സൂര്യൻ കത്തിയെരിയുന്നു, ആരോടോ പക തീർക്കാനെന്ന പോലെ..
പൊള്ളുന്ന സൂര്യരശ്മികളെ താങ്ങാനാവാതെ മുഖം താഴേക്കാക്കി അയാൾ നടക്കുകയാണ്. അലസമായ ചലനങ്ങൾ.. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.. ദൈന്യത പേറുന്ന ശരീരത്തിലെ, ആ കണ്ണുകളിൽ പക്ഷേ തിളക്കമുണ്ട്.. കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതു കൊണ്ടാവും വേച്ചു വേച്ചാണു നടപ്പ് .. വിയർപ്പുറവ പൊട്ടി, ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയിരിക്കുന്നു..
നാവു വരളുന്നു.. എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ..! വേണ്ടായിരുന്നു.. ശാപമായ ഈ വരം വേണ്ടായിരുന്നു.. ചിരഞ്ജീവീ പദം കിട്ടിയപ്പോൾ അതിനിങ്ങനെയൊരു മറുപുറം ഉണ്ടാവുമെന്നു കരുതിയില്ലാ.. കലിയുഗത്തിന്റെ തുടക്കത്തിലും തിരക്കുകളറിഞ്ഞില്ലാ.. പക്ഷേ ഇപ്പോൾ നിലയ്ക്കാത്ത ഓട്ടമാണ്.. മനുഷ്യമനസ്സിലെ ചതിയുടേയും വിദ്വേഷത്തിന്റേയും രൂപമായി യുഗാന്തരങ്ങളോളം..
ഹൊ എന്തൊരു വിധി !
ചോദിച്ച് വാങ്ങിയതെങ്കിൽ പോലും ഇപ്പോഴിത് അസഹനീയമാകുന്നു.. ശരീരത്തിലെ വൃണങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന രൂക്ഷ ഗന്ധം തനിക്ക് തന്നെ മനം പുരട്ടലുണ്ടാക്കുന്നു... ഇനിയെത്ര നാളിങ്ങനെ വിശ്രമമില്ലാതെ.. അറിയാതെ മരണത്തെ ആഗ്രഹിച്ചു പോകുന്നു..
കൂടെ നടന്നവരെവിടെ?
ബലി പാതാളം വിട്ട് വരാൻ മടിക്കുന്നു, ഭൂമിയേക്കാൾ മഹത്തരമാണെന്ന ന്യായം പറഞ്ഞ്.. വർഷത്തിലൊരിക്കലുള്ള വരവ് നിർത്താൻ മാർഗ്ഗം തിരയുകയാണോ എന്നു തോന്നിപ്പോകുന്നു.. വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി.. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്... ഹനുമാൻ ഭക്തി മൂത്ത് എപ്പോഴും തപസ്സിലാണ്.. കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണു..
ഞാൻ.... ഞാൻ മാത്രം എവിടേയും.. ഗതി കിട്ടാതെ..
വിദ്വേഷത്തിന്റെ നാമ്പുകൾ എന്നിലിതളിട്ടതെപ്പോഴായിരുന്നു?
അമ്മയിൽ ജന്മം കൊണ്ട നാൾ മുതൽക്കാണെന്നു തോന്നുന്നു.. സൌഹൃദത്തിന്റെ അവഗണനയിൽ മനം നൊന്ത അച്ഛനെ കണ്ടായിരുന്നു വളർന്നത്.. ദാരിദ്ര്യത്തിന്റെ മാറാപ്പും സഹപാഠികളുടെ ക്രൂരതയും നാമ്പിട്ട വിദ്വേഷത്തിനു വളമേകി.. എന്തിനോടും വെറുപ്പായിരുന്നു.. എന്നോട് പോലും.. ഒടുവിൽ, നാശം വിതച്ച കുരുക്ഷേത്ര യുദ്ധത്തിന്റെ ശേഷിപ്പായ് , എയ്തു പോയ ബ്രഹ്മാസ്ത്രം പിൻവിളിക്കാനാകാതെ ഉഴറുമ്പോൾ ഉത്തരയുടെ ഗർഭത്തിലേക്ക് ലക്ഷ്യം പറഞ്ഞു തന്നത് മധുസൂദനനായിരുന്നു. പക്ഷേ കുറ്റവും, ശാപവും എനിക്ക്.
അശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
കാതിലിപ്പോഴും മുഴങ്ങുന്നു ധർമ്മപുത്രരുടെ ആ വാക്കുകൾ... അജയ്യനായി പാണ്ഡവപക്ഷത്തിനു നാശം വിതച്ച ദ്രോണരെ ആരൊക്കെയോ ഭയന്നിരുന്നു.. എല്ലാമറിയുന്ന കണ്ണനു അദ്ദേഹത്തോട് പിൻമാറാൻ പറയാമായിരുന്നു. കള്ളപ്പേരിട്ട ഗജത്തെ വധിച്ച് ധർമ്മപുത്രരെക്കൊണ്ടിങ്ങനെ പറയിപ്പിച്ചതിനു പിന്നിലെ സൂത്രശാലിയെ മനസിലാവാതിരുന്നതല്ല. ആനയെന്നുള്ളത് മെല്ലെപ്പറഞ്ഞിട്ടാവും അച്ഛനത് കേൾക്കാതെ പോയത്... പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽപ്പെടും? അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?
നിസ്സഹായതയുടെ കണ്ണുകളുമായി അഭിമന്യു ഇപ്പോഴും മനസ്സിലുണ്ട്.. ചക്രവ്യൂഹത്തിൽ തളയ്ക്കപ്പെട്ടിട്ടും ആ മുഖത്ത് പ്രകാശം കെട്ടു പോയിരുന്നില്ല. അകത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ പുറത്തേക്കിറങ്ങുന്നതെങ്ങനെയെന്നു മറച്ചു വച്ച് മരണത്തിനു മുന്നിലേക്കാ കൌമാരത്തെ എറിഞ്ഞു കൊടുത്തത് ഏത് ധർമ്മത്തിന്റെ പേരിലായാലും അംഗീകരിക്കാൻ വയ്യ.
പക തലയ്ക്ക് പിടിച്ചപ്പോൾ, ശാപം പിടിച്ചൊരാ രാത്രിയിൽ ഞാനും പാതകം ചെയ്തു.. നഷ്ടമായത് പാഞ്ചാലിക്കായിരുന്നു... പാണ്ഡവരെന്നു കരുതി കൊന്നു തള്ളിയതവളുടെ മക്കളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു.. അതു കൊണ്ടു തന്നെ കിരീടി മുടി മുറിച്ചപമാനിച്ചപ്പോൾ ,അത് കണ്ടവൾ ആനന്ദം കൊണ്ടപ്പോൾ, പ്രതികരിക്കാൻ തോന്നിയില്ലാ... അവൾക്കത്രയെങ്കിലും ആശ്വാസം കൊടുക്കാനായല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ..
ഗാന്ധാരീ മാതാവു ചോദിച്ചത് സത്യമായിരുന്നു.. മാധവൻ വിചാരിച്ചിരുന്നെങ്കിൽ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം?
കൺപോളകൾ മെല്ലെ അടയ്ക്കുമ്പോൾ കണ്ണുകൾ ചുട്ടുപൊള്ളുന്നതറിയുന്നുണ്ടായിരുന്നു. എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. കാതിലിമ്പമാർന്ന വേണു നാദം.. ഒട്ടിയ കൺപീലികൾ വിടർത്താൻ പാടുപെട്ടു. കാഴ്ചയ്ക്ക് വ്യക്തതയുണ്ടായില്ലെങ്കിലും ആ ശ്യാമവർണ്ണം തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല.
“കണ്ണാ ...അങ്ങയെ കാത്തിരിക്കുകയായിരുന്നു ഞാൻ, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി... കള്ളച്ചിരി ചിരിച്ച്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഇത്തവണ എന്റെ നാവടക്കാൻ ശ്രമിക്കണ്ട.”
നോവരിക്കുന്ന വൃണങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ഈച്ചകളെ ആട്ടിയകറ്റി തിരിഞ്ഞു നോക്കുമ്പോഴേക്കും കണ്ണൻ മറഞ്ഞിരുന്നു.. അതോ തന്റെ തോന്നലായിരുന്നോ ഒക്കെയും?
അർജ്ജുനനായി കർണ്ണൻ കരുതി വച്ച ആയുധത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ യുദ്ധത്തിന്റെ മുൻനിരയിലേക്ക് ഘടോൽക്കചനെ പറഞ്ഞുവിട്ടതെന്തിനായിരുന്നു? ഒടുവിലാ പാവം കുരുതിക്കളത്തിൽ പിടഞ്ഞൊടുങ്ങിയപ്പോൾ, ഭീമന്റെ നോവുന്ന മനം കണ്ടില്ലെന്നു നടിച്ച്, സംഭവിച്ചതെല്ലാം നല്ലതിനെന്നു പറയുന്ന പാർത്ഥസാരഥിയുടെ മുഖം ഇപ്പോഴും അകക്കണ്ണിലുണ്ട്.
ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വീഴ്ത്തിയതിന്റെ സൂത്രധാരനും നീ തന്നെയല്ലേ ദേവകീസുതാ... എന്തിനായിരുന്നു ഇതെല്ലാം.. എന്തു നേടി നീ... ഒടുവിൽ ദർഭപ്പുല്ലാൽ ഒടുങ്ങിയ സന്തതി പരമ്പരകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചില്ലേ നീ... വേടന്റെ അമ്പാൽ സ്വർഗ്ഗലോകം പൂകുംമുമ്പെങ്കിലും ഒരുമാത്ര നിനക്ക് വിശകലനം നടത്താമായിരുന്നു, ചെയ്തികളൊക്കെ ശരിയായിരുന്നോ എന്ന്..
എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം പറഞ്ഞേക്കും ധർമ്മം പുനസ്ഥാപിക്കാനായിരുന്നുവെന്ന്.. പക്ഷേ, അന്നു നീ പുനഃസ്ഥാപിച്ച ആ ധർമ്മം എവിടെ? യുഗാന്തരങ്ങളിലതിനു വേണ്ടി നീ അവതാരമെടുക്കുമെന്നു പറഞ്ഞതും വെറും വാഗ്ദാനമായിരുന്നോ?
ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നീ മറഞ്ഞു... ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ.. നീ പറഞ്ഞിട്ടിട്ടു പോയ വാക്കുകൾ ആയുധങ്ങളാക്കി എന്നെ നെഞ്ചിലേറ്റി സ്വയം നശിക്കുന്നു മനുഷ്യജന്മങ്ങൾ... ചൂതാട്ടക്കളങ്ങളിൽ പെണ്ണിന്റെ മാനത്തിനു ലജ്ജയില്ലാതെ വില പേശുന്നു..
എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും. ചെയ്തു പോയത് തെറ്റോ ശരിയോ എന്നു പോലും തിരിച്ചറിയാനാവാത്ത അവരെക്കാണുമ്പോൾ എന്റെ മനസ്സിലെന്താണെന്ന് പറയാൻ വയ്യ.
ആദ്യമൊക്കെ ഇതെല്ലാം കണ്ട് വിജയിയെപ്പോലെ ആർത്തട്ടഹസിച്ചിരുന്നു.. ഇപ്പോൾ, അതിനും വയ്യാ മനസ്സ് മടുത്തിരിക്കുന്നു.. നീ കാണുന്നുണ്ടോ എന്നെയൊഴിഞ്ഞ് ചിന്തിക്കാനാവുന്നില്ലാ ആർക്കും... എല്ലാർക്കും വേണ്ടത് പകയുടേയും ചതിയുടേയും പ്രതീകമായ എന്നെയാണ്... ഓടിയോടി തളർന്നിരിക്കുന്നു ഞാൻ..
നീ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാവും.
വേണ്ടാ.. ആ ചിരി എനിക്ക് കാണേണ്ട..
ദാ വീണ്ടും ആരോ വിളിക്കുന്നു.. വിശ്രമിക്കാൻ അവസരമില്ലെനിക്ക് .. നടക്കണം... ഇനിയുമെത്ര യുഗങ്ങളാണ് നീയെനിക്കായി കാത്തു വച്ചിരിക്കുന്നത്?
കിതച്ചും വലിച്ചും അവൻ പിന്നേയും നടന്നു... അന്തരീക്ഷത്തിലെവിടെയോ ഒരു കുതിരയുടെ ചിനപ്പ് കേട്ടതു പോലെ..
അകലെനിന്ന് അപ്പോഴും ആ മുരളീരവം ഒഴുകി വരുന്നുണ്ടായിരുന്നു....
പൊള്ളുന്ന സൂര്യരശ്മികളെ താങ്ങാനാവാതെ മുഖം താഴേക്കാക്കി അയാൾ നടക്കുകയാണ്. അലസമായ ചലനങ്ങൾ.. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.. ദൈന്യത പേറുന്ന ശരീരത്തിലെ, ആ കണ്ണുകളിൽ പക്ഷേ തിളക്കമുണ്ട്.. കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതു കൊണ്ടാവും വേച്ചു വേച്ചാണു നടപ്പ് .. വിയർപ്പുറവ പൊട്ടി, ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയിരിക്കുന്നു..
നാവു വരളുന്നു.. എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ..! വേണ്ടായിരുന്നു.. ശാപമായ ഈ വരം വേണ്ടായിരുന്നു.. ചിരഞ്ജീവീ പദം കിട്ടിയപ്പോൾ അതിനിങ്ങനെയൊരു മറുപുറം ഉണ്ടാവുമെന്നു കരുതിയില്ലാ.. കലിയുഗത്തിന്റെ തുടക്കത്തിലും തിരക്കുകളറിഞ്ഞില്ലാ.. പക്ഷേ ഇപ്പോൾ നിലയ്ക്കാത്ത ഓട്ടമാണ്.. മനുഷ്യമനസ്സിലെ ചതിയുടേയും വിദ്വേഷത്തിന്റേയും രൂപമായി യുഗാന്തരങ്ങളോളം..
ഹൊ എന്തൊരു വിധി !
ചോദിച്ച് വാങ്ങിയതെങ്കിൽ പോലും ഇപ്പോഴിത് അസഹനീയമാകുന്നു.. ശരീരത്തിലെ വൃണങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന രൂക്ഷ ഗന്ധം തനിക്ക് തന്നെ മനം പുരട്ടലുണ്ടാക്കുന്നു... ഇനിയെത്ര നാളിങ്ങനെ വിശ്രമമില്ലാതെ.. അറിയാതെ മരണത്തെ ആഗ്രഹിച്ചു പോകുന്നു..
കൂടെ നടന്നവരെവിടെ?
ബലി പാതാളം വിട്ട് വരാൻ മടിക്കുന്നു, ഭൂമിയേക്കാൾ മഹത്തരമാണെന്ന ന്യായം പറഞ്ഞ്.. വർഷത്തിലൊരിക്കലുള്ള വരവ് നിർത്താൻ മാർഗ്ഗം തിരയുകയാണോ എന്നു തോന്നിപ്പോകുന്നു.. വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി.. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്... ഹനുമാൻ ഭക്തി മൂത്ത് എപ്പോഴും തപസ്സിലാണ്.. കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണു..
ഞാൻ.... ഞാൻ മാത്രം എവിടേയും.. ഗതി കിട്ടാതെ..
വിദ്വേഷത്തിന്റെ നാമ്പുകൾ എന്നിലിതളിട്ടതെപ്പോഴായിരുന്നു?
അമ്മയിൽ ജന്മം കൊണ്ട നാൾ മുതൽക്കാണെന്നു തോന്നുന്നു.. സൌഹൃദത്തിന്റെ അവഗണനയിൽ മനം നൊന്ത അച്ഛനെ കണ്ടായിരുന്നു വളർന്നത്.. ദാരിദ്ര്യത്തിന്റെ മാറാപ്പും സഹപാഠികളുടെ ക്രൂരതയും നാമ്പിട്ട വിദ്വേഷത്തിനു വളമേകി.. എന്തിനോടും വെറുപ്പായിരുന്നു.. എന്നോട് പോലും.. ഒടുവിൽ, നാശം വിതച്ച കുരുക്ഷേത്ര യുദ്ധത്തിന്റെ ശേഷിപ്പായ് , എയ്തു പോയ ബ്രഹ്മാസ്ത്രം പിൻവിളിക്കാനാകാതെ ഉഴറുമ്പോൾ ഉത്തരയുടെ ഗർഭത്തിലേക്ക് ലക്ഷ്യം പറഞ്ഞു തന്നത് മധുസൂദനനായിരുന്നു. പക്ഷേ കുറ്റവും, ശാപവും എനിക്ക്.
അശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
കാതിലിപ്പോഴും മുഴങ്ങുന്നു ധർമ്മപുത്രരുടെ ആ വാക്കുകൾ... അജയ്യനായി പാണ്ഡവപക്ഷത്തിനു നാശം വിതച്ച ദ്രോണരെ ആരൊക്കെയോ ഭയന്നിരുന്നു.. എല്ലാമറിയുന്ന കണ്ണനു അദ്ദേഹത്തോട് പിൻമാറാൻ പറയാമായിരുന്നു. കള്ളപ്പേരിട്ട ഗജത്തെ വധിച്ച് ധർമ്മപുത്രരെക്കൊണ്ടിങ്ങനെ പറയിപ്പിച്ചതിനു പിന്നിലെ സൂത്രശാലിയെ മനസിലാവാതിരുന്നതല്ല. ആനയെന്നുള്ളത് മെല്ലെപ്പറഞ്ഞിട്ടാവും അച്ഛനത് കേൾക്കാതെ പോയത്... പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽപ്പെടും? അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?
നിസ്സഹായതയുടെ കണ്ണുകളുമായി അഭിമന്യു ഇപ്പോഴും മനസ്സിലുണ്ട്.. ചക്രവ്യൂഹത്തിൽ തളയ്ക്കപ്പെട്ടിട്ടും ആ മുഖത്ത് പ്രകാശം കെട്ടു പോയിരുന്നില്ല. അകത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ പുറത്തേക്കിറങ്ങുന്നതെങ്ങനെയെന്നു മറച്ചു വച്ച് മരണത്തിനു മുന്നിലേക്കാ കൌമാരത്തെ എറിഞ്ഞു കൊടുത്തത് ഏത് ധർമ്മത്തിന്റെ പേരിലായാലും അംഗീകരിക്കാൻ വയ്യ.
പക തലയ്ക്ക് പിടിച്ചപ്പോൾ, ശാപം പിടിച്ചൊരാ രാത്രിയിൽ ഞാനും പാതകം ചെയ്തു.. നഷ്ടമായത് പാഞ്ചാലിക്കായിരുന്നു... പാണ്ഡവരെന്നു കരുതി കൊന്നു തള്ളിയതവളുടെ മക്കളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു.. അതു കൊണ്ടു തന്നെ കിരീടി മുടി മുറിച്ചപമാനിച്ചപ്പോൾ ,അത് കണ്ടവൾ ആനന്ദം കൊണ്ടപ്പോൾ, പ്രതികരിക്കാൻ തോന്നിയില്ലാ... അവൾക്കത്രയെങ്കിലും ആശ്വാസം കൊടുക്കാനായല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ..
ഗാന്ധാരീ മാതാവു ചോദിച്ചത് സത്യമായിരുന്നു.. മാധവൻ വിചാരിച്ചിരുന്നെങ്കിൽ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം?
കൺപോളകൾ മെല്ലെ അടയ്ക്കുമ്പോൾ കണ്ണുകൾ ചുട്ടുപൊള്ളുന്നതറിയുന്നുണ്ടായിരുന്നു. എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. കാതിലിമ്പമാർന്ന വേണു നാദം.. ഒട്ടിയ കൺപീലികൾ വിടർത്താൻ പാടുപെട്ടു. കാഴ്ചയ്ക്ക് വ്യക്തതയുണ്ടായില്ലെങ്കിലും ആ ശ്യാമവർണ്ണം തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല.
“കണ്ണാ ...അങ്ങയെ കാത്തിരിക്കുകയായിരുന്നു ഞാൻ, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി... കള്ളച്ചിരി ചിരിച്ച്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഇത്തവണ എന്റെ നാവടക്കാൻ ശ്രമിക്കണ്ട.”
നോവരിക്കുന്ന വൃണങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ഈച്ചകളെ ആട്ടിയകറ്റി തിരിഞ്ഞു നോക്കുമ്പോഴേക്കും കണ്ണൻ മറഞ്ഞിരുന്നു.. അതോ തന്റെ തോന്നലായിരുന്നോ ഒക്കെയും?
അർജ്ജുനനായി കർണ്ണൻ കരുതി വച്ച ആയുധത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ യുദ്ധത്തിന്റെ മുൻനിരയിലേക്ക് ഘടോൽക്കചനെ പറഞ്ഞുവിട്ടതെന്തിനായിരുന്നു? ഒടുവിലാ പാവം കുരുതിക്കളത്തിൽ പിടഞ്ഞൊടുങ്ങിയപ്പോൾ, ഭീമന്റെ നോവുന്ന മനം കണ്ടില്ലെന്നു നടിച്ച്, സംഭവിച്ചതെല്ലാം നല്ലതിനെന്നു പറയുന്ന പാർത്ഥസാരഥിയുടെ മുഖം ഇപ്പോഴും അകക്കണ്ണിലുണ്ട്.
ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വീഴ്ത്തിയതിന്റെ സൂത്രധാരനും നീ തന്നെയല്ലേ ദേവകീസുതാ... എന്തിനായിരുന്നു ഇതെല്ലാം.. എന്തു നേടി നീ... ഒടുവിൽ ദർഭപ്പുല്ലാൽ ഒടുങ്ങിയ സന്തതി പരമ്പരകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചില്ലേ നീ... വേടന്റെ അമ്പാൽ സ്വർഗ്ഗലോകം പൂകുംമുമ്പെങ്കിലും ഒരുമാത്ര നിനക്ക് വിശകലനം നടത്താമായിരുന്നു, ചെയ്തികളൊക്കെ ശരിയായിരുന്നോ എന്ന്..
എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം പറഞ്ഞേക്കും ധർമ്മം പുനസ്ഥാപിക്കാനായിരുന്നുവെന്ന്.. പക്ഷേ, അന്നു നീ പുനഃസ്ഥാപിച്ച ആ ധർമ്മം എവിടെ? യുഗാന്തരങ്ങളിലതിനു വേണ്ടി നീ അവതാരമെടുക്കുമെന്നു പറഞ്ഞതും വെറും വാഗ്ദാനമായിരുന്നോ?
ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നീ മറഞ്ഞു... ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ.. നീ പറഞ്ഞിട്ടിട്ടു പോയ വാക്കുകൾ ആയുധങ്ങളാക്കി എന്നെ നെഞ്ചിലേറ്റി സ്വയം നശിക്കുന്നു മനുഷ്യജന്മങ്ങൾ... ചൂതാട്ടക്കളങ്ങളിൽ പെണ്ണിന്റെ മാനത്തിനു ലജ്ജയില്ലാതെ വില പേശുന്നു..
എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും. ചെയ്തു പോയത് തെറ്റോ ശരിയോ എന്നു പോലും തിരിച്ചറിയാനാവാത്ത അവരെക്കാണുമ്പോൾ എന്റെ മനസ്സിലെന്താണെന്ന് പറയാൻ വയ്യ.
ആദ്യമൊക്കെ ഇതെല്ലാം കണ്ട് വിജയിയെപ്പോലെ ആർത്തട്ടഹസിച്ചിരുന്നു.. ഇപ്പോൾ, അതിനും വയ്യാ മനസ്സ് മടുത്തിരിക്കുന്നു.. നീ കാണുന്നുണ്ടോ എന്നെയൊഴിഞ്ഞ് ചിന്തിക്കാനാവുന്നില്ലാ ആർക്കും... എല്ലാർക്കും വേണ്ടത് പകയുടേയും ചതിയുടേയും പ്രതീകമായ എന്നെയാണ്... ഓടിയോടി തളർന്നിരിക്കുന്നു ഞാൻ..
നീ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാവും.
വേണ്ടാ.. ആ ചിരി എനിക്ക് കാണേണ്ട..
ദാ വീണ്ടും ആരോ വിളിക്കുന്നു.. വിശ്രമിക്കാൻ അവസരമില്ലെനിക്ക് .. നടക്കണം... ഇനിയുമെത്ര യുഗങ്ങളാണ് നീയെനിക്കായി കാത്തു വച്ചിരിക്കുന്നത്?
കിതച്ചും വലിച്ചും അവൻ പിന്നേയും നടന്നു... അന്തരീക്ഷത്തിലെവിടെയോ ഒരു കുതിരയുടെ ചിനപ്പ് കേട്ടതു പോലെ..
അകലെനിന്ന് അപ്പോഴും ആ മുരളീരവം ഒഴുകി വരുന്നുണ്ടായിരുന്നു....
~~~~