Tuesday, May 6, 2014

ഓർത്തുവയ്ക്കാൻ...

ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്ന്...

മനസ്സിൽ മായാത്ത അക്ഷരങ്ങളിൽ എഴുതിച്ചേർത്തത്..

ഏപ്രിൽ 12 വൈകുന്നേരം ഏഴുമണിക്ക് നടന്ന ചടങ്ങിൽ നവരസം സംഗീതസഭയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗോവിന്ദ് രചനാ അവാർഡ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാരഥി ശ്രീ തമ്പാൻ സാറിന്റെ കൈകളിൽ നിന്നും വാങ്ങാൻ കഴിഞ്ഞു..
 


ഗുരുവിന്റെ കൈയ്യിൽ നിന്നു തന്നെ വാങ്ങുന്ന പുരസ്കാരത്തിനു ഇരട്ടി മധുരമെന്ന് അനുഭവിച്ച് അറിഞ്ഞു.. 

തഞ്ചാവൂർ അമ്മവീട്ടിൽ വച്ച് ഇത്തരമൊരു ചടങ്ങും ഒരുപക്ഷേ ദൈവഹിതം തന്നെയാകും..


പൈതൃകത്തിന്റെ അക്ഷരങ്ങൾക്ക് ജീവിതപാതയിലെ സഹയാത്രികൻ തുണയേകിയപ്പോൾ അനുവാചകഹൃദയങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവുമായി തുടങ്ങിയ യാത്രയായിരുന്നു...

പെണ്ണായിപ്പോയതിൽ നേരിടേണ്ടി വന്നവ പലതും മനസിൽ കുറിച്ചു വച്ചു കൊണ്ട് തുടർന്ന എഴുത്ത്, അതിവിടെ വരെ എത്തി നിൽക്കുന്ന സംതൃപ്തിയിലാണു മനസ്സ്.. 



എത്രയൊക്കെ പറഞ്ഞാലും മനസിലൊരിക്കലും സമത്വം നേടാനാവാത്ത എഴുത്ത്, ആണെന്നും പെണ്ണെന്നും ഉള്ള അതിർ‌വരമ്പുകൾ പലയിടത്തും കണ്ടു..

പെണ്ണെഴുത്തുകൾക്ക് പ്രോത്സാഹനമെന്ന രീതിയിൽ ചിരിക്കുന്ന ചെന്നായ് മുഖങ്ങളും..

സദാചാരത്തിന്റെയും സൌഹൃദത്തിന്റേയും മുഖം‌മൂടികൾക്കുള്ളിൽ പതിയിരിക്കുന്ന അത്തരം രൂപങ്ങളുടെ തിരിച്ചറിവിൽ പകുതിക്ക് വച്ച് മനസുമടുത്ത് എഴുത്ത് നിറുത്തിപ്പോയ ഒരുപാട് കഴിവുറ്റ പെണ്ണെഴുത്തുകളുണ്ട്... 


വിടരും മുമ്പേ കൊഴിഞ്ഞ അവരുടെ സപര്യക്കു മുന്നിൽ ഞാൻ എന്റെയീ പുരസ്കാരം സമർപ്പിക്കുന്നു..