Tuesday, June 5, 2018

ഇവൾ... ആത്മസഖി



"സുബ്രുനെ കണ്ടോ മാധവേട്ടാ ?"
പലചരക്കു കടയിൽ സാധനം പൊതിഞ്ഞു കൊടുക്കുന്നതിനിടെ തെല്ലരിശത്തോടെയാണ് ആ തടിച്ചു കുറുകിയ നരയും കഷണ്ടിയും ബാധിച്ച മനുഷ്യൻ പുറത്തേക്ക് എത്തി നോക്കിയത്.
അല്ലെങ്കിലും ആളെങ്ങനെ ദേഷ്യപ്പെടാതിരിക്കും.
തിരക്കുള്ള സമയം.
കടയിൽ സഹായിക്കാനാണെങ്കിൽ ആരുമില്ല.
എല്ലാം കണ്ടിട്ടും കാണാത്തതു പോലെ ഒരുത്തൻ സുബ്രുവിനെ തിരക്കുമ്പോൾ  ആർക്കും ദേഷ്യം വന്നു പോവും. ആവശ്യക്കാരനുണ്ടോ ഔചിത്യം.
ചോദ്യമുതിർത്ത കറുത്തു മെലിഞ്ഞ രൂപം മറുപടിക്ക് കാത്തു നിൽക്കുകയാണ്.
അധികം വൈകിയില്ല.
എന്തൊക്കെയോ മുറുമുറുത്തിട്ട് മാധവേട്ടൻ പറയുന്നത് കേട്ടു , "വീട്ടീന്നിറങ്ങാറില്ലെന്നാ കേൾക്കണേ .ങാഹ് , പറഞ്ഞിട്ട് കാര്യമില്ല സ്ഥിരബുദ്ധി ഇല്ലാത്ത വകയാണല്ലോ".
കൂടുതൽ ചോദ്യങ്ങൾ ഇനിയും ഉണ്ടാവും എന്ന് ഭയന്നിട്ടാവണം മാധവേട്ടൻ  ചാക്കുകൾക്കിടയിൽ മുഖം മറച്ചു.

തുടർച്ചയായി കതകിൽ മുട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത്.
സ്ഥലകാലബോധം വീണ്ടു കിട്ടാൻ പിന്നെയും സമയമെടുത്തു.
ഇന്നലെ എപ്പോഴാണ് ഉറങ്ങിയത്?
പുതച്ചിരുന്ന കരിമ്പടം മാറ്റി രണ്ടു കൈപ്പത്തികളും കണ്ണോടു ചേർത്ത് പ്രാർത്ഥിച്ചെഴുന്നേറ്റു.

വാതിൽ തുറന്നപ്പോൾ കണ്ട മുഖം , അമ്പിയുടേതായിരുന്നു.
മാധവേട്ടനിൽ നിന്നും വിവരമറിഞ്ഞുള്ള വരവാണെന്നു തോന്നുന്നു.
"നീയെന്താ പതിവില്ലാതെ ഇത്ര രാവിലെ?"
ചോദ്യം കേട്ട് അമ്പരന്ന് തന്റെ മുഖത്തേക്കും മുറ്റത്തെ ചുട്ടുപൊള്ളുന്ന വെയിലിലേക്കും മാറി മാറി നോക്കുന്ന അമ്പിയെ അവഗണിച്ച് ഒരു കോട്ടുവായുമിട്ട് ഉമ്മറത്തിണ്ണയിൽ പോയി ഇരുപ്പുറപ്പിച്ചു.
"എടാ നീ വല്ലതും കഴിച്ചോ?" വിയർപ്പിന്റെ രൂക്ഷഗന്ധം അമ്പിയുടെ സാന്നിധ്യം വിളിച്ചറിയിച്ചു.
"എന്താടാ പറ്റിയെ, നീയെന്താ ഇപ്പൊ കർമ്മങ്ങൾക്കൊന്നും വരാത്തെ?" പരുപരുത്ത അവന്റെ കൈത്തലങ്ങൾ ചുമലിൽ അമർന്നതറിഞ്ഞിട്ടും അകലങ്ങളിൽ നിന്നും ദൃഷ്ടി പറിച്ചെടുക്കാൻ തോന്നിയില്ല.
മുമ്പ് ആത്മാവ് മാത്രമേ നഷ്ടമായിരുന്നുള്ളൂ.
ഇപ്പൊ മനസ്സും നഷ്ടമായിരിക്കുന്നുവെന്ന് എങ്ങനെ പറയും?

" ഡാ നീ കേൾക്കണുണ്ടോ ? എന്തെങ്കിലും കഴിച്ചാരുന്നോ?"
അവൻ വിടാനുള്ള മട്ടില്ല.
അകലങ്ങളിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് അലസമായി പറഞ്ഞു, "ഉം ...കഴിക്കണം."
ആത്മാക്കളുടെ വിശപ്പടക്കിയടക്കി സ്വയം വിശപ്പ് അറിയാതെ പോയിരിക്കുന്നുവെന്ന് പറഞ്ഞാൽ ഇവന് മനസിലാവുമോ?
പിന്നെയും അവനെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
അങ്ങകലെ പാതയോരത്തുകൂടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് തുള്ളിച്ചാടി നീങ്ങുന്ന ഒരു കൊച്ചു സുന്ദരിയിലായിരുന്നു അപ്പൊ കണ്ണും മനസും.
പിന്നെങ്ങനെ അവൻ പറയുന്നത് ശ്രദ്ധിക്കും?

ഒരിക്കലും ഇത്തരമൊരു ഭാഗ്യം തനിക്ക് കിട്ടിയിരുന്നില്ല.
അമ്മയ്ക്ക് എപ്പോഴും തിരക്കായിരുന്നു.
വല്യമ്മേടെ അടുക്കളയിലെ പണി കഴിഞ്ഞാൽ മുറികൾ വൃത്തിയാക്കും.
പിന്നെ തുണി കഴുകലായി.
രാവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ നെറുകയിൽ വീഴുന്ന കണ്ണുനീർത്തുള്ളി അമ്മയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ശുഷ്കിച്ച കൈകൾ മുടിയിഴകൾ തലോടുന്നുണ്ടാവും.
പാതിയുറക്കത്തിൽ ചില ദിവസങ്ങളിൽ കഥ പറയാൻ താൻ ആവശ്യപ്പെടാറുണ്ട്.
അപ്പൊ അമ്മ ഒരു കഥ പറയും, ജീവിതത്തിൽ വിഢിവേഷം കെട്ടിയാടിയ ഒരു ബ്രാഹ്മണകന്യകയുടെ കഥ.
ചുറ്റും അടക്കിപ്പിടിച്ച് പറയുന്ന പരിഹാസങ്ങളിൽ അമ്മയ്ക്ക് പറ്റിയ അബദ്ധം താനായിരുന്നുവെന്ന് തിരിച്ചറിയാനുള്ള പക്വത അപ്പോൾ സ്വന്തമായിട്ടില്ലായിരുന്നു.

സമ്പത്തിന്റെയും ബന്ധുബലത്തിന്റെയും നടുവിൽ നിന്നും ഇഷ്ടപ്പെട്ട പുരുഷന്റെ കൈപിടിച്ചു ഇറങ്ങുമ്പോൾ അമ്മയൊരിക്കലും കരുതിയിട്ടുണ്ടാവില്ല പരാജയത്തിലേക്കാണ് യാത്ര എന്ന്.
അച്ഛനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ അമ്മയുടെ നിറഞ്ഞു കവിയുന്ന കണ്ണുകളാണ് ഉത്തരം തന്നത്.
തന്റെ വിശപ്പടക്കാൻ ബന്ധുവീട്ടിൽ അടുക്കളക്കാരിയായികൂടേണ്ടി വന്ന അമ്മയുടെ വേദനകൾ കാണാതിരിക്കാനാണ് പകൽ  സമയം മുഴുവൻ പുഴയോരത്തും കന്നുകാലികളെ മേയ്ക്കുന്ന താഴ്വാരത്തുമൊക്കെ കറങ്ങി നടന്നത്.
പിഴച്ചുണ്ടായ സന്തതിയെ കൂടെക്കൂട്ടാൻ സൗഹൃദങ്ങൾ തയ്യാറുമായിരുന്നില്ല.

പതിവ് തെണ്ടലുകൾക്കൊടുവിൽ ഒരു ദിവസം വൈകുന്നേരം അമ്മയ്ക്കും തനിക്കുമായി തല ചായ്ക്കാൻ അനുവദിച്ചുകിട്ടിയിരുന്ന ചായ്‌പിന്റെ വാതിൽക്കലോളം ചെല്ലുമ്പോൾ കണ്ട കാഴ്ച, ഇപ്പോഴും ഒരുൾക്കിടിലത്തോടെയല്ലാതെ ഓർക്കാൻ വയ്യ.
മച്ചിലെ തടിയിൽ മേല്മുണ്ടുകൊണ്ട് തീർത്ത കുരുക്കിൽ തൂങ്ങിയാടുന്ന അമ്മ.
ആ ശരീരത്തിലെ അവസാന ചലനവും നിലച്ചിരുന്നു.
കൈകൾ മാത്രം ഒരല്പം മുന്നോട്ട് നീട്ടിപ്പിടിച്ചിരുന്നു.
ഒരുപക്ഷെ തളർന്നെത്തുന്ന തന്നെ മാറോടു ചേർക്കാൻ അമ്മ ആ നിമിഷത്തിലും ആഗ്രഹിച്ചിട്ടുണ്ടാവും.

എത്ര നാൾ ആ ചായ്പ്പിനകത്ത് ഇരുളും വെളിച്ചവുമില്ലാതെ കഴിച്ചുകൂട്ടിയെന്നറിയില്ല.
ഉമ്മറത്തിണ്ണയിലെ ചാരുകസേരയിൽ അമ്മയുടെ ശരീരത്തെ കൊത്തിക്കുടയാറുണ്ടായിരുന്ന കഴുകൻ കണ്ണുകളും അമ്മ പോയ ദിവസം താനെത്തുമ്പോഴേക്കും ഓടിയകന്ന ഒരു നിഴലും ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു രാത്രിയിൽ ആരോടും പറയാതെ ഇറങ്ങി നടന്നു.
അല്ലെങ്കിലും ആരോട് യാത്ര പറയാൻ?

അകലെ നാൽക്കവലയിൽ വിശ്രമിക്കാറുള്ള കൃഷ്ണന്റെ പടമുള്ള മുഷിഞ്ഞ  തുണിസഞ്ചിയായിരുന്നു ചിന്തകളിൽ നിറഞ്ഞു നിന്നത്.
സഞ്ചി പിടിച്ചിരുന്ന ആ കൈകൾ,
അദ്ദേഹത്തിന്റെ മുഖം...
പകലുകളിൽ തെണ്ടലുകൾക്കിടയ്ക്ക് ശ്രദ്ധിച്ചു തുടങ്ങിയതായിരുന്നു അദ്ദേഹത്തെ.
കണ്ടിട്ടില്ലാത്ത അച്ഛന്റെ മുഖത്തോടു ചേർത്ത് വച്ച് വായിക്കാനുള്ള ധൈര്യം വരെ ആ ബന്ധം നീണ്ടു പോയി.

എന്ത് പണിയാണ് ആൾ ചെയ്യുന്നതെന്നോ എവിടെയാണ് വീടെന്നോ ആരൊക്കെയുണ്ടെന്നോ ഒന്നും അറിയുമായിരുന്നില്ല.
കബനീ നദിയുടെ തീരങ്ങളിൽ കത്തിയെരിയുന്ന ഹോമകുണ്ഡങ്ങൾ ആത്മാക്കൾക്ക് മോക്ഷം കൊടുക്കാനുള്ളവയാണെന്നു ഒരിക്കൽ അമ്മ പറഞ്ഞ് മനസിലാക്കി തന്നിരുന്നു.
ഹോമകുണ്ഡങ്ങൾക്കുമപ്പുറം നിർവ്വികാരതയുടെ മൂടുപടമണിഞ്ഞ് ആ മുഖം കണ്ടിട്ടുണ്ട്.
ഉരുട്ടിവച്ച ബലിച്ചോറുണ്ണുന്നതും പിന്നീട് പരികർമ്മി പുരട്ടിക്കൊടുത്ത എണ്ണ ശിരസ്സിൽ തടവി നദിയിൽ മുങ്ങി നിവരുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതിഫലമായി കിട്ടുന്ന അടയ്ക്കയും വെറ്റിലയും ഒരു പിടി അരിയുമാണ് ആ സഞ്ചിക്കുള്ളിൽ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

പിന്നാലെ എന്തിനെന്നറിയാതെ കല്മണ്ഡപത്തോളം അനുയാത്ര ചെയ്യുന്ന തനിക്ക് ഒരു മിട്ടായിയും അതിലും മധുരമുള്ളൊരു പുഞ്ചിരിയും സമ്മാനിക്കാൻ അദ്ദേഹമൊരിക്കലും മറന്നിരുന്നില്ല.
കപടതകളുടെയും സ്വാർത്ഥതയുടെയും താന്പോരിമയുടെയും ലോകത്ത് നിഷ്കളങ്കതയുടെ പുഞ്ചിരി ആ മുഖത്ത് മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്ന ബോധമാകണം ആ രാത്രിയിൽ കാലുകളെ മണ്ഡപം ലക്ഷ്യമാക്കി നടക്കാൻ പ്രേരിപ്പിച്ചത്.
"ഉണ്ണീടെ അമ്മേടെ ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കാൻ ഈ വൃദ്ധന് കഴിഞ്ഞില്യാല്ലോ കുട്ട്യേ" എന്ന് പറഞ്ഞ് ചേർത്ത് പിടിക്കുമ്പോ ആ കണ്ണുകൾ നിറഞ്ഞു കവിയുന്നത് കണ്ടിരുന്നു.
പിന്നങ്ങോട്ട് ആ നിഴലിൽ ചവിട്ടിയായിരുന്നു യാത്ര.
എന്നും എപ്പോഴും ആ കൈകൾ തന്നെ ചേർത്ത് പിടിക്കാൻ ശ്രമിച്ചിരുന്നു.
വളർച്ചയുടെ ഘട്ടത്തിൽ, കാലം, അദ്ദേഹത്തിന്റെ തൊഴിലിന്റെ അർത്ഥതലങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ഹൈന്ദവ വിശ്വാസപ്രകാരം മരണശേഷം ദേഹം വേർപെടുന്ന ദേഹിക്ക് പ്രേതഭാവമുണ്ടാകും. ഈ പ്രേതഭാവം മാറ്റി ആത്മാവിന്റെ വിശപ്പും ദാഹവും ശമിപ്പിച്ച് വൈതരണി കടത്തിവിടുന്ന ചടങ്ങാണ് പുണ്യോദകം. അത് പുത്രനോ അല്ലെങ്കിൽ പുത്രതുല്യരോ ചെയ്യണമെന്നതും ആചാരം.
ആത്മാവിനു നേരിട്ട് ബലിച്ചോറുണ്ട് വിശപ്പും ദാഹവും ശമിപ്പിക്കാനാവില്ല.
അതിനായി രൂപവും ഭാവവും വെടിഞ്ഞ ആത്മാവിനെ ആവാഹിക്കുന്ന ശരീരങ്ങളത്രേ ശവുണ്ഡികൾ.
നിർവ്വികാരതയിറ്റുന്ന കണ്ണുകളോടെ ഏതൊക്കെയോ ആത്മാക്കൾക്കുവേണ്ടി സ്വയം ആത്മാവ് നഷ്ടപ്പെടുത്തിയ ഹതഭാഗ്യർ.

എന്തുകൊണ്ടോ സ്വന്തം തൊഴിലിലേക്ക് അദേഹമൊരിക്കലും തന്നെ വലിച്ചിഴച്ചില്ല.
പക്ഷെ, മന്ത്രതന്ത്രങ്ങളും പൂജാവിധികളും യഥാവിധി അഭ്യസിച്ചിട്ടും ശവുണ്ഡിയുടെ വളർത്തുമകന് ശാന്തിപ്പണി നൽകാൻ ആരും തയ്യാറായില്ല.
വാർദ്ധക്യം ക്രൂരതകൾ നടമാടിയ ശരീരത്തെ കാവലാൾ എന്ന പോലെ അനുയാത്ര ചെയ്യുക മാത്രമായി തന്റെ കർമ്മം.
ഒരുദിവസം കബനീ നദിയിൽ മുങ്ങി നിവരാൻ പോയ ആ ശരീരം ആത്മാക്കൾക്കൊപ്പം ഒഴുകിപ്പോയി.
വിധി ക്രൂരതകൾ അവസാനിപ്പിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്.

വീണ്ടും ഏകാന്തതയുടെ ലോകത്തായി താമസം.

പതിവില്ലാത്ത ബഹളം കുടിലിനു മുന്നിൽ കേട്ട ഒരു ദിവസം..
അന്ന് വിധി പുതിയ നാടകത്തിനു തുടക്കം കുറിക്കുകയായിരുന്നു.
സ്ഥലത്തെ അറിയപ്പെടുന്നൊരാൾ മരണപ്പെട്ടു.
പുണ്യോദക ക്രിയകൾക്ക് പങ്കു പറ്റാൻ ശവുണ്ഡിയെ കിട്ടിയില്ലെന്ന് തടിച്ചു കൂടിയ ആൾക്കാരുടെ    സംസാരത്തിൽ നിന്നും മനസിലായി.
കൂട്ടത്തിൽ പ്രായം ചെന്ന ആഢ്യത്തമുള്ള ഒരാൾ  അടുത്തേക്ക് വന്ന് തോളിൽ കൈ വച്ചു , "മുനിസ്വാമിയുടെ വളർത്തുമകന് ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്യാല്ലോ, വരിക."
ഒന്നും മറുപടി പറയാനായില്ല, അനുഗമിക്കാനല്ലാതെ.
അവിടെ പുതിയ വഴിത്തിരിവുണ്ടാവുകയായിരുന്നു ജീവിതത്തിൽ.
ആരോടും പരിഭവം തോന്നിയില്ല, പരാതിയും.
ചതിയുടെയും വഞ്ചനയുടെയും ലോകത്ത് ആത്മാക്കളുടെ കൂട്ട് തന്നെയാണ് നല്ലത് എന്ന് മനസ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

കാലം പിടി തരാത്ത യാഗാശ്വത്തെ പോലെ ഭ്രാന്തമായ വേഗതയിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
എത്രയെത്ര ആത്മാക്കൾ വിശപ്പടക്കാൻ ശരീരത്തിലൂടെ കയറി ഇറങ്ങി പോയിരിക്കുന്നു.
കഴിക്കുന്ന ബലിച്ചോറിന്റെ രുചി അറിയാതിരുന്നതും ആത്മാക്കൾക്കുവേണ്ടിയുള്ളതാണെന്ന ബോധം ഉള്ളിൽ ഉണ്ടായിരുന്നിട്ടാവണം.

ആദ്യമൊക്കെ പേടിയായിരുന്നു.
പരികർമ്മിയുടെ നാവിൽ നിന്നും "പ്രേത" എന്ന വാക്കു കേൾക്കുമ്പോഴൊക്കെയും ശരീരം ചെറുതായി വിറച്ചിരുന്നു.
ആത്മാവ് ആവേശിച്ചിട്ടാണെന്നു കരുതിയിട്ടുണ്ടാവണം എല്ലാവരും.
പേടിച്ചിട്ടാണെന്നു തനിക്കുമാത്രമല്ലേ അറിയു.

ഉറക്കം വരാത്ത രാത്രികൾ.
അരികത്ത് ആരെങ്കിലും കിടപ്പുണ്ടോ?
വാതിലുകൾ തന്നെ തുറക്കുന്നുണ്ടോ?
ഒരു പാദസരത്തിന്റെ ഒച്ച കേൾക്കുന്നുണ്ടോ?
ആരെങ്കിലും പതിയെ ചിരിക്കുന്നുണ്ടോ?
പാലപ്പൂവിന്റെ ഗന്ധം പരക്കുന്നുണ്ടോ?
ചിന്തകൾ ബോധമണ്ഡലത്തെ കാർന്നു തിന്ന് ഉറക്കത്തെ അകറ്റി നിർത്തി.

കബനീ നദിയിൽ മുങ്ങി നിവരുമ്പോൾ ശരീരത്തിൽ ആവേശിച്ച ആത്മാവ് തൃപ്തിയോടെ ഒലിച്ച് പോകുമെന്നും വൈതരണി താണ്ടി മോക്ഷപദം പ്രാപിക്കുമെന്നും വിശ്വാസം.
ഓരോ തവണ മുങ്ങി നിവരുമ്പോഴും ശരീരം ഭാരമൊഴിഞ്ഞതുപോലെ തോന്നിയിരുന്നത് ഒരുപക്ഷെ ഈ ചിന്തകൾ മനസ്സിനെ അടക്കിഭരിച്ചിട്ടാവണം.
കാറും കോളും അടങ്ങി പിന്നെയെപ്പൊഴോ ചിന്തകൾ ശാന്തമായി, മനസ്സും.
അതിഥിയായി വന്ന നിർവികാരത ഉള്ളിന്റെയുള്ളിൽ സ്ഥിരതാമസമാക്കി.

ആത്മാക്കൾക്കുവേണ്ടി മാറി മാറി കൂടൊരുക്കിക്കൊണ്ടേയിരുന്നു.
അവർക്കുവേണ്ടി ഭക്ഷിച്ചു,
അവർക്കുവേണ്ടി സ്നാനം ചെയ്തു...

ചിന്തകൾ കൂടുകെട്ടിയ ലോകത്ത് വിഹരിച്ചിട്ടാവണം അമ്പിയുടെ ചോദ്യങ്ങളും നിരാശയോടെയുള്ള മടക്കവും ഒന്നും അറിഞ്ഞതേയില്ല.
വാതിലിനപ്പുറത്തെ കുപ്പിവളക്കിലുക്കമാണ് സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.
പതിയെ എഴുന്നേറ്റ് അകത്തേക്ക് നടന്നു.
വാതിൽ കടക്കുമ്പോൾ പറഞ്ഞു , നീ എവിടെയെന്നു ഇപ്പൊ ഓർത്തതേയുള്ളു.
"ഉം, ഞാൻ കാരണം......" മുത്തുമണികൾ കിലുങ്ങുന്നതുപോലെ ...
അവൾ സംസാരം പാതിയിൽ നിർത്തി.
"ഹേയ് , നീയൊന്നുമല്യാ ,,,ഞാൻ... ഞാനിങ്ങനെയൊക്കെയാണ്. ചിലപ്പോ  കർമ്മങ്ങൾക്ക് പോകും. ചിലപ്പോ പോകില്യാ .."

തിടുക്കത്തിൽ കട്ടനിട്ടു.
കലം കഴുകി വെള്ളം വച്ച് അരിയുമിട്ടു.
"കഞ്ഞി കാലാകുമ്പോ കഴിച്ചോളൂട്ടോ, ഞാൻ വരാനല്പം വൈകും.."

വേഷം മാറി  പുറത്തേക്കിറങ്ങി ഗേറ്റ് കടക്കുമ്പോ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.
വാതിൽപ്പാളിയിൽ കുപ്പിവളയിട്ട നീണ്ടവിരലുകളുള്ള ആ കൈകൾ...
എന്തിനോ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.
തന്നെയും കാത്തിരിക്കാനൊരാൾ...

വെയിലിന്റെ ചൂട് ശല്യപ്പെടുത്താത്തത് അവളുടെ ചിന്തകളുടെ കുളിരു കുട പിടിച്ചിട്ടാവും.
മനസിന് ലക്ഷ്യമില്ലായിരുന്നെങ്കിലും പാദങ്ങൾക്കതുണ്ടായിരുന്നു.
കബനീ നദിയുടെ തീരത്താണ് അവ വിശ്രമിച്ചത്.

ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലിരുന്നു...
സൂര്യന്റെ ചൂടിൽ വായുവിലേക്കുയർന്നു നൃത്തം വയ്ക്കുന്നുണ്ടോ നദിയുടെ കുഞ്ഞലകൾ?
അതോ ഒക്കെയും തന്റെ തോന്നലുകളാണോ?
ഇതുപോലൊരു തോന്നലുകൾക്കൊടുവിലാണ് അവൾ ജീവിതത്തിലേക്ക് കടന്നു വന്നത്.

മനസ് മരവിച്ച കർമ്മങ്ങൾ.
ഉറക്കത്തിലെന്നപോലെയാണ് പരികർമ്മിക്ക് മുന്നിലിരിക്കുന്നത്..
അബോധത്തിനും ബോധത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം.

ഇടയ്ക്കൊരു ദിവസം യാദൃശ്ചികമായിട്ടാണ് ഒരു തേങ്ങൽ കേട്ടത്.
ബന്ധുക്കളുടേതാകും എന്ന ചിന്തയിൽ ആദ്യം അത് അവഗണിച്ചു.
പക്ഷെ തൊട്ടടുത്ത് വീണ്ടും വീണ്ടും മൺപാത്രം വീണുടയും പോലെ ആ തേങ്ങൽ ആവർത്തിച്ചപ്പോൾ പാതിയടഞ്ഞ കണ്ണുകൾ തുറന്നു നോക്കി.
അടുത്തെങ്ങും ബന്ധുക്കളെ കണ്ടെത്താനുമായില്ല .
പിന്നെ ആരാണ്....?

കണ്ണുകൾ തുറന്നു പിടിച്ചു.
അധികം തിരയേണ്ടി വന്നില്ല.
ഹോമകുണ്ഡത്തിനടുത്ത് അവിടവിടെ പിച്ചിക്കീറിയ ചുവന്ന ചേല  ചുറ്റി അഴിഞ്ഞുലഞ്ഞ കേശഭാരവുമായി ഒരു പെൺകുട്ടിയിരിക്കുന്നു .
ഉയർത്തി മടക്കിവച്ച കാൽമുട്ടുകളിൽ കൈകൾ കൊണ്ട് താങ്ങുണ്ടാക്കി അതിലവൾ സ്വന്തം മുഖം മറച്ചിരിക്കുന്നു.

കർമ്മം തീരുവോളം മൗനം അവലംബിക്കേണ്ടവനാണെന്നു അറിഞ്ഞു കൊണ്ട് തന്നെ ചോദിച്ചു, "ആരാ...എന്താ...?"
മറുപടിക്ക് നിരാശയനുഭവിച്ചപ്പോൾ ചോദ്യം ഒന്നുകൂടെ ശക്തമാക്കി.
"ആരാണ്... ചോദിച്ചത് കേട്ടില്യെ ? കുട്ടിയെന്തിനാ കരേണെ?"

അവൾ മുഖമുയർത്തി ഒന്നു നോക്കി.
നെഞ്ചിനുള്ളിലൂടെ ഒരു വൈദ്യുതതരംഗം പാഞ്ഞുപോയതുപോലെ തോന്നി.
കരഞ്ഞുകലങ്ങിയ കണ്ണുകൾ...
മാഞ്ഞു കിടക്കുന്ന കുങ്കുമം ..
കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ നഖക്ഷതങ്ങൾ..
ചുണ്ടുകൾ കരിനീലിച്ച് നീര് വച്ചിരിക്കുന്നു..

അകലേക്ക് നോക്കി അവൾ പറഞ്ഞു, " ഞാൻ ഗൗരി"
"കുട്ടി എന്താ ഇവിടെ...?"
വിടാൻ ഭാവമില്ലാതെ താനും.
" ഞാൻ... എന്നെയാണ് അങ്ങിപ്പോ അങ്ങയിലേക്ക് ആവാഹിക്കുന്നത്..."

അറിയാതെ ഉടലൊന്നു വിറച്ചു.
ഇങ്ങനൊരു അവസ്ഥ സ്വപ്നം കണ്ട് ഉറങ്ങാതിരുന്ന എത്രയെത്ര രാത്രികൾ...
ഇപ്പൊ ഇതാ അത് യാഥാർഥ്യമായിരിക്കുന്നു.
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ആത്മാക്കളോട് മൗനം മാധ്യമമാക്കി സംസാരിക്കാമല്ലോ.
"കുട്ടിയെങ്ങനെ.... ഇവിടെ...?"
ചോദ്യത്തിന്റെ ബാക്കി വിഴുങ്ങേണ്ടി വന്നു.
നീണ്ടു നിന്നൊരു തേങ്ങലായിരുന്നു മറുപടി.
ഒടുവിൽ ആ തേങ്ങൽ നേർത്തു നേർത്ത് ഇല്ലാതായപ്പോൾ അവൾ സംസാരിച്ചു, ചിലമ്പിച്ച ശബ്ദത്തിൽ..

തഞ്ചാവൂരിനടുത്തുള്ള ഒരു ഊരുഗ്രാമത്തിലെ യജമാനന്റെ പൊന്നോമനപുത്രി.
അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ അവളെ പൊന്നുപോലെ അദ്ദേഹം വളർത്തി .
സമ്പത്തും ഐശ്വര്യവും ബന്ധുബലവും സൗന്ദര്യവും ഒക്കെ കൊണ്ട് വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ടിരുന്നു അവൾ.

അഗ്രഹാരത്തിന്റെ കോലമെഴുതിയ തെരുവീഥികളിലൂടെ ഒരു പൂമ്പാറ്റയെപ്പോലെ അവൾ ഓടി നടന്നു .

ഒരിക്കൽ കുളി കഴിഞ്ഞ് കടവിലെ പടവുകൾ കയറുമ്പോൾ തന്നെത്തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നുമാണ് തന്റെ ബാല്യം യൗവനത്തിനു വഴിമാറിക്കൊടുത്ത വിവരം അവൾ വായിച്ചെടുത്തത്.

അകലെയെങ്ങുനിന്നോ ജോലി തേടി വന്ന ചെറുപ്പക്കാരൻ.
അവഗണനയിൽ നിന്നും അവളുടെ മനസ് കൗതുകത്തിലേക്ക് ചുവടുമാറ്റിയത് അവൾ പോലും അറിയാതെയായിരുന്നു.
പിന്നെപ്പോഴോ അതിനു പ്രണയത്തിന്റെ പരിവേഷവും ചാർത്തിക്കിട്ടി.

" നീ കൃഷ്ണശിലയാണ്.. ഞാൻ ശില്പിയും.. നീയെന്ന വിഗ്രഹത്തിന് രൂപം നൽകുകയാണ് ഞാനിപ്പോ.. പക്ഷെ, നിനക്ക് ദൈവീകപരിവേഷം കൈവരുമ്പോൾ ഞാൻ തീണ്ടാപ്പാടകലത്തിലേക്ക് മാറ്റപ്പെടില്ലേ..? "
നെഞ്ചത്ത് മുഖമമർത്തി തന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ മുടിയിഴകളെ തലോടി അവൻ ചോദിച്ചു.
രോമനിബിഢമായ നെഞ്ചിൽ വിലപ്പെട്ടതെന്തോ തിരയുന്ന തന്റെ കൈവിരലുകൾ പിൻവിളിക്കാതെ അവൾ അമർത്തിച്ചിരിച്ചു.

ഉഗ്രവിഷമുള്ള സർപ്പങ്ങൾ കാവൽ നിൽക്കുന്ന കാവുകൾ അവരുടെ സമാഗമങ്ങൾക്ക് ശയ്യയൊരുക്കി സാക്ഷ്യം വഹിച്ചു.

പോയ് വരാം എന്ന പാഴ്വാക്കിൽ പടി കടന്നു പോയ കാൽപാദങ്ങൾ തിരികെയെത്താൻ ഉമ്മറപ്പടിയിൽ നിലവിളക്ക് കെടാവിളക്കായെരിച്ചവൾ കാവലിരുന്നപ്പോൾ ഉള്ളിന്റെയുള്ളിൽ അവന്റെ ജീവന്റെ അംശം കൈകാലിളക്കുന്നുണ്ടായിരുന്നു.

സമൂഹത്തിന്റെ തീഷ്ണതയേറിയ ദൃഷ്ടിയിൽ നിന്നും ഒന്നും ഏറെക്കാലം ഒന്നും മറച്ചുപിടിക്കാനാവില്ല..
സ്മാർത്തവിചാരങ്ങൾ അരങ്ങേറി..
നീതിവിസ്താരങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് പൊന്നോമന പുത്രിയെ നിറകണ്ണുകളോടെ ഊരുവിലക്കേർപ്പെടുത്തി നട  തള്ളേണ്ടി വന്നു.

പുറമ്പോക്കിൽ അവിൽ വിൽക്കുന്ന വൃദ്ധയായൊരമ്മ അവൾക്ക് അഭയം കൊടുത്തു..
വൈഷമ്യങ്ങൾ സഹിച്ച് കൊടും വേദനയിൽ ഒരു കുഞ്ഞിനവൾ ജന്മമേകി.
വിധി ക്രൂരതയുടെ കളികൾ അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല.
അവളെയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കി ആ അമ്മ ദൈവത്തിന്റെ വിളിപ്പുറത്തേക്ക് വിടവാങ്ങി.

പിന്നങ്ങോട്ട് അവളുടെ രാവുകൾക്ക് നിദ്രയുടെ തണലുണ്ടായില്ല.
ഇളകിയാടുന്ന ചെറ്റപ്പുരയുടെ വാതിലിനു നേരെ തുറിച്ച കണ്ണുകളുമായി കുഞ്ഞിനേയും ചേർത്തുപിടിച്ചിരുന്നു നേരം വെളുപ്പിക്കാൻ അവൾ ശീലിച്ചു .
പുറത്തിറങ്ങിയാൽ കൊത്തിക്കീറുന്ന കണ്ണുകളും അശ്ലീലച്ചുവയുള്ള സംസാരങ്ങളും.
കണ്ണും കാതും മനസും കൊട്ടിയടച്ച് ഒരു ജീവിതം.

കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാണിക്കാൻ കഴിയാത്തവൾ,
പേരിനു പോലും ഒരു  പുരുഷന്റെ തണലില്ലാത്തവൾ,
കുടുംബ ബന്ധങ്ങൾ ഒറ്റപ്പെടുത്തിയവൾ...
അവളെന്നും സമൂഹത്തിന്റെ കളിപ്പാവയാണ്..

ഒരിക്കൽ ഒരുത്തനു മുന്നിൽ ശരീരം കാഴ്ചവച്ചതുകൊണ്ട് അവളുടെ ശരീരത്തിലേക്കാണ് സമൂഹത്തിന്റെ വൃത്തികെട്ട കണ്ണുകൾ എപ്പോഴും ലക്‌ഷ്യം വയ്ക്കുക.
അവളോട് എന്തും ആവാം എന്ന മനോഭാവം..
ചോദിക്കാൻ അവകാശമുള്ള പുരുഷനില്ല,
ബന്ധുക്കളുമില്ല..
പിന്നെന്തായിക്കൂടാ?

അളന്നു ചിട്ടപ്പെടുത്തിയ നാഴികവിനാഴികകൾക്കുമപ്പുറം അവൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.

രാവിന്റെയിരുളിൽ ആ കുടിലിൽ നിന്നും കുറ്റിക്കാട്ടിലേക്ക് അവൾ വലിച്ചിഴയ്ക്കപ്പെട്ടു.
കാമവെറിയുടെ പേക്കോലങ്ങൾ പുലരുവോളം നർത്തനമാടിയ ആ ശരീരം പുലർച്ചെ നിശ്ചേതനമായിരുന്നു..
കീറിപ്പറിച്ച ആ പെണ്ണുടലിനരികിൽ മുലപ്പാലിനായി മുറവിളി കൂട്ടുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ചിത്രം ഹൃദയമുള്ളവരെ കരയിപ്പിച്ചുവെങ്കിലും സമൂഹത്തിന്റെ കണ്ണിൽ കണ്ണീരു വരുത്തിയില്ല.

മകളുടെ ദാരുണമായ അന്ത്യം  ഒരുപക്ഷെ ആ പിതാവിനെ ഒരു മനംമാറ്റത്തിന് പ്രേരിപ്പിച്ചിരിക്കണം.
എതിർപ്പുകൾ മറി കടന്നു മകളുടെ ശരീരം വിധിപൂർവ്വം ദഹിപ്പിക്കാനും മകളുടെ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി...

പറഞ്ഞു തീർത്ത് അവൾ പൊട്ടിക്കരഞ്ഞു..
"ഞാൻ ചെയ്ത തെറ്റെന്തായിരുന്നു? ഒരാളെ വിശ്വസിച്ചതോ അയാൾക്ക് ജീവിതം സമർപ്പിച്ചതോ...?"
അവൾ ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ കണ്ണുകൾ അങ്ങകലെ ഏതോ ബന്ധുവിന്റെ കയ്യിലിരുന്ന് കൈകാലുകൾ ഇളക്കുന്ന കുഞ്ഞിലായിരുന്നു..
അവനു തന്റെ ഛായ ഉണ്ടോ?

"നിനക്കായ് ഞാനെന്താണ് ചെയ്യേണ്ടത്?" മൗനം വാചാലമായി..
"എനിക്ക് എന്റെ കുഞ്ഞിനെ വിട്ട് മടങ്ങുക വയ്യ... അങ്ങെന്നെ വൈതരണി കടത്തി വിടരുത്.. ഒരമ്മയ്ക്ക് മോക്ഷത്തിലും വലുതാണ് മാതൃത്വം.."

മറുപടിക്ക് വാക്കുകൾ തിരഞ്ഞു..
ഇല്ല ഒന്നും പറയുക വയ്യ..

പരികർമ്മി ആവർത്തിച്ചാവർത്തിച്ച് പ്രേത പ്രേത എന്ന് പറഞ്ഞ് ആത്മാവിനെ തന്നിലേക്കാവാഹിക്കാൻ ശ്രമിക്കുന്നു..
കർമ്മങ്ങൾ പരിസമാപ്തിയിലോട്ടടുക്കുകയാണ്..
"എന്നിലേക്ക് പോന്നോളുക... ഞാൻ നിന്നെ ജലത്തിന് വിട്ടുകൊടുക്കാതിരിക്കാം, പോരെ?"
എങ്ങനെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു..

കുറച്ചുനേരം തന്നെത്തന്നെ നോക്കിയിരുന്നവൾ മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി...
അവൾ താനെന്ന കൂട്ടിലേക്ക് ചേക്കേറിയിരിക്കുന്നു..

നെറുകയിൽ എണ്ണ തൊട്ട് പരികർമ്മി ബലിച്ചോറു വിളമ്പി..
പതിവില്ലാതെ അന്നത്തെ ചോറിനു നല്ല രുചി തോന്നി...
ആസ്വദിച്ച് കഴിച്ചുവെന്ന് തന്നെ പറയാം...
സ്നാനത്തിനു നദിയിലിറങ്ങുമ്പോൾ ശിരസ്സ് പൂർണ്ണമായും മുങ്ങാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചു.
അവളെ വിട്ടുകൊടുക്കരുതെന്ന് മനസിലിരുന്നു ആരോ പറയുന്നുണ്ടായിരുന്നോ?

നാളുകൾ ഏറെ കഴിഞ്ഞു പോയിരിക്കുന്നു..
ജീവിതത്തിലെ അവിഭാജ്യ ഘടകമായി അവൾ മാറിയത് എങ്ങനെയായിരുന്നു?

ആദ്യമാദ്യം തന്നോടുണ്ടായിരുന്ന ഭയം മാറ്റി അവൾ തന്നിലേക്കു അവളുടെ സ്വാതന്ത്ര്യം മുദ്ര കുത്തിത്തരികയായിരുന്നു.
അവളില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
നിലത്ത് പായ വിരിച്ച് കിടന്നവൾ എത്ര പെട്ടെന്നാണ് തന്റെ ഹൃദയത്തിനു മേലെ ഇടം കണ്ടെത്തിയത്..
അവളെ നെഞ്ചോട് ചേർത്ത് കിടത്തിയില്ലെങ്കിൽ ഇപ്പൊ ഉറക്കം വരില്ലെന്ന അവസ്ഥ വരെ ആയിരിക്കുന്നു...

പ്രണയം, അതിന്റെ എല്ലാ ഭാവങ്ങളോടും കൂടെ അവളെന്നെ പെണ്ണിൽ നിന്നും തന്നിലേക്ക് അനസ്യുതം ഒഴുകിക്കൊണ്ടേയിരിക്കുന്നു..
വീട് വിട്ട് അല്ല അവൾ അവളെ വിട്ട് പുറത്തേക്ക് പോകാൻ തന്നെ ഇപ്പൊ മടിയാണ്..
കർമ്മങ്ങൾക്ക് പോയാൽ തിരികെയെത്താനാണ് തിടുക്കം..
കാത്തിരിക്കാൻ ഒരാളുണ്ടെന്ന തോന്നൽ തന്നെ എത്ര സുഖമാണ്..

വഴിയേ നടന്നു പോകുന്ന പെണ്ണുങ്ങളെ അവൾ കാണെ നോക്കിനിൽക്കാനും അതുകണ്ട് അവളുടെ മുഖം ചുവക്കുന്നത് കാണാനും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്...
താനവൾക്ക് സ്വന്തം എന്ന് അടിവരയിട്ടുകൊണ്ടുള്ള അവളുടെ സ്വാർത്ഥത..

അവളുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ ഈ ലോകത്തുള്ള ഒരു സമസ്യയും തന്നെ ബാധിക്കില്ലെന്ന വിശ്വാസമാണ്...
അവളിലെ സ്നേഹം നിറച്ച മനസ്സ് ഒരുപക്ഷെ ആരും കാണാതെ പോയത് തനിക്കുവേണ്ടിയായിരിക്കും..
ഈ ജന്മം മാത്രമല്ല ഇനിയുമെത്ര ജന്മങ്ങൾ പിറന്നാലും അവളെ വിട്ടുകൊടുക്കാൻ വയ്യ...

ചിന്തയിൽ മുഴുകിപ്പോയ മനസിനെ വിളിച്ചുണർത്തിയത് അവൾ തനിച്ചാണെന്ന ബോധമായിരുന്നു..
ഉമ്മറപ്പടിയിൽ അവളെ കണ്ടപ്പോഴാണ് മനസ് ശാന്തമായത്..
അവളെയും ചേർത്തുപിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് അഹങ്കാരം തോന്നിയിരുന്നു..

രാവു പുലർന്നതറിഞ്ഞില്ല.
അല്ലെങ്കിലും അവൾ നെഞ്ചത്ത് നിന്നടർന്നു പോകുമ്പോഴാണ് ബോധം ഉണ്ടാകുന്നത്...
കണ്ണുകൾ തിരുമ്മിയെഴുന്നേറ്റു..
കുളി കഴിഞ്ഞ് ഈറനോടെ ചൂട് പറക്കുന്ന കാപ്പിയുമായി അവൾ മുന്നിൽ...
ഇതിലും നല്ല കണി വേറെന്താണ്...

പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വീടുപണികളിൽ വ്യാപൃതനായപ്പോഴാണ് കതകിൽ നിറുത്താതെയുള്ള മുട്ടു കേട്ടത്..
ആരെങ്കിലും കർമ്മങ്ങൾക്ക് വിളിക്കാൻ വന്നതാവും..
പ്രതീക്ഷ തെറ്റിയില്ല..
മുന്നിൽ പരികർമ്മിയുടെ സഹായി..
"ഗുരുനാഥൻ വിളിക്കാണ്‌ .. കർമ്മമുണ്ട്."
പോണം ..മനസ് പറഞ്ഞു..
ചെലവുകൾക്ക് ഉത്തരം വേണമല്ലോ..

വേഗം റെഡിയായി നടന്നു...
പതിവുള്ള തിരിഞ്ഞു നോട്ടം മറന്നതുമില്ല.

കബനീ നദിക്കരയിലെത്തിയപ്പോൾ ഹോമകുണ്ഡം ഉയർന്നിരുന്നു..
അഗ്നിക്ക് മുന്നിലിരുന്നിട്ടാണ് പരികർമ്മിക്ക് സമീപം നിൽക്കുന്ന ആളിനെ നോക്കിയത്..
ശരിക്കും ഞെട്ടി എന്ന് തന്നെ പറയണം..
അവളുടെ അച്ഛൻ..
നോട്ടത്തിനു ചോദ്യഭാവം ഉണ്ടെന്നു മനസിലാക്കിയിട്ടാവണം പരികർമ്മി ആരോടെന്നില്ലാതെ പറഞ്ഞു, " മോക്ഷം കിട്ടീട്ടില്യാത്രേ കുട്ടിക്ക്... ശക്തമായ കർമ്മങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു.."
എങ്ങനെ കിട്ടാൻ...?
അവളിപ്പോ തനിക്കൊപ്പമല്ലേ..

വേണ്ട.. ഒന്നും വേണ്ട... അവളെ തന്നിൽ നിന്നും പറിച്ചെടുക്കല്ലേ...
മനസ്സ് വിലപിച്ചുകൊണ്ടേയിരുന്നു..
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഓടണമെന്നുണ്ട്,
പക്ഷെ, സാധിക്കുന്നില്ല...
വയ്യ അവളെ വിട്ടു കൊടുക്കാൻ വയ്യ...
ദൈവമേ ഇതെന്തൊരു പരീക്ഷണം...

കൂടുതൽ ഹവിസ്സ് പകർന്ന് അഗ്നി ജ്വലിപ്പിച്ച് രക്തപുഷ്പങ്ങൾ അർപ്പിച്ച് പരികർമ്മി കർമ്മങ്ങൾ തുടങ്ങി..

കണ്ണുകൾ അങ്ങകലെ അടച്ചിട്ട തന്റെ കുടിലിനു നേരെ ആയിരുന്നു..
ഇവിടെ മന്ത്രങ്ങൾക്ക് ശക്തികൂടുന്നു..
ഏതു നിമിഷവും തന്റെ കുടിലിന്റെ വാതിൽ തുറക്കപ്പെടും..
അവൾക്ക് ഇവിടേക്ക് വരേണ്ടി വരും..

പ്രതീക്ഷകൾ തെറ്റിയില്ല...
അതാ തന്റെ കുടിലിന്റെ വാതിൽ ആരോ തള്ളിത്തുറന്നതുപോലെ...
അകത്ത് നിന്നും പൊട്ടിക്കരച്ചിലോടെ അവൾ ഓടി വരുന്നുണ്ട്..

തനിക്ക് മുന്നിൽ നിന്ന് കിതപ്പോടെ അവൾ ചോദിച്ചു, "എന്നെ അങ്ങും ചതിക്കുകയാണോ...? എന്റെ സ്നേഹം അങ്ങെയ്ക്കും വേണ്ടാന്നായോ... വിട്ടുകൊടുക്കുകയാണോ വിധിക്ക്?"
കണ്ണുകൾ സാഗരം തീർക്കുന്ന കാഴ്ച...
"ഇല്ല... നിന്നെ വിട്ടു കൊടുക്കാൻ വയ്യ.... നീയില്ലാതെ ഞാനുണ്ടോ ...വരൂ എന്റെ നെഞ്ചോട് ചേർന്ന് നിന്നോളൂ.. ഞാനെന്റെ കരങ്ങൾ കൊണ്ട് നിന്നെ ചേർത്ത് പിടിച്ചുകൊള്ളാം .. ഒരു ശക്തിക്കും വിട്ടു കൊടുക്കാതെ.."

മന്ത്രങ്ങൾ മുറതെറ്റാതെ പരികർമ്മി ഉരുക്കഴിച്ചുകൊണ്ടേയിരുന്നു...
അഗ്നിജ്വാലകൾക്ക് ശക്തി വർധിച്ചു..
അവൾ ഒരു കൊച്ചുകുഞ്ഞിനെയെന്ന വണ്ണം അവനിൽ ഒട്ടിച്ചേർന്നിരുന്നു..

കർമ്മങ്ങൾക്കൊടുവിൽ ബലിച്ചോറു വിളമ്പി അവന്റെ മുന്നിൽ വയ്ക്കപ്പെട്ടു...
രുചിക്കാൻ തോന്നിയില്ല...
വല്ലാത്ത ചവർപ്പ്..
തിരിഞ്ഞ് തുപ്പിക്കളഞ്ഞു..

ഇനി എണ്ണ  തൊടുന്ന ചടങ്ങാണ്..
സ്നാനത്തിനു കടവിലേക്ക് ഇറങ്ങാൻ പരികർമ്മിയുടെ നിർദ്ദേശം അശനിപാതം പോലെയാണ് ചെവിയിൽ പതിച്ചത്..
ഇതാ ആ നിമിഷം...
വിട്ടുകൊടുക്കേണ്ടി വരും തന്റെ പ്രിയപ്പെട്ടവളെ...
നഷ്ടമായേക്കും എന്നുറപ്പുള്ളവയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കുഞ്ഞിനെപ്പോലെ അവനവളെ ചേർത്തമർത്തി, തന്നിലേക്ക്...

ഓരോ പടവുകളും ഇറങ്ങുമ്പോൾ അവളൊപ്പമുണ്ടെന്നു അവനുറപ്പ് വരുത്തുന്നുണ്ടായിരുന്നു...
ഒടുവിൽ കമ്പനിയുടെ മാറിലേക്ക് മുങ്ങിനിവരുമ്പോൾ കരയിൽ നിന്ന് പരികർമ്മിയും സഹായിയും എണ്ണുന്നുണ്ടായിരുന്നു ...
ഒന്ന്, രണ്ട് , മൂന്ന്...
മൂന്ന്... മൂന്ന്...
സുബ്രു....

ആരൊക്കെയോ ഒച്ചയിട്ടു...
നദിയിൽ ഒഴുക്ക് കൂടുതലാണ്..
എങ്ങനെ ഇറങ്ങി തപ്പാനാണ്..
ആരൊക്കെയോ പറയുന്നുണ്ടായിരുന്നു...

നിലവിളികളും ബഹളങ്ങളും തീരത്ത് തകൃതിയിൽ നടന്നു..
മുങ്ങൽ വിദഗ്ധർ വന്ന് അവന്റെ ചേതനയറ്റ ഉടൽ തീരത്തടുപ്പിച്ചു..

അപ്പോൾ അങ്ങകലെ ചക്രവാളം നോക്കി രണ്ടിണക്കുരുവികൾ പറന്നുപോകുന്നുണ്ടായിരുന്നു...
ഇനിയൊരു ജന്മം ലക്‌ഷ്യം വച്ച്..

                        *****************************************

ചിത്രം ......ഗൂഗിളിൽ നിന്നും