Friday, January 24, 2014

ഒരു “ചിത്തമന്ത്രണ”ത്തിന്റെ കഥ....

അക്ഷരങ്ങളൊരുക്കിത്തന്ന ഒരു വസന്തം കൂടെ....

സീതായനത്തിന്റെ പാതയിൽ..

“എഴുതിയെഴുതി വിരൽ മുറിയട്ടെ, പിന്നെ എഴുതുന്നതിനു ആത്മാവിന്റെ ഭാഷയും ഹൃദയത്തിന്റെ താളവുമുണ്ടാകുമെന്ന്” എനിക്ക് മുന്നേ നടന്നവർ ഒരുപാട് തവണ പറഞ്ഞിരിക്കുന്നു..

എവിടെയോ ഇടയ്ക്ക് നഷ്ടമായ എഴുത്തിന്റെ താളമൊന്ന് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനും..

എത്രത്തോളം വിജയിച്ചുവെന്ന് വിധിയെഴുതേണ്ടത് അനുവാചക ഹൃദയങ്ങളാണ്..

എഴുത്തുകാരുടെ സൃഷ്ടികൾ എഴുതിത്തീരും വരെ മാത്രമേ അവർക്ക് സ്വന്തമാവുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..

അത് കഴിഞ്ഞാൽ പിന്നത് വായനക്കാരുടേതാണ്..

ഇവിടെ കുറച്ചു കഥകൾ കോർത്തിണക്കിയ “ചിത്തമന്ത്രണങ്ങൾ” ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു..

വിധിയെഴുത്തിനായി...
ഈ കഥകളെഴുതിത്തുടങ്ങുമ്പോൾ അനുഭവിച്ച മാനസികവ്യഥ പിന്നീടങ്ങോട്ട് പുസ്തകമാകുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും വിടാതെ പിൻ‌തുടർന്നിരുന്നതുകൊണ്ടാകും പരിസമാപ്തിയിൽ അത്യധികമായ സന്തോഷം അനുഭവിക്കുന്നുണ്ട് മനസ്സ്..

കൃതി ബുക്ക്സ് ആണ് ഈ ചിത്തമന്ത്രണങ്ങൾ നിങ്ങൾക്കുമുന്നിലെത്തിക്കുന്നത്..

ഇനിയാ മന്ത്രണങ്ങൾ നിങ്ങളുടെ മനസിൽ നിലാമഴ പോലെ നേർത്തു നേർത്ത് പെയ്യട്ടെ..

നോവിന്റെ ഗദ്ഗദങ്ങളോടെ..

സ്നേഹത്തിന്റെ, പ്രണയത്തിന്റെ നേർത്ത നിമന്ത്രണങ്ങളോടെ..

പുസ്തകം വി പി പി ആയിട്ട് വേണമെന്നുള്ളവർക്ക് bookskrithi@gmail.com എന്ന ഈമെയിൽ ഐഡിയിൽ എഴുതി ആവശ്യപ്പെടാവുന്നതുമാണ്..

ഇതിൽ അവതാരിക എഴുതിയിരിക്കുന്നത് ശ്രീ എം.എസ് ബനേഷാണ്...

അസാമാന്യ കഴിവുള്ള ഒരെഴുത്തുകാരനെന്നതിലപ്പുറം ജീവൻ ടിവിയിലെ നെറ്റിസൺ ജേർണലിസ്റ്റായിട്ടാണ് അദ്ദേഹം നമുക്കെല്ലാം ഏറെ പരിചിതൻ..

അവതാരിക എന്ന ആവശ്യത്തിനു മുന്നിൽ മടിയൊന്നും കാട്ടാതെ നിശ്ചിത സമയത്തിനുള്ളിലെഴുതിത്തന്ന അദ്ദേഹത്തിനോട് നന്ദി പറയാതെ തരമില്ല...

പിന്നെയുള്ളത് ശ്രീ അനിൽകുമാർ സി.പി ആണ്..

വൈഖരിയിലൂടെ നമുക്കറിയുന്ന നമ്മുടെ സ്വന്തം അനിലേട്ടൻ..

വളരെ വില പിടിച്ച സമയം എനിക്കുവേണ്ടി ചെലവഴിച്ച് അദ്ദേഹമൊരുക്കിത്തന്ന ആഴത്തിലുള്ള സീതായനത്തിന്റേയും ചിത്തമന്ത്രണങ്ങളുടേയും പഠനം ഈ പുസ്തകത്തിനൊരു മുതൽക്കൂട്ട് തന്നെയാണ്..

ഇതിന്റെ ഓരോ ഘട്ടത്തിലും താങ്ങായ് തണലായ് കൂടെ നടന്നവർ ഒരുപാടുപേരുണ്ട്...

പേരുകളെടുത്ത് പറഞ്ഞാൽ ആരെയെങ്കിലും വിട്ടുപോയാലോ എന്ന ആശങ്കയുള്ളതുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹം ..സന്തോഷം..

പുസ്തകം ഇറങ്ങിയിട്ടും പ്രകാശനം കുറച്ച് വൈകി...

ഈ വരുന്ന ജനുവരി മുപ്പതിനു തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് രാവിലെ പത്തരയ്ക്ക് കാവ്യാർച്ചനയോടുകൂടെ തുടങ്ങുന്ന ചടങ്ങിൽ മലയാളികളുടെ പ്രിയംകരിയായ എഴുത്തുകാരി ശ്രീമതി ചന്ദ്രമതി ടീച്ചർ “ചിത്തമന്ത്രണങ്ങൾ” പ്രശസ്തനായ കഥാകാരൻ ശ്രീ ബി മുരളിക്ക് നൽകി പ്രകാശനം ചെയ്യും..

ചടങ്ങിൽ ശ്രീ ലെനിൻ രാജേന്ദ്രൻ മുഖ്യ പ്രാഭാഷണം നടത്തും..

ശ്രീ ശാന്തൻ, ശ്രീ ബിജു ബാലകൃഷ്ണൻ, ശ്രീ എൻ.ബി സുരേഷ്, ശ്രീ വിനോദ് വൈശാഖി എന്നിവർ ആശംസകൾ നൽകും..

നിങ്ങളുടെ പ്രാർത്ഥനകൾ സീതയെ ഇതുവരെ വഴി നടത്തി..

തുടർന്നും അതുണ്ടാകുമെന്ന പ്രതീക്ഷയോടെ ഏവരേയും സഹർഷം പ്രസ്തുത ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു..

സ്നേഹത്തോടെ..

നിങ്ങളുടെ സ്വന്തം സീത...

Saturday, January 11, 2014

കാറ്റും മരവും...



ഏഴുവർണ്ണങ്ങളിൽ തേൻ‌ചുരത്തും
വാസന്തമേകി പരിലസിക്കെ
ശലഭങ്ങളെന്നെ പ്രണയിച്ചു

ഹരിതാഭമാം ചില്ലകളൊരുക്കി
മഴ-വെയിലുകൾക്കൊളിമറയേകി
കൂടുകൂട്ടാനിടം കൊടുക്കെ
പക്ഷികളുമെന്നെ പ്രണയിച്ചു..

ജീവിതപാതയിലേറെത്തളരുമ്പോൾ
പൂമെത്തയേകി തണലൊരുക്കി
ശയനസുഖം കൊടുത്തതിനാലാവാം
മനുജനുമെന്നെ പ്രണയിച്ചു..

വർണ്ണശലഭങ്ങൾക്കും പക്ഷികൾക്കും
സാഹസികനാം മനുജനും
ജന്മം തീറെഴുതുക വയ്യ

ഒന്നു വന്നെന്നെ തലോടി മടങ്ങും
കാറ്റിനോടാണെനിക്കെന്നും പ്രണയം

പൂത്തുതളിർത്തെൻ മേനി പുൽകിയ വാസന്തം
നാളെ ഗ്രീഷ്മത്തിനു വഴിമാറും
പൂക്കളൊഴിയുമ്പോൾ തേനുറവ വറ്റുമ്പോൾ
മൂളിപ്പറക്കുമീ ശലഭങ്ങളകലും..

ഇലകളടരുമ്പോൾ ചില്ലകളൊടിയുമ്പോൾ 
മഴയും വെയിലും ആക്രോശിച്ചടുക്കുമ്പോൾ
കൂടൊഴിഞ്ഞീ പക്ഷികൾ പറക്കും
മോഹഭംഗത്തിൻ തൂവലുകൾ ബാക്കിയാവും

തണലൊഴിയുമ്പോൾ പൂമണമടങ്ങുമ്പോൾ
നിദ്രയുപേഷിച്ചങ്ങ് നടക്കുമാ മനുജനും

ജീർണ്ണിച്ചൊടുങ്ങും വരേക്കും
എന്നെ പ്രണയിക്കുമീ കാറ്റ് മാത്രം

എങ്കിലുമെന്തേ തെല്ലിട നിന്നെൻ
നെഞ്ചിൻ കിതപ്പറിയാതെ കുതിച്ചിടുന്നവൻ?
കാർമേഘച്ചിറകേറി ഏഴുലകംചുറ്റിവന്നാലും
പുണരാനിവളുണ്ടെന്ന ചിന്തയാമോ?

നാളെയെന്റെയീ ദേഹം മണ്ണെടുക്കും
മഴ, പുഴയിലൊഴുക്കി കടലിലടിക്കും

പുനർജ്ജനിക്കണമെനിക്കിനിയും
കാറ്റെന്നെ വിട്ടകലാത്തൊരു മരമായ്..