ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകി വരുന്ന കാറ്റിനു രാമച്ചത്തിന്റെ കുളിര്.. പൊന്നിൻ നിറമാർന്ന വയലേലകൾ.. വേയ്ക്കുന്ന കാലുകൾക്ക് ശക്തി കൊടുത്തെന്നവണ്ണം അവൾ ചുവട് വച്ചു.. നീണ്ടിടതൂർന്ന കാർകൂന്തൽ ഇളം കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു. കുനിച്ച് പിടിച്ചിരിക്കുന്ന മുഖത്തു നിന്ന് വികാരം വായിച്ചറിയാൻ ബുദ്ധിമുട്ടാണ്..
കരയുകയാണോ അതോ ചിരിക്കുന്നോ?
*************
“അമ്മേ.........”
അടുക്കളയിലെ തിരക്കിന്നിടയിലും രവിക്കുട്ടന്റെ ശബ്ദം തിരിച്ചറിഞ്ഞു.. ആ വിളിക്കിന്നു പതിവില്ലാത്ത ധ്വനിമാറ്റം ഉണ്ടല്ലോ..
മുറ്റത്ത് മഴ അവശേഷിപ്പിച്ചു പോയ ചെളിവെള്ളത്തിലൊന്നു ചാടി, വെള്ളം തെറിപ്പിച്ച്, അകത്തേക്ക് വന്ന് ബാഗ് വലിച്ചെറിഞ്ഞ്, അതേ വേഗതയിൽ അവൻ അടുക്കളയിലേക്ക് വന്നു.
ആ മുഖം കണ്ടാലറിയാം തന്നോടെന്തോ പറയാനുണ്ട്. കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതവും ആകാംഷയും കൂടിക്കലർന്ന ഭാവം.
അവന്റെ വരവ് പ്രതീക്ഷിച്ചുണ്ടാക്കിയെടുത്ത ചായ നീട്ടി, പതിയെ നെറുകയിൽ മുത്തമിട്ട് ചോദിച്ചു, “ ന്തേയ് ..അമ്മേടെ പൊന്നുമോൻ എന്തേലും കണ്ട് പേടിച്ചോ?”
“ഊം..ഹും..” ആ കണ്ണുകളിലപ്പോഴും വിവേചിച്ചറിയാനാവാത്ത ഭാവം.
ചായക്കപ്പ് മേശമേൽ വച്ച് അത്ഭുതം തുളുമ്പുന്ന മിഴികളോടെ അവൻ പറഞ്ഞു, “അമ്മേ... ഇന്നു സ്കൂളീന്നു വരുമ്പോ നമ്മുടെ ഗോവിന്ദമാമേടെ അടച്ചിട്ട പീടികയ്ക്ക് മുന്നിൽ ഒരമ്മേനെ കണ്ടു. എന്തു ചേലാ ആയമ്മേടെ കണ്ണുകൾ കാണാൻ... ആകാശത്തിന്റെ നെറാ... പച്ചേല് ആയമ്മ കരേണുണ്ടാർന്നു മഴ പെയ്യണതും നോക്കി.. ന്തിനാ അമ്മേ ആയമ്മ കരഞ്ഞേ..? മഴ പെയ്യുമ്പോ ല്ലാർക്കും സന്തോഷല്യേ ണ്ടാവാ?”
അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. കാര്യവും കാരണവും അവസ്ഥയും ഒന്നുമറിയാതെ താനെന്തു പറയാൻ..?
എങ്കിലും അവനെ ആശ്വസിപ്പിക്കണമല്ലോ. അമ്മയ്ക്കും അച്ഛനും ലോകത്തുള്ള സകല കാര്യത്തെക്കുറിച്ചും അറിവുണ്ടെന്ന വിശ്വാസമാണ് കുട്ടികൾക്ക്. എന്റെ നാവിൽ നിന്നൊരു സമാധാനം കേൾക്കാതെ അവൻ പിന്മാറില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ, പതിയെ ഒന്നു പുഞ്ചിരിച്ച് പറഞ്ഞു, “ ആയമ്മയെ ആരേലും വഴക്ക് പറഞ്ഞിട്ടുണ്ടാവും.. അമ്മേടെ പൊന്നുമോൻ പോയി കുളിച്ചു വരൂ, വിളക്ക് വയ്ക്ക്യാ.. നാമം ജപിക്കണ്ടേ.. വേഗാവട്ടെ ”
കുഞ്ഞു ഷർട്ടിന്റെ കുടുക്കുകളഴിക്കുമ്പോൾ മനസ്സ് സ്വയം ആ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു, “എന്നാലും അതാരാവും.. ?”
വിളക്കു വയ്ക്കലും നാമജപവുമൊക്കെ കഴിഞ്ഞ് രവിക്കുട്ടൻ പുസ്തകമെടുത്ത് പഠിക്കാനിരുന്നു. പൂമുഖപ്പടിയിൽ ഞാനും.. അടുത്തു തന്നെയിരുന്നില്ലെങ്കിൽ അവന്റെ പഠിത്തമൊക്കെ അത്രയ്ക്കത്രയ്ക്ക് തന്നെയാവും.. മാത്രവുമല്ല, ഇടയ്ക്കിടെ ആളെക്കുഴയ്ക്കുന്ന സംശയങ്ങളുണ്ടാവും.. അതിനു മണ്ടനുത്തരമെങ്കിലും മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ അന്നത്തെ പഠിത്തം അവിടെത്തീരും. അതുകൊണ്ട് തന്നെ ഇടവഴിയിലേക്ക് മിഴി നട്ട് അവിടെത്തന്നെയിരുന്നു.
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷമാണിന്നത്തെ മഴ, അതും അപ്രതീക്ഷിതമായിട്ട്. സൂര്യൻ പൂർണ്ണ ശക്തിയോടെ തിളങ്ങി നിൽക്കുകയായിരുന്നു, പെട്ടെന്നായിരുന്നു കാർമേഘം ഉരുണ്ട് കൂടിയതും മഴ കോരിച്ചൊരിഞ്ഞതും. ആകാശം കരഞ്ഞു തീർത്തിട്ടും, മരങ്ങളിപ്പോഴും കണ്ണീർ വാർക്കുന്നു. ചിന്തകളിൽമുഴുകിയിരുന്നിട്ടാവും രവിക്കുട്ടൻ പഠിത്തം നിറുത്തി കളി തുടങ്ങിയതറിഞ്ഞില്ല.
വേലിയിലെ തുടരെത്തുടരെയുള്ള അനക്കമാണ് ചിന്തയിൽ നിന്നുമുണർത്തിയത്. മനസ്സൊന്നു പതറാതിരുന്നില്ല. വല്ല കള്ളന്മാരും ആകുമോ? എന്തായാലും ആരാന്നു അറിയുക തന്നെ. തീരുമാനിച്ചുറപ്പിച്ച് പതിയെ എണീറ്റ് നടന്നു. എന്താണെന്റെ ഉദ്ദേശമെന്നു അറിയാനുള്ള ആകാംഷയുമായി രവിക്കുട്ടൻ പാഞ്ഞു വന്ന് സാരിത്തുമ്പിൽ തൂങ്ങി.
വേലിക്കലോളം ചെന്നു. അതിപ്പോഴും അനങ്ങുന്നുണ്ട്. ഇനി വല്ല ഇഴജന്തുക്കളുമാണോ? രണ്ടും കല്പിച്ച് ഇടവഴിയിലേക്കിറങ്ങി നോക്കി.
ഒരു സ്ത്രീ.. വേലിയിൽ ചാരി നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ ഭ്രാന്തിയെന്നു തോന്നിക്കുന്നതാണ് വേഷവും ഭാവവും ..
ആളനക്കമറിഞ്ഞിട്ടാവും അവർ മെല്ലെ തല ഉയർത്തി നോക്കി. സാരിത്തലപ്പിനിടയിലൂടെ കാണുന്ന മുഖത്തിനു എന്തൊരു സൌന്ദര്യം.. കണ്ണെടുക്കാൻ തോന്നുന്നില്ല. മേഘപടലങ്ങളിക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രനെപ്പോലെ ഐശ്വര്യം തുളുമ്പി നിൽക്കുന്നു, ആ മുഖത്ത്.
“വെള്ളം..” വിറയാർന്ന ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു. കേട്ടിട്ടുണ്ടാവില്ലെന്നു കരുതിയിട്ടാവും കൈ കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്നവർ ആംഗ്യം കാട്ടി.
“അമ്മേ... ഇത് ആയമ്മയാ.. മോൻ സ്കൂളീന്നു വരുമ്പോ കണ്ടൂന്നു പറഞ്ഞില്യേ? ” അല്പമാത്രം ദൃശ്യമായിരുന്ന മുഖം തിരിച്ചറിഞ്ഞ് രവിക്കുട്ടൻ സാരിത്തുമ്പ് പിടിച്ച് വലിച്ച് പറഞ്ഞു.
പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുത് ആ മുഖത്തു നിന്നും വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. നീണ്ട്, പാതികൂമ്പിയ മിഴികളിൽ പരൽമീൻ പോലെ തുടിക്കുന്ന നീല കൃഷ്ണമണികൾ.. രവിക്കുട്ടൻ പറഞ്ഞത് വെറുതെയല്ല.. ആകാശത്തിന്റെ നീലിമ മുഴുവൻ കടമെടുത്തിട്ടുണ്ടാ മിഴികൾ.. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു വശ്യതയുണ്ടവയ്ക്കിപ്പോഴും..
“ഇങ്ങകത്തേക്കു വരൂ.. വെള്ളം എടുക്കാം..” പറയുമ്പോൾ ചുണ്ട് വിറച്ചു. മനസ്സിൽ എന്തെന്നില്ലാത്ത വികാരവിചാരങ്ങളുടെ വേലിയേറ്റം. രവിക്കുട്ടനേയും പിടിച്ച് വേഗം അകത്തേക്കോടി. പാത്രത്തിൽ നിറയെ വെള്ളവുമായി തിരിച്ചെത്തുമ്പോൾ പടിക്കലവർ ചാഞ്ഞിരുപ്പുണ്ടായിരുന്നു.
നീട്ടിയ പാത്രം വല്ലാത്തൊരാവേശത്തിൽ പിടിച്ചു വാങ്ങി, ആർത്തിയോടെ അവർ വെള്ളം കുടിക്കുന്നത് നോക്കി നിന്നു.
“എവിടുന്നാ... ? ഇവിടെങ്ങും ഇതിനുമുന്നേ കണ്ടിട്ടില്യാല്ലോ..? ഇവിടെ ബന്ധുക്കളാരേലും ണ്ടോ..? ആരെയെങ്കിലും അന്വേഷിച്ചു വന്നാണോ..?” ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് ചോദിക്കാനുള്ള മനസ്സിന്റെ തിടുക്കം. പക്ഷേ ഒന്നും അവർ കേട്ടില്ലാന്നു തോന്നുന്നു. പാത്രം പടിയിൽ വച്ച് സാരിത്തലപ്പു കൊണ്ട് വെള്ളം തുടച്ച്, വീണ്ടും പുറകോട്ട് ചാരി കണ്ണടച്ചു.
“ക്ഷീണമുണ്ടാച്ചാൽ അകത്തേക്ക് പോന്നോളൂ.. ഇറയത്ത് കിടന്നെണീറ്റ് പോകാം..” സ്വരത്തിൽ ആതിഥേയ മര്യാദ കടന്നു വന്നത് തിരിച്ചറിഞ്ഞു.
വേണ്ട എന്നർത്ഥത്തിലവർ തല ചലിപ്പിച്ചു.
“ഒന്നും പറഞ്ഞില്യാല്ലോ..?” ആകാംഷ എന്നെ നിശ്ശബ്ദയാവാൻ അനുവദിച്ചില്ല.
അടഞ്ഞ കണ്ണുകൾക്കുള്ളിൽ കൃഷ്ണമണികൾ ഓടിക്കളിക്കുന്നത് ആ ഇരുട്ടിലും വ്യക്തമായി കണ്ടു. ചുണ്ടുകൾ മെല്ലെ ചലിച്ചു, “ഞാൻ... ഞാനൊരു ദേവദാസി..”
“ദേശം...?” ചോദ്യത്തിന് ഉത്തരം കിട്ടിത്തുടങ്ങിയപ്പോൾ ഒന്ന് സംശയിച്ചു നിന്ന മനസ്സ് ആവേശഭരിതമായി.
“കുറച്ചകലെ..” ഉത്തരമിപ്പോഴും കണ്ണുകൾ തുറക്കാതെ തന്നെ.
“അകലെയെന്നു പറഞ്ഞാൽ... ?” ശാന്തമാകാത്ത മനസ്സിന്റെ തുടിപ്പ് വാക്കുകളിൽ പ്രതിഫലിച്ചു.
അവർ കണ്ണുകൾ തുറന്നു.
ചോദിച്ചത് അബദ്ധമായോ..? എന്റെ ചോദ്യങ്ങളിഷ്ടപ്പെടണില്ലാന്നുണ്ടാവുമോ..?
“ഏയ്.. ദേഷ്യോന്നുണ്ടാവില്ല്യ..” ആശങ്കകളെ അസ്ഥാനത്താക്കി മനസ്സ് ആശ്വസിപ്പിച്ചു.
“നാടിനെക്കുറിച്ചൊന്നും പറഞ്ഞില്ല..” ഒടുവിൽ ധൈര്യം സംഭരിച്ച് ചോദിച്ചു.
ആ ചുണ്ടുകളിൽ ഒരു പുഞ്ചിരിവെട്ടം കണ്ടുവോ?
“അങ്ങു ദൂരെ. സഹ്യനും അപ്പുറം... മഴമേഘങ്ങൾ മറന്നു പോയൊരു നാടുണ്ടായിരുന്നു..” നിശ്ശബ്ദതയെ കീറിമുറിച്ച് ആ ശബ്ദം കർണ്ണപുടങ്ങളിൽ ശ്രുതിയിട്ടു. പിന്നേയും എന്തൊക്കെയോ അവർക്ക് പറയണമെന്നുണ്ടായിരുന്നതു പോലെ തോന്നി. പക്ഷേ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് അവർ നിശ്ശബ്ദയായി.. ഓർമ്മകളിൽ കുടുങ്ങിപ്പോയതാവുമോ?
“ഒന്നും അങ്ങട് മനസ്സിലായില്ല...” അവ്യക്തത എന്റെ വാക്കുകളേയും വിഴുങ്ങി.
വാടിയ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു..
“ഗുരുശാപം കാട്ടു തീ പോലെ നക്കിത്തുടച്ചു എന്റെ നാടിനെ.. മേഘങ്ങൾ സൂര്യപ്രഭ താങ്ങാനാവാതെ ഓടിയൊളിച്ചു.. കുടിനീരിനു വേണ്ടി നാടും നാട്ടുകാരും ജീവജാലങ്ങളും മാത്രമല്ല, മണ്ണു പോലും കേണു.” അനന്തതയിലേക്ക് ദൃഷ്ടി പായിച്ച് അവർ സംസാരിക്കുമ്പോൾ ആ കൺമുന്നിലത് തെളിഞ്ഞു കാണുകയാണോ എന്നെന്റെ മനസ്സ് സംശയിച്ചു.
സ്വപ്നത്തിലെന്നവണ്ണം സ്വയം മറന്നവർ സംസാരിച്ചു കൊണ്ടിരുന്നു..
“പെണ്ണിനെയറിയാത്തൊരു മുനികുമാരന്റെ പാദസ്പർശമേറ്റാൽ വർഷജാലങ്ങൾ കനിയുമെന്നാരോ പ്രവചിച്ചു.. ആരു പോയി കൊണ്ടു വരും എന്ന ചോദ്യത്തിനു പ്രസക്തിയില്ലായിരുന്നു.. പൌരോഹിത്യത്തിന്റെ ചാണക്യതന്ത്രങ്ങൾ വിരൽ ചൂണ്ടിയത് എനിക്ക് നേരെ ആയിരുന്നു..” ഒരു നീണ്ടനെടുവീർപ്പിനു ഇടം കൊടുത്ത് അവരൊന്നു നിറുത്തി.
“അപ്പോൾ... ഇത്....?”
മനസ്സിനുള്ളിൽ ഒരായിരം അഗ്നിപർവ്വതങ്ങളൊരുമിച്ച് പൊട്ടുന്നത് പോലെ തോന്നി..
എന്റെ കണ്ണിലെ അത്ഭുതം കൌതുകത്തോടെ ആസ്വദിച്ച്, ആ ചുണ്ടുകൾ വീണ്ടും ചലിച്ചു, “ ഉം.. അത് ഞാൻ തന്നെ.. രാജാവിനു മാത്രം കിടക്കവിരിച്ചിട്ടും ദേവദാസിയെന്ന പേരിൽ നിന്നും മോചനം കിട്ടാത്തൊരമ്മയുടെ മകൾ.. അമ്മയ്ക്ക് പറ്റിയ തെറ്റു തിരുത്താനാണോ.. അച്ഛനാരെന്നു ചൂണ്ടിക്കാണിക്കാനുള്ള അവസരം കിട്ടുമെന്ന അത്യാഗ്രഹം കൊണ്ടാണോ പോകാൻ ഞാൻ തയ്യാറായതെന്നു ചോദിച്ചാൽ മറുപടിയില്ല. മനസിലെന്തായിരുന്നുവെന്ന് അറിയില്ല.. പോയി.. അത്ര തന്നെ..”
“യാത്ര നിഷ്ഫലം ആയില്യാല്ലോ.. കൂടെ കൊണ്ടു വന്നൂല്ലോ ആളെ, കുറേയേറെ വിഷമങ്ങൾ സഹിച്ചിട്ടാണെങ്കിലും..” അത് പറയുമ്പോൾ കഥ കേട്ടിരിക്കാറുള്ള രവിക്കുട്ടന്റെ മനസ്സായിരുന്നെനിക്കും..
ഒരു ചിരിയായിരുന്നു മറുപടി.. അതിനൊരു പരിഹാസത്തിന്റെ ഛായയുണ്ടായിരുന്നോ... അതോ തനിക്ക് തോന്നിയതാണോ?
“പിന്നെന്തുണ്ടായി...?” ആകാംഷ ചങ്ങലപൊട്ടിച്ച് വാക്കുകളായി തെറിച്ചു വീണു..
“എന്തുണ്ടാവാൻ.. മഴമേഘങ്ങൾ കനിഞ്ഞു ആ പാദസ്പർശത്തിൽ.. പക്ഷേ പ്രകൃതി താണ്ഡവമാടിയതെന്തിനെന്നു മനസ്സിലായില്ല.. പ്രളയമായിരുന്നു പിന്നെ.. ഞാനും അതിലൊഴുകിപ്പോയി.. ബോധം വീണപ്പോൾ ഏതോ നാട്ടിലായിരുന്നു... അന്നു തുടങ്ങിയ യാത്ര... അതിന്നും തുടരുന്നു..” ഒന്നു ചിരിച്ച് പതിയെ അവർ എണീറ്റു.
ഒരു മാത്ര നിന്നു.. പിന്നെ നടന്നു.. വീണുപോയേക്കുമെന്ന് ഭയന്നിട്ടാവുമോ?
“എങ്ങോട്ടാണീ യാത്ര....?” അവർക്കിഷ്ടമായില്ലെങ്കിലോ എന്ന ശങ്ക വിടാതെ മനസ്സിനെ പിടികൂടിയിട്ടാവും ചോദ്യത്തിനു പതർച്ചയനുഭവപ്പെട്ടു..
മുന്നോട്ട് നടന്നു തുടങ്ങിയ പാദങ്ങൾ പെട്ടെന്നു നിശ്ചലമായി.
അവരുടെ മുഖത്ത് പെട്ടെന്നു ഒട്ടേറെ ഭാവങ്ങൾ മിന്നിമാഞ്ഞു.. സന്തോഷവും സങ്കടവും നിമിഷംപ്രതി വന്നും പോയുമിരുന്നു.. ഒടുവിലൊരു പുഞ്ചിരി ആ വരണ്ട ചുണ്ടിന്റെയോരത്തായ് തെളിഞ്ഞു.
“എന്റെ ഹൃദയം തേടി... ഞാനത് ആ മുനികുമാരനു കാഴ്ചവച്ചിരുന്നു.. എന്റെ നാടിനു വേണ്ടി.. പക്ഷേ പ്രളയം.... അതെന്നെ അദ്ദേഹത്തിൽ നിന്നും അകറ്റി.. തേടുകയാണ് ഞാൻ മഴയില്ലാത്ത നാടുകളിൽ.. കണ്ടുമുട്ടാതിരിക്കില്ല...” അവരുടെ ശബ്ദത്തിനു വീണാനാദത്തിന്റെ സൌകുമാര്യം.. വാക്കുകൾ മുത്തുമണികൾ പോലെ ഹൃദയത്തിൽ വീണുടയുന്നു.. ഒരു തേങ്ങലിൻ ചിലമ്പലുണ്ടോ അതിൽ?
“ഇന്നിനി പോകണംന്നുണ്ടോ...? ഇവിടെ തങ്ങാൻ അസൌകര്യം ന്തേലുമുണ്ടാച്ചാൽ...?” വാക്കുകൾ അർദ്ധോക്തിയിൽ നിറുത്തി.
“മഴമേഘങ്ങളിവിടെ പ്രസാദിച്ചിരിക്കുന്നു.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. പ്രളയങ്ങളെന്നെ വഴി തെറ്റിക്കും മുമ്പ് പോകണം മഴയില്ലാത്ത മറ്റൊരു നാട്ടിലേക്ക്... ഹൃദയം കവർന്ന ആ മുനികുമാരനെത്തേടി..” തിരിഞ്ഞു നോക്കാതെയാണ് അവരത് പറഞ്ഞതെങ്കിലും, ആ ചുണ്ടിന്റെ കോണിൽ വിടർന്നു കൊഴിഞ്ഞൊരു പുഞ്ചിരിപ്പൂ അകക്കണ്ണ് കാട്ടിത്തരാതിരുന്നില്ല.
പാദങ്ങൾ വലിച്ചിഴച്ചുള്ള ആ പോക്ക് ഒട്ടുനേരം നോക്കി നിന്നു.
അതുവരേയും ഞങ്ങളെ സാകൂതം വീക്ഷിച്ചു നിന്ന രവിക്കുട്ടൻ അവന്റെ കുഞ്ഞു മനസ്സിലെ സംശയം തടഞ്ഞു നിറുത്തിയില്ല, “ആയമ്മ പോവാണോ അമ്മേ...”
അവനെ വാരിയെടുത്തുമ്മ വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നമ്മൾ പറഞ്ഞാലും ആയമ്മ നിൽക്കില്ല്യാ കുട്ട്യേ....” അവന്റെ കൂടുതൽ ചോദ്യങ്ങൾക്കുത്തരം നൽകാതിരിക്കാൻ വേഗം വീടിനുള്ളിലേക്ക് കയറി..
**************
“അമ്മേ.. ആയമ്മ ആരാ..?”
മടിയിൽ കിടന്ന്, പകുതി ഉറക്കത്തിലും രവിക്കുട്ടനതു തന്നെ ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു.. മറുപടി പറയാനായില്ല.
ചുമരിൽ ചാരിയിരുന്ന് മെല്ലെ കണ്ണുകളടച്ചു.. ഒരു കൈ രവിക്കുട്ടന്റെ മുടിയിഴകളെ തലോടുകയായിരുന്നു.. അങ്ങകലെ നടന്നു മറയുന്ന ആ പാവം ദേവദാസിയുടെ രൂപമായിരുന്നു മനസ്സിലപ്പോൾ..
“ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയുമോ സഖീ..? മഴമേഘങ്ങൾ നാടിനെ അനുഗ്രഹിക്കാൻ അവനെയവിടെ എത്തിക്കാനുള്ള ഉപകരണം മാത്രമായിരുന്നു നീ.. അവൻ നിന്നെ സ്നേഹിച്ചിരിക്കാം.. ആദ്യമായിട്ടൊരു പെണ്ണിനെയറിഞ്ഞ അനുഭൂതി മാത്രമായിരുന്നു അത്.. ഇന്നാ സ്നേഹം രാജപുത്രിക്ക് സമർപ്പിച്ചിരിക്കുകയാണെന്നറിയുമോ നിനക്ക്..? അവനു നീ വെറും ബിംബം മാത്രം.. അവനെയാണോ നീയീ തിരയുന്നത്...? നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ... എങ്ങോട്ടാണ് നിന്റെയീ യാത്ര...? നിന്നെയും നിന്റെ സ്നേഹത്തേയും തിരിച്ചറിയാത്തൊരു മനസ്സു തേടിയോ...?”
മനസ്സിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നവണ്ണം കണ്ണുകൾ നിറഞ്ഞൊഴുകി.. പിന്നെപ്പോഴോ മയങ്ങി..
************
“ആ ഗ്രാമത്തിൽ മഴയില്ലെന്നു തോന്നുന്നു.. പാടം വിണ്ടു കീറിക്കിടക്കുന്നു... അവിടെ വരുമായിരിക്കും അദ്ദേഹം.. വരും.. വരാതിരിക്കില്ല.. ” നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു..
അങ്ങ് കിഴക്കു ദിക്കിലപ്പോൾ സൂര്യൻ തന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു, പുതുപ്രതീക്ഷകളുടെ ഒരു പുത്തൻ പ്രഭാതത്തിനു വഴിയൊരുക്കി..
***************
ചിത്രത്തിനു കടപ്പാട്...ഗൂഗിൾ