വാഷ്ബേസിനു മുകളിലെ കണ്ണാടിയിൽ നോക്കി. പ്രേതമാണോ ഇത്?
കൈയ്യിലെ കറുത്ത രക്തം പറ്റിപ്പിടിച്ച ഗ്‍ളൌസ്സ് ഊരി വേസ്റ്റ് ബോക്സിൽ ഇട്ടു. ടാപ്പ് തിരിച്ച് വെള്ളം തുറന്നു വിട്ട് കൈകൾ നീട്ടിപ്പിടിച്ചു.
തണുത്ത വെള്ളം കൈകളിലൂടെ ഒഴുകിമറിഞ്ഞിട്ടും പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. തലയിലിട്ടിരുന്ന ക്യാപ്പും മുഖത്തെ മാസ്ക്കും അഴിച്ചു മാറ്റി. എന്തോ മായ്ച്ചു കളയാനെന്നവണ്ണം മുഖം അമർത്തിയമർത്തി കഴുകി. തലയുയർത്തിയപ്പോൾ നോട്ടം വീണ്ടും എത്തിനിന്നത് കണ്ണാടിയിലാണ്.
തനിക്ക് മരണത്തിന്റെ ഛായയുണ്ടോ..?
ശരീരത്തിന് മാംസം കരിയുന്ന മണമോ ചീഞ്ഞ മാംസത്തിന്റെ മണമോ ആണോ..?
“ഡോക്ടർ.....”
തിരിഞ്ഞു നോക്കി. കണ്ണുകളിലെന്തൊക്കെയോ ചോദ്യങ്ങളുമായി സിസ്റ്റർ.
“ഒപ്പിടാനുള്ള പേപ്പറുകൾ റൂമിലേക്ക് കൊണ്ടു വരൂ. ഒരു മണിക്കൂർ കഴിഞ്ഞ് ബോഡി റിലീസ് ചെയ്യാം”
“ഡോക്ടർ അതല്ല , ബോഡി ഏറ്റുവാങ്ങാൻ ആരും വന്നിട്ടില്ല. നമ്മളിനി എന്തു ചെയ്യും.”
നെഞ്ചിനുള്ളിലെവിടെയോ എന്തോ പൊട്ടിത്തകരുന്നു.
“കുറച്ചുകൂടി വെയിറ്റ് ചെയ്യാം. അതിനനുസരിച്ച് ഫോർമലിൻ യൂസ് ചെയ്യു. ചിലപ്പോ ആരേലും വന്നാലോ?”
“ശരി ഡോക്ടർ.. പേപ്പറുകൾ റൂമിലെത്തിച്ചേക്കാം..”
തൂവാലയിൽ മുഖം തുടച്ച് കണ്ണാടി വാതിൽ തുറന്ന് ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു. കാലുകൾക്ക് പതിവിൽക്കൂടുതൽ ഭാരം. വലിച്ചിഴയ്ക്കേണ്ടി വരുന്നു.
കാഴ്ചകളിലിപ്പോൾ ഓടി മറയുന്നത് നിറം വാർന്ന ചുമരുകളുടെ ചിത്രങ്ങളല്ല.
പിന്നിലേക്ക്... വളരെ പിന്നിലേക്ക്..
അലറിപ്പാഞ്ഞുപോകുന്ന തീവണ്ടിയുടെ ഒച്ച ഇപ്പോഴും കാതടപ്പിക്കുന്നു. കൈകളറിയാതെ ചെവി പൊത്തി.
ചൂളം വിളിച്ച് പായുന്ന വണ്ടിയുടെ വേഗതയിൽ തെറിച്ചു പോയ പഴം പായ്. അതിനടിയിൽ ഛിന്നഭിന്നമായ രണ്ട് ശവശരീരങ്ങൾ. ഒരു സ്ത്രീയും പുരുഷനും. മരണത്തിലും വേർപിരിയില്ലെന്നു ദൃഢനിശ്ചയമെടുത്തതുപോലെ അവരുടെ കൈകൾ അപ്പോഴും കൂട്ടിപ്പിടിച്ചിരുന്നു.
തൊട്ടടുത്ത്, മുന്നിൽക്കാണുന്ന കാഴ്ച സത്യമോ മിഥ്യയോ എന്ന അന്ധാളിപ്പിൽ ശവങ്ങളിലേക്ക് കണ്ണുംനട്ടിരുന്നൊരു നാലു വയസ്സുകാരൻ. നിർവ്വികാരത തളംകെട്ടിയ മുഖത്തെ കവിൾത്തടങ്ങൾ പൊള്ളിച്ചൊഴുകിയ കണ്ണുനീരിന്റെ ചൂട് ഇപ്പോഴും അറിയുന്നുണ്ട്. മനസ്സിലിപ്പോഴും മറവിയുടെ മാറാലകെട്ടാതെ ആ ചിത്രമുണ്ട്.
ശവങ്ങളോടുള്ള ആ മനോഭാവത്തിനു പിന്നീടൊരിക്കലും മാറ്റം വന്നിട്ടില്ല. കണ്ണിനു മുന്നിൽ വീണ്ടും എത്രയോ ശവങ്ങൾ വന്നു പോയിരിക്കുന്നു. ജീവന്‍റെ ചൂടു നഷ്ടപ്പെടാത്തവ മുതല്‍ പുഴുവരിച്ച് മാംസക്കഷ്ണങ്ങള്‍ പൊഴിയുന്നവ വരെ.
“നിങ്ങളൊക്കെ മനുഷ്യരാണോ? കാഴ്ച കണ്ടുനിൽക്കാൻ നാണമില്ലേ നിങ്ങൾക്ക്? ആ കുഞ്ഞിനെ അവിടുന്നൊന്ന് മാറ്റാനോ സാന്ത്വനിപ്പിക്കാനോ ആർക്കും കഴിയുന്നില്ലല്ലോ.. കഷ്ടം ”
ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലെ വേറിട്ട ശബ്ദം തിരിച്ചറിഞ്ഞിട്ടും തല കുമ്പിട്ടു തന്നെയിരിക്കാനാണ് തോന്നിയത്.
“വാ മോനെ.. എണീക്കൂ..”
ചുമലിൽ പതിയുന്ന ആശ്വാസത്തിന്റെ തണുത്ത കരങ്ങൾ.
ആ വിരൽത്തുമ്പിൽ പിടിച്ചു നടക്കുമ്പോൾ മുന്നോട്ടുള്ള പാതയെങ്ങോട്ടാണെന്ന് തിരക്കിയില്ല. മുന്നിൽ കാറ്റിലുലയുന്ന കർത്താവിന്റെ മണവാട്ടിക്കുപ്പായം നോക്കി നടന്നു.
അവിടെ ജീവിതം വഴിതിരിയുകയായിരുന്നുവെന്ന് തിരിച്ചറിയാനുള്ള പക്വതയൊന്നും ആ കുരുന്നു മനസ്സിനില്ലായിരുന്നു.
പുതിയൊരു ലോകമായിരുന്നു മുന്നിൽ തുറന്നത്. പ്രായലിംഗഭേദമന്യേ ഒരുപാട് കൂട്ടുകാർ.. ഓടിക്കളിക്കാൻ വിശാലമായ മൈതാനം. അക്ഷരത്തിന്റെയും അറിവിന്റേയും ലോകം മലര്‍ക്കെ തുറന്ന് വിദ്യാലയാന്തരീക്ഷം. എല്ലാത്തിനും തണലും സാന്ത്വനവുമായി കുറേ നല്ല മനസ്സുള്ള കർത്താവിന്റെ മണവാട്ടിമാരും. മനുഷ്യന്റെ നോവാറ്റാൻ ഭൂമിയിലേക്കയയ്ക്കപ്പെട്ട മാലാഖമാർ.
അതൊരു അനാഥാലയമാണെന്നൊരിക്കലും തോന്നിയില്ല.
പുതിയ പേരും പുതിയ രൂപവുമായി അവിടെ കുറേ നല്ല നാളുകൾ. പഠിക്കാനുള്ള മിടുക്ക് കണ്ടിട്ടാകും സെമിനാരിയിലെ തലമുതിർന്ന അധികാരികൾ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. അക്ഷരങ്ങളോട് പടവെട്ടി പിന്നെ കുറച്ചു കാലം.
ഓർമ്മകൾ കെട്ടുപിണഞ്ഞ മനസ്സുമായി നടന്ന് മുറിയെത്തിയതറിഞ്ഞില്ല.
അകത്തു കയറി ലൈറ്റും ഏസിയും ഓൺ ചെയ്തു. മേശപ്പുറത്തിരുന്ന ഫ്‌ളാസ്കിൽ നിന്നും ചായ പകർന്നെടുത്ത് കസേരയിലമർന്നു.
മനസ്സ് നൂലറ്റപ്പട്ടം പോലെ പാറിപ്പറന്നു.
എപ്പോഴായിരുന്നു മഞ്ഞുതുള്ളിയുടെ നൈർമ്മല്യമായി അവൾ മനസ്സിലേക്ക് കടന്നു വന്നത്?
കലാലയത്തിന്റെ ഏതോ ഇടനാഴികളിൽ വച്ചാകണം അവളൊരു കൌതുകമായത്. ചുറ്റിലും എല്ലാവരും ഉള്ളപ്പോഴും അവൾ ഒറ്റയ്ക്കാണെന്ന് തിരിച്ചറിയാനായത് അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കണം.
കഥകളും കവിതകളുമെഴുതുന്ന ഒരു നീലക്കണ്ണുള്ള പെൺകുട്ടി. സൌഹൃദത്തിന്റെ വാതിൽ തുറക്കാൻ അധികം താമസമൊന്നും ഉണ്ടായില്ല. വിചാരിച്ചതിലും വേഗത്തിലവൾ ഹൃദയത്തിലേക്ക് കടന്നുവന്നു.
അവളുടെ കൈപിടിച്ച് നാട്ടുവഴിയിലൂടെയും പാടവരമ്പിലൂടെയും നടക്കുമ്പോൾ സ്വയം ഒരു രാജകുമാരനാണെന്ന് തോന്നിപ്പിച്ചു മനസ്സ്.
പരസ്പരം പങ്കു വയ്ക്കാത്ത വിഷയങ്ങളൊന്നുമില്ലായിരുന്നു. സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്തു. പിന്നെപ്പോഴോ സ്വകാര്യതകളും. ഒറ്റപ്പെടലിന്റെ വേദനകളുമായി അവൾ മനസ്സു തുറന്നപ്പോൾ ഒരു ചെറിയ മറയിട്ട് താനും എന്തൊക്കെയോ പറഞ്ഞു. കൂടുതലൊന്നും അവൾ ചോദിക്കാതിരുന്നത് ഭാഗ്യമായെന്ന് പിന്നീട് മനസ്സ് ആശ്വസിപ്പിച്ചു.
വളരെ സൂക്ഷിച്ച് ശ്രദ്ധിച്ച് സംസാരിച്ചിട്ടും തന്റെ വാക്കുകൾക്ക് അർത്ഥം തെറ്റിയോ. അവളിൽ പ്രതീക്ഷയുടെ വിത്ത് വിതയ്ക്കാൻ മാത്രം പോരുന്നൊരു തെറ്റ്?
എൻട്രൻസ് എന്ന കടമ്പ അപ്രതീക്ഷിതമായി കടന്നു കിട്ടിയപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു. ആതുരശുശ്രൂഷ ഒരു അവകാശം പോലെ ചിന്തകളിൽ വേരുറച്ചു പോയിരുന്നു.
വേർപിരിയലിന്റെ നിമിഷങ്ങളിൽ ഇരുണ്ട ഇടനാഴികളിലാ ശബ്ദം ചിലമ്പലോടെ വീണുടഞ്ഞതിപ്പോഴും കാതിലുണ്ട്.
“എന്നെ ഞാനാക്കിയത് നീയാണ്. ഞാൻ .... ഞാൻ കാത്തിരുന്നോട്ടെ..., ഈ ലോകത്ത് എനിക്കുള്ള ഏക അവകാശിയാണ് നീയെന്ന വിശ്വാസത്തിൽ ?”
മുറിഞ്ഞുപോയ ശബ്ദശകലങ്ങൾക്ക് കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.
മൌനം ബാക്കിയാക്കിയ വഴികളിലൂടെ നടക്കുമ്പോൾ പിന്നിലവളുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യം അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകുന്നതറിഞ്ഞിരുന്നു.
“ഡോക്ടർ...”
ഞെട്ടി കണ്ണു തുറന്നു. മേശപ്പുറത്തിരുന്ന ചായയ്ക്കപ്പോൾ ശവത്തിന്റെ തണുപ്പായിരുന്നു.
മുന്നിലേക്ക് വച്ച പേപ്പറുകളിലൂടെ കണ്ണോടിച്ചു.
ആക്സിഡന്റാണ്. മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം. ബ്രയിൻ ഡെത്ത്. കുത്തിക്കീറുമ്പോൾ ഹൃദയം മരിച്ചിരുന്നില്ല. തലച്ചോറോ ഹൃദയമോ ഏതെങ്കിലും ഒന്നേ ആദ്യം മരിക്കുവെന്ന് സീനിയർ ഡോക്ടർ പണ്ടെങ്ങോ പറഞ്ഞതോർത്തു.
ഒപ്പിടേണ്ട ഔപചാരികതകൾ പൂർത്തിയാക്കി അവ തിരിച്ചേൽപ്പിച്ചെഴുന്നേറ്റു.
“കോർട്ടേഴ്സിലേക്ക് പോവുകയാണ്. എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കു.”
“ശരി ഡോക്ടർ”
ഭയഭക്തിബഹുമാനങ്ങളോടെ ഒഴിഞ്ഞു നിന്ന അവളെ മറികടന്ന് നടന്നു.
പോർച്ചിൽ നിന്നും കാറെടുത്ത് കോർട്ടേഴ്സിലേക്ക്.
അകത്ത് കാർ പാർക്ക് ചെയ്ത് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയതായിരുന്നു. വിലങ്ങിട്ടതുപോലെ കാലുകൾ പെട്ടെന്ന് നിശ്ചലമായി. പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഒരു നിമിഷത്തെ മാനസ്സികസങ്കർഷത്തിനു വിരാമമിട്ട് തിരിഞ്ഞു നടന്നു.
ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന ലെറ്റർബോക്സായിരുന്നു ലക്ഷ്യം.
വിറയ്ക്കുന്ന കരങ്ങളോടെ തുറന്നു. കുറേയേറെ കത്തുകൾ. പലതും ജേർണലുകളാണ്. പിന്നെ സമ്മേളനങ്ങളറിയിച്ചുകൊണ്ടുള്ളവയും. ഇന്റർനെറ്റിന്റെ വിശാല ലോകം തുറന്നതിനു ശേഷം ഇങ്ങനെയുള്ളവ മാത്രമാണു ലെറ്റർബോക്സിൽ വന്നു വീഴുക.
പക്ഷേ,
തന്റെ ലെറ്റർബോക്സിനെ അർത്ഥവത്താക്കാൻ മുറതെറ്റാതെ വരുന്ന ചില കത്തുകൾ. കണ്ണുകൾ പരതിയത് അതിനായിരുന്നു. അസ്ഥാനത്തായില്ല. വടിവൊത്ത കയ്യക്ഷരങ്ങൾ ചാരുതയിറ്റിച്ചൊരു കത്ത് തന്നെ നോക്കി പുഞ്ചിരിക്കുന്നു.
നഷ്ടപ്പെട്ടുപോകുമോയെന്ന ഭയത്തോടെ അതിനെ നെഞ്ചോട് ചേർത്തുപിടിച്ചു നടന്നു. മറ്റുള്ളവയെല്ലാം വഴിയിലൂർന്നൊലിച്ചു പോയതറിഞ്ഞില്ല.
വാതിൽ തുറന്നതും അടച്ചതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു. ബെഡ്‌റൂമായിരുന്നു ലക്ഷ്യം.
ചുമരിൽ പതിപ്പിച്ച അലമാരയിൽ നിന്നൊരു പെട്ടിയെടുത്തു.
കണ്ണുകളിറുകെപ്പിടിച്ച് തുറന്നു. ഒരു നിമിഷം കഴിഞ്ഞാണതിലേക്ക് നോക്കിയത്. അതേ വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ കുറേ കത്തുകൾ.
പെട്ടി അങ്ങനെതന്നെ കിടക്കയിൽ തട്ടി. പറന്നു വീഴുന്ന കത്തുകൾ. എല്ലാം അവളുടെ ചിരിക്കുന്ന മുഖങ്ങൾ. ഒന്നിനും കണ്ണുനീരിന്റെ നനവില്ല.. പരാതിയോ പരിഭവമോ ഇല്ല. ഓർമ്മകളുടെ ഓർമ്മപ്പെടുത്തലുകൾ മാത്രം...
സുഗന്ധമുള്ള ഓർമ്മകൾ.....
കാലത്തിനു മായ്ച്ചുകളയാനാകാതെ ചിതറിപ്പോയ രണ്ടു ശരീരങ്ങളുടെ ചിത്രം മനസ്സിൽ ബാക്കി നിന്നതുകൊണ്ടാവണം ശരീരാവയവങ്ങൾ കീറിമുറിച്ച് തുന്നിക്കെട്ടുന്ന സർജനാകാനായിരുന്നു ആഗ്രഹിച്ചത്, മെഡിസിനു ശേഷം. വലിയ അദ്ധ്വാനമൊന്നും ഇല്ലാതെ തന്നെ അവിടെത്തിപ്പെടുകയും ചെയ്തു.
സെമിനാരി വക ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു വിദേശത്തേക്കൊരു ചാൻസ് കിട്ടുന്നത്. മെത്രാനച്ചന്റെ ശുപാർശ ഫലം ചെയ്തു. അധികം വൈകാതെ കടല്‍ കടന്നു പറക്കാനുമായി.
ആരോഗ്യമന്ത്രാലയത്തിന്‍ കീഴില്‍ ജോലി. ഉയർന്ന ശമ്പളം. സ്വപ്നങ്ങൾ മരവിച്ച മനസ്സിൽ പുതുമഴ പെയ്യുകയായിരുന്നു.
പക്ഷേ കെട്ടിപ്പൊക്കിയ ചിന്തകൾ ചില്ലുകൊട്ടാരം പോലെ ആദ്യത്തെ ദിവസം തന്നെ തകർന്നടിഞ്ഞു.
ഫോറൻസിക് ഡിപ്പാർട്ടുമെന്റിലേക്കായിരുന്നു പോസ്റ്റിംഗ്. എതിർക്കാനാകില്ലല്ലോ. വന്നുപെട്ടു പോയില്ലേ. അല്ലെങ്കിലും അനുഭവങ്ങളുടെ കരുത്ത് മുതൽക്കൂട്ടായുള്ളപ്പോൾ പേടിക്കുന്നതെന്തിനെന്ന് സ്വയം ധൈര്യം കണ്ടെത്തി.
ആദ്യമാദ്യം എല്ലാം നോക്കിക്കണ്ടു പഠിക്കുകയായിരുന്നെങ്കിലും അധികം വൈകാതെ ജീവനില്ലാത്ത ശരീരങ്ങള്‍ വെട്ടിക്കീറി മരണകാരണം കണ്ടുപിടിക്കാനും കണ്ണുകള്‍ കുത്തിപ്പൊളിച്ച് ലെന്‍സിനും റെറ്റിനയ്ക്കും ഇടയ്ക്കുള്ള വിട്രസ്സ് ദ്രവത്തില്‍ അടിഞ്ഞിട്ടുള്ള ഗ്‍ളുക്കോസ്സിന്‍റെ തോതളന്ന് മരണ സമയം നിര്‍വ്വചിക്കാനും താനും പ്രാഗത്ഭ്യം കാണിച്ചു.
നീണ്ട പത്തു വര്‍ഷത്തെ പ്രവാസം. മനസ്സ് മരവിക്കുകയായിരുന്നു. കണ്ടത് പലതും കണ്ടില്ലെന്ന് പറയാന്‍ കന്യാസ്ത്രീകള്‍ വളര്‍ത്തിയ തനിക്കാകില്ലായിരുന്നു. പക്ഷേ, നാളുകള്‍ക്കു ശേഷം അതേ മനസ്സ് തന്നെ തെരുവോരത്തു നിന്നും കിട്ടിയ സ്ത്രീയുടെ ജഡത്തിന്‍റെ ഉദരത്തില്‍ കണ്ട കുഞ്ഞ് അസ്ഥികൂടം കണ്ടില്ലെന്നു ഒരു ജാള്യവും കൂടാതെ എഴുതിപ്പിടിപ്പിച്ചു.
മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളുകയായിരുന്നു ചിന്തകള്‍ . ഒരു ലഹളയ്ക്കൊടുവില്‍ മോര്‍ച്ചറിക്കിടക്കയിലൊരുപോലെ എത്തിയ്ക്കപ്പെട്ട സുരക്ഷാ ഭടന്മാരുടേയും തീവ്രവാദികളുടേയും ശരീരം കണ്ടപ്പോള്‍ മരണം മനുഷ്യരെ തുല്യരാക്കുന്നു എന്ന മഹത് തത്വത്തിന്‍റെ അര്‍ഥം ഗ്രഹിക്കുകയായിരുന്നു.
“പോലീസും തീവ്രവാദിയും ധീരന്മാരാണ്. കണ്ടോ, നെഞ്ചിലാണെല്ലാ വെടിയുണ്ടകളും തുളഞ്ഞു കയറിയിരിക്കുന്നത്.”
കൂടെ നിന്ന സഹപ്രവര്‍ത്തകയുടെ കമെന്‍റ് ശ്രദ്ധിച്ചിരുന്നെങ്കിലും പ്രതികരിക്കാനാകാത്ത വിധം മനസ്സ് മരവിച്ചു പോയിരുന്നു.
ജീവസ്സുറ്റനാമ്പുകള്‍ കിളിര്‍ക്കാതെ മരുഭൂവായ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച് അവിടേയും എത്തിയിരുന്നു അവളുടെ കത്തുകള്‍. സെമിനാരിയില്‍ നിന്നും അഡ്രസ്സ് തപ്പിപ്പിടിച്ചായിരിക്കണം അവളങ്ങോട്ടെഴുതിത്തുടങ്ങിയത്. കടല്‍കടന്നെത്തുന്ന ആ സന്ദേശങ്ങള്‍ക്ക് നാടിന്‍റെ മണമായിരുന്നു, പുതുമഴയുടേയും.
മറുപടി അവള്‍ പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. അവളുടെ കത്തുകള്‍ കാത്തിരുന്ന് ആര്‍ത്തിപിടിച്ച് നൂറുവട്ടം വായിക്കുമായിരുന്നെങ്കിലും തിരിച്ചൊന്നും എഴുതിയിരുന്നില്ല. വെറുതേ അവള്‍ക്ക് മോഹം കൊടുക്കരുതെന്ന് ഉള്ളിന്‍റെയുള്ളിലിരുന്നാരോ വിലക്കിയിരുന്നു.
കത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല അവഗണിക്കുകയാണെന്ന് അവള്‍ക്ക് തോന്നുന്നതെല്ലാം ചെയ്തു മനഃപ്പൂര്‍വ്വമെന്ന വണ്ണം.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ അവളെയൊന്നു കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ വികാരവിചാരവിവേകങ്ങളെ ഒരിക്കലും തുറക്കാത്ത താഴിട്ട് പൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആ മോഹവും ഏതോ കോണില്‍ എരിഞ്ഞടങ്ങി.
പള്ളിവക ആശുപത്രിയില്‍ സേവനം ആരംഭിച്ചു. വീണ്ടും ശവങ്ങളുടെ ഘോഷയാത്രകള്‍ കണ്‍മുന്നിലൂടെ കടന്നു പോയി.
രാഷ്ട്രീയത്തിന്‍റേയും മതത്തിന്‍റേയും പേരില്‍ തെരുവോരങ്ങളില്‍ കുത്തിക്കീറപ്പെടുന്നവര്‍ തൊട്ട് ബാല്യത്തിന്‍റെ നിഷ്കളങ്കത മാറും മുമ്പെ കാമവെറിയന്മാരുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെട്ട കുരുന്നുകള്‍ വരെ വന്നു പോയി.
ആദ്യമൊക്കെ എന്തിനു ഏതിനു എന്നൊക്കെ ശബ്ദമുയര്‍ത്തിയിരുന്ന മനസ്സും ചിന്തകളും ക്രമേണ ചോദ്യങ്ങള്‍ ചോദിക്കാതെയായി. വീണ്ടും നിസ്സംഗത കൂട്ടിനെത്തി.
കുത്തിക്കെട്ടിയ ശരീരങ്ങളേറ്റു വാങ്ങാന്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവരും അവരുടെ കണ്ണുനീരും തുടക്കത്തില്‍ നോവു പടര്‍ത്തിയിരുന്നെങ്കിലും പിന്നതും വെറും കാഴ്ച മാത്രമായി മാറി.
എല്ലാറ്റിനും ഒടുവില്‍ ശാന്തി കിട്ടിയിരുന്നത് വീട്ടിലെത്തി അവളുടെ കത്തുകളിലൂടെ കടന്നു പോകുമ്പോഴാണ്.
കിടക്കയില്‍ വിതറിയിട്ട കത്തുകള്‍ തന്നോട് സംസാരിക്കുന്നുണ്ടോ..?
എവിടെ? ഇന്നത്തെ കത്തെവിടെ?
മേശപ്പുറത്തിരുന്ന പൊട്ടിക്കാത്ത കത്തെടുക്കുമ്പോള്‍ തനിക്ക് കാറ്റിന്‍റെ വേഗതയായിരുന്നോ..?
കത്ത് പൊട്ടിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.. സാഹിത്യം ചിലങ്ക കെട്ടിച്ച വാക്കുകള്‍ .
“................നീയെന്നെ ഓരോ തവണ അവഗണിക്കുമ്പോഴും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ കൂടുതലടുക്കുകയാണെന്ന് നീയെന്തേ അറിഞ്ഞില്ല? എന്‍റെ ഓര്‍മ്മകളില്‍ നിന്നും നീ നിന്നെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. ഇതാ ഈ ഹൃദയത്തില്‍ നീയുണ്ട്. കാലത്തിന്‍റെ കുത്തൊഴുക്കിലൊലിച്ചു പോകാതെ നിന്‍റെ രൂപം കൊത്തിവച്ചിട്ടുണ്ട്. മായ്ച്ചു കളയാനാകുമോ നിനക്കത്?അതിനു നിനക്കെന്‍റെ ഹൃദയം കുത്തിക്കീറേണ്ടി വരും..........”
പതിവിനു വിരുദ്ധമായി കണ്ണുനീരില്‍ക്കുതിര്‍ന്ന വരികള്‍ ...
കണ്ണുകളറിയാതെ നിറഞ്ഞു കവിഞ്ഞു.
എന്ത് ...തനിക്കും കരയാനറിയാമോ..?
അവസാന വരികളില്‍ കണ്ണുടക്കി നിന്നു... “ ഞാന്‍ വരികയാണ് നിനക്കരികിലേക്ക്....കഴിയുമെങ്കില്‍ നീയെന്നെ മറന്നുകൊള്ളൂ എന്ന വെല്ലുവിളിയോടെ...എന്ന് നിന്‍റെ സ്വന്തം.......”
തല പെരുക്കുന്നു. വീഴുമെന്ന് തോന്നിയപ്പോള്‍ കസേരയില്‍ പിടിച്ച് ഇരുന്നു. മേശയില്‍ മുഖമമര്‍ത്തിക്കിടന്നു.
എത്രനേരം കടന്നു പോയെന്നറിയില്ല. മനസ്സൊരു തീരുമാനത്തിലെത്തിയിരിക്കുന്നു.
വെളുത്തൊരു കടലാസ്സ് നിവര്‍ത്തി വച്ച് എഴുതിത്തുടങ്ങി....
“എന്‍റെ പ്രിയപ്പെട്ടവള്‍ക്ക്.....നിന്നെ അകറ്റി അകറ്റി ഞാന്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നെന്ന് നീ അറിയാതെ പോയല്ലോ... നിന്‍റെ ഓര്‍മ്മകളിലുള്ള എന്‍റെ ചിത്രത്തിനുമേല്‍ മഞ്ഞുപാളികള്‍ വീണുറഞ്ഞിരിക്കുന്നു. പക്ഷേ നിന്‍റെ ഹൃദയത്തിനുള്ളില്‍ ഞാന്‍ എന്നെക്കണ്ടു.... ഇത്രനാളും കാണാതിരുന്ന എന്നെ... നന്ദി സഖീ എന്നെ കാത്തുവച്ചതിന്...”
എഴുതിപൂര്‍ത്തിയാക്കിയ കത്ത് മേശപ്പുറത്തു വച്ച് കിടക്കയിലേക്ക് മറിഞ്ഞു. മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് ഉണര്‍ന്നത്.
“ഉം.. വരാം.” കോള്‍ അറ്റന്‍ഡ് ചെയ്ത് മറുപടി പറഞ്ഞ് വച്ചു.
മോര്‍ച്ചറിക്കുമുന്നിലെത്തുമ്പോള്‍ പതിവിനു വിപരീതമായി ശൂന്യതയായിരുന്നു.
“ഡോക്ടര്‍.. അത്...” കണ്ടതും സിസ്റ്റര്‍ ഓടിവന്ന് എന്തോ പറയാനൊരുങ്ങി. ഒന്നിനും ചെവികൊടുക്കാതെ ഓഫീസ് മുറിയിലേക്ക് നടന്നു.
അവിടെ നിരത്തി വച്ച പേപ്പറുകളിലൊന്നില്‍ റിസീവ്ഡ് എന്നെഴുതി ഒപ്പിട്ടു.
ആംബുലന്‍സ് ഡ്രൈവറെ വിളിച്ച് തന്‍റെ വണ്ടിയെ അനുഗമിക്കാന്‍ പറഞ്ഞിറങ്ങുമ്പോള്‍ സിസ്റ്ററിന്‍റെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ടു.
“ഇത് ഡോക്ടറുടെ.....”
“എന്‍റെ.....” ഒന്നു നിറുത്തി ഒരു ഗദ്ഗദത്തോടെ തുടര്‍ന്നു.
“എന്‍റെയാണ്....”
“ എന്‍റെ മാത്രം ”
പടിയിറങ്ങുമ്പോള്‍ കണ്ണടയെടുത്ത് ധരിച്ചു. നിറഞ്ഞ കണ്ണുകളാരും കാണാതിരിക്കട്ടെ.
*********************
ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍
“എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നന്മയുടേയും ഐശ്വര്യത്തിന്‍റേയും മനസ്സു നിറഞ്ഞ പുതുവത്സരാശംസകള്‍ ..”