൾ.

ആറോളം ശാസനങ്ങളിവിടെ കൊത്തിവച്ചിട്ടുണ്ട്.
ഒന്നാമത്തേത് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണെന്ന് വിശ്വസിക്കുന്നു.
ചാത്തൻ മുരുകന്റെ മകൾ ചേന്തിയെ വിവാഹം ചെയ്ത് അവളുടെ ചെലവിനായി ദാനം നൽകിയ ഭൂമിയുടെ ചേപ്പാടാണ് ശാസനരൂപത്തിൽ അതിൽ ആലേഖനം ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ ചേരരാജാവയ കുലശേഖരദേവന്റെ മകൾ നടത്തിയ ക്ഷേത്രശാസനമാണ് രണ്ടാമത്തേത്.
തിരുനന്തിക്കര ഭട്ടാരകനു കെടാവിളക്കിനു വേണ്ടി ധനം ദാനം ചെയ്ത രേഖയാണത്.
ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവരുടെ വിവരങ്ങളും ശാസനത്തിൽ പരാമർശിച്ചിട്ടുണ്ട്.

രാജരാജചോളന്റെ നാളായ അല്പശിയിലെ ചതയം നാളിൽ ആറാട്ടോടുകൂടി ഉത്സവം നടത്താനും രാജാവിന്റെ പേരിൽ അന്നേദിവസം ഒരു വാടാവിളക്ക് കത്തിക്കാനുമായി ക്ഷേത്രത്തിലേക്ക് കന്യാകുമാരി ജില്ലയിലെ മുട്ടം എന്ന ഗ്രാമം ദാനമായി നൽകുന്നതാണ് മറ്റൊരു ശാസനമായി അവിടെ കൊത്തിവച്ചിരിക്കുന്നത്.

തിരുനന്തിക്കരയിലെ ഗണപതിക്ക് പൌരമുഖ്യർ ഭൂദാനം ചെയ്യുന്നതിനെക്കുറിക്കുന്നതാണ് നാലാമത്തെ ശാസനമെങ്കിൽ നാഞ്ചിനാട്ട് വേങ്കോട്ടുമലയിൽ അമ്പി എന്ന അരയൻ കെടാവിളക്ക് കത്തിക്കാൻ ഒരു വിളക്കും അതിൽ പകരാനുള്ള നെയ്യുണ്ടാക്കാനായി പാലെടുക്കാൻ ഒമ്പതു എരുമകളേയും ദാനം ചെയ്യുന്നതാണ് അഞ്ചാമത്തെ ശിലാശാസനം.

മംഗലച്ചേരി ശിവാകരൻ എന്നൊരാൾ തിരുവല്ലയിലേയും തിരുനന്തിക്കരയിലേയും ഭട്ടാരകന്മാർക്ക് ക്ഷേത്രാവശ്യങ്ങൾക്കായി ഭൂമി ദാനം ചെയ്ത രേഖകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശാസനം ഗുഹാക്ഷേത്രത്തിനകത്തായിട്ടും കാണാൻ കഴിയും.
ശിലകൾ കഥപറയുന്ന ശാസനങ്ങളുടെ ലോകത്തു നിന്ന് വാതിൽ കടന്ന് അകത്തു കയറിയാൽ വർണ്ണങ്ങളുടേയും വരകളുടേയും അത്ഭുതലോകമാകും നമ്മെ എതിരേൽക്കുക.
ഒമ്പതും പത്തും ശതകത്തിലെ ആരോ വരച്ച ചിത്രങ്ങളാണ് ചുമരിലും മച്ചിലുമൊക്കെ. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദർഭങ്ങളാണു പകർത്തിയിട്ടുള്ളത്.
ഒക്കെയും ഇലച്ചാർത്തുകളും പ്രകൃതിവിഭവങ്ങളും ചാലിച്ച നിറക്കൂട്ടുകൾ കൊണ്ട്..
ഗുരുവായൂരിലെ ചിത്രകലകൾ പോലെ..
കാലം നിറം മങ്ങിച്ച വർണ്ണവിസ്മയങ്ങൾ പ്രകൃതിയുടെ ക്യാൻവാസിൽ പുത്തൻ‌തലമുറയിലെ സർഗ്ഗവൈഭവത്തെ വെല്ലുവിളിയോടെ നേരിടുന്ന കാഴ്ച.
ഉള്ളിലുള്ള ചിത്രങ്ങൾ പകർത്താനുള്ള അനുമതിയില്ലാത്തതിന്റെ നേർത്ത നൊമ്പരത്തോടെ പടിയിറങ്ങി.
ഗുഹാക്ഷേത്രത്തിൽ നിന്നും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രക്കാവൽക്കാരൻ ചോദിച്ചത് അതിനു പുറകിലെ മലമുകളിലുള്ള ശിവപ്രതിഷ്ഠ ദർശിക്കുന്നില്ലേയെന്ന്.
അങ്ങനൊരു സംഭവം അവിടുള്ളത് അറിയാമായിരുന്നില്ല.
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞങ്ങൾ വലതു ഭാഗത്തു കണ്ട വഴിയിലൂടെ നടന്നു. കുറച്ച് മുന്നോട്ട് പോകുമ്പോൾ മുകളിലെ പാറയിലേക്ക് കയറാനുള്ള വഴി തെളിഞ്ഞു.
അതിലൂടെ തപ്പിയും തടഞ്ഞും കയറി.
ക്ലേശകരമായ യാത്ര എന്നു വെറുതേ പറയുന്നതിൽ അർത്ഥമില്ല.
ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വീഴാതെ കേറുന്നത് തീർത്തും ആയാസകരം തന്നെ.

മലമടക്കുകളാൽ പ്രകൃതി തീർത്ത പടിക്കെട്ടുകളിലൂടെ മുകളിലെത്തിയാൽ ഒരു വടവൃക്ഷച്ചുവട്ടിൽ കാറ്റും വെയിലും മഴയുമൊക്കെയേറ്റ് സുസ്മേരവദനനായിരിക്കുന്നുണ്ട് സംഹാരകൻ.

അതിനു മുന്നിൽ കണ്ണാടിക്കൂട്ടിൽ എന്തോ കണ്ട് ഞങ്ങൾ ആകാംഷയോടെ നോക്കി.

കല്ലിൽ ഒരു പാദം പതിഞ്ഞ പാട്. അതിനെ മഹാദേവപാദമെന്ന സങ്കൽ‌പ്പത്തിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തുന്നു.

ആദിമമനുഷ്യൻ അവശേഷിപ്പിച്ചു പോയ അടയാളമായിരിക്കാം എന്ന യുക്തിചിന്ത മനസിൽ വേരോടുമ്പോഴും ഭക്തിസാന്ദ്രമായ മനസ്സ് മന്ത്രിച്ചു “ഓം നമഃ ശിവായഃ”.

പതിയെ വൃക്ഷപൂജാമന്ത്രം ചൊല്ലി വലം വച്ചു.
അതിനിടയിലാണു പുറകിൽ വീണ്ടും നീണ്ടു നിവർന്നു കിടക്കുന്ന പർവ്വത ശിഖരങ്ങൾ കാഴ്ചയിൽ‌പ്പെട്ടത്.
പിന്തിരിയാനൊരുങ്ങുന്ന മനസിനെ അവ തങ്ങളിലേക്ക് മാടി വിളിച്ചു കൊണ്ടിരുന്നു.

രണ്ടും കൽ‌പ്പിച്ച് കയറി.
മുകളിലെ സുരക്ഷിതമെന്നു തോന്നിക്കുന്ന ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പോൾ അങ്ങകലെ ആരോ ഒരാൾ കിടക്കുമ്പോലെ സഹ്യാദ്രി മോഹിപ്പിക്കുന്നുണ്ടായിരുന്നു.

 
നേർത്ത ജലകണികകളുടെ മുത്തണിഞ്ഞ് മലകയറി വരുന്ന തെക്കൻ കാറ്റ്..
നിശ്ശബ്ദമായ അന്തരീക്ഷം.. 
ഭക്തിയുടെ നിറവിൽ മഹാദേവൻ. 
ഒന്നു മെഡിറ്റേഷൻ ചെയ്യാൻ ആരും കൊതിക്കുന്ന സന്ദർഭം..
സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾക്കൊടുവിൽ ഓർമ്മകളുടെ ഭാണ്ഢവും പേറി മലയിറങ്ങി..
പ്രകൃതിയുടെ കൽ‌പ്പടവുകളിറങ്ങി ഗുഹാക്ഷേത്രത്തിൽ തിരിച്ചെത്തി മനുഷ്യനിർമ്മിതമായ പടിക്കെട്ടുകളിലൂടെ മഹാദേവ സന്നിധാനത്തിലെത്തി യാത്ര പറഞ്ഞ് തിരികെ കാറിൽ കയറുമ്പോൾ രണ്ടു ചോദ്യങ്ങൾ മനസിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...
ഇലച്ചാർത്തുകളുടെ വർണ്ണങ്ങളിൽ വിസ്മയം തീർത്ത ആ മഹത്പ്രതിഭ ആ‍രായിരുന്നിരിക്കും?
പാറക്കല്ലുകളിൽ പാദം പതിപ്പിച്ചു വച്ച ആ‍ അത്ഭുതപ്രതിഭാസം ആരുടെ സർഗ്ഗഭാവനയായിരുന്നിരിക്കും..??
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുഴറുന്ന മനസുമായി ഒരു മടക്കം..
പുതിയ തീരങ്ങൾ തേടി..
 *****************************************************************************************

ഫെയ്സ് ബുക്കിലെ യാത്രാ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത്......