Thursday, November 14, 2013

ശിലാമനം....



ഇരുൾവീണ നാൾവഴിയിലെവിടെയോ ഒടുവിലെൻ

സ്വപ്നത്തിൻ മൺചെരാതും വീണുടഞ്ഞു....

മൌനമുടയാത്ത ശാപമുറങ്ങുന്ന ശിലയിൽ

കിനിയും മോക്ഷ കന്മദത്തിനായ്

കൊക്കുരുമ്മുന്നുണ്ട് കാമാർത്ത ദാഹങ്ങൾ...


വിരഹാഗ്നിയിലുരുകും മനസ്സെന്ന മരുഭൂവിൽ

ദാഹമടക്കുന്ന പാൽചുരത്താതോടുന്നു

പ്രതീക്ഷയുടെ വന്ധ്യമേഘങ്ങൾ..


നാവിൽ മധുരം പകരാതെ അകന്നുനിന്നെന്നെ

കല്ലെറിഞ്ഞാർക്കുന്നു അക്ഷരക്കൂട്ടങ്ങൾ..

മോക്ഷദായകമായടുക്കുന്ന പദനിസ്വനമിനി

കാതോർക്ക വയ്യെന്നു കേഴുന്നുണ്ടുന്മാദം


അരുത് നീ മാത്രം കരയരുത്

വൈകിയ നിമിഷങ്ങളെ പഴിച്ച്...

ഓജസ്സറ്റൊരീ കല്ലിന്റെയുന്മാദകന്മദത്തിൽ

നീ നിന്റെ കണ്ണീരിനുപ്പ് കലർത്തരുത്


വലിച്ചെറിഞ്ഞേക്കു നിയതിയുടെ ആഴങ്ങളിലേക്ക്

ഇനിയൊരു രാമായണമുണരാതിരിക്കാൻ...


കാലം നടന്ന വഴിയിലൂടെ

പ്രതീക്ഷയുടെ തുരുത്തു തേടി

ഇടറുന്ന കാലോടെ 

പിച്ച വയ്ക്കാമിനി



മോഹസൂര്യനു വിടവാങ്ങുവാൻ

ചിന്തയുടെ ആകാശത്തിനിയും

നാളെയുടെ ചക്രവാളം 

ഒരുക്കി വയ്ക്കാനാവില്ല



സന്ധ്യയുടെ ബലിക്കല്ലിൽ 

തല തല്ലി മരിച്ചൊരാ സൂര്യന്റെ ചിതയിൽ

ആത്മാഹൂതി ചെയ്ത നിഴലിനെ

പ്രണയിച്ചിനിയും നടക്കാം..

*******************

ചിത്രത്തിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു....