മനുഷ്യന്റെ മണമില്ലാത്ത, ഓർമ്മകൾ മാറാല ചാർത്തിയ മുറി..
പൊടി പിടിച്ച ഷെൽഫിൽ അനാഥരായ പുസ്തകങ്ങൾ..
ഒഥല്ലോയും കാരമസോവും കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുമൊക്കെ പുസ്തകച്ചട്ടയില്‍ ഞെരിപിരി കൊള്ളുന്നു..
എല്ലാത്തിൽ നിന്നും അകന്ന് മൗനത്തിന്റെ സംഗീതമുതിർത്ത് റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് ഇരിപ്പുണ്ട്..
മനസ്സിനെ വശീകരിക്കുന്ന ബീഥോവൻ സംഗീതം ഉതിരുന്നുണ്ടോ അതിൽ നിന്നും..
പുസ്തകത്താളിൽ നേർത്തൊരു തേങ്ങൽ.. ആരായിരിക്കാം അത്..
അതെ... അതവളാണ്.. ഗ്രേസിയ..
സ്വർണ്ണ നിറമുള്ള മുടികളൊതുക്കി അവൾ ചിരിക്കുമ്പോൾ ബീഥോവൻ സംഗീതം ഉതിരുമായിരുന്നു..
നിന്റെ ജീവിതത്തിൽ തേങ്ങൽ ശ്രുതി ചേർത്തതെപ്പോഴാണു സഖീ...?
നേർത്ത ശബ്ദത്തിൽ അവളെന്തൊക്കെയോ ഉരുവിടുന്നുണ്ടല്ലോ..
ജീൻ ക്രിസ്റ്റോഫ്... നീയെന്നെ അറിയുന്നുണ്ടോ..
ഭർത്താവിന്റെ വിയോഗത്തിൽ അശരണയായ എനിക്ക് മുന്നിൽ, പ്രണയത്തിന്റെ പഴയ താൾ പൊടി തട്ടിയെടുത്ത്, ഒരു ജീവിതം വാഗ്ദാനം ചെയ്തത് നിന്റെ വലിയ മനസ്സ്.. സൗഹൃദത്തിലീ ബന്ധം ഒതുക്കാമെന്നു പറയുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചത് നീ കേട്ടിരുന്നോ..
നീ ശ്രുതിയിട്ടു പോയ സംഗീതത്തിലൂടെ ലോകം ഇന്നും നിന്നെ സ്മരിക്കുന്നു..
മനുഷ്യ മനസ്സുകളിൽ നീ ജീവിക്കുന്നു ബീഥോവനായി..
നിന്റെ ജീവിതത്തിലൂടെ കടന്നു പോയ പെൺമനസ്സുകളോ..?
മിന്നയിൽ തുടങ്ങി അന്നയിൽ അവസാനിക്കുന്ന നിന്റെ ജീവിതം..
ജീവിതത്തിന്റെ കണക്കുകൂട്ടലുകൾക്കൊടുവിൽ അന്നയെക്കാണാനുള്ള അദമ്യമായ ആഗ്രഹം നിന്നിൽ വേരോടുന്നത് ഞാനറിഞ്ഞിരുന്നു..
നിന്റെ സംഗീതം പോലെ, നിന്റെ സിരകളിലൊരു ലഹരിയായി അവളലിഞ്ഞു ചേർന്നിരുന്നു..
എന്നാലോ പള്ളി മൈതാനത്തു വച്ച് അന്നയെക്കണ്ട നിന്റെ മനസ്സ് പറഞ്ഞതെന്തായിരുന്നു..?
കാലം വാരി തേച്ച ചായക്കൂട്ടുകളിൽ അവൾ വിരൂപയാണെന്നു തോന്നിയോ നിനക്ക്.. ?
ഇവളെയാണൊ ഞാൻ പ്രണയിച്ചിരുന്നതെന്നു നിന്റെ മനസ്സ് മന്ത്രിച്ചത് ഞാൻ കേട്ടു.. നാളെ നീ എന്നെയും അങ്ങനെതന്നെയല്ലേ പറയുക..
നിനക്ക് എല്ലാം ചവിട്ടുപടികളാണ്.. ജീവിതത്തിന്റെ ഉന്നതങ്ങളിലെത്താനുള്ള ചവിട്ടു പടികൾ..
അമ്മ ലൂഷ്യയ്ക്ക് ഒളിവറിനെക്കൊണ്ട് അന്ത്യകർമ്മം ചെയ്യിച്ച് നീ മാതൃത്വത്തിന്റെ കടത്തേയും അവഗണിച്ചു..
നിനക്കു വേണ്ടി ഭർത്താവിന്റെ കാലു പിടിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള സമ്മതിപത്രം നേടിത്തരുമ്പോൾ ആ അമ്മയുടെ മുഖമായിരുന്നു മനസ്സിൽ.. എങ്കിലും അവിടെയും നീ ഒളിവറിനെ മറയാക്കി.. ഒളിവർ നിനക്കാരായിരുന്നെന്ന് എനിക്കറിയാം..
ആന്റോയനറ്റ് നിന്നെ സ്നേഹിച്ചിരുന്നു.. ഒരു പക്ഷേ അവളെക്കാളധികം..
“ഞാൻ മൂലം കഷ്ടപ്പാടിനു വിധേയയായ ഒരു സാധുവിന്..” എന്നൊരു വാചകത്തിലൂടെ ഒരു പുസ്തകസമർപ്പണം നടത്തി ഒതുക്കാവുന്നതായിരുന്നോ നിനക്കവളോടുള്ള സ്നേഹം...?
അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരിയെ, അവൾ ജീവനു തുല്യം സ്നേഹിച്ചിരുന്നവനിൽ കണ്ടെത്താനായിരുന്നു ഒളിവർ നിന്നെ തേടിയെത്തിയത്.. അവനത്ര മാത്രം പ്രിയങ്കരിയായിരുന്നു അവൾ.. സഹോദരനു വേണ്ടി മാത്രം ജീവിച്ചവൾ.. ആ സ്നേഹം നീ തിരിച്ചറിഞ്ഞിരുന്നോ...?
നിന്റെ കണ്ണുകളെപ്പോഴും കെട്ടപ്പെട്ടിരുന്നൂ... സംഗീതം കൊണ്ട്... ഉയർച്ചയിലേക്കുള്ള വെമ്പൽ കൊണ്ട്... ജനാധിപത്യത്തിന്റെയും കമ്യൂണിസത്തിന്റേയും ഭ്രാന്ത് പിടിച്ച വിപ്ലവചിന്തകൾ കൊണ്ട്...
ഒളിവറിന്റെ പ്രണയവും നീയറിഞ്ഞിരുന്നില്ലേ.. ജാക്വിലിനെ തീരാക്കണ്ണീരിലാഴ്ത്തി നീയെന്തിനവനെ നിന്റെ വിപ്ലവത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു.. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലകയും ഭേദിച്ചപ്പോള്‍ അവളവനെ ഉപേഷിക്കുന്നത് കണ്ടു നിൽകേണ്ടി വന്നില്ലേ നിനക്ക്.. എത്രയെത്ര കണ്മഷി കലങ്ങിയ കണ്ണുനീർ നിന്റെ പാതകളെ കറുത്ത ചായം കലർത്തിയെന്നോർമ്മയുണ്ടോ നിനക്ക്..
എന്തിനായിരുന്നു നീയവരെ നിഷ്കരുണം തള്ളിക്കളഞ്ഞത്? അവർ നിന്നെ മനസ്സിലാക്കാത്തതോ നീ അവരെ മനസിലാക്കാഞ്ഞതോ..?
സ്ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങളെക്കുറിച്ച് നേരത്തെ അല്ലെങ്കിൽ വൈകി ബോധം ഉളവാകും.. അവയ്ക്കു വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ വേണമെന്നു മാത്രം... നിനക്കില്ലാതെ പോയത് അതായിരുന്നു..
നിന്റെ ലിഖിതങ്ങൾ, ആ പുസ്തകങ്ങൾ.. അവ പറയുന്നതും ഇതൊക്കെ തന്നെയല്ലേ..? നിന്റെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിന്റെ ലിഖിതങ്ങളിൽ നിലനിൽക്കട്ടെ...
എന്റെ മകളെ ഒളിവറിന്റെ മകൻ ജോർജ്ജസ്സിന്റെ കയ്യിലേൽപ്പിക്കുമ്പോള്‍ നിന്റെ കൈ വിറച്ചിരുന്നോ.. ആകാശക്കോട്ടയിലപ്പോൾ എന്റെ ആത്മാവു ആനന്ദനൃത്തം ചവിട്ടുകയായിരുന്നു..
ഓർക്കാൻ നിനക്കും ഒരു നല്ല കാര്യം.. ജീവിതത്തിന്റെ സായന്തനത്തിലെങ്കിലും ആശ്വസിക്കാം.. അന്നയെന്ന ഭർതൃമതിയെ അവളുടെ ഭർത്താവിൽ നിന്നും അടർത്തിമാറ്റിയ പാപമെങ്കിലും ഇതോടെ മാറിക്കിട്ടും..
വിപ്ലവ ചിന്തകൾ നിന്റെ ബോധ മണ്ഡലത്തെ തീ പിടിപ്പിക്കുമ്പോൾ നീ കാട്ടിക്കൂട്ടുന്ന ഓരോ കർമ്മങ്ങൾ..അവയുടെ അനന്തരഫലമായി നിന്റെ അജ്ഞാതവാസങ്ങൾ..
ഓരോ അജ്ഞാതവാസവും സുന്ദരമാക്കാൻ നീ പ്രണയങ്ങളുടെ വാസന്തം തീർത്തു..അവയുടെ ശിശിരത്തിന്റെ അവസാനം കണ്ടു നിൽക്കാതെ ദേശാടനക്കിളിയെപ്പോലെ നീ പറന്നകന്നു..
അത് എന്തിനായിരുന്നു?
നിന്റെ സംഗീതം എന്റെ ബലഹീനതയായിരുന്നു എന്നും...
സംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങൾ നീ കീഴടക്കണമെന്നു ഞാനതിയായി ആഗ്രഹിച്ചു.പ്രശസ്തികളുടെ കൊടുമുടികൾ നീ കീഴടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിന്നത് കാണാൻ എന്റെ കണ്ണുകൾ തുടിച്ചു..
നിനക്കായ്, നിന്റെ കലാസപര്യക്കായ് എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിഞ്ഞുവെന്ന് നീ കരുതിയെങ്കിൽ ഞാൻ കൃതാർത്ഥയായി..
എങ്കിലും എന്റെ ജീന്‍ ക്രിസ്റ്റോഫ്... നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു... ജനഹൃദയങ്ങളില്‍ നീ ബീഥോവനായി ഗന്ധര്‍വ്വസംഗീതം മീട്ടുമ്പോൾ ദൂരെ മാലാഖമാരുടെ നാട്ടില്‍ ഞാന്‍ കാത്തിരിക്കുകയാണ്... എന്റെ ജീന്‍ ക്രിസ്റ്റോഫ്.. നിനക്കായി.. നിനക്കായി മാത്രം..
ആ തേങ്ങല്‍ പുസ്തകതാളില്‍ നിന്നും ഒഴുകി പതിയെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു..
നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ...
( പ്രശസ്ത സംഗീതജ്ഞൻ ബീഥോവന്റെ ജീവചരിത്രമാണു ശ്രീ റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് എന്ന നോവൽ..അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകൾക്കിടയിൽ എന്നെ ഒരുപാട് ആകർഷിച്ച ഒരു കഥാപാത്രമാണു ഗ്രേസിയ..അവളുടെ കണ്ണിലൂടെ ആ കഥയെ ഞാനെന്റെ ചിന്തകളുടെ മേമ്പൊടി ചേർത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണു...ചിന്തകൾ എന്റേത് മാത്രം..
ഇതിന്റെ മലയാളത്തിൽ ഒരവലോകനം ഇവിടെയുണ്ട് )
റഫറൻസിനു ഇവിടെ
ഡൌൺലോഡാൻ ഇവിടേയും