Wednesday, November 2, 2011

ചിതലെടുക്കാത്ത ചിതറാല്‍ പെരുമ...

“ഹൊ എന്തായിത്..?” അറിയാതെ പറഞ്ഞു പോയി.

കാറിനുള്ളിലെ ഏസി ശ്വാസം മുട്ടിച്ചപ്പോൾ സൈഡ് ഗ്ലാസ്സ് മെല്ലെ താഴ്ത്തിയതാണ്. കാറ്റിന്റെ കുസൃതി. കുളിരണിയിച്ച കൈകൾ സുഗന്ധവാഹിയായത് പെട്ടെന്നായിരുന്നു. പിച്ചിയും മുല്ലയും അരളിയും ജമന്തിയുമൊക്കെ ഒന്നിനോടൊന്നു മത്സരിച്ച് തങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ മാരിക്കൊളുന്തെന്ന തോവാളപ്പച്ച വേറിട്ട സുഗന്ധമായി.

 മാരിക്കൊളുന്ത് എതെങ്കിലും പെണ്ണിന്റെ പേരാന്നു കരുതരുത് കേട്ടോ. സുഗന്ധതൈലത്തിനു വേണ്ടി ഉണക്കി സൂക്ഷിക്കുന്ന ഒരു പൂവാണിത്. വളരെ ചെറിയ പൂവാണ്. തണ്ടും ഇലകളുമടക്കം പ്രത്യേകസുഗന്ധം പരത്തുന്നവയാണ്.

(മാരിക്കൊളുന്ത്)
“എവിടെയായി..?” പൂക്കളുടെ ചിന്തകളിൽ‌ നിന്നും മനസ്സിനെ അടർത്തിയെടുത്ത്, കണ്ണുകൾ വഴിയോരത്ത് സ്ഥലമറിയിക്കുന്ന അടയാളം തിരഞ്ഞു . അധികം തിരയേണ്ടി വന്നില്ല, വലതു വശത്ത് മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ കണ്ടു “മാർത്താണ്ഡം”. അപ്പോള്‍ മാർത്താണ്ഡം ചന്തയായിരുന്നു എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. ചുണ്ടിലൊരു ചിരി വിടർന്നത് കടിച്ചൊതുക്കി വണ്ടി ഇടത്തേക്ക് തിരിച്ചു.

( മാർത്താണ്ഡം )
തിരുവനന്തപുരത്തു നിന്ന് നേരം പുലരും മുമ്പ് ഇറങ്ങിയതാണ്. പത്മനാഭനെ തൊഴുത് നിന്നപ്പോൾ‌ മനസിൽ മുളപൊട്ടിയ പൂതി. യാത്ര പറച്ചിലും കാത്തിരുപ്പുമൊന്നും പതിവുകളല്ലാത്തത് കൊണ്ട് പിന്നെ നോക്കി നിന്നില്ല. കാറെടുത്ത് കന്യാകുമാരി റോഡിലൂടെ വച്ച് പിടിക്കുകയായിരുന്നു. ഓർമ്മകളുടെ തിരതള്ളലിൽ കഴിഞ്ഞു പോയ ഒന്നരമണിക്കൂർ യാത്ര അറിഞ്ഞതേയില്ല.

                                                    (ശ്രീ പത്മനാഭസ്വാമി ക്ഷേത്രം)
ഇനി ആറേഴു കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ ആറ്റൂർ എത്തും. അതു കഴിഞ്ഞാൽ തിരുവട്ടാറായി. ഇതുവരെ വന്ന സ്ഥിതിക്ക്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴമയും പെരുമയും ഉള്ള തിരുവട്ടാർ ആദി കേശവ ക്ഷേത്രം പുറത്ത് നിന്നെങ്കിലും തൊഴുത് തിരികെ വന്നില്ലെങ്കിൽ മനസ്സിനൊരു സമാധാനം കിട്ടില്ല. ആറ്റൂരിൽ‌ നിന്നും തിരിയുന്നതിനു പകരം യാത്ര നേരെയാക്കി. സൂര്യരശ്മികൾ ശക്തി പ്രാപിക്കും മുമ്പ് ലക്ഷ്യത്തിലെത്തണമെന്ന മോഹം കൊണ്ട് ഭഗവത് ദർശനം ഇനിയൊരിക്കലാകാമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചു. 

കരിങ്കല്ലിൽ തീർത്ത കവിത തന്നെയാണീ ക്ഷേത്രം. ഒന്ന് ഓടിക്കാണാനാണെങ്കിൽ പോലും ഒരു ദിവസം വേണ്ടി വരും. പുറത്തു നിന്ന്, ഭഗവാനെ മനസ്സിലോർത്ത്, തൊഴുതു മടങ്ങി.

( തിരുവട്ടാർ ആദികേശവക്ഷേത്രം )
തിരുവട്ടാറിലെ ‘എസ് ’വളവുള്ള കയറ്റം എത്ര സമർത്ഥമായി വളയം പിടിക്കുന്നവരുടേയും മനസ്സിലൊരു ചെറു ചലനം സൃഷ്ടിക്കാതിരിക്കില്ല. കയറ്റത്തേക്കാൾ ഇറക്കമായിരുന്നു വലച്ചത്.

ലക്ഷ്യത്തിൽ‌ നിന്നൊന്നു വ്യതിചലിച്ചെങ്കിലും ആറ്റൂരിൽ തിരികെയെത്തിയപ്പോള്‍ സമാധാനമായി. അവിടുന്ന് വീണ്ടും ഇടത്തോട്ട് അരുമന-തൃപ്പരപ്പ് റോഡിലേക്ക് തിരിയുമ്പോൾ‌ മനസ്സിൽ ഓർമ്മകളുടെ താളിലെവിടെയോ മാഞ്ഞു തുടങ്ങിയ ഒരു പേര് തെളിഞ്ഞു വന്നു... “ആനയിളക്കി ചെല്ലമ്മ” . കന്യാകുമാരി ജില്ലയിലും അതിനോട് ചേർന്നുള്ള തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമൊക്കെ ആ പേരു പഴമയുടെ പെരുമയായി കിടപ്പുണ്ട്. വീണു കിടക്കുന്ന ആനയെ വരെ മർമ്മത്ത് തട്ടി ഇളക്കാൻ കഴിവുള്ള മർമ്മാണി ആയിരുന്നുവത്രേ ആ സ്ത്രീ.


ഇടയ്ക്ക്, തിക്കുറിശ്ശിയ്ക്ക് പോകുന്ന വഴി കാണിക്കുന്ന ബോർഡ് കണ്ടപ്പോൾ‌ മൺ‌മറഞ്ഞു പോയ മഹാനായ കലാകാരനെ ഓർമ്മ വന്നു. ആറ്റൂരിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാവും. ചരിത്രത്തിൽ “തിരിച്ചാരണത്തുപള്ളി” എന്നറിയപ്പെടുന്ന ചിതറാൽ എത്തി. ഓർമ്മകളിൽ വീണു പോയ മനസിനെ വീണ്ടെടുത്തത് “തിരിച്ചാരണത്തു മല” എന്ന് എഴുതിയ ചൂണ്ടു പലകയാണ്. അടുത്ത് തന്നെ ഇംഗ്ലീഷിലും കാണാം ലിഖിതം “ചിതറാൽ ജൈൻ ടെമ്പിൾ”.  ലക്ഷ്യം ഇതാ തൊട്ട് മുന്നിൽ. മനസിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.  ചൂണ്ടുപലക ലക്ഷ്യം വയ്ക്കുന്ന  ഇടത്തോട്ടുള്ള ഊടു വഴിയിലേക്ക് തിരിഞ്ഞു.  ആ വഴി അവസാനിക്കുന്നത് മാർത്താണ്ഡത്താണെന്ന് സ്ഥലവാസികളാരോ പുറകിൽ പറയുന്നത് കേട്ടപ്പോൾ വളഞ്ഞ് മൂക്ക് പിടിക്കുന്നതു പോലെ ആയിരുന്നോ എന്റെ യാത്ര എന്നു തോന്നിപ്പോയി.

ഒരുപാട് യാത്ര ചെയ്യേണ്ടി വന്നില്ല, ഒരു കിലോമീറ്ററോളം പോയിട്ടുണ്ടാവും, പ്രകൃതി കാത്തു സൂക്ഷിക്കുന്ന ആ പഴയ യുഗത്തിന്റെ ശേഷിപ്പുകൾ അതാ വലതു ഭാഗത്തായി കാലത്തെ വെല്ലുവിളിച്ചുയർന്നു നിൽക്കുന്നത് കാണാം..

വഴിയരികിൽ ഒറ്റയും തെറ്റയുമായി ചെറിയ വീടുകൾ. ഒരു വീടിന്റെ മുന്നിലേക്ക് വണ്ടിയൊതുക്കി. ഒരു കുഞ്ഞു പെട്ടിക്കടയുണ്ടായിരുന്നു അതിനു മുന്നിൽ. കലത്തിൽ കലക്കി വച്ചിരിക്കുന്ന സംഭാരവും, നിരത്തി വെച്ചിരിക്കുന്ന കണ്ണാടിഭരണികളില്‍ ഒന്നിൽ‌ പല നിറങ്ങളിലുള്ള കുറേ നാരങ്ങാമിഠായിയും മറ്റൊന്നില്‍ നിറയെ കടുമാങ്ങാ അച്ചാറും,  പിന്നെ സിഗരറ്റ്പായ്ക്കറ്റും ബീഡി പൊതികളും... , കഴിഞ്ഞു അവിടത്തെ കച്ചവട വസ്തുക്കൾ.


തൂങ്ങിയാടുന്ന കാതുകളിൽ എന്തൊക്കെയോ രൂപങ്ങൾ ഞാത്തിയ കമ്മലും, വെള്ളി കെട്ടിയ മുടിയും വെറ്റിലക്കറപുരണ്ട പല്ലുകളുമായി ഒരു രൂപം ആ കണ്ണാടി ഭരണികൾക്ക് പിന്നിൽ. കാലം കാത്ത് വച്ച പഴമകളിലൊന്ന് ഇതും. കലത്തിനകത്തെ പാനീയത്തിൽ മുങ്ങി നീരാടാൻ ഈച്ചകൾ‌ കാട്ടുന്ന പരാക്രമം കണ്ടതുകൊണ്ടാവും  മോരും വെള്ളം എടുക്കട്ടെ എന്ന അവരുടെ ചോദ്യത്തിനെ അവഗണിക്കാൻ മനസ്സ് പറഞ്ഞത്.


വീടിന് മുന്നിൽ നിന്ന ചുണ്ടൊക്കെ മുറുക്കിച്ചുവപിച്ച സ്ത്രീ പറഞ്ഞു, ചെരുപ്പ് അവിടെ സൂക്ഷിക്കാൻ‌. പക്ഷേ അതും അവഗണിക്കാനാണ് തോന്നിയത്. ഒരു ചെറുപുഞ്ചിരിയിൽ‌ എല്ലാമൊതുക്കി കാർ ലോക്ക് ചെയ്ത് ഇറങ്ങി പതിയെ നടന്നു.

ആർക്കിയോളജിക്കൽ‌ വിഭാഗം കെട്ടിപ്പൊക്കിയ ഗോപുരത്തിനുമപ്പുറം പ്രകൃതി തീർത്ത പ്രവേശനകവാടം കടക്കുമ്പോൾ മനസ്സിലെന്തായിരുന്നുവെന്നറിയില്ല. ചെരുപ്പിട്ട് ബാലൻസ് ചെയ്ത് മുന്നോട്ടുള്ള കയറ്റം ആദ്യം പ്രശ്നമൊന്നും തോന്നിച്ചില്ല. പിന്നെ തിരിച്ചറിഞ്ഞു അതിലെ ശ്രമകരമായ മറുവശം. ചെരുപ്പ് സൂക്ഷിക്കാമെന്നു പറഞ്ഞ സ്ത്രീയെ മനസ്സിലോർത്തു. ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി ചെരുപ്പൂരി കയ്യിൽ പിടിച്ചു. കയറ്റമെന്നു പറഞ്ഞാൽ പോര, ചെങ്കുത്തായ കയറ്റമാണ്. കടന്നു വന്ന വഴികൾ മാത്രമേ നോക്കാവൂ ഉയരങ്ങളിലേക്ക് നടക്കുമ്പോൾ എന്ന പഴമൊഴി ഓർമ്മയിൽ തെളിഞ്ഞെങ്കിലും മുകളിലോട്ട് നോക്കിയാലും താഴോട്ട് നോക്കിയാലും മനസ്സൊന്നു കിടുങ്ങുന്ന അവസ്ഥയിലായിരുന്നു ഞാന്‍.
കുത്തനെപ്പതിക്കുന്ന സൂര്യകിരണങ്ങളോട് പടവെട്ടാനുള്ള ശക്തിയില്ലാതെ മുഖം താഴ്ത്തിപ്പിടിക്കുമ്പോൾ കുറച്ചു കൂടെ നേരത്തെ വരാമായിരുന്നുവെന്നു സ്വയം ശാസിക്കാനാണ് തോന്നിയത്. വഴിയരികിൽ വിശ്രമിക്കാൻ സിമന്റ് ബഞ്ചുകളുണ്ട്. പക്ഷേ അതിലിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്രയ്ക്കും ചുട്ടുപൊള്ളി കിടപ്പാണവ. അതിനടുത്തായി ചുവപ്പും മഞ്ഞയും നിറത്തില്‍ പൂക്കള്‍ പൊഴിച്ച് വാകയോട് സാദൃശ്യം തോന്നിക്കുന്ന പേരറിയാ മരങ്ങള്‍.

മുകളിൽ‌ നിന്നും രണ്ടു പേർ ഇറങ്ങി വരുന്നത് കണ്ട് ഒന്നു നിന്നു. കിതപ്പോടെ ചോദിച്ചു. “മുകളിലേക്കിനിയെത്ര ദൂരമുണ്ട്..?” അവരുടെ ചുണ്ടിൽ‌ വിരിഞ്ഞ ചിരി പരിഹാസത്തിന്റെയായിരുന്നോ. അലക്ഷ്യമായ മറുപടി വന്നു, “ഇവിടുന്നു എണ്ണൂറ് മീറ്റർ ഉണ്ട് മുകളിലേക്ക്, നൂറു ചുവട്..” മനസ്സാകെ കലുഷിതമായി. നൂറു ചുവടോ? എണ്ണൂറു മീറ്റർ‌ എങ്ങനെ നൂറു ചുവടിൽ‌? എണ്ണിക്കയറി നോക്കണോ? വേണ്ടാ നടക്കുക തന്നെ. 

പഴയൊരു യുഗത്തിലേക്കാണ് ചുവടുവയ്പ്പ് എന്നു ചിന്തിച്ചപ്പോൾ ശരീരം മനസ്സിന്റെ വ്യവസ്ഥയിലെത്തി, ക്ഷീണം മറന്നു, കിതപ്പറിഞ്ഞില്ല. യാത്രയിലിടയ്ക്കിടെ കൂറ്റൻ പാറകൾ കാണാം, അവയ്ക്കിടയിൽ വേനലിലും വറ്റാത്ത തെളിനീരുറവകളും. "ഉറിഞ്ചിപ്പാറകൾ"‌ എന്നാണവ അറിയപ്പെടുന്നത്. പാറയിലൊന്നു വായ് വച്ച് ആഞ്ഞു വലിച്ചാൽ വെള്ളം കിട്ടും എന്ന പ്രാദേശിക വിശ്വാസമാവണം അവയ്ക്കീ പേരിട്ടു കൊടുത്തത്. യക്ഷിക്കഥകളിലുറങ്ങുന്ന അടുക്കി വച്ച മൂന്നു പാറകൾ കാണാനും വന്യമായ ആകർഷകത്വം. ഇടയ്ക്ക് പാറവിടവുകളിൽ പൂത്ത് നിൽക്കുന്ന കാ‍ട്ടു തെച്ചിയും, വശ്യസുഗന്ധം പരത്തി ഒന്നകന്നു മാറി നിൽക്കുന്ന കൈതക്കാടുകളും ആകർഷണീയത കൂട്ടുന്നു.

                           -ഉറിഞ്ചിപ്പാറ-                                  -യക്ഷിപ്പാറയും പൂത്തു നിൽക്കുന്ന കാട്ടു തെച്ചിയും-
പത്തു പതിനഞ്ചു മിനിട്ടിലേറെ ആയിരിക്കുന്നു ഞാൻ‌ മല കയറാൻ‌ തുടങ്ങിയിട്ട്. തണുത്ത കാറ്റ് കവിളിലുമ്മ വച്ചപ്പോഴാണ് ലക്ഷ്യത്തിലെത്തിയെന്ന ബോധോദം ഉണ്ടായത്.

ഒന്നു നിന്ന് ചുറ്റുപാടും വീക്ഷിച്ചു, “ഹാ..എത്ര പ്രകൃതി രമണീയമായ സ്ഥലം!”. ആകാശത്തെ വിരി മാറിൽ ചേർത്ത് സഹ്യാദ്രി... അരഞ്ഞാണം പോലെയൊഴുകുന്ന പുഴകൾ, ഉറുമ്പിനെപ്പോലെ ചലിക്കുന്ന വാഹനങ്ങൾ.. അകലെയായി താമ്രപർണ്ണീ നദി ഒഴുകുന്നത് കാണാം തിക്കുറിശ്ശി മഹാദേവന്റെ പാദം ചുംബിച്ച്. കറുകനാമ്പിലൂടലിഞ്ഞു ചേർന്ന അവസാന ജീവാംശങ്ങളും പേറി ഒഴുകുന്നതു കൊണ്ടാവും അവൾ‌ക്കിത്ര ശാന്തത. ഈ ഉയരം, ഒന്നു കയ്യെത്തിച്ചാൽ ആകാശം തൊടാമെന്ന തോന്നൽ, മനസ്സിൽ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

-താമ്രപർണ്ണി-                                                                  -സഹ്യാദ്രി-
കിതപ്പ് മാറിയപ്പോൾ പതിയെ മുഖമുയർത്തി മുകളിലേക്ക് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ടു പാറകൾ പരസ്പരം മുഖം ചേർത്ത് ചുംബിക്കാനെന്ന പോലെ നിൽക്കുന്നു. വളരെ നേരിയൊരു വിടവു മാത്രം, ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാം. അതിലൂടെ നടന്ന്, അവിടുന്ന് താഴേക്കുള്ള പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ ആകാംഷ അതിർവരമ്പുകൾ ഭേദിച്ചു തുടങ്ങിയിരുന്നു.


മനസ്സും ശരീരവും കോൾ‌മയിർ‌ കൊള്ളുന്ന കാഴ്ചകളായിരുന്നു എതിരേറ്റത്. വടക്കോട്ട് നടക്കും തോറും പാറയിൽ‌ പടുത്തുയർത്തിയ മണ്ഡപത്തിന്റെ ഭിത്തികളിൽ‌ മൺ‌മറഞ്ഞ ഒരു യുഗപ്പെരുമയുടെ തിരുശേഷിപ്പുകൾ.
ഒമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന ശിലാലിഖിതങ്ങൾ, സ്തൂപങ്ങൾ, ചിത്രങ്ങൾ. പതിനൊന്നാം നൂറ്റാണ്ടിൽ ചോളവംശത്തിന്റെ കാലഘട്ടത്തിൽ വേരറ്റു പോയ ജൈനമതം. ചന്ദ്രഗുപ്തമൗര്യനും ഭദ്രഭാഹുവും അതിനോടനുബന്ധിച്ച് ശ്രവണബെൽ‌ഗോളയിൽ വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അനുയായികൾ അവിടെ നിന്നും  ചിതറാലിലെ ഗുഹയിലെത്തിയെന്നും ധ്യാനനിരതരായെന്നും ചരിത്രം പറയുന്നു.

ജൈനരാജാവായിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെ ഭരണകാലത്താണ് ഈ പ്രദേശത്തേക്ക് ജൈനമതം വ്യാപിച്ചതത്രേ.  തീർത്ഥാങ്കരന്റെയും ശിഷ്യഗണങ്ങളുടേയും ചിത്രങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്, തൂങ്ങുന്ന രീതിയിൽ വേറിട്ട് നിൽക്കുന്ന ചെവികളും തലയ്ക്ക് മീതെ മൂന്നു തട്ടുള്ള കുടയും, വിരിഞ്ഞ ചുമലുകളും ഒതുങ്ങിയ അരക്കെട്ടും, മുഖത്തെ പ്രത്യേക ഭാവവുമുള്ള തീർത്ഥാങ്കര ചിത്രങ്ങൾ. നിന്നും ഇരുന്നുമുള്ള ഓരോ ചിത്രത്തിനും ഇടയ്ക്ക് വട്ടെഴുത്തും.

സമനന്മാർ എന്നറിയപ്പെടുന്ന അത്ഭുതസിദ്ധികളുള്ള നാടോടികളുടെ എട്ടാം പരമ്പരയിൽ‌പ്പെടുന്ന ചരണന്മാരുടെ പുണ്യമല എന്നർത്ഥത്തിൽ തിരുചരണമല എന്ന വിളിപ്പേരാണ് പിന്നെ തിരിച്ചാരണത്തു മല ആയത്. ഈ ചരണന്മാർക്കും സമനന്മാർക്കുമൊക്കെ പ്രകൃതിയിലെ എല്ലാ ചരാചരങ്ങളിലേക്കും കൂടുവിട്ട് കൂടു മാറാനുള്ള കഴിവുണ്ടായിരുന്നുവത്രേ. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ ഹെർമൻ ഹെസ്സേ എഴുതിയ സിദ്ധാർത്ഥാ എന്ന പുസ്തകത്തിലിവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.


ചരിത്രം ചരണന്മാരോട് ബന്ധപ്പെടുത്തിയാണ് ഈ മലയെക്കുറിച്ച് പറയുന്നതെങ്കിലും പ്രചരിക്കുന്ന കഥകൾക്ക് രാമായണവുമായാണ് ബന്ധം. യുദ്ധത്തിൽ മുറിവേറ്റ രാമ ലക്ഷ്മണന്മാർക്ക് മരുത്വാമലയെത്തിച്ച ഹനുമാൻ ആവശ്യം കഴിഞ്ഞപ്പോൾ അതു തിരിച്ചെറിഞ്ഞു. അതിൽ നിന്നും അടർന്നു വീണ ഒരു ഭാഗമാണിതെന്നും, തിരിച്ചെറിഞ്ഞ മല എന്ന പേരാണ് തിരിച്ചാരണത്തുമല ആയതെന്നുമാണ് നാട്ടുപക്ഷം. അതെത്രമാത്രം വിശ്വസനീയമെന്നു പറയാനാവില്ല. കഥ എന്തായാലും ആ പരിസരത്തീ പേരു പറഞ്ഞാൽ തിരിച്ചറിയുന്നവർ ചുരുക്കമായിരിക്കും. മലൈയ്കോവിൽ എന്നു പറയുന്നതാവും ഉചിതം.

ശിലാലിഖിതങ്ങൾ ചുറ്റി പടവുകൾ കയറിയാൽ അമ്പലമായി. പ്രധാന മണ്ഡപത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു. മൂന്നു പ്രതിഷ്ഠകൾ. മഹാവീരനും പാർശ്വനാഥനും പിന്നെ ദേവിയും. ദേവീ പ്രതിഷ്ഠ ആദ്യം ജൈന മതത്തിലെ പത്മാവതീദേവിയുടേതായിരുന്നു. പിന്നീട് 1250 ഏ ഡി യിൽ ശ്രീ മൂലം തിരുനാൾ‌ മഹാരാജാവാണ് അവിടെ ഭഗവതി പ്രതിഷ്ഠ നടത്തിയത്. അതിനു ശേഷം എല്ലാ ചിങ്ങമാസത്തിലും പൊങ്കാല മഹോൽ‌സവത്തോടെ ആഘോഷം നടക്കാറുണ്ടിവിടെ. (അമ്പലം അടച്ചിട്ടിരുന്നതിനാൽ‌ ദേവദർശനം സിദ്ധിച്ചില്ല.)

(ക്ഷേത്രവും ഗോപുരവും അതിനോട് ചേർന്ന പാറയും)
മടപ്പള്ളിയും, ബലിപീഠവും, നാഗദേവത ഉപപ്രതിഷ്ഠയുമൊക്കെയുള്ള ഈ ക്ഷേത്രത്തിന്റെ പിൻഭാഗം ഒരു കൂറ്റൻ പാറയ്ക്കുള്ളിലേക്കായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആ പാറയ്ക്ക് മേൽ മൂന്നു നിലയിൽ തീർത്തൊരു ഗോപുരം കാണാം. 1908 ൽ മിന്നലേറ്റ് നശിച്ചു പോയെങ്കിലും പുനുരുദ്ധാരണം നടത്തി മങ്ങിപ്പോയ ശോഭ തിരിച്ചു പിടിച്ച് ആ ഗോപുരം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. അതിന്റെ ഭിത്തികളിൽ മുഴുവനും തീർത്ഥാങ്കര ചിത്രങ്ങളും വട്ടെഴുത്തുകളുമാണ്, കുറേയൊക്കെ പ്രകൃതി മായ്ച്ചു കളഞ്ഞെങ്കിലും. എല്ലാം ഇരുപത്തിമൂന്നും ഇരുപത്തിന്നാലും തീർത്ഥാങ്കരന്മാരാണ്. ആ പാറയ്ക്ക് മുകളിൽ‌ കയറിയാൽ‌ ആകാശം തൊട്ട് മേലെ എന്ന തോന്നലുണ്ടാവും.

(ഗോപുരം സായന്തന സൂര്യന്റെ ശോഭയിൽ)
അമ്പലത്തിന്റെ വശത്തായി വീണ്ടും താഴേക്ക് പടവുകളുണ്ട്. ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന നീരുറവ അവിടെയാണ്. അതിനെ തൊട്ടുള്ള പാറയിൽ ഒരത്ഭുതം പ്രകൃതി നമുക്കായി കാത്തു വച്ചിട്ടുണ്ട്. പിൻഭാഗം അമർന്ന കാൽ‌പ്പാദങ്ങൾ പോലെയുള്ള പാടുകൾ, ഒപ്പം പാദസരം പോലെയും. കാലാവസ്ഥയുടെ മാറ്റങ്ങളും പ്രകൃതീ മർദ്ദങ്ങളും തീർത്ത പാടുകളാവും അവ. സത്യം അതാവാമെങ്കിലും കഥകൾ‌ കേൾക്കാനിഷ്ടമുള്ള മനസ്സ്, അവിടെ പ്രചരിക്കുന്ന ഐതിഹ്യങ്ങള്‍ക്കാണ് ചെവി കൊടുത്തത്. രാമനാൽ‌ ഉപേഷിക്കപ്പെട്ട സീതാദേവി ഇവിടെ വന്നിരുന്നുവെന്നും ദേവിയുടെ കാല്പാടുകളാണവയെന്നും നാട്ടുകാർ പറയുന്നു. മനസിലൊരു നൊമ്പരം ബാക്കിയായി.
-തീർത്ഥക്കുളം- 



(പാറകളിൽ കാണുന്ന അനേകം നീരുറവകളിലൊന്ന്)
ക്ഷേത്രമിരിക്കുന്ന പാറയ്ക്ക് സമീപവും, കൈതക്കാടുകളും സുഖമായി നാലഞ്ചുപേർക്ക് കിടന്നുറങ്ങാവുന്ന പാറവിടവുകളും ഉണ്ട്. പ്രകൃതിയെന്ന ശിൽ‌പ്പിയുടെ കരവിരുതുകൾ. കൈതപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധവും പേറി തണുത്ത കാറ്റാഞ്ഞു വീശുന്നു.

-കൈതക്കാട്-                                                              -പാറ വിടവ്     
എന്തിനെന്നറിയാതെ കണ്ണ് നിറയിച്ച കാഴ്ചകൾക്കൊടുവിൽ മലയിറങ്ങുമ്പോൾ പകലോൻ രാജ്യാധികാരം ഒഴിഞ്ഞ് ചക്രവാളം ലക്ഷ്യമാക്കി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. കയറുന്നതിനേക്കാൾ ശ്രമകരമായിരുന്നു ഇറങ്ങുന്നത്. മനസ്സിൽ പേരറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. കാറിനടുത്തെത്തുമ്പോൾ പെട്ടിക്കടയായിരുന്നു ലക്ഷ്യം. അച്ചാറിട്ട നാലഞ്ചു ഗ്ലാസ്സ് മോരും വെള്ളം കുടിക്കുമ്പോൾ പറന്നു നടക്കുന്ന ഈച്ചകളേയും പുച്ഛച്ചിരിയോടെ എന്നെ നോക്കുന്ന മുഖങ്ങളേയും  കണ്ടില്ലെന്നു നടിച്ചു. ഉള്ളിന്റെയുള്ളിൽ കെട്ടിപ്പൊക്കിയ പല ചിന്തകളുടേയും മുനയൊടിഞ്ഞ്, കീഴടങ്ങുകയായിരുന്നു ഞാനവിടെ.

തണുത്ത കാറ്റിന്റെ ലാളനയിൽ സ്വയം മറന്ന് തിരികെ യാത്ര തുടങ്ങുമ്പോഴും പാറയ്ക്ക് മുകളിൽ കണ്ട പാദങ്ങളായിരുന്നു മനസിൽ. അറിയാതൊരു തേങ്ങൽ ഉള്ളിൽ വീണുടഞ്ഞുവോ...?

വാൽ‌ക്കഷ്ണം :-
“അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ,
കഥയിലൊരുനാൾ നിന്റെ യൌവനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ ?
ഉരുവറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു...”

67 comments:

  1. നന്നായിട്ടുണ്ട് ഒരു കഥ പോലെ യാത്രാ വിവരണം ..!!!!
    ആദ്യം ശരിക്കും കഥയെന്നു സംശയിച്ചു പോയി.. :)
    കൊള്ളാം ട്ടോ..
    തിരുവന്തപുരത്തിനപ്പുറം ഇത്ര കാലായിട്ടും പോയിട്ടില്ലാ..
    ഒരിക്കല്‍ പോകണം ...
    ഇനിയിപ്പോ വേറൊരു ഗൈഡിനെ ആശ്രയിക്കണോ എന്നാ സംശയം ..!!
    :)

    ReplyDelete
  2. അസ്സലായി ഈ വിവരണം ... പദ്മനാഭനെ തൊഴുതു യാത്ര തിരിച്ചു ഞാനും മാര്‍ത്താണ്ഡം കണ്ടു മടങ്ങി ,,, മനസ്സില്‍ ഭംഗിയുള്ള നിരവധി ചിത്രങ്ങളും ഒരു പാട് ഓര്‍മകളുമായി ....... ഏതായാലും കുട്ടികളെ കൂടി ഈ പോസ്റ്റ്‌ കാണിക്കാന്‍ തീരുമാനിച്ചു . പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങിനെ അവര്‍ അറിയട്ടെ ആ പ്രകൃതി സൌന്ദര്യത്തെ കുറിച്ച് .... ആശംസകളോടെ ....(തുഞ്ചാണി)

    ReplyDelete
  3. നന്നായിട്ടുണ്ട് ..ഇന്ന് തന്നെ ലിങ്ക് മാതൃഭൂമി ബ്ലോഗനയിലേക്ക് അയക്കൂ ..

    ReplyDelete
  4. നല്ല പോസ്റ്റ്.നല്ല വിവരണവും അതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും., തിരുവനന്തപുരത്തിനു തെക്ക് ഭാഗത്തേക്ക് നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ സാധാരണ എല്ലാവരും പോകാറുള്ള സ്ഥലങ്ങളെക്കുറിച്ചേ എനിക്ക് അറിവുണ്ടായിരുന്നുള്ളു. ഈ പോസ്റ്റ് വായിച്ചത് വെറുതെ ആയില്ല. ആ പ്രദേശങ്ങളിലൂടെയുള്ള യാത്രയില്‍ ഇതുവരെ അപരിചിതമായിരുന്ന പുതിയ ഇടങ്ങളെക്കുറിച്ചുള്ള ഒരപാട് അറിവ് ഈ വായനയില്‍ ലഭിച്ചു. നന്ദി...

    ReplyDelete
  5. നന്നായിട്ടുണ്ട്.... ഒരു യാത്ര വിവരണം വായിക്കുന്നത് പോലെ തോന്നുന്നില്ല... മറിച്ചു ചരിത്രം വായിക്കുന്നത് പോലെ തോന്നി...
    സ്ഥലങ്ങളെ കുറിച്ച് പറഞ്ഞതും അതിനോട് ബന്ദപ്പെട്ട ചരിത്രങ്ങള്‍ പറഞ്ഞതും വളരെ മനോഹരമായിട്ടുണ്ട്... ചിത്രങ്ങള്‍ അതി മനോഹരം..

    സമീരന്‍ പറഞ്ഞത് പോലെ ഇത് വായിച്ചാല്‍ പിന്നെ ഗൈഡിന്റെ ആവശ്യം ഇല്ല...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  6. മനോഹരം.....ഈ യാത്രാ വിവരണം....മാര്‍ത്താണ്ഡത്ത്‌ നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ (തൃപ്പരപ്പ് വഴി)ഇരുപത് കിലോമിറ്റര്‍.....ഈയുള്ളവന്റെ വിടായി ....മോള്‍ പറഞ്ഞ സ്ഥ ലത്തൊക്കെ ഒരു നാള്‍ പോയിരുന്നു...ഇനിയും പോകണമെന്ന്....മനസ്സിലാഗ്രഹം പക്ഷെ...ഒരടി നടന്നാല്‍ കിതക്കുന്ന ഞാനെങ്ങിനെ നുരടി നടക്കും....രമേശനിയാ കണ്ടോ ഞങ്ങളുടെ നാടിന്‍റെ ഭംഗി......തിരുവനന്തപുരത്തിലെ കാഴ്ച്ചകള്‍ ഇനിയുമുണ്ട് വളരെയേറെ........സിതക്കുട്ടി ഒരു വലിയ നമസ്കാരം ...രാമാ രഘു രാമാ ...നാം ഇനിയും നടക്കാം.... രാവിന്ന്‍ മുന്‍പേ മഴക്കാട് താണ്ടാം.......നാരായ ബിന്ദുവില്‍ അഗസ്ത്യനെ കാണാം .....

    ReplyDelete
  7. മനോഹരമായി...കൂടെ സഞ്ചരിക്കുന്ന തോന്നലാണുണ്ടായത് ..
    കാണാത്ത കാഴ്ചകൾ.
    പ്രക്രിതി എവിടെയ്യും മനോഹരിയാണ് ,കൂടെ മനുഷ്യന്റെ നിറച്ചാർത്തുകൾ കൂടിയാവുമ്പോൾ കൂടുതൽ സുന്ദരി,,,

    ReplyDelete
  8. മാര്‍ത്താണ്ഢവും തൃപ്പരപ്പും തിരുവട്ടാറും ഒരിക്കല്‍ പോയിട്ടുണ്ട്. ഒരു ഹണിമൂണ്‍ യാത്ര എന്ന് വേണമെങ്കില്‍ പറയാം. ഭാര്യയുടെ ഇളയച്ഛന്റെ വീട് അവിടെയാണ്. അങ്ങിനെ കല്യാണം കഴിഞ്ഞ് ആദ്യം യാത്ര ചെയ്ത സ്ഥലമാണ് ഇതൊക്കെ. പോസ്റ്റ് നന്നായി.

    ReplyDelete
  9. അതിമനോഹരം സീത.
    ചരിത്രം, പ്രകൃതി , വിശ്വാസം, തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി സ്പര്‍ശിച്ച് പറഞ്ഞ ഈ വിവരണം വളരെ ഇഷ്ടപ്പെട്ടു .
    പറയാനും അറിയാനും ഒന്നും വിട്ടുപോയിട്ടില്ല . ചിത്രങ്ങളും നല്‍കിയത് നേരില്‍ കണ്ട അനുഭൂതി തന്നെ.
    വയനാട് കുന്നിന്‍ മുകളിലും ഉണ്ട് ഒരു ജൈന ക്ഷേത്രം. കാലത്തിന്റെയും ചരിത്രത്തിന്റെയും അടയാളമായി.
    ഇന്നത്തെ നല്ല വായനയുടെ കൂട്ടത്തില്‍ ഒന്നാമത് തന്നെ ചേര്‍ക്കുന്നു ഈ യാത്രയെ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. മാരിക്കൊളുന്തിനു മറ്റൊരു പേരു പറയുമായിരുന്നു മുന്‍പ് ഞങ്ങള്‍ കുട്ടികള്‍ ... ഇപ്പോ ഓര്‍മ്മ വരണില്ലാ... നന്നായി യാത്രാ വിവരണം... ഒരു തവണ മുന്‍പ് പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ പല ചിത്രങ്ങളും ഓര്‍മ്മയില്‍ കിട്ടുന്നില്ലായിരുന്നു, പക്ഷേ സീതക്കുട്ടിയുടെ ചിത്രങ്ങള്‍ വീണ്ടും ഓര്‍മ്മയില്‍ ആ ചിത്രങ്ങളെത്തിച്ചു.... വളരെ നന്നായിട്ടുണ്ട് വിവരണവും ചിത്രങ്ങളും.... സ്നേഹാശംസകള്‍ .....

    ReplyDelete
  11. കലിയുഗത്തിൽ സീതാദേവിയുടെ കാല്പാടുകൾ തേടി മറ്റൊരു സീത ഇവിടെയെത്തുമെന്നും ആയതെല്ലാം മാലോകരിൽ എത്തിക്കുമെന്നും ചരിത്രം തെളിയിച്ചു...

    ഹാറ്റ്സ് ഓഫ് സീത...സൂപ്പർ...!

    (പിന്നെ
    ബൂലോകത്തെ സഞ്ചാരസാഹിത്യമെഴുതുന്നവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടപ്പോൾ സമാധാനായല്ലോ... അല്ലേ)

    ReplyDelete
  12. യാത്രാ വിവരണം നന്നായി..പല തവണ പോയിട്ടുള്ള സ്ഥലം പക്ഷെ ഇതേവരെ കണ്ടിട്ടില്ലാത്തത് സീതയുടെ പോസ്റ്റില്‍ കൂടി കണ്ടു ...പാറ കയറുന്നത് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ജഡായു പാറയില്‍ കയറിയ കാര്യം ആണ്.ഇറങ്ങി വന്നു കുടിച്ച വെള്ളത്തിനു കണക്കില്ല.ഒരു ആവേശത്തിന് കയറി തിരിച്ചു ഇറങ്ങാന്‍പെട്ടപാട് ഭയങ്കരം...ചിത്രങ്ങള്‍ വിവരണം ഒന്നൂടെ മനോഹരമാക്കി ...

    ReplyDelete
  13. ചിലര്‍ കാണുന്നു
    മറ്റു ചിലര്‍ ഉള്‍ക്കൊള്ളുന്നു
    നന്നായി

    ReplyDelete
  14. എന്തു രസായിട്ടാ ഓരോന്നും വിവരിച്ചിരിയ്ക്കുന്നത്...കണ്‍കുളിര്‍ക്കെ കണ്ടൂ ട്ടൊ...അത്ര മനോഹരമായിരിയ്ക്കുന്നൂ ന്റ്റെ കൂട്ടുകാരിയുടെ യാത്രാ വിശേഷങ്ങള്‍..
    എനിയ്ക്കും വരണം....ന്നെ കൊണ്ടു പോകില്ലേ..?
    ഇല്ലാന്നാ പറയുന്നതെങ്കില്‍ പിണങ്ങി...
    അങ്ങനെ പറയില്ലാന്ന് നിയ്ക്ക് അറിയാലോ.. :)

    ReplyDelete
  15. സീതായനം കൊള്ളാല്ലോ.ഈ ഫോട്ടോയും വിവരണവും എല്ലാം. ഒന്നുകൂടി വിശദമായി ഇരുത്തി വായിക്കെണം. വീണ്ടും വരും

    ReplyDelete
  16. കഥ പോലെ വായിച്ചു തുടങ്ങി..പിന്നെ വായനക്ക് കുറേക്കൂടി
    സൂക്ഷ്മത വേണം എന്ന് തോന്നി...ഒരു ചരിത്ര പുസ്തകം വായിച്ച പ്രതീതി...

    മുരളിയേട്ടന്റെ കമന്റ്‌ വായിച്ചു ചിരിച്ചു പോയി...

    സീതായനം ഇനിയും നല്ല നല്ല പോസ്റ്റുകളും ആയി
    വരട്ടെ..ആശംസകള്‍...

    ReplyDelete
  17. ഇത് ഒരു ചരിത്രാന്വേഷിയുടെ ആത്മീയ യാത്രയാണ്. മഹാ ഭാരതത്തെ ക്കുറിച്ച് പറയുന്നത് പോലെ ,ഈ വിഷയത്തെ സംബന്ധിച്ച എല്ലാം ഇതിലുണ്ട്.ആശംസകള്‍

    ReplyDelete
  18. വിവരണവും ചിത്രങ്ങളും എല്ലാം കൊള്ളാം..കൂടെ വന്ന ഒരു പ്രതീതി ഉണ്ടായിരുന്നു..കോയമ്പത്തൂര്‍ പഠിക്കുമ്പോള്‍ കുറെ മാര്‍ത്താണ്ടം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു..അവര്‍ ഒരിക്കല്‍ പോലും ഈ സ്ഥലത്തിന് ഇത്രയും പ്രത്യേകതകള്‍ ഉണ്ടെന്നു പറഞ്ഞിരുന്നില്ല..അല്ലെങ്കില്‍ എപ്പോഴേ അവിടെ പോയേനെ...

    ReplyDelete
  19. സഹ്യനും അറബിക്കടലും ഒന്നുചേരുന്ന നാഞ്ചിനാടിന്റെ നാഡിമിടിപ്പുകൾ തൊട്ടറിഞ്ഞ ഒരു കുറിപ്പ്..വളരെ വളരെ മനോഹരമായി സീത..പ്രകൃതിഭംഗിയിലും ചരിത്രപ്പഴമയിലും കേരളത്തിന്റെ ഏതു ഭാഗത്തെയും വെല്ലുന്ന ഈ തെക്കൻ തിരുവിതാംകൂർ പ്രദേശം സഞ്ചാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നത് അൽഭുതമാണ്..അടുത്തകാലത്ത് വായിച്ച ഏറ്റവും നല്ല യാത്രാവിവരണം സ്വന്തം നാടിനെക്കുറിച്ചായതിലുള്ള അഭിമാനം മറയില്ലാതെ പ്രകടിപ്പിക്കുന്നു .എന്നലും മുരളിയേട്ടൻ ചോദിച്ചതിന് ഞാനും അടിവരയിടുന്നു...ഇപ്പൊ സമാധാനമായല്ലോ :)))

    പിന്നെ തിരിച്ചാരണത്തുമല മരുത്വാമല എന്ന പേരിൽ തന്നെയാണ് അവിടങളിൽ അറിയപ്പെടുന്നത് എന്നാണ് എന്റെ വിശ്വാസം...വർഷങ്ങൾക്കു മുൻപ് മരുത്വാമല കയറിയിട്ടുണ്ട്...അതിനു മുകളിൽ നിന്നുള്ള കടലിന്റെയും പർവ്വതനിരകളുടെയും കാഴ്ച അവാച്യമാണ്.
    സസ്നേഹം,
    പഥികൻ

    ReplyDelete
  20. ഓപ്പോളേ...

    ഈ പോസ്റ്റിനു ഞാന്‍ നന്ദി പറയുന്നില്ല.. എങ്കിലും മനസ്സില്‍ നിറയെ അതാണ്‌ താനും... ചിതറാല്‍ എന്റെ സ്വപ്നഭൂമിയാണ്.. പറഞ്ഞു കേട്ടതില്‍ നിന്നും ഫോട്ടോകള്‍ പലതും കണ്ടതില്‍ നിന്നും മനസ്സില്‍ കയറി കൂടിയ സ്ഥലമാണ് ചിതറാല്‍ ..

    ഇന്‍ഷാ അള്ളാ.. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഞാന്‍ പോവും അവിടെ.. കൂട്ടിനു എന്റെ പ്രിയ ചങ്ങാതിയും... ഞങ്ങള്‍ നാളുകളായി സ്വപ്നം കണ്ടിട്ടുള്ള ഒരു യാത്രയാണത്‌.. പോവും എന്തായാലും.. അപ്പോള്‍ ഈ ചിത്രങ്ങളില്‍ കണ്ടതൊന്നും വിട്ടു പോവാതെ കാണാന്‍ കഴിയുമല്ലോ.. അത് കൊണ്ട് തന്നെ ഈ പോസ്റ്റ്‌ എനിക്ക് ഒരു ഗൈഡ്‌ ആയി മാറിയത്.. മൊബൈലില്‍ ബുക്ക്‌മാര്‍ക്ക്‌ വെച്ചിട്ടുണ്ട്.. :)

    യാത്രവിവരണത്തെ കുറിച്ച് ... സീതായനത്തിന്റെ എല്ലാ പോസ്റ്റുകള്‍ പോലെ ഇതും... കവിത പോലെ.. കഥ പോലെ.. മനോഹരമായി അവതരണം... സഞ്ചാരസാഹിത്യങ്ങള്‍ അധികമൊന്നും വായിചിട്ടില്ലാത്ത എനിക്ക് യാത്ര വിവരണങ്ങള്‍ ഇങ്ങനെയൊക്കെയാവണം എന്ന് മനസ്സിലാവുന്നു .. എഴുത്തില്‍ ഒരു പാഠം തന്നെ... പിന്നെ ഹെർമൻ ഹെസ്സേയുടെ പുസ്തകത്തില്‍ ആണോ ബുദ്ധനെ "light of asia " എന്ന് വിശേഷിപ്പിച്ചത്...??
    മറ്റൊരു നല്ല വായനയ്ക്കായി കാത്തിരിക്കുന്നു...

    ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍
    ----------------------------------------------------------------------

    @ വര്‍ഷിണി* വിനോദിനി... വിനു ചേച്ചി.. നമുക്ക് പോവാം ന്നെ ഒരു ദിവസം.... എന്നെ കൊണ്ടുപോവാന്ന് ഓപ്പോള്‍ പറഞ്ഞിട്ടുണ്ട്.. ഹി ഹി ഹി..

    ReplyDelete
  21. മനോഹരമായ വിവരണങ്ങളും ചിത്രങ്ങളും....

    ReplyDelete
  22. സീത....വളരെ മനോഹരമായിരിക്കുന്നു..പ്രത്യേകിച്ച് വിവരണത്തിന്റെ ശൈലി എനിക്ക് നന്നായിഷ്ടപ്പെട്ടു.. കുറച്ച് കാലം മുൻപ് ഏതോ യാത്രാ മാഗസിനിലും ചിതറാലിനെക്കുറിച്ച് വായിച്ചിരുന്നു. ഇവിടമൊക്കെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും,അവധി ദിനങ്ങളൂടെ കുറവുമൂലം പലപ്പോഴും അതൊന്നും നടപ്പിൽ വരാറില്ല..

    ഇതുപോലെയുള്ള യാത്രാവിവരണങ്ങൾ ഉള്ളപ്പോൾ കാണൂവാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല...വായനയിൽ നിന്നുതന്നെ ഒരു ചെറിയ യാത്ര അനുഭവിച്ചെടുക്കുവാൻ സാധിക്കും... :) ആശംസകൾ.

    ReplyDelete
  23. GREAT !!
    ഈയിടെ വായിച്ചതില്‍ ഒരു നല്ല യാത്രാവിവരണം. Thanks ...

    ReplyDelete
  24. comment-കള്‍ കണ്ടപ്പോള്‍ ഞാനെന്തേ ഇവിടെ എത്താന്‍ ഇത്ര വൈകിയെന്നു മസ്സിലൊരു നൊമ്പരം.
    സീതയുടെ മറ്റു രചനകള്‍ പോലെ ഇതും ഹൃദ്യമായൊരു അനുഭവമായി .കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ' കോപ്പിയടിച്ചു' ട്ടോ ...അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

    ReplyDelete
  25. പ്രകൃതിയെ വരച്ചു കാടുമ്പോള്‍ അതില്‍ വിശ്വാസ പരമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വര്‍ണ്ണനയുടെ മറ്റൊരു ലോകം സീതായനത്ത്ലൂടെ തുറന്നു തന്നിരിക്കുന്നു. ഈ പോസ്റ്റ്‌ ഒരു ഹാന്‍ഡ്‌ ബുക്ക്‌ ആയി ഉപയോഗിക്കാം. അത്രയും ആധികാരികം.. മനോഹരം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

    ReplyDelete
  26. നല്ല യാത്രാ വിവരണം. എനിക്കിഷ്ട്ടപ്പെട്ടു.

    രണ്ടു "ചാണ്ടി ചോദ്യങ്ങള്‍" കൂടി ചോദിക്കട്ടെ.

    പോകുന്ന വഴി നല്ല കള്ളുഷാപ്പ് വല്ലതുമുണ്ടോ??? നല്ല കറി കിട്ടുന്ന??? എന്നാ എനിക്കും ഈ യാത്ര പോകാന്‍ താല്‍പ്പര്യമുണ്ട്.
    സീത ഒറ്റയ്ക്ക് കാറോടിച്ചാണോ പോയത്??? അതോ??
    കൂട്ടുകാരികള്‍ ഉണ്ടായിരുന്നോ എന്നാണു എന്റെ ചോദ്യം...ഹ ഹ...

    ReplyDelete
  27. ദൈവാ അനുഗ്രഹം ഉണ്ടെങ്കില്‍ അടുത്ത വെക്കഷന് ഇവിടെ ഒന്ന് പോവണം എന്ന് മനസ്സില്‍ കരുതി ഇരിക്കുക ആയിരുന്നു ഈ പോസ്റ്റ് ഒരു വഴി കാട്ടി ആയല്ലോ

    ReplyDelete
  28. സീതായനത്തിലുടെ വന്നു ഞാന്‍ ഏറെ നാളു കള്ക്കിപ്പുറം
    സത്യം ഇതു സുന്ദരമിത് പറയാതിരിക്ക വയ്യ ഈ
    സചിത്ര യാത്രാ വിവരണം മനോഹരം ഇനിയും തുടരട്ടെ
    സപര്യകള്‍ ഇനിയും ദേവികെ ആശംസകള്‍

    ReplyDelete
  29. ഇതു കൊള്ളാം ട്ടോ !!!!!!

    ReplyDelete
  30. ഞാനും കൂടെ ഉണ്ടായിരുന്നു ഈ യാതയില്‍ എന്ന്‍ തോന്നിപ്പോയി..ആത്രേയും രസമായി വായിച്ചു..

    ReplyDelete
  31. സമീരന്‍...ഗൈഡ് വേണ്ടാ ഏട്ടാ...ഹിഹി..ഞാന്‍ വരാന്നേ...സന്തോഷം ട്ടോ ആദ്യ കമെന്റിന്

    വേണുഗോപാല്‍...നന്ദി..സന്തോഷം...കുട്ടികളൊക്കെ കണ്ടിരിക്കേണ്ട കാഴ്ച തന്നെ..

    രമേശ്‌ അരൂര്‍...നന്ദി...സന്തോഷം ഏട്ടാ...അതേക്കുറിച്ച് അറിയില്യാല്ലോ ഏട്ടാ..

    Pradeep Kumar...നന്ദി സന്തോഷം മാഷേ...ഇത് വേറെ വഴിയാണ്..മാര്‍ത്താണ്ഡം പോയി വലത്തോട്ട് തിരിഞ്ഞാലാണ് കന്യാകുമാരിക്ക് പോകുന്നത്..ഇത് ഇടത്തോട്ടാണ്...

    khaadu.. നന്ദി...സന്തോഷം..

    ചന്തു നായർ...നന്ദി സന്തോഷം..

    സങ്കൽ‌പ്പങ്ങൾ....നന്ദി സന്തോഷം...

    Manoraj...നന്ദി ഏട്ടാ..തൃപ്പരപ്പ് വെള്ളച്ചാട്ടവും ഇതുപോലെ പ്രകൃതിരമണീയമായ സ്ഥലം തന്നെയാണ്...

    ചെറുവാടി....നന്ദി ഏട്ടാ ഈ വാക്കുകള്‍ക്ക്..നിങ്ങളൊക്കെ ഗുരുസ്ഥാനത്തുള്ളപ്പോള്‍ ഈ പാവം ഒന്നു പിച്ചവച്ച് നോക്കീതാ...വയനാട്ടിലെ ജൈനക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ട്..

    അസിന്‍...നന്ദി...സന്തോഷം...അതിനു തിരുവനന്തപുരത്തൊക്കെ കൊഴുന്ന് എന്നാണു പറയുന്നത്..

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി ഏട്ടാ ഈ വാക്കുകള്‍ക്ക്...സഞ്ചാരസാഹിത്യമെഴുതുന്നവരെക്കൊണ്ടെന്നെ തല്ലിക്കണം അല്യേ...ശര്യാക്കിത്തരാം ട്ടാ...ഹിഹി

    kochumol(കുങ്കുമം) ...നന്ദി..സന്തോഷം..

    നാരദന്‍....നന്ദി സന്തോഷം...

    വര്‍ഷിണി* വിനോദിനി...സന്തോഷം സഖീ...പിണങ്ങണ്ടാട്ടോ...നമുക്ക് പോകാന്നേയ്.. :)

    കുസുമം ആര്‍ പുന്നപ്ര...നന്ദി...സന്തോഷം..

    ente lokam...നന്ദി ഏട്ടാ...കഥയുറങ്ങുന്ന മണ്ണിലേക്കൊരു യാത്രാ പോയാല്‍ അതിന്റെ വിവരണം കഥ തന്നെയല്യേ?

    Kattil Abdul Nissar...കാലം അവിടെ പലതും നമുക്കായി കാത്തുവച്ചിരിക്കുന്നു...തേടീപ്പോകാനുള്ള മനസ്സുണ്ടായാല്‍ മതി...നന്ദി ഈ വാക്കുകള്‍ക്ക്..

    ഒരു ദുബായിക്കാരന്‍....നന്ദി..സന്തോഷം...അവിടത്തെ നാട്ടുകാര്‍ക്ക് ഇതൊരു വല്യ സംഭവം ഒന്നും അല്യാന്നെ...നമുക്കാണു ഇത് കാണുമ്പോ അത്ഭുതം...

    പഥികൻ ...സന്തോഷം നാട്ടാരാ...ശെരിക്കും പറഞ്ഞാല്‍ ചരിത്രവും ഐതീഹ്യവും ഉറങ്ങുന്ന മണ്ണാണ് സാക്ഷാല്‍ അനന്തപത്മനാഭന്‍ പള്ളികൊള്ളുന്ന നമ്മുടെ തെക്കന്‍ നാട്...ഇനിയും എന്തൊക്കെ ലോകം അവിടൂന്നു കണ്ടെത്താനിരിക്കണു...മരുത്വാമല എന്നും അതിനു പേരുള്ളതായി അറിയില്ലാര്‍ന്നൂ ട്ടോ...

    Sandeep.A.K ...സന്തോഷം അനിയങ്കുട്ടാ....പോയി കണ്ടറിഞ്ഞു വരൂട്ടോ..അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്നെയാണു ബുദ്ധനെ അങ്ങനെ പറഞ്ഞിരിക്കുന്നത്...നമുക്കു പോവാന്നേയ് ചിതറാലിലേക്ക്.. :)

    കുഞ്ഞൂസ്(Kunjuss)...നന്ദി..സന്തോഷം കുഞ്ഞേച്ചീ...കാണണില്യാല്ലോ..

    the man to walk with ...നന്ദി..സന്തോഷം..

    ഷിബു തോവാള...നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും

    ദിവാരേട്ടn...നന്ദി സന്തോഷം ദിവാരേട്ടാ..

    Mohammedkutty irimbiliyam...നന്ദി സന്തോഷം മാഷേ..മാഷെടുത്തോളൂ വേണ്ടത്...

    Jefu Jailaf..ഒരുപാട് നന്ദി..സന്തോഷം ഈ വാക്കുകള്‍ക്ക്..

    ചാണ്ടിച്ചന്‍.....ഹ്ഹ്ഹ്ഹ് ബെസ്റ്റ് ചോദ്യം ഇച്ചായോ..പോകുന്ന വഴിക്ക് ഇഷ്ടം പോലെയുണ്ടേയ് കള്ളുഷാപ്പ്...വാങ്ങീട്ട് മലമുകളില്‍ ഏതേലും പാറവിടവില്‍ പോയിരുന്നു അടിച്ച് കോണ്‍തെറ്റിക്കിടന്നുറങ്ങിക്കോ (ഈശ്വരാ ഏതേലും പോലീസുകാരു പൊക്കിക്കോണ്ടെങ്ങാനും പോയാല്‍ ഈ പാപത്തില്‍ നിക്ക് പങ്കില്ലായെ)...തനിയെ യാത്ര ചെയ്യണതാ ഇഷ്ടം...പിന്നെ ഇത് വല്യ ദൂരമൊന്നും അല്യാല്ലൊ..എനിക്ക് പരിചയമുള്ള വഴിയും.. (കൂട്ടുകാരികള്‍ ഉണ്ടെന്നു പറഞ്ഞാല്‍ അവര്‍ടെ അഡ്രസ്സ് ചോദിക്കാനല്ലേ ദുഷ്ടാ...ഹും )

    കൊമ്പന്‍...തീര്‍ച്ചയായും പോയിക്കാണൂ...സന്തോഷം

    ജീ . ആര്‍ . കവിയൂര്‍....നന്ദി സന്തോഷം മാഷേ..

    ReplyDelete
  32. നല്ല സുഖകരമായ വായന തന്ന യാത്രാവിവരണം. ഒന്നാന്തരം ചിത്രങ്ങളും. മധുസാറിന്റെ വരികളിലെ, ചരിത്രത്തിന്റെ പ്രാചീനവാതായനങ്ങളിലൂടെ എത്തുന്ന എന്തിനെന്നറിയാത്തൊരു തേങ്ങലാണ് എന്തോ ഈ കുറിപ്പ് അവശേഷിപ്പിക്കുന്നത് മനസ്സിൽ.

    ReplyDelete
  33. ചിത്രങ്ങള്‍ മനോഹരം സീതേ... തിരിച്ചു വന്നപ്പോള്‍ ആ ഈച്ചകള്‍ നീരാടിയ മോരും വെള്ളത്തിന്റെയൊക്കെ ഒരു സ്വാദ് ! അല്ലേ :)) വിവരണം ഒത്തിരി ഇഷ്ടായി...

    ReplyDelete
  34. അതി സുന്ദരമായ വിവരണം,സീതേ. സ്വര്‍ണത്തിനു സുഗന്ധം പോലെ ചിത്രങ്ങളും.
    തീര്‍ച്ചയായും ഞാനും പോകും ചിതറാല്‍ മലയും ആദി കേശവ ക്ഷേത്രവും കാണാന്‍.

    ReplyDelete
  35. മനോഹരം സീതാ...

    ReplyDelete
  36. നന്നായിട്ടുണ്ട് .

    ReplyDelete
  37. കേട്ടിട്ടേയുള്ളൂ ചിതറാലിനെക്കുറിച്ച്. ഇപ്പോ കണ്ടപോലെയായി. :)

    ReplyDelete
  38. എഴുത്തിന്റെയും വായനയുടെയും ആഘോഷം കാണണമെങ്കിൽ സീതായനത്തിലെത്തണം.
    ഇപ്രാവശ്യം യാത്രയിലൂടെയാക്കിയതും അതിമനോഹരം.

    ReplyDelete
  39. സീത ടീച്ചറെ, വളരെ ഹൃദ്യമായി ഈ യാത്രാ വിവരണം. പറഞ്ഞുകേള്‍ക്കുന്ന കഥകള്ക്കുമപ്പുറം ചരിത്രത്തിലേക്ക് വായനക്കാരനെ എത്തിച്ചതാണ് എനിക്കീ പോസ്റ്റ് ഇഷ്ടപ്പെടുവാന്‍ കാരണം. അവിടെ സീത നല്ലൊരു അദ്ധ്യാപിക ആയി. മനോഹരമായ കാഴ്ചകളും യാത്രയുടെ ഉല്ലാസവും കെട്ടു കഥകളും മാത്രമായിരുന്നെങ്കില്‍ പോസ്റ്റ് ഇത്രയും നിലവാരം പുലര്ത്തുമായിരുന്നില്ല. ഒന്ന് പരിശ്രമിച്ചാല്‍ ടീച്ചര്‍ക്ക് ഒരു രവീന്ദ്രന്‍ ആകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ട്.

    ReplyDelete
  40. ശ്രീനാഥന്‍...നന്ദി സന്തോഷം ഏട്ടാ...വായനയിലൂടെ എന്റെ ചിന്തകളുൾക്കൊണ്ടതിന്..

    Lipi Ranju...ഗതി കെട്ടാൽ പുലി പുല്ലും തിന്നും...ഹിഹി...സന്തോഷം ചേച്ചീ

    ഒരു പാവം പൂവ്...നന്ദി സന്തോഷം...ഒരുപാടുപേർക്ക് അൽഭുതമൊരുക്കി ചരിത്രത്തെ കാത്തു വച്ച് ചിതറാൽ കാത്തിരിക്കുന്നു...പോവുക..

    മുല്ല....സന്തോഷം മുല്ലാ

    Satheesan .Op...നന്ദി..

    Bindhu Unny...സന്തോഷം

    Kalavallabhan...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    ഭാനു കളരിക്കല്‍....നന്ദി സന്തോഷം പ്രോത്സാഹനപരമായ ഈ വാക്കുകൾക്ക്...കെട്ടുകഥകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രത്തെ തിരഞ്ഞു പോകാൻ ഒരു താൽ‌പ്പര്യം തോന്നി.. :)

    ReplyDelete
  41. പ്രിയപ്പട്ട സീത,
    ആദ്യം തന്നെ ഈ പോസ്റ്റ്‌ ഞാന്‍ വായിച്ചിരുന്നു. ഒരു പാട് ഇഷ്ടമായി,മനോഹരമായ ഈ യാത്രാവിവരണം! ചിതറാല്‍ മലയും ആദികേശവ ക്ഷേത്രവും ആദ്യമായി കേള്‍ക്കുകയാണ്.വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌ ആണിത്.ഫോട്ടോസ് അതി മനോഹരം!
    എന്റെ നിശാഗന്ധി,ഒരായിരം അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  42. ഇപ്പോ യാത്രാ വിവരണത്തിലും വന്നു അല്ലെ.. ഭാവുകങ്ങൾ..

    ReplyDelete
  43. യാത്രാവിവരണം നന്നായിരിക്കുന്നു

    ReplyDelete
  44. ആദ്യം സന്ദീപിന് നന്ദി..ഇവിടേക്ക് വഴി കാട്ടിയതിനു.. പിന്നെ സീതയ്ക്കും നന്ദി..ഈ യാത്രയില്‍ ഒപ്പംകൂട്ടിയത്തിനു.. !

    ReplyDelete
  45. ഇവടെ നാല്പത്തി ആറാമന്‍ ആയി കമന്റ് ഇടുമ്പോള് അറിയില്ല എന്താ എഴുതുക എന്ന് .....എനിക്ക് അസൂയ ആണ് ...ഇത്രേം ഒക്കെ സഞ്ചരിച്ചിട്ടുണ്ടല്ലോ എന്നോര്‍ക്കുമ്പോഴാ........ഒന്നും പറയുന്നില്ല ..എല്ലാം മുകളില്‍ ഉള്ളവര്‍ പറഞ്ഞു കഴിഞ്ഞു ......മനോഹരം

    ReplyDelete
  46. ചിതറാലിനെപ്പറ്റി നാല് യാത്രാവിവരണമെങ്കിലും വായിച്ചിട്ടുണ്ട്. അതിലേറ്റവും മികച്ചത് ഇത് തന്നെ. ഇതിൽ ചരിത്രവും ഐതിഹ്യവുമൊക്കെ വേണ്ടുവോളം ഉണ്ട്. ഇങ്ങനെയൊക്കെ എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

    ReplyDelete
  47. anupama .....നന്ദി പാറൂ സന്തോഷം

    മാനവധ്വനി ...നന്ദി സന്തോഷം...

    mydreams dear...നന്ദി...സന്തോഷം

    kaattu kurinji ...നന്ദി സന്തോഷം ഈ വരവിനും ( വഴി കാട്ടിയതിനു ന്റെ അനിയൻ‌കുട്ടനും)

    ലിനു ആര്‍ കെ നായര്‍...ശ്ശോ അതെന്താ നാട്ടാരാ ഒന്നും പറയാതെപോകുന്നെ... :) സന്തോഷം ട്ടോ ഈ വരവിനു

    നിരക്ഷരൻ...സന്തോഷം...യാത്രാ വിവരണത്തിന്റെ കുലപതിയുടെ ഈ കമെന്റിനു.. :)

    ReplyDelete
  48. ഓപ്പോളേ...
    ചിതറാല്‍ എന്റെ സ്വപ്നഭൂമിയാണ്...
    അതിപ്പോഴെന്റെ സ്വപ്നങ്ങളിലും ചേക്കേറുന്നു..
    ഒപ്പോളുടെ വിവരണം എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കവേ ഏതോ നിമിഷത്തില്‍ , വരും നാളിലേ എന്റെ യാത്രയെ ഞാന്‍ മനസ്സില്‍ കണ്ടത് വാക്കുകളായ്‌ പുറത്തേക്ക് വന്നിരിക്കുന്നു...

    ഇതാ.. ഇതെന്റെ ഒപ്പോള്‍ക്ക് സമര്‍പ്പിക്കുന്നു ഞാന്‍ സ്നേഹപൂര്‍വ്വം...
    ============================================

    ചിതറാല്‍ സ്വപ്നം
    -----------------------

    പ്രിയേ..
    ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ
    മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.

    ഒരു റഷ്യന്‍ ചുരുട്ടിന്റെ ചുണ്ടില്‍ സമത്വ-
    വാദത്തോടെ നമുക്ക് മാറി മാറി ചുംബിക്കാം.
    നീറിയെരിയുന്ന പുകയിലത്തരികളില്‍ നിന്നും
    നീയൊരു ഉഷ്ണവാതമായ്‌ എന്നിലേക്ക് പടരുക.
    നിന്നില്‍ തീ പകരാന്‍ ഞാനരികിലുണ്ട്.

    പ്രിയേ..
    ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ
    മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.
    താഴെ താമ്രപര്‍ണ്ണി, ചെങ്കല്ലിന്റെ
    ചെന്തമിഴ് ചേലില്‍ നഗ്നയായ്‌ ഒഴുകുന്നത്‌ കാണാം.
    കൃഷ്ണശിലകളില്‍ ധ്യാനമുറയുന്ന
    തീര്‍ത്ഥങ്കരന്മാരെ നമുക്ക് തിരയാം.

    പ്രിയേ..
    ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ
    മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.
    ഉറിഞ്ചിപ്പാറകളില്‍ നിന്നും ഉറവപൊട്ടുന്ന
    സ്നിഗ്ദ്ധമാം സലിലബിന്ദുക്കളാല്‍
    നിന്നെ ഞാന്‍ ജ്ഞാനസ്നാനപ്പെടുത്താം.
    കൈതപ്പൂവിന്റെ വന്യഗന്ധത്തില്‍
    നമുക്കുന്മത്തരായ്‌ ഗഗനനീലിമയില്‍
    ചെന്ന് രാപ്പാര്‍ക്കാം.

    പ്രിയേ..
    ഘനസാന്ദ്രമാം മഞ്ഞുറഞ്ഞ
    മലഞ്ചെരിവിലേക്ക് നമുക്ക് പോകാം.

    ---------------------------------------------------

    ReplyDelete
  49. chitharal manoharam thanne.....pakshe, ezhuthu alppam kalppanikamayippoyi......yathranubhavangalkku bhavanayalla sathyasanthathayanu pradhanam.....pattumenkil s.k.pottekkattinte nachanakal samayam kittumpol vayiykkuka....best of luckf

    ReplyDelete
  50. Sandeep.A.K...ആഹാ...നന്നായിരിക്കുന്നുവല്ലോ അനിയൻ‌കുട്ടാ സ്വപ്നവും...അതിന്റെ നിറം ചാർത്തിയ വാക്കുകളും..( ആരാ ഈ കവിതയിലെ നായികാന്നു കൂടെ ഓപ്പോൾക്ക് പറഞ്ഞരണംട്ടോ രഹസ്യായി...ഹിഹി)

    സുധീർ സരോവരം ...‘യാത്രാനുഭവങ്ങൾ’ എന്നു പറയുമ്പോൾ യാത്രയിൽ അനുഭവിക്കുന്നതല്യേ..യാത്രയിൽ മനസ്സിൽ തോന്നുന്നതൊക്കെയും അതു പോലെ എഴുതുമ്പോ അതെങ്ങനെ സത്യസന്ധമല്ലാണ്ടാവും? പിന്നെ സംസാരിക്കുമ്പോലെ എഴുതാനാവില്യാല്ലോ..വായ്മൊഴിയും വരമൊഴിയും രണ്ടല്ലേ..എസ്.കെ പൊറ്റക്കാടിനെപ്പോലെയൊന്നും എന്തായാലും ഞാനെഴുതാൻ പോകുന്നില്ല. :) സന്തോഷം ഈ വരവിന്

    ReplyDelete
  51. ഒപ്പോളോട് ഞാന്‍ മുന്‍പ് പറഞ്ഞിട്ടില്ലേ ആ കൂട്ടുകാരിയെ കുറിച്ച്.. അവള്‍ തന്നെയാണ് എന്റെ ചിതറാല്‍ യാത്രയില്‍ സഹയാത്രികയാവുന്നത്... ഞങ്ങള്‍ തനിച്ചല്ലാ ട്ടോ പോകുന്നത്... ഞങ്ങളുടെയൊപ്പം വേറൊരു കവി സുഹൃത്തും കൂടുണ്ടാവും.. ഞങ്ങള്‍ക്ക് ഇതൊരു അക്ഷരയാത്രയാണ്... അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച മൂന്ന് സുഹൃത്തുക്കളുടെ എഴുത്തിന്റെ പുനര്‍ജ്ജനി തേടിയുള്ള പുണ്യയാത്ര..
    (അഗസ്ത്യകൂടം ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്.. രാമാ രഘു രാമാ എന്നൊക്കെ പാടി മധുസൂദനന്‍നായരുടെ ചുമലില്‍ പിടിച്ചു കനല്‍ക്കാട് താണ്ടണം എന്നോക്കെയാര്‍ന്നു ആഗ്രഹം... പക്ഷെ അവിടേയ്ക്ക് പോവാന്‍ സ്ത്രീകള്‍ക്ക് പാസ് കിട്ടില്ല ന്നു അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.. :(
    അതായിപ്പോ ചിതറാലിലേക്ക്..)

    ReplyDelete
  52. I read this through mathrubhumi. I like it. informative and stylish.

    ReplyDelete
  53. congarts dear seethaaassssssss..... ur grtt naa... :-)

    ReplyDelete
  54. ആദ്യം മത്രുഭുമിയിലാണ് വായിച്ചത് . സീതേ . വളരെ നന്നായിരിക്കുന്നു . ഒരു യാത്രയുടെ മുഴുവന്‍ സുഖവും കിട്ടി. തെല്ലു അസൂയയും ഉണ്ട് കേട്ടോ (ഇങ്ങനെ ഒരു യാത്ര പോകാന്‍ കഴിയാത്തതില്‍ ). ഒപ്പം അഭിമാനവും .

    ReplyDelete
  55. ഓപ്പോളേ...

    ഈ പോസ്റ്റ്‌ ബ്ലോഗനയില്‍ കണ്ടു ന്നു ഇന്നലെ ഫെമി വിളിച്ചു പറഞ്ഞപ്പോഴാ ഞാന്‍ അറിയുന്നത്...
    ഒത്തിരി സന്തോഷായി..
    ഒപ്പോളുടെ അനിയനായതില്‍ ഞാന്‍ അഭിമാനിക്കുന്നു..
    29നു ഞങ്ങള്‍ പോവുന്നുണ്ട് ഈ സ്വപ്നഭൂമിയിലേക്ക്‌..
    വന്നിട്ട് വിശേഷങ്ങള്‍ പറയാവേ...

    സ്നേഹപൂര്‍വ്വം
    ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  56. ആശംസകള്‍ നല്ലൊരു വിവരണത്തിന്..ഒപ്പം അഭിനന്ദനം ബ്ലോഗനയിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിയത്തിലും...

    ReplyDelete
  57. ഹൃദ്യമായ വിവരണം ....മനോഹരമായ ചിത്രങ്ങള്‍ ......ജീവിതത്തില്‍ എന്നെകിലും ഇതൊക്കെ കാണാന്‍ കഴിയുമോ എന്നറിയില്ല ...കഴിയില്ല അതാണ്‌ സത്യം ....പക്ഷെ ആ കുറവ്‌ ഈ ലേഖനം തിരുത്തും .........

    ReplyDelete
  58. നല്ല ഒരു വിവരണം തന്നെ

    ReplyDelete
  59. Sandeep.A.K ...ആഹാ....അപ്പോ പോയി കണ്ട്, ആസ്വദിച്ചിട്ട് വന്ന് ഓപ്പോളോട് വിസേഷം പറയൂട്ടോ.. :)

    എന്‍.ബി.സുരേഷ്...എനിക്ക് കാണാനൊത്തില്ല അറിഞ്ഞിരുന്നു മാഷേ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

    അസിന്‍ ...നന്ദി സന്തോഷം നാട്ടാരാ‍ാ

    priyag ...നന്ദി സന്തോഷം...ഒരു യാത്ര പോയാൽ വിഷമം മാറൂല്ലോ :)

    Sandeep.A.K ...സന്തോഷം കുട്ട്യേ...പോയി വരൂ ട്ടോ

    ആചാര്യന്‍....നന്ദി...സന്തോഷം

    ലിനു ആര്‍ കെ നായര്‍ ...നന്ദി സന്തോഷം ഈ വാക്കുകൾക്ക്... ഒന്നു മനസ്സ് വച്ചാൽ ഒന്നര രണ്ടു മണിക്കൂർ കൊണ്ട് ചെന്നു കാണാമെന്ന സ്ഥലമല്യേ നാട്ടാരാ.. :)

    mottamanoj....നന്ദി

    ReplyDelete
  60. ഓപ്പോളേ...
    ഞാന്‍ ചിതറാല്‍ പോയി വന്നു.. :)
    ചിതറാല്‍ മുകളറ്റം വരെ നടന്നു കയറാന്‍ ഇത്തിരി ക്ഷീണിക്കേണ്ടി വന്നു.. എങ്കിലും എപ്പോഴും മനസ്സും ശരീരവും വീശിത്തണുപ്പിക്കാന്‍ മലചുറ്റി വരുന്ന ഈറന്‍ കാറ്റുണ്ടല്ലോ..

    പിന്നെ ഓപ്പോള്‍ടെ വിവരണത്തില്‍ ഉള്ള രസം അത്രയധികം കിട്ടിയില്ലാ ട്ടോ.. ഞങ്ങള്‍ ബഹളം കൂട്ടിയും ഉത്സാഹിച്ചുമാണ് അവിടെ ചുറ്റിക്കണ്ടത്.. അത് കൊണ്ടാവും അവിടത്തെ ധ്യാനനിര്‍ഭരമായ അന്തരീക്ഷം ഉള്ളിലേക്ക് ആവേശിക്കാതിരുന്നത്.. എങ്കിലും ഒരു സൌഹാര്‍ദയാത്ര എന്ന നിലയില്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒന്നായി ചിതറാല്‍ യാത്ര... ഇനി ഓപ്പോള്‍ടെ കൂടെ ഒരു വട്ടം കൂടി പോവണം.. അപ്പൊഴെ ചിതറാല്‍ യാത്ര പൂര്‍ണ്ണമാവൂ... :) ഇന്‍ഷാ അള്ളാ..

    ഓപ്പോള്‍ ഇവിടെ നല്ല യാത്രാവിവരണം എഴുതിയത് കൊണ്ട് ഞാനതിനു മുതിരുന്നില്ലാ.. സഞ്ചാരസാഹിത്യത്തോട് പണ്ടേ അത്ര പഥൃമില്ല :) ഞങ്ങളുടെ കയ്യില്‍ നല്ല ക്യാമറ ഒന്നും ഉണ്ടാര്‍ന്നില്ലാ.. പിന്നെ ഞാനെന്റെ മൊബൈലില്‍ എടുത്ത കുറച്ചു പടങ്ങളാണ് കയ്യില്‍ ഉള്ളത്.. അത് ഞാന്‍ കാണിച്ചു തരാം ട്ടോ ഒപ്പോള്‍ക്ക്... പരീക്ഷയൊക്കെ ഒന്ന് തീര്‍ന്നോട്ടെ.. എന്നിട്ടാവാം ഫോട്ടോ എഡിറ്റിംഗ് പരിപാടികള്‍ .. പിന്നെ ഓപ്പോള്‍ പറഞ്ഞ "സീതയുടെ കാലടി" ഞാന്‍ കുറെ തിരഞ്ഞു.. കണ്ടില്ലാ ട്ടോ.. അവിടെ ചോദിക്കാന്‍ പറ്റിയ ആരെയും കണ്ടില്ലാ.. ശോ....

    ഉറിഞ്ചിപ്പാറ നേരില്‍ കണ്ടപ്പോ ശരിക്കും അത്ഭുതമായി ട്ടോ.. പിന്നെ ഓപ്പോള്‍ ഇവിടെ കൊടുത്ത പ്രവേശനകവാടത്തിലെ ഇരുവശവും ഉള്ള തൂണുകള്‍ ഇപ്പൊ ഇല്ലാ ട്ടോ.. അതൊക്കെ ആരോ ഇളക്കിയെടുത്ത് കൊണ്ടുപോയിരിക്കണം... അത് പോലെ ആ പെട്ടിക്കടയുടെ സ്ഥാനത്ത് ഇപ്പൊ വലിയ കട ഉയര്‍ന്നിട്ടുണ്ട്.. അത്യാവശം സാധനങ്ങള്‍ ഒക്കെ നിറച്ച കടയായി വലുതായിരിക്കുന്നു അത്.. ഇപ്പൊ മോര് ഒന്നും ഇല്ലാ ട്ടോ അവിടെ.. കോളയും ലേയ്സിലേക്കും വഴി മാറിയിരിക്കുന്നു കാലം..

    ഒപ്പോളിവിടെ പറഞ്ഞ ഓരോ കാര്യങ്ങളും കാണാനുള്ള ആവേശമായിരുന്നു എനിക്കീ യാത്ര.. ഒരുപാട് കണ്ടു... മനസ്സ് നിറഞ്ഞു... ഓപ്പോള്‍ടെ വിവരണത്തിനു പ്രത്യേകം കടപ്പാട്.. അതൊരു വഴികാട്ടിയായിരുന്നു ശരിക്കും...

    സ്നേഹപൂര്‍വ്വം
    ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  61. Sandeep.A.K ...കാലം മായ്ച്ചു കളയില്ല്യേ കുട്ട്യേ പലതിനേയും.. :) എങ്കിലും കാലം താൽ‌പ്പര്യത്തോടെ നിലനിറുത്തിയ ആ ഗതയുഗപ്പെരുമ കണ്ടില്യെ...? ഇനി ഒപ്പോൾടെ കൂടെ പോകാം ട്ടാ

    ReplyDelete
  62. നല്ലൊരു യാത്രയിലായിരുന്നു ഈ പോസ്റ്റില്‍ കൂടി ഞാനും പോയത് ..കൊതിപ്പിക്കുന്ന സ്ഥലങ്ങളും വിവരണങ്ങളും

    ReplyDelete
    Replies
    1. സന്തോഷം മാഷേ വിലയേറിയ ഈ വാക്കുകള്‍ക്ക്...സ്നേഹത്തിനും

      Delete
  63. എനിക്ക് ജീവിതത്തില്‍ ഏറേ ഇഷ്ടമുള്ളതെന്ത് എന്ന് ചോതിച്ചാല്‍ ഒരുത്തരമേ ഉള്ളു .. യാത്ര ...

    നല്ല വിവരണം ചിത്രങ്ങള്‍ നേര്‍കാഴ്ചക്ക് കൂടുതല്‍ മിഴിവേകി നന്ദി ടീച്ചറേ

    ReplyDelete