Thursday, March 31, 2011

തുറക്കാത്ത വാതായനം.....



ചിത്രശലഭങ്ങള്‍ പാറുന്ന താഴ്വാരം....മഴ മഞ്ഞായി പെയ്യുന്നു....വാനമേല്‍പ്പിച്ച ചുംബന മുത്തുകൾ പേറി നാണിച്ച് തല താഴ്ത്തി സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ഡാഫഡിൽ പുഷ്പങ്ങള്‍ .....പ്രണയികളെ കാത്ത് ചുമന്ന പട്ടുടുത്ത് ഗുല്‍മോഹര്‍......

എന്നും ഒരു മോഹമായ് മനസ്സില്‍ കൊണ്ട് നടന്ന മാടപ്രാവിന്റെ നനുത്ത വെള്ള ചിറകുകള്‍ തനിക്കും സ്വന്തം....മെല്ലെ കുഞ്ഞി ചിറകുകള്‍ വീശി നോക്കി...ഹായ് എന്ത് രസം....മെല്ലെ മെല്ലെ പറന്നു നടന്നു ....

ആരാണ് കൈയ്യില്‍ പിടിച്ചത്...

സ്വര്‍ണ്ണ ചിറകുകളുള്ള കുതിരപ്പുറത്ത് അതാ പുഞ്ചിരി തൂകി സുന്ദരനായൊരു രാജകുമാരന്‍...ചിന്തിക്കാന്‍ സമയം തരാതെ കോരിയെടുത്ത് കുതിരപ്പുറത്ത് ഇരുത്തി മേഘ മാലകളിലേക്ക് അവന്‍ പറന്നു.....ചുറ്റും വെള്ള മേഘ തുണ്ടുകള്‍.....ഒന്ന് തൊടാന്‍ കയ്യെത്തിച്ചു.....

“ ഠിം ”

....ഹോ എന്താ അത്...  

ഞെട്ടിയുണര്‍ന്നു ...പതിവ് പോലെ വീണ്ടും ഫ്ലവര്‍ വേസ്‌ പൊട്ടിച്ചിരിക്കുന്നു...ഇന്നലെ വാങ്ങിയതായിരുന്നു ....എന്റെ ഒരു സ്വപ്നം...


സ്വപ്നത്തെ ശപിച്ച്  എണീറ്റു......അഴിഞ്ഞുലഞ്ഞ നീണ്ട മുടി വാരി കെട്ടി വസ്ത്രങ്ങള്‍ നേരെയാക്കി ഉടഞ്ഞ ചില്ലുകള്‍ വാരിയെടുത്ത്‌ ജനലിനു സമീപം ഇരുന്ന ചവറ്റു കൊട്ടയില്‍ ഇട്ടു...


ഹായ് ...പുറത്ത് മഴ പെയ്യുന്നു...


മെല്ലെ ജനലിന്റെ അടുത്തേക്ക് നടന്നു...ഭൂമിയുടെ താപം മഴത്തുള്ളികളെ പുക മറയായ്‌  ജനൽ‌പ്പാളികളില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു...


മനസ്സിലെ കുട്ടിത്തം ഉണര്‍ന്നു....ചൂണ്ടു വിരല്‍ കൊണ്ട് മെല്ലെ എഴുതി .....“നന്ദന” ...

ചുണ്ടില്‍ ഒരു കുസൃതി ചിരി കളിയാടിയോ...മെല്ലെ കൈപ്പത്തിയൊന്നു പതിപ്പിച്ചു...വിരലുകൾ കൊണ്ട് എന്തൊക്കെയൊ വരച്ചു...അപ്പോഴേക്കും ദേഷ്യം വന്നു..എല്ലാം തുടച്ച് കളഞ്ഞു...

ആഹാ പുറത്തെ കാഴ്ചകളിപ്പോ എത്ര വ്യക്തം....മഴ തോർന്നിരുന്നോ...പിന്നെന്തിന്റെ ഒച്ചയായിരുന്നു താൻ കേട്ടത്...മരങ്ങൾ പെയ്യുന്നതിന്റേയോ...


കരച്ചിൽ നിർത്തി വാനം വിളറിച്ചിരിക്കാൻ ഒരു വ്യർത്ഥ ശ്രമം നടത്തുന്നു..മുറ്റത്തെ മാവിലെ കിളിക്കൂട്ടിൽ കുഞ്ഞിക്കിളികൾ ചിറകു കുടയുന്നു...അമ്മക്കിളി എത്തിയിട്ടുണ്ടാവില്ലേ...അതോ മഴ തോർന്ന തക്കത്തിനു തീറ്റ തേടി പോയതാകുമോ...അപ്പോ ആൺകിളി എവിടെ...


മനസ്സിങ്ങനെയാണ്.. ഒരു നൂറു ചോദ്യം ഉണ്ടാവും ഒരോന്നിനും....


പനിനീർപ്പൂവുകളിൽ നിറയെ മുത്തുമണികൾ...എന്ത് രസം....അയ്യോ ഒരു പൂവൊടിഞ്ഞ് കിടക്കുകയാണല്ലോ...ചിലതിന്റെയൊക്കെ ഇതളുകൾ കൊഴിഞ്ഞിരിക്കുന്നു...കൊഴിഞ്ഞു വീണ പൂക്കളെയോർത്താ ചെടി കരയണുണ്ടാവുമോ...കാറ്റ് അതിനെ അശ്വസിപ്പിക്കയാവുമോ..


ശലഭങ്ങൾ ചിറകുകൾ വീശി പറക്കാൻ തുടങ്ങിയിരിക്കുന്നു....പറന്നോളൂ ..പറന്നോളു ഇന്നു നിങ്ങൾക്ക് കിട്ടുന്ന തേൻ മുഴുവൻ മഴവെള്ളം നിറഞ്ഞതായിരിക്കും ഹും...അങ്ങനെ വേണം നിങ്ങൾക്ക്...പാവം പൂക്കൾ നിറച്ചു വയ്ക്കണ തേൻ മുഴുവൻ കുടിച്ചു പോകും ദുഷ്ടന്മാർ...


ജനാലയുടെ വക്കിലുടെ കൂനനുറുമ്പുകൾ ജാഥ നയിക്കണുണ്ടല്ലോ...എന്താണാവോ...കഴിക്കാനെന്തോ കാര്യായിട്ട് തടഞ്ഞിട്ടുണ്ടാവും അവറ്റോൾക്ക്...ഉവ്വ് ഒരു ശവമഞ്ചം പേറുന്നുണ്ടവ...ഏതോ നിശാ ശലഭത്തിന്റെ...പാവം രാത്രി മഴയിൽ ചിറകറ്റു പോയതാവും....അല്ലെങ്കിലേതോ വെളിച്ചത്തെ പ്രണയിച്ച് കരിഞ്ഞു വീണതാവും.....തന്നെ നശിപ്പിക്കുമെന്നറിഞ്ഞിട്ടും ഈ നിശാ ശലഭങ്ങളെന്തിനേ വെളിച്ചത്തെ പ്രണയിക്കണൂ...


ആഹാ ഈ തിത്തിരിപ്പക്ഷി എന്താണിങ്ങോട്ടു തന്നെ നോക്കുന്നത്...ജനലിന്റെ മുകൾ വശത്ത് വന്നിരുന്നു തല താഴേക്കാക്കി അവളെന്നെ നോക്കുകയാണ്...

ഇവളെയൊന്നു പേടിപ്പിച്ചിട്ടേയുള്ളൂ കാര്യം.... മുഖം ആ ജനാലയിലെ ഗ്ലാസ്സിൽ പതിപ്പിച്ചു വച്ചു...

അവളാരാന്നറിയണ്ടേ...ഹും അതിലൊന്നും അവൾക്കൊട്ടും പേടിയില്ലാ...കുറേ നേരം സംശയത്തോടെ തല പല രീതിയിൽ ചെരിച്ച് നോക്കീട്ടവൾ പറന്നു പോയി....

ജനാലയൊന്നു തുറന്നിരുന്നെങ്കിൽ അവളെയൊന്നു തൊടാമായിരുന്നു...ഹേയ് എങ്കിലവളിതിനും മുന്നേ പറന്നു പോയേനെ....തുറക്കാഞ്ഞത് നന്നായി...


മതിലിന്നുമപ്പുറം നീണ്ടു കിടക്കുന്ന മൈതാനം കാണാം...കെട്ടിക്കിടക്കുന്ന മഴവെള്ളം ചീറ്റിത്തെറിപ്പിക്കുന്നു കുറേ വികൃതികൾ...


ശ്ശോ.. കാഴ്ച വ്യക്തമാകുന്നില്ലല്ലോ...മഴബാഷ്പം വീണ്ടുമെന്റെ ജനാലച്ചില്ലിനെ പ്രണയിച്ചോ....സാരിത്തലപ്പ് കൊണ്ടത് ഭംഗിയായി തുടച്ചു...ആ ഇപ്പോ കാണാം....


വലിച്ചു കെട്ടിയ വൈദ്യുത കമ്പിയിൽ ഇരുന്ന നീലപ്പൊന്മാൻ ശരം കണക്കെ പായുന്നുണ്ട്... മൈതാനത്തിന്റെ വശത്തുകൂടെ ഒഴുകുന്ന തോട്ടിലേക്ക്....ഏതോ മീനിന്റെ വിധി നിർണ്ണയിച്ചിട്ടുണ്ടാവും അവൻ...


ഓരത്ത് നിറയെ തപസ്സു ചെയ്യുന്ന വെള്ളക്കൊറ്റികൾ....എന്തിനു വേണ്ടിയാവും ഇവരുടെ തപസ്സ്...ഒരു കല്ലെടുത്തെറിയാൻ തോന്നണു....വേണ്ടാ... മനസ്സ് പുറകോട്ട് വലിക്കുന്നു...


ആ കുട്ട്യോൾടെ കൂടെ ഓടി കളിച്ച് തിമർക്കാൻ തോന്നണു....മുന്നോട്ട് വച്ച കാൽ പിൻ വലിച്ചു ...വേണ്ടാ...ഇവിടിരുന്നു കാണണ ഭംഗിയുണ്ടാവില്ലാ ഒന്നിനും ...അടുത്ത് ചെല്ലുമ്പോ....


ആകാശമിപ്പോ കുറച്ചുകൂടി പ്രസന്ന വദനനായിട്ടുണ്ട്....അങ്ങു ദൂരെ മഴവില്ല് തെളിഞ്ഞിരിക്കണു...എന്തു ഭംഗി...ആരോ പറഞ്ഞതോർത്തു...മഴവില്ലിന്റെ അറ്റത്ത് മഴത്തുള്ളികൾ തീർത്ത മാല ഞാന്നു കിടക്കണുണ്ടാവുമത്രേ...കാണാൻ കഴിഞ്ഞെങ്കിൽ...വേണ്ടാ ഈ സൂര്യപ്രകാശം താനത് കാണും മുമ്പേ അപ്രത്യക്ഷമാക്കിയേക്കും....


കറുത്ത മേഘങ്ങളെ തള്ളി നീക്കി വെളുത്ത മേഘങ്ങൾ ......കുറച്ച് മുമ്പ് കണ്ട സ്വപ്നത്തിലെപ്പോലെ....


ഒരു കുറുകൽ പെട്ടെന്ന്...

ആഹാ നീയായിരുന്നോ കുറുമ്പിപ്രാവേ...വെറുതെ എന്നെ നീ പേടിപ്പിച്ചല്ലോ...നിനക്കറിയാമോ...ഇന്നെനിക്കും നിന്നെപ്പോലെ വെളുത്ത നനുത്ത ചിറകുകൾ ഉണ്ടാർന്നു...

സ്വപ്നമായിരുന്നെന്ന് ഇവളോട് പറയണ്ട...അല്ലെങ്കിലും ഞാൻ പറേണത് ഇവൾക്ക് മനസ്സില്ലാവണുണ്ടാവുമോ...ജനാലയൊന്നു തുറന്നിരുന്നെങ്കിൽ ....വേണ്ട വേണ്ടാ അവൾക്കിഷ്ടായില്ലെങ്കിലോ...


നന്ദനാ.....


ഇമ്പമർന്നൊരു വിളി...ആരാ അത്...

അതാ ആകാശത്ത് വീണ്ടും ആ സ്വണ്ണച്ചിറകുള്ള കുതിര....സുന്ദരനായ രാജകുമാരൻ...“ഞാനാ നന്ദനാ നിന്നെ വിളിച്ചത്...നീ വരുന്നോ എന്റെ കൂടെ...ആകാശക്കോട്ടയിൽ വിരുന്നൊരുക്കാം...അവിടെ നിന്നെയാരും പൂട്ടിയിടില്ലാ...ഇതിലും ഭംഗിയുള്ള കാഴ്ചകളുണ്ടവിടെ...ആകാശഗംഗയിൽ നീരാടാം...വെള്ളിമേഘക്കീറുകളിൽ യാത്ര ചെയ്യാം ....എന്റെ കൈകളിൽ പൊതിഞ്ഞ് ആർക്കും കൊടുക്കാതെ എന്റെ നെഞ്ചത്തുറക്കാം ഞാൻ നിന്നെ......വരുന്നോ നീയ്.....”


ഗാംഭീര്യമുള്ളതെങ്കിലും തേൻ പുരണ്ട വാക്കുകൾ...നീലക്കണ്ണുകൾ വിടർന്നുവോ.....

രാജകുമാരൻ വീണ്ടും പറഞ്ഞു....“നീ ഏറെ കൊതിക്കുന്ന നിന്റെ അമ്മയുണ്ടവിടെ...ആ അമ്മയാണെന്നെ പറഞ്ഞു വിട്ടത് നിനക്ക് കൂട്ടാകാൻ...വരില്ലേ നീ എന്നോടൊപ്പം...”

വരും ....ഞാൻ വരും...എന്റെ രാജകുമാരനൊപ്പം ഞാൻ വരും....

കോരിയെടുക്കാനൊരുങ്ങുന്ന ആ കൈകളിലേക്കൊന്നുയർന്നു ....


ടിം...


ഹൊ നെറ്റി...

നാശം ഈ ജനാല ഇവിടില്ലായിരുന്നെങ്കിൽ രാജകുമാരനോടൊപ്പം പോകാമായിരുന്നു...ഇതിന്നു ഞാൻ തല്ലിത്തുറക്കും...ഹും..എത്ര നാളായി വെളിയിലെ കാഴ്ചകൾ കാട്ടിയെന്നെ കൊതിപ്പിക്കുന്നു...


മെല്ലെ അതിന്റെ കുറ്റിയെടുക്കുമ്പോൾ‌ അങ്ങകലെ ചക്രവാളം ചോര ചീറ്റിത്തുടങ്ങിയിരുന്നു...പകലിന്റെ രാജ്യാധികാരം ഒഴിഞ്ഞ ക്ഷീണത്തിൽ പകലോൻ മറയാൻ തുടങ്ങുന്നു..


ജനാല തുറന്നു ...ഒരു കസേര വലിച്ചിട്ട് അതിൽക്കേറി, ജനലിന്റെ വക്കിൽ ചവിട്ടി നിന്നു...

അഴികളില്ലാഞ്ഞത് നന്നായി...അല്ലെങ്കിൽ ഇത്രയ്ക്കും ഭംഗിയായി പുറം ലോകം ആസ്വദിക്കാൻ പറ്റില്ലായിരുന്നു....തണുത്ത കാറ്റെന്നെ തുടരെത്തുടരെ ഉമ്മ വച്ച് കടന്നു പോയി...


മുറിക്ക് പുറത്ത് ആരോ സംസാരിക്കണുല്ലോ...ചെവി വട്ടം പിടിച്ചു...“ഇന്നിച്ചിരി കൂടുതലാണെന്നു തോന്നുന്നു ഡോക്ടർ...അടക്കിയ തേങ്ങലും എന്തൊക്കെയോ എറിഞ്ഞു പൊട്ടിക്കുന്ന ഒച്ചയുമൊക്കെ കേൾക്കണുണ്ടാർന്നു...ഡോക്ടർ മയങ്ങാനുള്ളതെന്തെങ്കിലും കൊടുക്കു....”ആ സ്ത്രീയുടെ ശബ്ദം......അമ്മയുടെ പദവി തട്ടിയെടുത്തതിന്റെ അഹങ്കാരം...ഹും...


“എല്ലാം എഴുതി വാങ്ങും വരെ ജീവനുണ്ടാവണം ഞങ്ങൾക്കത്രയേ വേണ്ടു...”


ആ ഗംഭീര ശബ്ദത്തിന്റെ ഉടമയെ അസഹ്യതയോടെ ഓർമ്മിച്ചു...അമ്മ എങ്ങനെ സഹിച്ചു ഈ ജന്മത്തിനെ....അമ്മ ഉണ്ടായിരുന്നെങ്കിൽ.....മനസ്സ് പിടഞ്ഞു...അറിയാതൊന്നു വിതുമ്പി...


പിന്നെയും കാഴ്ചകൾ മനസ്സിനെ വലിച്ചുകൊണ്ട് പോയി...അവരുടെ ലോകത്തേക്ക്...


ഇവിടെനിന്നു നോക്കിയാൽ എന്തു രസം ...താഴെ മുറ്റത്ത് നിറയെ മഴ തല്ലിക്കൊഴിച്ച മുല്ലപ്പൂക്കൾ...


ഹായ്... ഒരു ചിറകുണ്ടായിരുന്നേൽ....

നോക്കി നിൽക്കെ എനിക്ക് രണ്ടു വശത്തും രണ്ടു വെള്ള ചിറകുകളതാ വിടർന്നു വിടർന്നു വരുന്നു..സ്വപ്നത്തിലെപ്പോലെ...

പതിയെ അവ വീശി നോക്കി...ഹായ് എന്തു രസം....ആഹാ എന്റെ രാജകുമാരനുമെത്തിയല്ലോ....


“വരൂ നന്ദനാ വരൂ......”അവൻ വിളിക്കുന്നു....


പിന്നൊന്നും ആലോചിച്ചില്ല...ചിറകുകൾ വീശി പറന്നു....

മുറി തുറക്കുന്നതും ആരൊക്കെയോ അകത്തേക്ക് വരണതും നിലവിളിക്കുന്നതുമൊന്നും അറിഞ്ഞില്ല.... ശരീരത്തിനപ്പോൾ‌ ഭാരം നഷ്ടപ്പെടുകയായിരുന്നു....ദൂരെ സ്വർണ്ണച്ചിറകുള്ള കുതിരമേൽ തന്നെയും കാത്തിരിക്കുന്ന രാജകുമാരന്റെ അരികിലെത്താനായിരുന്നു മനസ്സിന്റെ വെമ്പൽ.....


മെല്ലെ പറന്നു....

പറന്ന് പറന്ന്...വെള്ളിമേഘക്കീറുകളിലൂടെ.....

Saturday, March 26, 2011

അമ്മ മനം....



അമ്മേ.....വരിക .....
നിര്‍ജ്ജീവ ശില്പത്തിന്‍ കൈ പിടിച്ചാ
കുഞ്ഞധരങ്ങള്‍ വിതുമ്പി മെല്ലെ
ആത്മാവില്‍ അണയാത്ത മാതൃത്വം തേങ്ങിയോ
മേഘ മാറാലകള്‍ നീക്കി ഞാന്‍ നോക്കി
പുഴയും കിളികളും ...ചിരിക്കുന്ന പൂക്കളും
ഹാ എന്റെ ഭൂമി എത്ര സ്വര്‍ഗ്ഗ സുന്ദരം..
നഷ്ട ബോധത്തിന്‍ കണ്ണീര്‍ തുടച്ചു ഞാന്‍
കേഴുമാ ബാല്യത്തെ നോക്കി വീര്‍പ്പിട്ടു
മകളെ ....നിന്റെ നീല ലോചനമുതിര്‍ക്കുന്ന  
ചോദ്യ ശരങ്ങളേറ്റ് അമ്മ പുളയുന്നു
അറിയുന്നുവോ കുഞ്ഞേ .....ഉപേക്ഷിച്ചതല്ല ഞാന്‍
കേണിരുന്നു.....ലോകൈക നാഥനോടായ് ഒരു നിമിഷം
നിന്‍ തുടിക്കുന്ന ചുണ്ടിലെന്‍ വാത്സല്യം ഇറ്റിക്കാന്‍
ചോര തുടിക്കും നിന്‍ പൂ നെറ്റിയില്‍
അവസാനമായൊരു ചുംബനപ്പൂ ഏകാന്‍
രോദനമെത്രയോ കേട്ട് മടുത്തു പോയ് ഈശ്വരന്മാര്‍
ജീവിതത്തിന്‍ കണക്ക് പുസ്തകം അടച്ചവന്‍ മൊഴിഞ്ഞു
നിന്‍ കര്‍മ്മ കാണ്ഡം ഇവിടെ സമാപ്തം ...ഇനി മടക്കം
ഒരു വിനാഴിക പോലും ഈ ഭൂമി ഇനി നിനക്കന്യം
നിസ്സഹായയായ് മടങ്ങിയോരീ അമ്മയെ ശപിക്കായ്ക നീ
കാലം നിനക്കായിനി കാത്തു വെപ്പത്
പൂ വിരിച്ചൊരു പാതയല്ലെന്നു അറിയുന്നു അമ്മ
ചതിക്കുഴി കുത്തി കാത്തിരുപ്പാണീ ലോകം
സ്വന്ത ബന്ധങ്ങളില്‍ തോലിട്ട ചെന്നായ്ക്കളുണ്ടെന്നറീക
മകളെ കരയായ്ക ....തളര്‍ന്നു പോകരുതെന്‍ കുഞ്ഞ്
എത്രയോ കാതം ഇനിയും തനിയെ നടക്കേണ്ടു
ഇതാ ഇവിടെ ....ഈ ആകാശ കോട്ടയില്‍ അമ്മയുണ്ട്‌
മുള്‍ മുനകളില്‍ നിന്‍ പാദം മുറിയുമ്പോള്‍
കാറ്റായ് എത്തില്ലേ അമ്മ നിന്നെ പുണരുവാന്‍
കരഞ്ഞു തളർന്നെന്‍ ഓമന ഉറങ്ങിയോ
നനഞ്ഞൊട്ടിയോരാ പീലികള്‍ എന്തിനെ തുടിപ്പൂ
ദുശാസ്സന വേഷങ്ങള്‍ നിന്‍ സ്വപ്നത്തില്‍ ആടാതെ
അമ്മ കാവലുണ്ട് ........ഉറങ്ങുക
ഉറച്ച കാല്‍ വയ്പ്പോടെ എന്‍ കുഞ്ഞ് ഉണരുവതും കാത്ത്‌
ഇതാ .... ഇവിടെ .... അമ്മ ....ചെറു ചിരിയോടെ !

Tuesday, March 22, 2011

ഭൂമിപുത്രി...



സീത...നഷ്ടങ്ങളിൽ നിന്നും കരുത്തുറ്റവൾ
 ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ
അഗ്നിപരീക്ഷകളിവളെ കത്തിയെരിയിക്കില്ല
മാരീചക്കാഴ്ചകളിനി ഭ്രമിപ്പിച്ച് മടങ്ങില്ലാ
ദശാനന വേഷങ്ങൾക്കിവളെ തളയ്ക്കാനുമാവില്ല...
ഇവൾ സീത...മണ്ണിൽ നിന്നും വന്നവൾ...

രാഘവാ നിന്റെ കർമ്മബന്ധക്കെട്ടിലിവളെ
അഗ്നിശുദ്ധിക്കായി എറിയുവാനാവില്ല
കുതിച്ചുപായും യാഗാശ്വങ്ങളെപ്പൂട്ടുന്ന
കരുത്തുറ്റ പരമ്പര നിനക്കേകിയവളാണിവൾ
മായാസീതയ്ക്കായിനിയിവളെ ബലികൊടുക്കാനാവില്ല
അശ്വമേധങ്ങളിനിയും നടക്കും...
കാഞ്ചന സീതകൾ നിന്നന്തപ്പുരം വാഴും...
ഇവൾ മടങ്ങും തോൽ‌പ്പിക്കാനാവാത്ത ശക്തിയായ്
ഇത് സീത... മണ്ണിലേക്ക് മടങ്ങിയവൾ

അമ്മ വാത്സല്യം മധുരമായധരത്തിലിറ്റും മുമ്പേ
പെട്ടകത്തിലടയ്ക്കപ്പെട്ടുപോയവൾ
ബന്ധനത്തെ ഇവളിനി ഭയക്കുമോ
ജനകന്റെ കാരുണ്യമിവൾക്ക് ജാനകിയെന്നോമനപ്പേരു നൽകെ
മിഥിലജയെന്ന പേരിലസ്തിത്വം ഉറപ്പിച്ചവൾ
ത്രയംബകങ്ങളിവൾക്കായ് വിലപേശവെ
കരുത്തുറ്റ ആണിനെ വരണമാല്യം അണിയിച്ചവൾ
ശിംശപാ വൃക്ഷച്ചുവട്ടിൽ തകർന്നതവളുടെ വിശ്വാസം

രാവണപുത്രിയെന്നോതി ദശാനനേയും...
മായാസീതയെ വീണ്ടെടുത്തെന്നോതി രാമനെയും
കവികൾ മാന്യത തൻ കവചമണിയിക്കവേ
വിഴുപ്പലക്കുന്ന നാവുകൾക്കെരിക്കാനെറിഞ്ഞൊരീ
വൈദേഹിക്കായെന്തേ ന്യായം തിരയാഞ്ഞു... 

പാതിവൃത്യത്തിന്റെയഗ്നിപരീക്ഷകൾക്കൊടുവിൽ
അമ്മ തൻ മാറിലേക്കവൾ മടങ്ങെ
കുഞ്ഞു കൺപീലിയിലുതിരുന്ന നീരൊപ്പി രാഘവൻ മൊഴിഞ്ഞു
എങ്കിലും മൈഥിലീ...
നീതി നിനക്കേകാത്തൊരീ മര്യാദാപുരുഷോത്തമനായ് 
വിരഹത്തിൻ ശരശയ്യയേകി നീ മടങ്ങവേ..
ഒരുമാത്ര ഓർത്തുവോ കേഴുമീ ബാല്യത്തെ?

ഒരു ജന്മ സാഫല്യം നിനക്കേകി മടങ്ങുമ്പോഴും
രഘുകുലോത്തമാ മൊഴിയുന്നുവോ നീ
അവളീ കേഴുന്ന ബാല്യത്തെ മറന്നുവെന്ന്...
നഷ്ടങ്ങളിവൾക്ക് മാത്രമെന്നു മറന്നുവോ നീയും

നിൻ സന്ദേശം വഹിച്ചിനി മാരുതി പോകരുത്..
വിധി തട്ടിയെറിഞ്ഞൊരാ മുലപ്പാൽ മധുരം
ഇനിയവൾ നുണയട്ടെ...വിളിക്കരുത്..
അമ്മ തൻ മടിത്തട്ടിൽ ശാന്തായായുറങ്ങട്ടെ ഭൂമിപുത്രി..