Monday, January 21, 2013

കല്പിതം.......


“മ്യാവൂ..”

ചുരുട്ടിയ പേപ്പർക്കഷ്ണങ്ങൾ തുടരെത്തുടരെ ശരീരത്തിൽ പതിച്ചതിനെതിരെ പ്രതിഷേധിച്ച് കുറിഞ്ഞി ഒച്ച വച്ചതാണ്.

തിളങ്ങുന്ന കണ്ണുകൾ തുറിച്ചിപ്പോൾ തന്നെ നോക്കുന്നുണ്ടാകും.. ഇല്ല അവളെ നോക്കാനിപ്പോൾ സമയമില്ല.

മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായുള്ള യുദ്ധം തുടങ്ങിയിട്ട് സമയമേറെ ആയിക്കാണും. ഒന്നും എഴുതിയിട്ട് ശരിയാകുന്നില്ല. തന്റെ എഴുത്തുകൾക്ക് കാമ്പില്ലത്രേ. ശരിയായിരിക്കാം. വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാൻ അറിയില്ല. പറയാനുള്ളത് നേരെ പറയും. എല്ലാതരം വായനക്കാരെയും അത് തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല. ചിന്തകൾ കാർന്നു തിന്നു തുടങ്ങിയപ്പോഴാണ് വേറിട്ടതലത്തിലൊരെഴുത്ത് എന്ന ആശയവുമായി ഈ യുദ്ധം തുടങ്ങിയത്..

നെറ്റിയിൽ വിയർപ്പുചാലുകൾ കളം തീർത്തിരിക്കുന്നു. കണ്ണുകൾക്ക് പ്രകാശം അസഹ്യമായിത്തുടങ്ങി. ചീന്തിയെറിഞ്ഞ കടലാസ്സുകൾ തനിക്ക് ചുറ്റും കൂനതീർക്കുന്നതറിഞ്ഞില്ല.

“മാത്യൂസ്...” ആരോ വിളിക്കുന്നു.

മുറിയിലാകെ പ്രകാശം.. ആരാണ് വിളിച്ചത്. മാലാഖയാകുമോ.. ഇടതു തോളിലും വലതു തോളിലും മാറിമാറി നോക്കി. ഏത് മാലാഖയാകും വിളിച്ചിട്ടുണ്ടാകുക..? ചിന്തകൾക്ക് വിരാ‍മമിട്ട് വീണ്ടും ആ ശബ്ദം.

“മാത്യൂസ് ഇത് ഞാനാണ് ഇങ്ങോട്ടു നോക്കൂ..”

മറച്ചു പിടിച്ചിരുന്ന കൈയകറ്റി കണ്ണുകൾ തിരുമ്മി നോക്കി. തന്റെ ഊർജ്ജതന്ത്രം അദ്ധ്യാപകൻ.

“നിനക്കെഴുതാൻ എന്തെന്തു വിഭവങ്ങളാണ് ഞാൻ പഠിപ്പിച്ചു തന്നത്.. നീ അതൊക്കെ മറന്നു പോയോ.?” അത്ഭുതപരതന്ത്രനായി വാപൊളിച്ചിരുന്ന തന്റെ കാതുകളിലേക്ക് ആ വാക്കുകൾ മഴപോലെ പെയ്തുകൊണ്ടിരുന്നു.

“അണുവിസ്ഫോടനങ്ങളെക്കുറിച്ച് ഞാൻ പഠിപ്പിച്ചിരുന്നില്ലേ.. അവ മാനവരാശിക്കു സമ്മാനിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചെഴുതുക. വൈദ്യുതി നിർമ്മിക്കാനും അർബുദം പോലെയുള്ള മാരകരോഗത്തെ തുടച്ചില്ലാതാക്കാനും ഉതകുന്ന വികിരണങ്ങളെക്കുറിച്ചെഴുതുക. മനുഷ്യരാശിക്ക് അപ്രാപ്യമായിരുന്ന ശൂന്യാകാശത്തിലെ അറിവുകളെക്കുറിച്ചെഴുതുക. നിനക്കെഴുതാൻ ഇനിയുമെന്തെന്തു വിഭവങ്ങളുണ്ട്..”

ചിന്തകളുടെ ലോകത്ത് ഒരു കൈത്തിരി തെളിഞ്ഞു. ശരിയാണ്.. എന്തുകൊണ്ടിതേക്കുറിച്ചൊന്നും മുമ്പ് ചിന്തിച്ചില്ല.

പക്ഷേ....

ചിന്തകളുടെ തേർ അധികമുരുണ്ടില്ല.

സാധിക്കില്ല. അതിനെക്കുറിച്ചെഴുതാനാകില്ല തനിക്ക്. ആ നേട്ടങ്ങളുടെ സ്വപ്നങ്ങൾ ഒരുറക്കത്തിൽ നിന്നുണർന്നപ്പോൾ വീണു പൊലിഞ്ഞു പോയവയാണെന്ന തിരിച്ചറിവ് തൂലികയെ തടഞ്ഞു നിറുത്തുന്നു.

പൊട്ടിത്തെറിക്കുന്ന തെരുവീഥികളും ചിതറിത്തെറിക്കുന്ന ചോരപ്പൂക്കളും തലച്ചോറിനുള്ളിൽ പ്രകമ്പനം കൊള്ളുന്നു.

അറിവുകൾ അർഹതയില്ലാത്ത കരങ്ങളിൽ കൊലക്കത്തിയാകുമെന്നു പറഞ്ഞതാരാണ്..

“ഹ്ഹ്ഹ്ഹ്ഹ്... നീയധികം ചിന്തിക്കണ്ട.. നിന്റെ ചിന്തകളെ മനുഷ്യരാശി ക്രൂശിക്കും. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനു ഉന്മാദത്തിന്റെ ചാപ്പ കുത്തി എനിക്ക് ശിക്ഷ വിധിച്ച സമൂഹം നിന്നേയും വെറുതേവിടില്ല..” നീണ്ട ചെമ്പൻ മുടിയും നീണ്ട താടിയുമായി ഒരാളെവിടെയോ ഇരുന്നു പിറുപിറുക്കുന്നു.

തലകുമ്പിട്ടിരിക്കുമ്പോൾ പ്രകാശരേഖയിലേറി അദ്ധ്യാപകൻ മറയുന്നതറിഞ്ഞു. താൻ നന്നാവില്ലെന്നു കരുതിക്കാണും.

“അയാൾക്ക് ഭ്രാന്താണ് മാത്യൂസ്.. നീ അയാൾ പറയുന്നത് കേൾക്കാതിരിക്കുക. നിനക്കെഴുതാൻ ഇതിലും നല്ല വിഭവങ്ങൾ ഞാൻ പഠിപ്പിച്ചില്ലേ.?” അടച്ചിരുന്ന ചെവിയേയും തുളച്ചിറങ്ങി ആ ശബ്ദം. അതാരുടേതാണ്..?

ചുറ്റിനും പകച്ചു നോക്കി.. നിലത്തു നിന്നാണ്. ജീവശാസ്ത്രം പഠിപ്പിച്ച അദ്ധ്യാപിക.

“അമീബയും പാരമീസിയവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചെഴുതുക. മനുഷ്യന്റെ പരിണാമത്തെക്കുറിച്ചെഴുതാം. കോശങ്ങളെക്കുറിച്ചും മനുഷ്യസ്വഭാവങ്ങൾ നിർണ്ണയിക്കുന്ന ജനിതക ഘടകങ്ങളെക്കുറിച്ചും അവ മനുഷ്യരാശിക്ക് സമ്പാദിച്ചു കൊടുത്ത ഖ്യാതിയെക്കുറിച്ചും നിനക്കെഴുതരുതോ..?”

ശരിയാണ്.. എഴുതാം ...അതാകുമ്പോൾ മറ്റു ദോഷങ്ങളൊന്നും സൃഷ്ടിച്ചതായി കേട്ടുകേൾവിയില്ല.

പഴയ കടലാസ്സുകൾ കീറിക്കളഞ്ഞ് പുതിയ കടലാസ്സെടുത്ത് കൈകൊണ്ടൊന്നു തുടച്ച് എഴുതാനായി പേനയെടുത്തു. പുതിയൊരു പ്രമേയം പറഞ്ഞു തന്ന അദ്ധ്യാപികയെ മനസ്സാ നന്ദി പറഞ്ഞു.

എഴുതാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നിറുത്തി.

ഇല്ല.. ഇതും എഴുതാനാകില്ല.

ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത് അന്നത്തിനു വക കണ്ടെത്താൻ ശ്രമിക്കുന്ന കുറെ അവിവാഹിതകളായ പെൺ‌കുട്ടികളുടെ മുഖം തെളിയുന്നു, മായ്ച്ചു കളയാന്‍ ആകും വിധം നോക്കിയിട്ടും മായാതെ.

സംശയനിവാരണർത്ഥം അദ്ധ്യാപികയെ തിരഞ്ഞപ്പോൾ കാണാനായത് അവർ തറയോടുകൾ അടർത്തിമാറ്റിയ ഗർവ്വിൽ തലയുയർത്തി നിന്നൊരു കുഞ്ഞൻ ചെടിയുടെ വേരിലൂടെ ഭൂമിയുടെ ഉള്ളിലേക്ക് ഞെരിഞ്ഞിറങ്ങുന്നതാണ്.

ഇനി.. ഇനി എന്തെഴുതും?

ചിന്തകൾക്ക് ചൂടുപിടിച്ചു. തല പെരുക്കുന്നു.. കാഴ്ച നശിക്കുന്നതുപോലെ. ചുറ്റിനും എന്തൊക്കെയോ അലർച്ചകൾ.

ഷെൽഫിലെ പുസ്തകങ്ങളിൽ നിന്നും പുരാണേതിഹാസ കഥാപാത്രങ്ങളിറങ്ങിവരുന്നു. തനിക്കു മുന്നിൽ നിന്നവർ ആർത്തട്ടഹസിക്കുന്നു.

“നീയെന്തിനു ഞങ്ങളെയുപേഷിച്ചു..? ഞങ്ങളെക്കുറിച്ചെഴുതുക. ഞങ്ങൾ നിന്നെയൊരിക്കലും ചോദ്യം ചോദിച്ച് ഭ്രാന്ത് പിടിപ്പിക്കാറില്ലല്ലോ..”

“വേണ്ട.. വേണ്ട.. നിങ്ങളെയും എനിക്കു വേണ്ട. പറഞ്ഞു പറഞ്ഞു പഴകി നിങ്ങൾക്കിപ്പോൾ കടലാസ്സിന്റെ മണം മാത്രമേയുള്ളൂ..നിങ്ങളെന്റെ അടുത്ത് വരരുത്. എനിക്ക് ഓക്കാനിക്കും...” ചെവികള്‍ പൊത്തിപ്പിടിച്ചു. കണ്ണുകളിറുകെ അടച്ചു.

എത്ര നേരം അങ്ങനെ ഇരുന്നിട്ടുണ്ടാകും..?

പൊത്തിയ ചെവികൾ അല്പം വിടർത്തി. അട്ടഹാസം നിലച്ചോ.. ഒന്നും കേൾക്കുന്നില്ല. കണ്ണുകൾ പകുതി തുറന്നു നോക്കി.

ഞെട്ടിപ്പോയി... അകന്നുപോയെന്നു കരുതിയവരെല്ലാം ഇതാ തന്റെ കടലാസ്സിനു മുകളിലിരിക്കുന്നു. താൻ കണ്ണുതുറക്കുന്നതും നോക്കി.

വീണ്ടും അവർ ആർത്തലച്ച് അട്ടഹാസങ്ങൾ തുടങ്ങി. ഇല്ല തന്നെ വെറുതേ വിടാനിവർക്ക് ഉദ്ദേശമില്ല.

ഇരുന്ന കസേര മെല്ലെ പുറകോട്ട് ചലിപ്പിച്ചു. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. മേശപ്പുറത്തിരിക്കുന്ന തൂലികയായിരുന്നു ലക്ഷ്യം. അതെടുത്തു മാറ്റിയാല്‍ ഇവരെങ്ങനെ രചന നടത്തുമെന്ന് നോക്കാമല്ലോ...?

കൈ പതിയെ ചലിപ്പിച്ചു. നീക്കം തടഞ്ഞു കൊണ്ട് കടലാസ്സിലിരുന്നവർ അങ്ങോട്ടു ചാടി. കൈ പിൻ‌വലിച്ചു.

കുറച്ചു സമയം എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആരവം ഒട്ടൊന്നടങ്ങിയപ്പോൾ ഒറ്റ ചാട്ടത്തിൽ പേന കൈക്കലാക്കി തിരിഞ്ഞു നോക്കാതെ ഓടി. വാതിലുകൾ അടയ്ക്കാത്തതോ വെളിച്ചം അണയ്ക്കത്തതൊ ഒന്നും മനസ്സിനെ പിൻ‌തിരിപ്പിച്ചില്ല.

ആർത്തുവിളിച്ച് പിൻ‌തുടരുന്ന ശബ്ദങ്ങൾക്ക് പിടികൊടുക്കാതെ അകലങ്ങളിലേക്ക്..

ഏതോ ൿളാസ്സുമുറികളിൽ പ്രകാശ രേണൂക്കളേയും അണുവികിരണങ്ങളേയും കുറിച്ച് ആരൊക്കെയോ ൿളാസ്സെടുക്കുന്നുണ്ടായിരുന്നു. ജീവകോശങ്ങളെ കീറിമുറിച്ച് ആരൊക്കെയോ പരീക്ഷണം നടത്തുന്നുമുണ്ടായിരുന്നു. ഒന്നും കാണാനോ കേൾക്കാനോ നിന്നില്ല.

അങ്ങകലെ കടൽത്തീരമായിരുന്നു ലക്ഷ്യം.  മത്സ്യകന്യകമാരുടെ പഴംകഥകളുടെ പൊരുളായിരുന്നു മനസ്സിൽ.

തീരത്ത് ഒരു കുഞ്ഞു തോണി കിടക്കുന്നതുകണ്ടു. ചിന്തിച്ചു നിൽക്കാൻ സമയമില്ല.

അലറിയടുക്കുന്ന തിരമാലകളിലേക്ക് തോണിയിറക്കി. ചാടിക്കയറി ഇരുന്നു തുഴഞ്ഞു.

ആകാശം കാർമേഘാവൃതമായത് പെട്ടെന്നായിരുന്നു. കൊള്ളിയാൻ മിന്നി. തുള്ളിക്കൊരുകൊടം പേമാരിയെന്നപോൽ ആകാശം പെയ്തിറങ്ങി.

“നിനക്ക് എന്നെക്കുറിച്ചെഴുതാമായിരുന്നില്ലേ..?” മഴത്തുള്ളികൾ നുള്ളിനോവിച്ചു.

“എന്നെക്കുറിച്ചെഴുതാമായിരുന്നു..” ശക്തമായ കൈകൾ കൊണ്ട് തോണിയിലടിച്ച് കടൽ പ്രതിഷേധിച്ചു.

അകലെയൊരു ൿളാസ്മുറിയിൽ ഒരു കുട്ടി പുസ്തകം വായിക്കുന്നു, “ സൂര്യന്റെ താപം കടലിലെ ജലത്തെ നീരാവിയാക്കുന്നു. നീരാവി പൊങ്ങി മേഘങ്ങളാകുന്നു....”

ഉയർന്നുപൊങ്ങിയ തിരമാല കേൾവിയെ കൊട്ടിയടച്ചു. പിന്നൊന്നും കേൾ‌ക്കാനായില്ല.

കുറേയെറെ നേരത്തെ സംഹാരതാണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തയായി. കടലടങ്ങി..

ദൂരെ ചക്രവാളത്തിൽ പുലരിയുടെ വരവറിയിച്ച് കതിരോനുദിച്ചു. മുക്കുവക്കുടിലുകളുണർന്നു.

വലയും പങ്കായവുമായി തീരത്തണഞ്ഞവർ അവരവരുടെ വള്ളങ്ങളിൽ യാത്രയായി. തിരകളിൽ‌പ്പെട്ട് ചാഞ്ചാടി നടന്ന ആ കുഞ്ഞു വള്ളത്തെ തേടിയും ഉടയോനെത്തി. വള്ളത്തിലെ വെള്ളം കോരിക്കളയുന്ന കൂട്ടത്തിൽ അയാൾക്കെന്തോ കിട്ടി.

മുനയൊടിഞ്ഞൊരു പേന...

ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽ‌പ്പെട്ടു?