പഴങ്കഥകൾ മണക്കുന്ന വൃന്ദാവനം..
കാറ്റിനു പോലും ചുരുളഴിയാത്ത കഥകളുടെ ശീല്.. പ്രകൃതിക്ക് പ്രത്യേക താളമാണിവിടെ.. കാലിൽ കെട്ടിയ ചിലങ്കകൾ ഇവിടെയെത്തുമ്പോൾ താളം മറക്കുന്നുണ്ട്.. നിശ്ശബ്ദയാവാൻ മനം ശഠിക്കുന്നതെന്തു കൊണ്ടാവാം?
ഒന്നു ചെവിയോർത്താൽ ഇപ്പോഴുമാ വേണുഗാനം കേൾക്കാം.. അടിത്തട്ടിലെവിടെയോ ചവിട്ടിയരച്ച അഹങ്കാരം ഒന്ന് വിഷം ചീറ്റിയോ.. തെളിമയാർന്ന എന്റെ കുഞ്ഞോളങ്ങളിൽ വീണ്ടും കാളിമ പടർന്നുവോ?
മനസ്സിനെ വശീകരിക്കുന്ന മുരളീ നാദം... ഇഹപരബന്ധങ്ങളിൽ നിന്നെന്നെ മോചിപ്പിച്ച് നിർത്തുന്ന ശക്തിരവം.. ഇവിടെയെത്തുമ്പോൾ എല്ലാം മറന്ന് ഞാനുമൊരു ഗോപികയാവുന്നുവോ..?
സംഹാരരുദ്രയായി പ്രകൃതി താണ്ഢവമാടിയൊരു രാവിൽ അനന്തന്റെ തണലിൽ ശിരസ്സിലൊരു കൂടയും ചുമന്നു വന്ന് എന്നോട് വഴി മാറാൻ പ്രാർത്ഥിച്ചു നിന്ന വസുദേവരുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്.. ആ കൂടയിൽ നിന്നുയർന്ന പൈതലിന്റെ രോദനം കാതിലിപ്പോഴും അലയടിക്കുന്നുമുണ്ട്..
അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും കുളിർമ്മയോടെയാണ് കണ്ട് കടന്നു പോയത്.. ഉടുവസ്ത്രം നഷ്ടപ്പെട്ട ഗോപികമാർക്കൊപ്പം എന്റെ മനസ്സും ലജ്ജയിൽ കുതിർന്നിരുന്നു... ബലഭദ്രന്റെ ധാർഷ്ട്യത്തിനു വശപ്പെട്ട് ഒന്നു വഴിമാറി ഒഴുകിയത്...
ഒക്കെയും ഇന്നലത്തെപ്പോലെ മനസ്സിലുണ്ട്..
ചിന്തകൾ മഥനം നടത്തിയ മനസ്സിനെ വിളിച്ചുണർത്തിക്കൊണ്ട്, കാറ്റൊരു തേങ്ങൽ കാതിലെത്തിച്ചു...
ആരാണത്...? രാധ..., അവളിപ്പോഴും തേങ്ങുന്നുവോ...?
കണ്ണാ ഇനിയുമീ പാവത്തിന്റെ കണ്ണീരു തുടയ്ക്കാനായില്ലെന്നാണോ നിനക്ക്?
അരുത് സഖീ... കരയരുത്... നിന്റെ കണ്ണീർത്തുള്ളികൾ എന്നിൽ നിമഞ്ജനം ചെയ്യുക... അവ നിന്റെ സന്ദേശങ്ങളായി ഞാൻ നിന്റെ പ്രിയപ്പെട്ടവനേകാം...
പറയുമ്പോൾ ഞാനും തേങ്ങുന്നുണ്ടായിരുന്നു...
ഇങ്ങനെയെത്രയെത്രെ കണ്ണീരുകൾ പേറിയാണെന്റെ യാത്ര...
കുഞ്ഞലകൾക്കുള്ളിൽ നിന്നുയർന്ന നെടുവീർപ്പിനെ നെഞ്ചിലേറ്റി കാറ്റ് പൊട്ടിച്ചിരിച്ചു...
പുച്ഛമാണോ കാറ്റിനും...?
യമുനോത്രിയിലെ ത്രിവേണീസംഗമത്തിൽ നിന്നും തുടങ്ങിയ യാത്ര.. ഋഷിഗംഗയും ഹനുമാൻ ഗംഗയും ഉമയും കെട്ടിത്തന്ന കാൽത്തളകൾ കിലുക്കിയൊഴുകി ഋഷികേശിൽ അമ്മ ഭാഗീരഥിയോട് ലയിക്കും വരെ ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനേ നിർവ്വാഹമുള്ളൂ..
ഇടയ്ക്ക്, ചമ്പൽക്കാടുകൾ കടന്നെത്തുന്ന സഖി, പോരാടുന്ന സ്ത്രീത്വങ്ങളെക്കുറിച്ച് കാതിൽ പറഞ്ഞിരുന്നു.. പ്രതികരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള, ഒരല്പം അഹങ്കാരത്തോടെയുള്ള നിനവുകൾ, ഇവിടെ രാധയുടെ അടുത്തെത്തുമ്പോൾ അലിഞ്ഞില്ലാതാകുന്നു...
ഇന്ദ്രപ്രസ്ഥം കടന്നു വരുമ്പോഴും മനസ്സ് ആകുലപ്പെടുന്നുണ്ട്..
ചോര ചോരയോട് പടവെട്ടിയ കുരുക്ഷേത്രം...
ഞരക്കങ്ങൾക്കും ദീനരോദനങ്ങൾക്കും ചെവി കൊടുക്കാതെ, കണ്ണുകൾ മുറുകെ അടച്ച് പരമാവധി വേഗതയിൽ അവിടം താണ്ടാൻ ശ്രമിക്കാറുണ്ട്..
അതിന്റെ ആവർത്തനം പോലെ ഇന്നും കണ്ണുകളിൽ അന്ധതയുമായി ചെങ്കോലുകൾ നാട് ഭരിക്കുന്നു... സഹോദരങ്ങൾ എവിടെയൊക്കെയൊ പരസ്പരം വെട്ടി മരിക്കുന്നുമുണ്ട്... എന്തിനു വേണ്ടി..? ആ ചോദ്യം, ഞാനെന്നോട് തന്നെ യുഗങ്ങളായ് ചോദിച്ചു കൊണ്ടേയിരിക്കുന്നു..
ചുവപ്പ് കോട്ടയ്ക്കടുത്തെത്തുമ്പോൾ, എനിക്കും രക്തത്തിന്റെ നിറമാണ്.. രാജ്യത്തിനു വേണ്ടി രക്തം ചീന്തിയ കുറേ മനുഷ്യജന്മങ്ങളുടെ ഓർമ്മയ്ക്ക് മുന്നിൽ മനസ്സ് പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയിലാവും.
കലുഷിതമായ മനസ്സ് അല്പം അടങ്ങുന്നത് പിന്നെ ആ സ്നേഹസൗധത്തിനടുത്തെത്തുമ്പോഴാണ്...
താജ് മഹൽ...
സുന്ദരപ്രണയത്തിന്റെ പ്രതീകം... നിലാവിൽ കുളിച്ചു നിൽക്കുന്ന ആ പ്രണയപുഷ്പത്തെ കാണാൻ എന്തു ഭംഗിയാണ്... മായാത്ത സ്നേഹവുമായി മുംതാസും, അതിന്റെ നഷ്ടം കോറിയിട്ട മുറിപ്പാടുകൾ ഉണങ്ങാത്ത മനസ്സുമായി ഷാജഹാൻ ചക്രവർത്തിയും എന്നോട് പങ്കു വയ്ക്കുന്ന ചിന്തകൾ...
യാത്രയുടെ വേഗമൊന്നു കുറച്ച് അവർക്കായി ഞാനെന്റെ സമയം മാറ്റിവയ്ക്കാറുണ്ടവിടെ...
പക്ഷേ, അവിടെ നിന്നും അകലുമ്പോൾ മനസ്സിനൊരു നീറ്റൽ...
എന്തിനായിരുന്നു ഈ മഹത് സൃഷ്ടിയുടെ രചയീതാവിന്റെ കൈ മുറിച്ചത്... ഇനിയൊരു താജ്മഹൽ ഈ മണ്ണിലുയരാതിരിക്കണമെന്നു ആഗ്രഹിച്ച ഷാജഹാൻ ചക്രവർത്തിയുടെ മനസ്സിനെ കുറ്റപ്പെടുത്താനാകുമോ.... പക്ഷേ അദ്ദേഹവും ഒരു സത്യം മറന്നു പോയി... സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം താജ്മഹലുകൾ ഉയരാതിരിക്കില്ലെന്ന്...
ചുണ്ടിൽ വിരിഞ്ഞ ചിരി അല്പം ഉച്ചത്തിലായോ... കുഞ്ഞലകൾ കലപില കൂട്ടുന്നു...
അങ്ങകലെ അമ്മ ശാന്തയായി ഒഴുകുന്നതു കാണാം, പുത്രദുഃഖങ്ങളും പേറി...
അമ്മയുടെ വിരൽത്തുമ്പ് പിടിക്കാൻ വല്ലാത്ത ആവേശം... ഞാൻ ശക്തിയായ് ഒഴുകി....
കാഴ്ചകൾ കണ്ട് കാലുകൾ തളർന്നു പോയിരിക്കുന്നു... മനുഷ്യൻ ഭൂലോകം വെട്ടിപ്പിടിക്കാനുള്ള അവന്റെ ജൈത്രയാത്രയിൽ എന്നെ കളങ്കിതയാക്കുന്നു... ശക്തിഹീനയാക്കുന്നു... എന്റെ അഗാധതയിലെ മുത്തും പവിഴവുമൊക്കെ മുങ്ങി തപ്പിയെടുത്തിരുന്ന അവനിന്ന്, അന്തഃസത്തയ്ക്ക് മുഴുവനുമായ് വില പറയുന്നു....
ശോഷിച്ചു പോയിരിക്കുന്നു ഞാൻ... ഒരു നല്ല കാലത്തിനായ്, വേഴാമ്പലിനെപ്പോലെ ആകാശത്തെ മഴമേഘങ്ങളെ നോക്കിയിരിക്കേണ്ട ഗതിയാണു എനിക്കിപ്പോൾ... അന്തരാത്മാവിന്റെ ഈ ദാഹം തീർക്കാൻ മേഘമൽഹാറുമായി ഇനിയൊരു താൻസെൻ പുനർജ്ജനിക്കുമോ?
അടിത്തട്ടിൽ അഴുകി ജീർണ്ണിക്കുന്ന ജഢങ്ങളുടെ ഗന്ധമാണെന്നിൽ നിന്നുമിപ്പോൾ ബഹിർഗ്ഗമിക്കുന്നത്....
കസ്തൂരിയുടെ മണമായിരുന്നു എനിക്ക്... സത്യവതി പകർന്നു തന്നത്...
പിറന്നു വീണ കൃഷ്ണദ്വൈപായനന്റെ കരച്ചിലിൽ എന്റെ മാതൃത്വവും മുലപ്പാൽ ചുരത്തിയിരുന്നു..
ഇപ്പോഴോ...
എന്നിലെ മാതൃത്വഭാവത്തിനു തെല്ലും വില കൽപ്പിക്കുന്നില്ല, മനുഷ്യ മനസ്സുകൾ...
ഒന്നിലും പരാതിയില്ലെനിക്ക്.. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ... അവന്റെയീ യാത്ര നാശത്തിലേക്കെന്നറിഞ്ഞിരുന്നുവെങ്കിൽ...
എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും, ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്.. കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം..
ഹൃദയത്തിൽ കരിങ്കല്ലു പ്രതിഷ്ഠിച്ച, സ്വാർത്ഥത ആൾരൂപം പൂണ്ട മാനവികതേ.. നിങ്ങളെന്റെ തേങ്ങൽ കേൾക്കുന്നുവോ?
അമ്മയുടെ കൈകളിൽ തൊടുമ്പോൾ മനസ്സിലെ ഗദ്ഗദം നെടുവീർപ്പായ് ഉയർന്നിരുന്നു...
അമ്മ ചിരിച്ചുവോ...?
ശരശയ്യയിൽ സ്വച്ഛന്ദമൃത്യുവെന്ന ശാപവുമായ് കുടിനീരിനുഴറിയ മകനെ കണ്ട മനസ്സിനു ഇനിയും ഇങ്ങനെ നിസ്സംഗതയോടെ ചിരിക്കാനേ കഴിയൂ..
ദുഃഖങ്ങളും, സുഖങ്ങളും, കുഞ്ഞോളങ്ങളിൽ അലിഞ്ഞ കണ്ണീരുമിനി അമ്മയിൽ ലയിപ്പിക്കാം..
എന്നിട്ട്...
എന്നിട്ടൊരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അമ്മയുടെ മടിത്തട്ടിലെനിക്കുറങ്ങണം...
അമ്മ പാടുന്ന നീലാംബരിയിൽ ദേഹവും ദേഹിയും ഒളിപ്പിച്ച്...നാളെ കേൾക്കാനിരിക്കുന്ന ഭൂപാളത്തിന്റെ സ്വരവിന്യാസത്തിനായി...