Saturday, April 30, 2011

യശോധര ഉറങ്ങിയിട്ടില്ല.......





















പ്രതാപത്തിന്റെ കേളികൊട്ടുണരുന്ന കപിലവസ്തു....


നിലാവിൽ കുളിച്ച് നിൽക്കുന്ന സൌധങ്ങൾ...രാജവീഥി ഏറെക്കുറേ നിശ്ശബ്ദം....
സമയം അർദ്ധരാത്രി കഴിഞ്ഞിട്ടാവണം ചീവീടുകളുടെ സംഗീതവും കാവൽക്കാരുടെ കുതിരക്കുളമ്പടിയൊച്ചയും അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലാ...ഇടയ്ക്ക് രാപ്പുള്ളുകൾ ചിലയ്ക്കുന്നുണ്ട്...


ഉയർന്നു നിൽക്കുന്ന സൌധങ്ങൾക്ക് തിലകച്ചാർത്തെന്നവണ്ണം ശുദ്ധോധന മഹാരാജാവിന്റെ കൊട്ടാരം....


അന്ത:പ്പുരത്തിലെ ഒരു മുറിയിൽ ഇനിയും തിരിനാളം കണ്ണടച്ചിട്ടില്ലാ....അണയാൻ തുടങ്ങുന്ന നാളത്തിലേക്കുറ്റു നോക്കി എരിയുന്ന മനസുമായി അവൾ...


യശോധര....


മോഹങ്ങൾ മരിച്ചു വീണ കണ്ണുകളിൽ നിർവ്വികാരതയ്ക്ക് പകരം അടങ്ങാത്ത മനസ്സിന്റെ പ്രതിഫലനം കാണാം....


ആൽത്തറയിൽ വന്നിരിക്കുന്നത് അദ്ദേഹമാണ്..കാണാൻ പോകണോ.....


ചിന്തകൾ ചേതനയോട് പട വെട്ടുകയാണ്....


പട്ടുമെത്തയിൽ ഏതോ സുന്ദര സ്വപ്നത്തിന്റെ കടാക്ഷത്തിൽ പുഞ്ചിരി മായാത്ത മുഖവുമായി രാഹുലൻ....


ഉറങ്ങുക...നിനക്കുറങ്ങാം...നശിച്ച ഈ ലോകവും ഇവിടത്തെ നിയമങ്ങളുമൊന്നും നീയറിയുന്നില്ലല്ലോ...നിന്റെ മനസ്സിൽ നക്ഷത്രങ്ങളും ചിത്രശലഭങ്ങളും മാത്രമല്ലേ....


വീണ്ടും, മാതൃത്വത്തെ തള്ളിയകറ്റി എന്നിലെ സ്ത്രീ മനസ്സിലേക്കോടിക്കേറി....


വേണ്ട..എന്തിനു പോകണം....തന്റെ സ്ത്രീത്വത്തെ നിഷ്ക്കരുണം അവഗണിച്ചിറങ്ങിപ്പോയ ആ പുരുഷത്വത്തിന്റെ മുന്നിൽ എന്തിനു കീഴടങ്ങണം..


മനസ്സ് വാദപ്രതിവാദത്തിനു തയ്യാറെടുത്താണ്....


ഇല്ലാ പോകണം...അദ്ദേഹം കാണണം...അറിയണം...താനിന്നും ജീവിക്കുന്നുണ്ടെന്ന്...അവസരം കിട്ടിയാൽ ഒരു ചോദ്യവും ചോദിക്കണം എന്തിനായിരുന്നു ഈ ഒളിച്ചോട്ടമെന്നു....

ഏത് ഗയയാണ് അദ്ദേഹത്തിനു ബോധോദയമേകിയത്...

ഗാർഹസ്ഥ്യം കഴിഞ്ഞത്രേ സന്യാസം...അതറിയാതെ പോയോ ലോക ഗുരു...

അവനവന്റെ കർമ്മങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ളതാണോ സന്യാസം..

ജരാനരകളും രോഗദുരിതങ്ങളും മൃത്യുവും തന്നേയും മകനേയും ആക്രമിച്ചേക്കുമെന്നു ഭയന്നുവത്രേ...അതിനെ പ്രതിരോധിക്കാനുള്ള ആയുധം തേടിയായിരുന്നു തന്റെ യാത്രയെന്നു ന്യായവും...

അദ്ദേഹം എത്ര ഭംഗിയായി സ്വയം ന്യായീകരിച്ചു...

ദൈവം വിധിക്കുന്ന സുഖ ദുഃഖങ്ങളിലൂടെ സഞ്ചരിച്ച് മോക്ഷം വരിക്കേണ്ടതിനു പകരം എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണോ വേണ്ടിയിരുന്നത്....

എന്നിട്ടെന്ത് നേടി...?

തന്നേയും മകനേയും അദ്ദേഹം ഭയന്ന കാലപ്രഹരങ്ങളിൽ നിന്നും രക്ഷിക്കാനായോ...

പിന്നെന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ.....


മഹാനായ ശുദ്ധോധന മഹാരാജാവിനോടും ചോദിക്കാൻ ഒരു ചോദ്യം താൻ കരുതി വച്ചിട്ടുണ്ട്...


സന്യാസിയായിപ്പോയേക്കുമെന്ന വിധിയുള്ള മകനെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള പരീക്ഷണ വസ്തുവായി ഇവളുടെ ജീവിതമെന്തിനു വിലയ്ക്കെടുത്തെന്ന്.....


ഉത്തരമുണ്ടാവില്ല രാജാവിന്....


തന്റെ നോട്ടത്തെ നേരിടാൻ മടിച്ച്, അദ്ദേഹമെപ്പോഴും മാറിപ്പോകുന്നതും മനസ്സിൽ നിന്നുയരുന്ന ഈ ചോദ്യത്തെ ഭയന്നല്ലേ...


ചോദ്യങ്ങളുണ്ടെനിക്ക് സമൂഹത്തോടു പോലും...


ഒരു കാര്യത്തിൽ അഭിമാനവും...


തോറ്റ് കൊടുത്തിട്ടില്ലാ താൻ...വിധിയും പതിയുമേൽ‌പ്പിച്ച ആഘാതത്തിൽ വീണു പോയിട്ടില്ലാ...
രാഹുലനെന്നും അഭിമാനത്തോടെ തലയുയർത്തി നിന്നു പറയാനായി താനിന്നും ജീവിച്ചിരിക്കുന്നു...


ചിന്തകൾ രാത്രിയുടെ യാത്രാമൊഴി അവളുടെ കാതുകളിൽ എത്തിച്ചില്ല....


അരുണന്റെ ആദ്യകിരണങ്ങൾ വദനം പൊള്ളിച്ചിട്ടോ രാഹുലന്റെ കൊഞ്ചുന്ന മൊഴികൾ കേട്ടിട്ടോ ചിന്തകളിൽ നിന്നുണർന്ന് ഉറച്ച തീരുമാനത്തോടെ അവൾ പ്രഭാതവന്ദനത്തിനായ് നടന്നു...

വീണ്ടും ഒരു ദിനം കൂടി ജീവിതത്തിന്റെ പുസ്തകത്തിൽ...


രഥത്തിലേറുമ്പോഴും മനസ്സ് ശാന്തമായിരുന്നു.....


രാജവീഥിയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പാതയോരത്തെ ആലിൻ ചുവട്ടിൽ അതാ അദ്ദേഹം...


രഥത്തിൽ നിന്നിറങ്ങുമ്പോൾ മനസ്സ് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....


രാഹുലന്റെ കയ്യിലെ പിടിത്തമൊന്നു മുറുകിയോ...

ചുറ്റുമുള്ള കാഴ്ചകൾ കണ്ടു നടന്ന അവൻ അമ്മയുടെ ഭാവമാറ്റത്തിൽ തെല്ലൊന്നമ്പരന്നിട്ടുണ്ടാവും....

ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ലാ...നടന്നു ഉറച്ച കാൽ വയ്പ്പോടെ...


അദ്ദേഹത്തിനു ചുറ്റും ഒരു ജനാവലി തന്നെയുണ്ട്...


തങ്ങളുടെ സിദ്ധാർത്ഥ രാജകുമാരനെ മറന്നിരിക്കുന്നു പ്രജകൾ....അല്ലെങ്കിലും ഇത് ശ്രീബുദ്ധനല്ലേ...


പറഞ്ഞു കേട്ടത് ശരിയാണ്...ഒരു അഭൌമ തേജസ്സുണ്ട് ആ മുഖത്തിനിപ്പോൾ.. വല്ലാത്ത ശാന്തതയും....വാക്കുകളും ആ ശാന്തത കടമെടുത്ത പോലെ....


തനിക്ക് തിരയേണ്ടത് അതല്ലല്ലോ...

ആ കണ്ണിന്റെ അഗാധതയിൽ എവിടെയെങ്കിലും ഒരു നഷ്ടബോധത്തിന്റെ ചെറുകണിക വീണു കിടപ്പുണ്ടോ....അതറിയണം...

പിന്നെ ലോക ഗുരുവിനെ ബോധ്യപ്പെടുത്തണം അദ്ദേഹമേൽ‌പ്പിച്ചു പോയ കണ്ണീരിൽ താനൊലിച്ച് പോയിട്ടില്ലാന്നു...


നടത്തത്തിനു വേഗത കൂടുന്നത് അവളറിഞ്ഞില്ലാ....


ലോക തത്വങ്ങളും മഹത് വാക്യങ്ങളും ഉരുക്കഴിച്ച് മാനവികതയുടെ മനസ്സിലെ അഴുക്കുകൾ കഴുകി കളയാൻ ശ്രമിക്കുന്ന ആ മഹാനുഭാവന്റെ മുന്നിൽ ഒരു നിറ ദീപം പോലെ അവൾ ജ്വലിച്ചു നിന്നു...


ഒരു നിമിഷം....


കണ്ണുകൾ പരസ്പരം ചോദിക്കാനും പറയാനുമുള്ളത് ചെയ്ത് തീർത്തു....


പതറുന്ന ബാല്യത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകാതെ ആ കൈ പിടിച്ച് അവൾ തിരികെ നടന്നു.... മൌനം വാചാലമാകുന്ന നിമിഷങ്ങളിലേക്ക് താനെറിഞ്ഞു കൊടുത്ത ലോക ഗുരുവിനെ പുറകിൽ വിട്ട്....


അവളുടെ മനസ്സ് ഒരു വിജിഗേഷുവിന്റേതായിരുന്നു അപ്പോൾ....ലോകം കീഴടക്കിയ സന്തോഷം......


അന്നത്തെ ദിവസത്തിന് പ്രത്യേകം സൌന്ദര്യമുള്ളതറിഞ്ഞവൾ...


പക്ഷേ....


സന്ധ്യവന്ദന വേളയിൽ ദാസി മൊഴിഞ്ഞ സത്യം അവളുടെ മനസ്സിൽ ചോദ്യങ്ങളുടെ ശരമഴ പെയ്യിച്ചു...


അദ്ദേഹം വരുന്നുണ്ടത്രേ നാളെ....


എന്തിന്...ഇട്ടെറിഞ്ഞുപോയ ശേഷിപ്പുകളിലൂടെ ഒരു തിരനോട്ടം നടത്തേണ്ട ആവശ്യകത ദൈവ തുല്യനെന്നു മാലോകർ വാഴ്ത്തുന്ന ശ്രീബുദ്ധനുണ്ടോ...

തന്നോടുള്ള ചോദ്യങ്ങളുമായിട്ടാവുമോ ഈ വരവ്...വരട്ടെ...എങ്കിൽ ചോദിക്കാൻ തനിക്കുമുണ്ടേറെ....


മനസ്സിലെന്തിനോ ഒക്കെ അക്കമിട്ടുറപ്പിച്ച് രാഹുലനെ നെഞ്ചോട് ചേർത്തവളന്ന് സുഖമായുറങ്ങി.....


പകലോൻ ആഗമനം അറിയിച്ചെത്തും മുമ്പേ അവളുണർന്ന് കാത്തിരുപ്പായി...


ചോദിക്കണം...ഇന്നു തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടണം...


വിധിയുടെ പരീക്ഷണങ്ങളെ പേടിച്ച് പോയ സിദ്ധാർത്ഥ കുമാരനാണോ...അതിനെ സധൈര്യം നേരിട്ട താനാണോ വിജയിച്ചതെന്ന് അറിയണം....


കാത്തിരുപ്പിനവസാനം കുറിച്ച് അന്തഃപ്പുരത്തിനു വെളിയിൽ ആരവങ്ങൾ കേട്ടു...


“ബുദ്ധം ശരണം ഗച്ഛാമി....
സംഘം ശരണം ഗച്ഛാമി...
ധർമ്മം ശരണം ഗച്ഛാമി....”


അവളുടെ മനസ്സിലും പെരുമ്പറ നാദം ഉണർന്നു....


അതാ അദ്ദേഹം വരുന്നു....


അവളുടെ മുന്നിൽ നിൽക്കുന്ന ആ സാർവ്വഭൌമ തേജസ്സിലേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ലാ....

ഉതിർന്നു വീഴുന്ന കണ്ണീർക്കണങ്ങളോടെ അവളാ പാദങ്ങൾ കഴുകി...

പാദങ്ങളിൽ നിന്നവളെ പിടിച്ചെഴുന്നേൽ‌പ്പിച്ചാ നെറുകയിൽ കൈ വച്ചനുഗ്രഹിച്ച് ശ്രീബുദ്ധൻ നടന്നു നീങ്ങി..

ഭഗവാനേ എന്ന വിളിയോടെ തൊഴുകൈയ്യുമായി ഒരു ശിലപോലെ അവൾ നിന്നു ഒരു നിമിഷം....


കണ്ണീർ നനഞ്ഞൊട്ടിയ കൺപീലികൾ വലിച്ച് തുറന്നവൾ നോക്കുമ്പോൾ അകലെ നടന്നു മറയുകയായിരുന്നു അദ്ദേഹം...


താൻ കരഞ്ഞിരിക്കുന്നു...തോറ്റു പോയൊ താൻ....?


പാതിവൃത്യത്തിൻ പൂജയിൽ സ്വയം അർപ്പിച്ച് ഇത്ര നാളും വിജയിയെന്നഹങ്കരിച്ച തന്റെ മനസ്സ് തളർന്നോ...


വെറും പെണ്ണായോ ഒരു നിമിഷത്തേക്ക്...?


അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അങ്ങു ദൂരെ നടന്നു മറയുന്ന ഭിഷുവൊന്നു തിരിഞ്ഞു നോക്കി...


അണഞ്ഞു പോയ അവളുടെ കണ്ണിലെ പ്രകാശം ജ്വലിച്ചു...


ഇല്ലാ താൻ തോറ്റിട്ടില്ല...


ഭഗവാനേ എന്നുള്ള തന്റെ വിളിയിൽ ആ മനസ്സ് പിടയുന്നതറിഞ്ഞിരുന്നു താൻ...

ആഗ്രഹിച്ചിട്ടുണ്ടാവണം ആ മനസ്സ് ....തന്റെ നാവിൽ നിന്നെങ്കിലും സിദ്ധാർത്ഥകുമാരാ എന്ന വിളി കേൾക്കാൻ...


ഉവ്വ്...
ഞാൻ തോറ്റിട്ടില്ലാ....


“ഉവ്വ്..ഞാൻ തോറ്റിട്ടില്ലാ..”എന്തിനെന്നറിയാതെ എന്റെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു....


മാറിലടുക്കിപ്പിടിച്ച പുസ്തകം കയ്യിൽ നിന്നും ഊർന്നു വീണതറിഞ്ഞില്ല....


കുമാരനാശാന്റെ ശ്രീബുദ്ധചരിതം....


ചുമരിലെ ഘടികാരം രാവിന്റെ അന്ത്യയാമങ്ങളറിയിച്ച് ചിലയ്ക്കുന്നതും ഞാനറിഞ്ഞില്ലാ...തുറന്നിട്ട ജനാലയിലൂടെ ഒരു കുളിർകാറ്റ് എന്നെ തലോടി കടന്നു പോയതും....


ചുണ്ടുകൾ അപ്പോഴും ശബ്ദമില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു..
“.ഉവ്വ്...ഞാൻ തോറ്റിട്ടില്ലാ..”

Sunday, April 24, 2011

ലാഭനഷ്ടങ്ങൾ....



















ജന്മകാരകനെന്ന ഭാവം കണക്കു പറയിക്കുന്നു താതനെ...
പത്തുമാസം ചുമന്നൊരു കണക്ക് ജനനിക്കുമുണ്ട്
പൈതൃകങ്ങളോടൊരു ചോദ്യം മാത്രം
പും എന്ന നരകത്തെ ത്രാണനം ചെയ്യിക്കാത്ത
ഞാനെന്ന മകൾ ലാഭമോ നഷ്ടമോ...

താംബൂലമൊന്നിൽ കരം ചേർത്ത് വച്ച്
ഒരു താലിപ്പൊന്നിനായ് വില പേശി വിറ്റു
പ്രാണാംശമായത് നെഞ്ചോട് ചേർത്ത്
ജീവരക്തത്താൽ സീമന്തരേഖ നിറച്ച്
ഒരായുസ്സിൻ സ്നേഹാമൃതം അവനായൊരുക്കവെ
ജീവിതം പകുത്തൊരാ പങ്കാളിയോടൊരു ചോദ്യം
ഞാനെന്ന പാതി ലാഭമോ നഷ്ടമോ

പൊക്കിൾകൊടിയിലൂടന്നമേകി
നിറവേദനയിൽ ജന്മമേകി
രക്തം അമൃതായൂറ്റിയേകി
ജീവിത പാതയിലിടറാതെ ഞാൻ നടത്തിയ
സല്പുത്രനോടും ഒരു ചോദ്യം മാത്രം
അമ്മ...ഒരു ലാഭമോ നഷ്ടമോ

കാലമേകിയ ജരാനരകൾ വാങ്ങി
കർമ്മഭൂവിലെ വേഷങ്ങളഴിച്ച്
മൃതിയെപ്പുണർന്നങ്ങ് യവനികയിൽ മറയവെ
പ്രപഞ്ച സൃഷ്ടാവിനോടുമൊരു ചോദ്യം മാത്രം
ഞാനെന്ന ജീവൻ ലാഭമോ നഷ്ടമോ

ഗഹനമാം ചിന്തയിലാണ്ടു പോയീശ്വരൻ..
മൌനം മുറിച്ചേതോ നിമിഷത്തിൽ
തടിച്ചൊരെൻ ജീവിത പുസ്തകത്താൾ മറിച്ചോതി
നീ...എന്നുമെന്റെ ലാഭമില്ലാത്ത നഷ്ടം...!!

Saturday, April 16, 2011

പ്രയാണം.......













വൃതശുദ്ധിയുടെ പുണ്യം ഉരുക്കിയൊഴിച്ച് പേരറിയാക്കാടുകളിൽ ആത്മ സാക്ഷാത്ക്കാരത്തിന്റെ പാവനജ്യോതി തെളിഞ്ഞപ്പോള്, തത്ത്വമസ്സിയുടെ അർത്ഥമുൾക്കൊണ്ട ഭാവത്തോടെ ഭക്തർ പടിയിറങ്ങി...

പൊന്നമ്പലമേട് പടയൊഴിഞ്ഞ യുദ്ധഭൂമിയായി..

ആയിരങ്ങളുടെ താഡനമേറ്റു വാങ്ങിയ സഹനതയ്ക്ക് പടിപൂജയിലൂടെ നന്ദി സമർപ്പിച്ച് കലിയുഗവരദന്റെ പിതൃസ്ഥാനീയനെന്ന ഭാവത്തിൽ രാജമകുടവും പിൻവാങ്ങി നടന്നിരിക്കുന്നു...

ഇനി തന്റെ ഊഴം...

അടച്ചിട്ട വാതിലിനുള്ളിൽ തന്റെ തേങ്ങലാരും കേൾക്കുന്നുണ്ടാവില്ലാ...
മാനുഷികത, ശരങ്ങൾ കുത്തി മുറിവേൽ‌പ്പിച്ച മനസ്സിൽ നിന്നും രുധിരത്തിനു പകരമിപ്പോൾ പഴുപ്പാണൊഴുകുന്നത്....
കർപ്പൂരത്തിന്റെയും ഭസ്മത്തിന്റേയും ഗന്ധങ്ങളിപ്പോൾ തനിക്ക് അസഹ്യമായിത്തുടങ്ങിയിരിക്കുന്നു...
വസ്ത്രത്തിലെ കറുപ്പ് മനസ്സും ഉൾക്കൊണ്ടതു പോലെ.. ഉരുളുന്ന നാളികേരങ്ങളിൽ തന്റെ മനസ്സുമുണ്ടെന്നു ആരറിയുന്നു...

കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി മല ചവിട്ടി മുന്നിലെത്തുന്ന, നിഷ്കളങ്കബാല്യങ്ങളുതിർക്കുന്ന മന്ത്രോച്ചാരണങ്ങളിൽ മാതൃത്വം ഉണരുമ്പോൾ മോഹഭംഗത്തിന്റെ തീച്ചൂളയിൽ എന്നിലെ സ്ത്രീ കത്തിയെരിയുന്നതാരെങ്കിലും അറിയുന്നുണ്ടോ..?

ശാപമായ വരവുമായി ഇനിയെത്ര യുഗങ്ങൾ...


എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലയെന്നിരിക്കിലും...
വെറുതെ ആനപ്പുറത്തൊരെഴുന്നെള്ളിപ്പ്..... നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളിൽ തന്നെ കാണാനാണ് എല്ലാവർക്കുമിഷ്ടം...


മടുത്തിരിക്കുന്നു...


ഇനി പടിയിറങ്ങാം...മാളികപ്പുറത്തിന്റെ കറുത്ത കുപ്പായമുപേക്ഷിച്ച്...
നിത്യബ്രഹ്മചാരിയായ കലിയുഗവരദനിനിയെന്തിനീ മഹിഷീ ജന്മത്തിന്റെ പാദസേവ...?
സ്ത്രീകൾക്ക് വിലക്ക് കൽ‌പ്പിച്ച ഭൂവിൽ സ്ത്രീയായ തനിക്കെന്ത് കാര്യം....?


ശ്രീകോവിൽ വിട്ട് പതിനെട്ടാം പടി ഇറങ്ങുമ്പോൾ‌ പിന്നിലപ്പോഴും കെടാതെ ആഴിയെരിയുന്നുണ്ടായിരുന്നു...തന്റെ മനസ്സു പോലെ...

ഭക്തിയുടെ മൂർത്തിമദ്ഭാവമായ ശബരി പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ പേരിലറിയപ്പെട്ടേക്കാവുന്ന പുണ്യ തപോഭൂവിലീ പാവം പെണ്ണിന്റെ മോഹങ്ങൾ അശ്രുകണങ്ങളായ് ഇറ്റു വീഴുമെന്ന്...

പമ്പയുടെ തീരത്തേക്ക് നടക്കുമ്പോൾ ഗജാനനൻ തനിക്ക് അവിഘ്നമസ്തു പറഞ്ഞിട്ടുണ്ടാകുമോ..?

ഒരായിരം തർപ്പണങ്ങളേറ്റുവാങ്ങി ശാന്തയായൊഴുകുന്നു പുണ്യവാഹിനി പമ്പ....

ആ കൽ‌പ്പടവുകളിൽ ഒന്നിരിക്കാൻ തോന്നുന്നു....
ഇവിടെ മുങ്ങി ഉയരുന്ന ഭക്തനോട് അയ്യപ്പമനം മന്ത്രിക്കുമത്രേ, സുഖമാണോ എന്ന്....തനിക്ക് ആ ആശ്വാസവാക്കു പോലും നിഷിദ്ധമോ...

കണ്ഠത്തിലേയും കരങ്ങളിലേയും രുദ്രാക്ഷമാല്യങ്ങൾ പമ്പയിലൊഴുക്കി ഒന്നു മുങ്ങി നിവർന്നു..

അകലെ അവ്യക്തമായി ഒരു വസ്ത്രാഞ്ചലമിളകുന്നത് കണ്ടു...കാറ്റിൽ പറക്കുന്ന മുടിയിഴകളും...

ആകാംഷയ്ക്ക് വിരാമമിടുവാൻ പാദങ്ങളെയങ്ങോട്ടേക്ക് വലിച്ചിഴയ്ക്കുമ്പോൾ മനസ്സ് ഒരായിരം ചോദ്യങ്ങളുതിർത്ത് നോവിച്ചു കൊണ്ടേയിരുന്നു....

നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ കാറ്റിൽ ശീൽക്കാരമുയർത്തിയിട്ടാവണം ആഗമനമറിഞ്ഞിട്ടെന്നവണ്ണം ആ സ്ത്രീ മുഖമുയർത്തി നോക്കി...

 കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിർവ്വികാരത കൂടു കൂട്ടിയിരിക്കുന്നു...

തനിക്കീ മുഖം പരിചയമുണ്ടല്ലോ...
ഉവ്വ്...ത്രേതായുഗത്തിലുരുകിത്തീർന്ന ഊർമ്മിളയല്ലേ ഇത്...?

മനസ്സ് തുടികൊട്ടുന്നുണ്ടോ..?

“എന്തേ സഖീ ഇവിടെ ഈ വൽക്കലമുടുത്ത്...പട്ടുടയാടകളിലും സുഗന്ധലേപനങ്ങളിലുമൊഴുകേണ്ട രാജകുമാരിയെന്തേ ഈ കലിയുഗത്തിൽ പരിത്യജിക്കപ്പെട്ടവളുടെ വേഷത്തിൽ...”


ഒന്ന് മന്ദഹസിച്ചവൾ മൊഴിഞ്ഞു..
“വളരെ വൈകിയാണവിടുന്നു മൂഢസ്വർഗ്ഗത്തിലെന്നു തിരിച്ചറിഞ്ഞതെങ്കിൽ അത് ആദ്യമേ അറിഞ്ഞ് മൌനത്തിന്റെ മാറാപ്പേറ്റിയവളാണിവൾ..”


അത്ഭുതം കൂറുന്ന തന്റെ മിഴികളിൽ നോക്കി അവൾ പറഞ്ഞു കൊണ്ടേയിരുന്നു...


“നിഴലായിരുന്നു ഞാനെന്നും വൈദേഹിയുടെ...സ്വന്തം രക്തമായിട്ടും സ്നേഹം പങ്കു വച്ചപ്പോൾ‌ വളർത്തുമകൾക്കൊപ്പമാകാൻ കഴിഞ്ഞില്ല...
ജാനകിയെന്ന പേരു പോലും അന്യമായി...സ്വയംവരിക്കാൻ സീതയ്ക്കവകാശം കൊടുത്തപ്പോൾ കഴുത്ത് നീട്ടിക്കൊടുക്കാനേ എനിക്ക് അനുവാദമുണ്ടായിരുന്നുള്ളു..അയോധ്യയിലും സ്ഥിതി മറ്റൊന്നായിരുന്നില്ലാ...ആര്യപുത്രൻ ജ്യേഷ്ഠന്റെ നിഴലായിരുന്നു...ഞാൻ വീണ്ടും സീതയ്ക്ക് പിന്നിൽ....മന്ഥര മന്ത്രങ്ങൾ രാമന്റെ വിധി തിരുത്തിക്കുറിച്ചപ്പോൾ‌ സീത അനുയാത്രയ്ക്കൊരുങ്ങി...എന്നോടൊരു വാക്കു പോലും ആരും ചോദിച്ചില്ലാ.. മര്യാദാപുരുഷോത്തമൻ പോലും..അറിയണ്ടായിരുന്നു ആർക്കും എന്റെ മനസ്സ്...പിന്നീടങ്ങോട്ടുള്ള ഉറക്കം വരാത്ത രാത്രികളിൽ ഞാൻ ശപിച്ചത് എന്നെ തന്നെ ആയിരുന്നോ...”


ഊർമ്മിളയുടെ ചോദ്യം മനസ്സിൽ അലകളുയർത്തി....

അല്ലാ സഖീ നിന്റെ ശാപങ്ങളുടെ കൂരമ്പുകൾ തറച്ചതൊക്കെയും സീതയ്ക്കായിരുന്നു...ആത്മഗതമെന്നോണം മനസ്സ് മന്ത്രിച്ചു....


അവൾ പറഞ്ഞുകൊണ്ടേയിരുന്നു.....“കവികൾക്കും വാഴ്ത്തിപ്പാടാൻ ഒരുപാട് കഥയും കണ്ണീരുമായി സീതയുണ്ടായിരുന്നു മുന്നിൽ...എന്റെ കണ്ണീരു മാത്രം അന്തപ്പുരത്തിന്റെ അകത്തളങ്ങളിലൊതുങ്ങി...ആർക്കും എന്നെ മനസ്സില്ലായില്ലാ....യുഗാ‍ന്തരങ്ങളിലൂടെ സഞ്ചരിച്ചു...ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കാൻ....കഴിഞ്ഞില്ലാ...ഇപ്പോൾ...ഇപ്പോഴാണ് എനിക്കതിനു കഴിഞ്ഞത്...”

 പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു...യുഗങ്ങളായി തടഞ്ഞു നിർത്തിയ കണ്ണീർ സാഗരം തീർക്കുന്നതറിയുകയായിരുന്നു ഞാൻ...


ആ മുടിയിഴകളിൽ തഴുകുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു....കരഞ്ഞോളൂ ...മതിയാവോളം....ഇപ്പോഴെങ്കിലും സഖീ നീ കരഞ്ഞുവല്ലോ....


“ഇനിയെങ്ങോട്ടാണ് യാത്ര...”.


ചോദ്യം അല്പം ക്രൂരമായോ...ആ നീണ്ട മിഴിക്കോണുകൾ തിളങ്ങി...രണ്ടു സ്ഫടികമണികൾ മണ്ണിൽ വീണുടഞ്ഞു....

തന്റെ ചോദ്യത്തിനുത്തരമില്ലെന്നു മനസ്സിലായി...

പതിയെ ആ തോളിൽ പിടിച്ചെഴുന്നേല്പിച്ചു.....“വന്നോളൂ....നമുക്കു നടക്കാം...മോഹഭംഗങ്ങളും അവഗണനകളുമില്ലാത്ത തീരത്തേക്ക്. ”


അഗ്നിപരീക്ഷയ്ക്ക് സീതയെ എറിഞ്ഞു കൊടുത്തതിനും  കാഞ്ചനസീതയെ ഇരുത്തി അശ്വമേധം നടത്തിയതിനും സാക്ഷാൽ ശ്രീരാമചന്ദ്രനോട് പൊട്ടിത്തെറിച്ച ഊർമ്മിളയാണോ തന്റെ കൂടെ നിശ്ശബ്ദയായി നടക്കുന്നത് .....വിശ്വസിക്കാൻ വയ്യാ...


സായന്തനസൂര്യൻ വിടപറയാനൊരുങ്ങുന്നു...

കാലെന്തിലോ തട്ടിയല്ലോ....ഒരു സിതം...യജമാനൻ ഉപേക്ഷിച്ചു പോയതോ അതോ അറിയാതെ നഷ്ടപ്പെട്ടുപോയതോ...


ഊർമ്മിളയോട് തിരക്കി.....


“സീതയെ ഉണർത്തണോ സഖീ...മിഥിലജ പുനർജ്ജനിക്കട്ടെ അല്ലേ?”..


പെട്ടെന്നുത്തരം വന്നു...


“വേണ്ടാ...ജ്യേഷ്ഠത്തിയിനിയെങ്കിലും ആശ്വസിക്കട്ടെ...ലക്ഷ്മണ രേഖകൾക്കിനി ദശാനന വേക്ഷങ്ങളെ തടഞ്ഞു നിർത്താനാവില്ല...ചിത്രകൂടങ്ങളീ മണ്ണിലിനിയും ഉണ്ടാവാതിരിക്കട്ടെ....രാമനിനിയും പഴയ ശക്തിയോടെ സേതു ബന്ധിക്കാനായെന്നും വരില്ലാ...ശക്തമാകുന്നത് വിഴുപ്പലക്കുന്ന നാവുകൾ മാത്രം...” ഒന്നവൾ നിശ്ശബ്ദയായി.. 

“ദേവിയുറങ്ങട്ടെ..” ഒരിടവേളയ്ക്കു ശേഷം ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവൾ പറഞ്ഞു നിറുത്തി..


പിന്നിലാക്കപ്പെട്ട സിതത്തെയൊന്നു തിരിഞ്ഞു നോക്കി നടക്കുമ്പോൾ തന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ഈ കണ്ണുനീർത്തുള്ളികൾക്കായിരിക്കും വൈദേഹി നീ മറുപടി പറഞ്ഞത്...


എന്നാലും സീത സഹിച്ച അപമാനം ഇത്തിരി കടുത്തതായിപ്പോയില്ലേ.....സൂര്യവംശത്തിന്റെ അനന്തരപരമ്പരയെ ഉദരത്തിൽ ചുമക്കവെ ആരണ്യകങ്ങളിലേക്കൊരു നട തള്ളൽ....വാൽമീകി അഭയമേകിയില്ലായിരുന്നെങ്കിലോ....രാമന് അഭിമാനത്തോടെ ചേർത്തു പിടിക്കാൻ ലവ കുശന്മാരുണ്ടാകുമായിരുന്നോ....

ഒടുവിലൊക്കെയും തിരിച്ചറിഞ്ഞപ്പോഴും രഘുപതിയെന്തിനേ അഗ്നിപരീക്ഷയ്ക്കോതി പിന്നെയും....രാമാ കത്തിയെരിഞ്ഞത് നീ തന്നെയല്ലേ.....മാരുതി പോലും മുഖം തിരിച്ചില്ലേ...പത്നിയോടൊരിക്കലെങ്കിലും നീതി പുലർത്തിയോ നീ....


തന്റെ മനസ്സറിഞ്ഞിട്ടെന്നോണം ഊർമ്മിള മന്ത്രിച്ചു.........


“രാഘവനാരോടും നീതി കാട്ടിയില്ലാ...ചിത്രകൂടത്തിൽ വച്ച് കാമാന്ധയായ ശൂർപ്പണഖയെ ആര്യപുത്രനരികിലേക്ക് പറഞ്ഞു വിട്ട ആ മനസ്സിനെ അംഗീകരിക്ക വയ്യ...രാമൻ ജീവിച്ചതും പ്രവർത്തിച്ചതുമെല്ലാം രാമനു വേണ്ടി മാത്രമായിരുന്നു...മര്യാദാപുരുഷോത്തമൻ എന്ന പേരിനു വേണ്ടിയായിരുന്നു..”


അവൾ പറഞ്ഞതിനെ മനസ്സിലേറ്റി, ആ കൈ പിടിച്ച് നടന്നു...

ഇടയ്ക്ക് ഊർമ്മിള തിരക്കി...


എങ്ങോട്ടാണ്....


മെല്ലെ താനുത്തരമേകി...
“നടക്കാം സഖീ...ഇനിയും കാലചക്രം തിരിഞ്ഞ് ത്രേതായുഗവും കലിയുഗവും എത്തുവോളം...”


അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈ പിടിച്ച് മോഹഭംഗത്തിന്റെ സ്ത്രീത്വങ്ങൾ....അവർ നടക്കുകയാണ്....അകലങ്ങളിലേക്ക്...

Friday, April 15, 2011

കണി കാണും നേരം.....








എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും  നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍..


Sunday, April 10, 2011

ഗംഗയോട്....



സപ്ത ശൈശവത്തെയും തന്നുള്ളിലാവാഹിച്ച്
ഗംഗ വീണ്ടും ഒഴുകി നിശ്ശബ്ദയായ് ...

എന്ത് മോക്ഷത്തിന്‍ പേരിലമ്മേ
നൊന്തു  പെറ്റ നിന്‍ പൈതങ്ങളെ കൊല്ലുന്നു നീ 

മോഹിച്ച തെറ്റിനോ നീ ശന്തനുവിന്‍ നാവു കെട്ടി
സ്വയം ശപിച്ചേതോ ഇരുണ്ട കോണില്‍
മൌനം ഭജിക്കുന്നു രാജമകുടം 

അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
മോക്ഷാർത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ
വിരഹത്തീയില്‍  നീയെരിയിച്ച മനം കുളിര്‍പ്പിക്കാന്‍
സത്യവതിമാരിവിടെ ഇനിയും വില പേശരുത് 

ഭീഷ്മ ശപഥത്തിനു മാത്രമായിനിയും
ത്യാഗിയാം മകന് നീ ജന്മം കൊടുക്കായ്ക...

നന്മയ്ക്കായ് നീയിനിയും അവനിയില്‍ വന്നാല്‍
പുത്രസ്നേഹം വീണ്ടും കണ്‍ കെട്ടി വാഴും...
പുത്ര വധുവിന്‍ മാനമാ സഭയില്‍ വസ്ത്രമായ് അഴിയും
അരക്കില്ലങ്ങള്‍ പലതും കത്തിയെരിയും
മക്കളും മക്കളും പൊരുതി മരിക്കും 

പാര്‍ത്ഥ സാരഥിയാവാന്‍ ഇനിയവന്‍ വരില്ലാ
ഗാന്ധാരീശാപം കുലം മുടിക്കുമെന്നറിയും അവനും 
ശര ശയ്യയില്‍ ദക്ഷിണായനം കാക്കും നിന്‍ മകനായ്‌
കിരീടി തൊടുക്കുമാ അമ്പിലേറി  
ദാഹ ശമനാർത്ഥമമ്മേ നീ ഇനിയും വരായ്ക
ഇനിയുമീ മണ്ണില്‍ ഒരു കുരുക്ഷേത്രം ഒരുക്കായ്ക....