Thursday, May 5, 2011

ഞാന്‍....














വാക്കുകളാല്‍  ഞാന്‍ എഴുതിയതൊക്കെയും എന്നെ
സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ 
വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
എനിക്ക് ഞാൻ മാത്രമായി എന്നും..

കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
മനസ്സിനില്ലാതെ പോയതും അതാണ്..
കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും...

വാക്കുകൾ കീറിമുറിച്ച ഹൃദയം രക്തം ചീറ്റുന്നു
സിരകളിലഗ്നി പടർത്തുമാ ചോരയ്ക്ക് പനിനീർമണം.
ഇരുട്ടിൽ തല തല്ലിയാർക്കുന്നു പിതൃക്കൾ മോക്ഷത്തിനായ്
നരകത്തീയിലുരുകുന്നൊരെനിക്കെന്നു മോക്ഷം..

തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
സ്നേഹത്തിന്നപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
വരില്ലാ..പൊയ്ക്കോൾക ..ഇത് ഞാൻ തീർത്ത തടവറ
നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ....

ചുമരിൽ കോറിയിട്ട കരിക്കട്ടച്ചിത്രങ്ങൾ കൈ ചൂണ്ടി..
നിലത്തെ മണലിൽ അക്ഷരങ്ങളാർത്തട്ടഹസിച്ചു
ഇരുട്ടിൻ ഭയാനതയിൽ താളമിട്ട് കാറ്റും പറഞ്ഞു
ഭ്രാന്ത്....നിനക്ക് ഭ്രാന്താണ്....കടുത്ത ഭ്രാന്ത്...

ദിക്കുകൾ പൊട്ടുമാറലറി ഞാൻ...ഇല്ലാ...
എല്ലാം മനസ്സിലാവുന്നുവല്ലോ എനിക്ക്...എല്ലാരെയും...
പിന്നെങ്ങനെയെനിക്ക് ഭ്രാന്താവും....
നുണ പറയരുതെന്നോട് നിങ്ങൾ....
അല്ലാ....

എനിക്ക് മനസ്സില്ലാവാത്തതായ് ഒന്നുണ്ട്

ഞാൻ...എന്നെ...

ചങ്ങല സമ്മാനിച്ച നീരൊലിക്കുന്ന വൃണത്തിൽ
വിരലിട്ടു കുത്തിയിളക്കി ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു....
ഞാൻ...ഞാനാരാണ്...

കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴും
എന്നിലേതോ ചായങ്ങൾ വാരി തേയ്ക്കുമ്പോഴും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
ഞാൻ.....ഞാനാരാണ്.....?

69 comments:

  1. തടവറ തകര്‍ത്താ വാക്കുകള്‍ നിലവിളിക്കുന്നുവല്ലോ ദേവി.....

    "ഞാന്‍" എന്ന വാക്കിനുത്തരം തേടിക്കൊണ്ടിരിയ്ക്കുകയാണ് എന്നും നമ്മള്‍.
    ............ഇന്നും.

    വാക്കുകള്‍ ആര്‍ത്തട്ടഹസിക്കുന്നു......ആശംസകള്‍.

    ReplyDelete
  2. അതീവ ഹൃദ്യമായി എഴുതി. ആശംസകള്‍

    ReplyDelete
  3. ഹലോ സാറേ ...
    "കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോള്‍
    എന്നെ വിഴുങ്ങുന്ന ഇരുട്ടില്‍ ഞാനലറിച്ചിരിച്ചു...
    ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും"...കൊള്ളാം ട്ടോ

    നല്ല വരികള്‍ ..
    വേറിട്ട ചിന്തകള്‍ ...
    വ്യത്യസ്തമായ ശൈലി ....
    അതാണ്‌ സീതയുടെ പോസ്റ്റുകളുടെ പ്രത്യേകത ...

    "കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴും
    എന്നിലേതോ ചായങ്ങൾ വാരി തേയ്ക്കുമ്പോഴും
    ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
    ഞാൻ.....ഞാനാരാണ്"...
    ഇതു വായിച്ചപ്പോ തേന്മാവിന്‍ കൊമ്പത്തെ പപ്പുചെട്ടന്റെ ഡയലോഗ് ഓര്‍മ്മവന്നു
    "താന്‍ ആരാണെന്ന് തനിക്കു അറിയില്ലെങ്കില്‍
    താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്നു
    അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്ന്
    (ഇതു പറഞ്ഞെന്നു കരുതി എന്നോട് ചോദിക്കല്ലേ ..എനിക്കും അറിയില്ലേ )

    പിന്കുറിപ്പ് : രാമന്റെ സീതയാനെന്നൊക്കെ എഴുതി വച്ചിട്ടിപ്പോ ഞങ്ങളോട് ചോദിക്കുന്നോ താന്‍ ആരാണെന്ന് കൊള്ളാല്ലോ .

    ReplyDelete
  4. ഒരു കവിത മനസ്സിലാവുക എന്നത് വലിയ കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം.
    ഈ കവിത ഇഷ്ടായി സീതേ,
    മനോഹരമായ ലളിതമായ വരികള്‍ .

    കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
    മനസ്സിനില്ലാതെ പോയതും അതാണ്..

    ReplyDelete
  5. നന്നായിട്ടുണ്ടെടൊ..

    ReplyDelete
  6. സുഹൃത്തേ നന്നായിരിക്കുന്നു. ഞാൻ...ഞാനാരാണ്..., ?

    ReplyDelete
  7. കൊള്ളാം നന്നായി. ആശംസകൾ

    ReplyDelete
  8. ഈ ഞാനാരാണെന്ന് കണ്ട് പിടിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം തത്വമസി തന്നെയല്ലയോ സീത കുട്ടി..!

    ReplyDelete
  9. കീബോര്‍ഡ്‌ വെച്ച് കീഴടങ്ങുന്നു.
    പോയി ആളുകളെ കൂട്ടിവരട്ടെ.

    ReplyDelete
  10. സാധാരണ സീതയുടെ കവിതകള്‍ മനസിലാവാന്‍ ഒന്ന് വിയര്‍ക്കേണ്ടി വരാറുണ്ട്.... ഇത്തവണ എന്തായാലും
    എന്നെപ്പോലുള്ളവര്‍ക്ക് ഒരു ആശ്വാസമായി, പെട്ടെന്ന് മനസിലായല്ലോ.... അതുകൊണ്ട് ധൈര്യമായി പറയാം,
    'മനോഹരമായി സീതേ...' എന്ന് .... :)
    SUDHI യുടെ കമെന്റും കലക്കി .

    ReplyDelete
  11. കടിഞ്ഞാണില്ലാത്ത വരികൾ, ഇഷ്ടമായി

    ReplyDelete
  12. ഇഷ്ടമായി. നല്ലവരികള്‍, നല്ല ആശയം, നല്ല രചനാ ശൈലി......സസ്നേഹം

    ReplyDelete
  13. അവനവനെ അന്വേഷിക്കുന്ന ഈ ചിന്തകള്‍ ഒരു പഴയ ദുര്ഭൂതമാണ്. അതില്‍ നിന്നും മനുഷ്യകുലം പുറത്തു വന്നിടു കുറേ നാളുകളായി. മനുഷ്യ ബന്ധങ്ങളുടെ സമസ്യകളിലേക്ക് സീതയുടെ കരുത്തുള്ള ഭാഷ തിരിച്ചു വെക്കുമല്ലോ. ആശംസകള്‍ .

    ReplyDelete
  14. ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
    ഞാൻ.....ഞാനാരാണ്"...
    ഈ ചോദ്യത്തിനുത്തരം പ്രൊഫൈലില്‍ തന്നെയുണ്ടല്ലോ !
    മനസ്സില്‍ തൊട്ടു , വീണ്ടും വരാം.
    ഇങ്ങോട്ടെത്തിച്ച കണ്ണൂരാന് നന്ദി.

    ReplyDelete
  15. കവിതയില്‍ കാമ്പുണ്ട് ഞാന്‍ ആരാണെന്നു തേടുമ്പോള്‍
    ഞാന്‍ വായിച്ചറിഞ്ഞ ഒന്ന് താഴെ ചേര്‍ക്കുന്നു ഉപകാരപ്പെടും എന്ന് കരുതുന്നു
    നന്ദിയും കടപ്പാടും: ശ്രീരമണാശ്രമം, തിരുവണ്ണാമല.

    സകലജീവികളും ദുഃഖത്തിന്‍റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു “ഞാന്‍ ആരാണ്” എന്ന വിചാരം പ്രധാനപ്പെട്ടതാണ്.
    1. ഞാന്‍ ആരാണ്?
    സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല.

    2. ഇവയൊന്നും ‘ഞാന്‍’ അല്ലെങ്കില്‍ പിന്നെ ‘ഞാന്‍’ എന്നുവച്ചാല്‍ ആരാ?
    മുന്‍പറഞ്ഞമാതിരി ‘ഇതു ഞാന്‍ അല്ല, ഇതു ഞാന്‍ അല്ല’ എന്നു നിഷേധിച്ചു് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ ആകുന്നു ‘ഞാന്‍’.

    3. അറിവിന്‍റെ സ്വരൂപം എന്ത്?
    അറിവിന്‍റെ സ്വരൂപം സച്ചിദാനന്ദം.

    4. സ്വരൂപദര്‍ശനം എപ്പോള്‍ കിട്ടും?
    ദൃശ്യമായ ജഗത്തില്ലാതാവുമ്പോള്‍ ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും.

    5. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്‍ശനമുണ്ടാവില്ലേ?
    ഉണ്ടാവില്ല.

    6. എന്തുകൊണ്ട്?
    ദൃക്കും ദൃശ്യവും, രജ്ജുവും സര്‍പ്പവും പോലെയാകുന്നു. കല്‍പ്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകാത്തതുപോലെ, കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനത്തിന്‍റെ ദര്‍ശനം ഉണ്ടാവില്ല.

    7. ദൃശ്യമായ ജഗത്ത് എപ്പോഴാണ് മറയുക?
    സകല ജ്ഞാനത്തിനും സകല കര്‍മ്മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്തും മറയും.
    continue

    ReplyDelete
  16. 8. മനസ്സിന്‍റെ സ്വരൂപമെന്ത്?
    മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തി. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. വിചാരങ്ങളെല്ലാം നീക്കിനോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ല. അതുകൊണ്ട് മനസ്സിന്‍റെ സ്വരൂപം വിചാരം തന്നെ. സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റു വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു.

    മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല. മനസ്സിന്‍റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കില്ല. മനസ്സിനെത്തന്നെയാണ് സൂക്ഷ്മശരീരമെന്നും ജീവനെന്നും പറയുന്നത്.

    9. മനസ്സിന്‍റെ സ്വരൂപത്തെ വിചാരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്താകുന്നു?
    ഈ ദേഹത്തില്‍ ‘ഞാന്‍’ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു. ‘ഞാന്‍’ എന്ന വിചാരം ദേഹത്തില്‍ ഏതൊരിടത്തില്‍ നിന്നാണ് ആദ്യം പുറപ്പെടുന്നതെന്ന് ആലോചിച്ചാല്‍ ഹൃദയത്തില്‍ നിന്നാണെന്നു അറിയാറാകും. മനസ്സിന്‍റെ പിറപ്പിടം ആതാകുന്നു. ‘ഞാന്‍ ഞാന്‍’ എന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും അവിടെത്തന്നെകൊണ്ടുചെന്നാക്കും. മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലും വെച്ചു ആദ്യമുണ്ടാകുന്ന വിചാരം ‘ഞാന്‍’ എന്ന വിചാരമാകുന്നു. ഇതു ഉദ്ഭവിച്ചതിന്‍റെ ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ജ്ഞാനം ഉളവായതിന്‍റെ ശേഷമേ ‘നീ, അവന്‍’ മുതലായ ജ്ഞാനം ഉണ്ടാകുകയുള്ളൂ. ‘അഹം’ എന്നതില്ലെങ്കില്‍ ത്വം മുതലായ വാക്കുകള്‍ക്ക്‌ പ്രസക്തിയില്ല.

    10. മനസ്സെങ്ങനെയടക്കും?
    ‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത മറ്റുചിന്തകളെയെല്ലാം നശിപ്പിച്ചു ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് സ്വരൂപദര്‍ശനവും ഉണ്ടാകും.

    11. ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായം എന്ത്?
    മനസ്സിന്‍റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലെന്താ, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍, മനസ്സ് തന്‍റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്‍റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി വര്‍ദ്ധിക്കും.

    സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള്‍ സ്ഥൂലങ്ങളായ നാമരൂപങ്ങള്‍ തോന്നുന്നു. ഹൃദയത്തില്‍ ഒതുങ്ങുമ്പോള്‍ നാമരൂപങ്ങള്‍ മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്‍ത്തന്നെ ഒതുക്കിവച്ചുകൊണ്ടിരിക്കുന്നതിനു അന്തര്‍മുഖം എന്നുപറയുന്നു. ഹൃദയത്തില്‍നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്‍മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില്‍ വിശ്രമിക്കുമ്പോള്‍ സകല വിചാരങ്ങള്‍ക്കും മൂലമായ ‘ഞാന്‍’ എന്നത് പോയി നിത്യമായ ‘താന്‍’ മാത്രം പ്രകാശിക്കും. എന്തുതന്നെ ചെയ്യുന്നതായാലും ‘ഞാന്‍’ എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. അങ്ങനെ ചെയ്‌താല്‍ എല്ലാം ശിവാത്മകമായിത്തീരും.

    continue

    ReplyDelete
  17. 12. മനസ്സടക്കുന്നതിനു വേറെ ഉപായങ്ങളില്ലേ?
    അദ്ധ്യാത്മവിചാരമല്ലാതെ വേറെ തക്കതായ ഉപായമൊന്നുമില്ല. മറ്റുള്ള ഉപായങ്ങളെക്കൊണ്ട്‌ പിടിച്ചുനിറുത്തിയാലും മനസ്സ് അടങ്ങിയതുപോലെയിരുന്നു വീണ്ടും ഉദിക്കുന്നതാണ്. പ്രാണായാമംകൊണ്ടും മനസ്സടക്കാം. പക്ഷേ, പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നു, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. മനസ്സിന്‍റെയും പ്രാണന്‍റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്‍റെ സ്വരൂപം; ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം; അതുതന്നെ അഹങ്കാരം. അഹങ്കാരം എവിടെനിന്നുത്ഭവിക്കുന്നുവോ അവിടെനിന്നുതന്നെയാണ് ശ്വാസവും ഉണ്ടാകുന്നത്. അതിനാല്‍ മനസ്സടങ്ങുമ്പോള്‍ പ്രാണനും പ്രാണന്‍ അടങ്ങുമ്പോള്‍ മനസ്സും അടങ്ങും.

    എന്നാല്‍ സുഷുപ്തിയില്‍ മനസ്സടങ്ങുന്നുണ്ടെങ്കിലും പ്രാണന്‍ അടങ്ങുനില്ല. ദേഹത്തെ കാത്തുരക്ഷിപ്പാനും ദേഹം മൃതിയടഞ്ഞുപോയോ എന്ന് അന്യര്‍ സംശയിക്കാതിരിക്കാനുമായി ഇങ്ങനെയാണ് ഈശ്വരന്‍ നിയമിച്ചിട്ടുള്ളത്. ജാഗ്രത്തിലും സമാധിയിലും മനസ്സടങ്ങുമ്പോള്‍ പ്രാണനും അടങ്ങുന്നു. പ്രാണന്‍ മനസ്സിന്‍റെ സ്ഥൂലരൂപമാകുന്നു. മരണകാലം വരുന്നതുവരെ മനസ്സ് പ്രാണനെ ഉടലില്‍ വെച്ചുകൊണ്ടു ഉടല്‍ നിര്‍ജ്ജീവമാകുമ്പോള്‍ അതിനെ കവര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് പ്രാണായാമം മനസ്സടക്കുവാന്‍ സഹായമായിത്തീരുമെന്നല്ലാതെ മനസ്സിനെ നശിപ്പിക്കില്ല.

    പ്രാണായാമം പോലെ മൂര്‍ത്തിധ്യാനം, മന്ത്രോച്ചാരണം, ആഹാരനിയന്ത്രണം എന്നിവയും മനസ്സിനെ അടക്കുവാന്‍ സഹായിക്കുന്നവതന്നെ.

    മൂര്‍ത്തിധ്യാനംകൊണ്ടും മന്ത്രോച്ചാരണംകൊണ്ടും മനസ്സ് ഏകാഗ്രതയെ പ്രാപിക്കുന്നു. മനസ്സാകട്ടെ സദാ ചലിച്ചുകൊണ്ടുതന്നെയിരിക്കും. ആനയുടെ തുമ്പിക്കൈയില്‍ ഒരു ചങ്ങല കൊടുത്താല്‍ അത് എങ്ങനെ വേറെ ഒന്നിനെയും തൊടാതെ ചങ്ങലയെത്തന്നെ പിടിച്ചുകൊണ്ടുപോകുമോ, അതേപ്രകാരംതന്നെ മനസ്സിനെ ഏതെങ്കിലും ഒരു നാമത്തിലോ രൂപത്തിലോ നിര്‍ത്തി ശീലിപ്പിച്ചാല്‍ അതില്‍ത്തന്നെ പതിഞ്ഞുകൊണ്ടിരിക്കും. മനസ്സ് അനേകചിന്തകളായി പിരിയുന്നതിനാല്‍ ഓരോരോ ചിന്തയും ഏറ്റവും ബലഹീനമായിത്തീരുന്നു. വിചാരങ്ങള്‍ അടങ്ങിയടങ്ങി ഏകാഗ്രതയില്‍ എത്തി അതുകൊണ്ട് ബലവത്തായിത്തീര്‍ന്ന മനസ്സിന് ആത്മവിചാരം സുലഭമായി സിദ്ധിക്കും. എല്ലാ നിയമങ്ങളിലും വച്ചു സാത്വികമായ മിതഭക്ഷണനിഷ്ഠയാല്‍ മനസ്സിന്‍റെ സാത്വികഗുണം തെളിഞ്ഞു അതുവഴിയായി ആത്മവിചാരത്തിനും സ്വയം സഹായം സിദ്ധിക്കുന്നു.

    13. വിഷയവാസനകള്‍ കടലിലെ തിരമാലകള്‍ പോലെ അളവറ്റു തോന്നുന്നുണ്ടല്ലോ; അവയെല്ലാം എപ്പോള്‍ ഇല്ലാതാകും?
    സ്വരൂപധ്യാനം തെളിഞ്ഞു തെളിഞ്ഞു വരുന്തോറും വിചാരങ്ങളെല്ലാം അടങ്ങിക്കൊള്ളും.
    continue

    ReplyDelete
  18. 14. വിചാരം ചുരുങ്ങിവന്നു സകല വിഷയവാസനകളും ഇല്ലാതായി സ്വരൂപധ്യാനം മാത്രമായി ഇരിക്കുവാന്‍ സാധിക്കുമോ?
    സാദ്ധ്യമോ അല്ലയോ എന്ന ആശങ്കയ്ക്ക് ഇടംകൊടുക്കാതെ സ്വരൂപധ്യാനത്തെ വിടാതെ മുറുകെ പിടിക്കണം. ഒരുവന്‍ എത്രതന്നെ പാപിയായിരുന്നാലും ‘ഞാന്‍ പാപിയായിരുന്നല്ലോ, എങ്ങനെ എനിക്ക് ഗതി ഉണ്ടാകും’ എന്നിങ്ങനെ വ്യസനിച്ചുകൊണ്ടിരിക്കാതെ, താന്‍ പാപിയാണെന്നുള്ള വിചാരത്തെ തീരെ തള്ളിക്കളഞ്ഞു സ്വരൂപധ്യാനത്തില്‍ ശ്രദ്ധയുള്ളവനായിരുന്നാല്‍ അവന്‍ നിശ്ചയമായും നിവൃത്തനാകും. നല്ല മനസ്സെന്നും ചീത്ത മനസ്സെന്നും രണ്ടു മനസ്സില്ല; മനസ്സൊന്നേയുള്ളൂ. വാസനകളാകട്ടെ ശുഭമെന്നും ആശുഭമെന്നും രണ്ടു വിധമുണ്ട്. മനസ്സ് ശുഭവാസനയ്ക്ക് വശഗതമാകുമ്പോള്‍ നല്ല മനസ്സെന്നും അശുഭവാസനയുടെ വശത്താകുമ്പോള്‍ ചീത്ത മനസ്സെന്നും പറയപ്പെടുന്നു.

    പ്രപഞ്ചവിഷയങ്ങളിലേക്കും മറ്റുള്ളവരുടെ കാര്യങ്ങളിലേക്കും മനസ്സിനെ വിട്ടയക്കരുത്. അന്യര്‍ എത്രതന്നെ നീചന്മാരായിരുന്നാലും അവരുടെ നേരെ ദ്വേഷം ഉണ്ടാകരുത്. രാഗം, ദ്വേഷം ഇവ രണ്ടും വെറുക്കത്തക്കവയാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതൊക്കെ തനിക്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണെന്നറിഞ്ഞാല്‍ ഏവനാണ് കൊടുക്കാതിരിക്കുന്നത്. താന്‍ ഉയര്‍ന്നാല്‍ സകലവും ഉയരും; താന്‍ അടങ്ങിയാല്‍ എല്ലാം അടങ്ങും. എത്രത്തോളം താനടങ്ങുന്നുവോ അത്രത്തോളം നന്മയുമുണ്ട്. മനസ്സടക്കിക്കൊണ്ടിരുന്നാല്‍ എവിടെയിരുന്നാലും ഇരിക്കാം.

    15. വിചാരണ എതുവരേയ്ക്കും വേണം?
    മനസ്സില്‍ ഏതുവരെ വിഷയവാസന ഇരിക്കുന്നുവോ അതുവരെ ‘ഞാന്‍ ആരാണ്’ എന്ന വിചാരണയും വേണം. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കെ അപ്പോഴപ്പോള്‍ അവയെല്ലാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോള്‍ അവരെ എല്ലാം വെട്ടിക്കൊന്നുകൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും.

    16. സ്വരൂപത്തിന്‍റെ പ്രകാരം എന്താകുന്നു?
    യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ശുക്തിയില്‍ രജതമെന്നപോലെ അതില്‍ കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും.

    ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥ തന്നെയാകുന്നു സ്വരൂപം. അതുതന്നെയാണ് മൗനമെന്നു പറയുന്നത്. സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ലാം ശിവരൂപം തന്നെ.

    continue

    ReplyDelete
  19. 17. എല്ലാം ഈശ്വരന്‍ ചെയ്യുന്നുവെന്നോ?
    ഇച്ഛാശക്തി സങ്കല്പം കൂടാതെ ഉദിച്ച സൂര്യന്‍റെ സന്നിധിമാത്രത്താല്‍ സൂര്യകാന്തം അഗ്നിവമിക്കുന്നതും, താമര വിടരുന്നതും, ജലം വറ്റുന്നതും, ലോകം അതാതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു അടങ്ങുന്നതും കാന്തസൂചി ചേഷ്ടിപ്പതും പോലെ ഈശ്വരസന്നിധാനവിശേഷമാത്രത്താല്‍ നടക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അഥവാ പഞ്ചകൃതങ്ങള്‍ക്കുള്‍പ്പെട്ട ജീവികള്‍ അതാതു കര്‍മ്മത്തിനനുസരിച്ചു ചേഷ്ടിച്ചടങ്ങുന്നു. അല്ലാതെ അവര്‍ സങ്കല്‍പ്പത്തോട് കൂടിയവരല്ല; ഒരു കര്‍മ്മവും അവര്‍ക്ക് ബാധകമല്ല; അത് ലോകകര്‍മ്മങ്ങള്‍ സൂര്യനെ ബാധിക്കാത്തതുപോലെയും ചതുര്‍ഭൂതങ്ങള്‍ വ്യാപകമായ ആകാശത്തെ ബാധിക്കാത്തതുപോലെയും ആകുന്നു.

    18. ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
    ഏവനൊരുത്തനോ ദൈവികസ്വരൂപസന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍. ആത്മചിന്തനയല്ലാതെ വേറെ യാതൊരു വിചാരധാരക്കും അല്‍പ്പംപോലും അവകാശം നല്‍കാതെ ആത്മനിഷ്ടാപരനായിരിക്കുന്നത് തന്നെയാണ് ആത്മാര്‍പ്പണം ചെയ്തു എന്നത്.

    ഈശ്വരന്‍റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു? തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചുകൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന നാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായിരിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?

    19. വൈരാഗ്യമെന്നത് എന്താകുന്നു?
    ഏതേതു വിചാരങ്ങള്‍ ഉത്പാദിപ്പിക്കുന്നുവോ അവയെല്ലാം ഒന്നുപോലും വിടാതെ ഉല്‍പത്തിസ്ഥാനത്തുതന്നെ അടക്കിക്കളയുകയാകുന്നു വൈരാഗ്യം. മുത്തെടുക്കുന്നവര്‍ അരയില്‍ കല്ലുകെട്ടി മുങ്ങി കടലിന്‍റെ അടിയില്‍ കിടക്കുന്ന മുത്ത് എങ്ങനെയെടുക്കുന്നുവോ, അപ്രകാരംതന്നെ ഓരോരുത്തര്‍ക്കും വൈരാഗ്യത്തോടെ ഉള്ളില്‍ മുഴുകി ആത്മമുത്ത് സമ്പാദിക്കാം.

    20. ദൈവത്താലും ഗുരുവിനാലും ഒരു ജീവനെ മുക്തനാക്കുവാന്‍ കഴിയുകയില്ലേ?
    ദൈവവും ഗുരുവും മുക്തിമാര്‍ഗ്ഗം കാട്ടിക്കൊടുക്കും. അല്ലാതെ അവര്‍തന്നെ ജീവികളെ മുക്തരാക്കില്ല.

    വാസ്തവത്തില്‍ ദൈവവും ഗുരുവും വേറെയില്ല. പുലിയുടെ വായില്‍പ്പെട്ടത്‌ തിരിയെ വാരാത്തതെങ്ങനെയോ അതുപോലെ ഗുരുവിന്‍റെ കൃപാകടാക്ഷത്തില്‍പ്പെട്ടവര്‍ അദ്ദേഹത്താല്‍ രക്ഷിക്കപ്പെടുന്നതല്ലാതെ ഒരു കാലത്തും ഉപേക്ഷിക്കപ്പെടുന്നതല്ല. എങ്കിലും ഓരോരുത്തരും അവരവരുടെ പ്രയത്നത്താല്‍ത്തന്നെ ദൈവം അല്ലെങ്കില്‍ ഗുരു കാട്ടിത്തന്നവഴി തെറ്റാതെ മുക്തിയടയേണ്ടതാകുന്നു. തന്നെ തന്‍റെ ജ്ഞാനദൃഷ്ടി കൊണ്ടുതന്നെ അറിയണം; അല്ലാതെ അന്യരാല്‍ എങ്ങനെയറിയും? രാമനെന്ന ഒരുവന് താന്‍ രാമനാണെന്നറിയുവാന്‍ കണ്ണാടി വേണമോ?

    continue

    ReplyDelete
  20. 21. മുക്തിയില്‍ ഇച്ഛയുള്ളവര്‍ക്ക് തത്ത്വവിചാരം ആവശ്യമാണോ?
    കുപ്പയെ ചുട്ടുകരിച്ചുകളയേണ്ട ഒരുവന്‍ അതിനെ തിരഞ്ഞുനോക്കുന്നതില്‍ പ്രയോജനമില്ലാത്തതുപോലെ, അവനവനെ അറിയേണ്ടുന്ന ഒരുവന്‍ അവനെ മറച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങളെ ഒന്നായി തള്ളിക്കളയാതെ അവയുടെ എണ്ണം കണക്കെടുക്കുന്നതിലും അവയുടെ ക്രമങ്ങളെ ആരായുന്നതിലും ഫലമില്ല. പ്രപഞ്ചത്തെ ഒരു സ്വപ്നത്തെപ്പോലെ ഗണിച്ചുകൊള്ളണം.

    22. ജാഗ്രദവസ്ഥക്കും സ്വപ്നാവസ്ഥക്കും തമ്മില്‍ ഭേദമില്ലേ?
    ജാഗ്രത്ത്‌ ദീര്‍ഘം, സ്വപ്നം ക്ഷണികം എന്നല്ലാതെ ഭേദമൊന്നുമില്ല. ജാഗ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളെല്ലാം എങ്ങനെ സത്യമെന്നുതോന്നുന്നുവോ, അതുപോലെ സ്വപ്നത്തില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉള്ളതായി ആ സമയത്ത് തോന്നും. സ്വപ്നത്തില്‍ മനസ്സു വേറെയൊരു ശരീരത്തെ അംഗീകരിക്കുന്നു. ജാഗ്രല്‍സ്വപ്നങ്ങള്‍ രണ്ടിലും വിചാരങ്ങളും നാമരൂപങ്ങളും ഏകകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

    23. മുമുക്ഷുക്കള്‍ക്ക്‌ ശാസ്ത്രപഠനംകൊണ്ട് പ്രയോജനമുണ്ടോ?
    ഏത് ശാസ്ത്രത്തിലും മുക്തി സമ്പാദിക്കുവാന്‍ മനസ്സിനെ അടക്കണമെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ മനോനിഗ്രഹമാകുന്നു ശാസ്ത്രങ്ങളുടെ മുഖ്യപ്രയോജനം എന്നറിഞ്ഞതിനുശേഷം അവയെ അവസാനമില്ലാതെ പഠിക്കുന്നതുകൊണ്ട് ഫലമില്ല. മനസ്സ് അടക്കുന്നതിന് താന്‍ ആരെന്ന് തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എങ്ങനെ അത് ശാസ്ത്രങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നു? അവനവനെ അവനവന്‍റെ ജ്ഞാനക്കണ്ണുകൊണ്ടുതന്നെ അറിയണം. താന്‍ പഞ്ചകോശങ്ങള്‍ക്കുള്ളില്‍ ഇരിക്കുന്നു. ശാസ്ത്രങ്ങള്‍ അവയില്‍നിന്നു ബഹിര്‍ഭാഗത്തും ഇരിക്കുന്നു. അതുകൊണ്ട് പഞ്ചകോശങ്ങളെയും നീക്കി വിചാരിക്കേണ്ടതായിരിക്കുന്ന ‘തന്നെ’ ശാസ്ത്രങ്ങളില്‍ തിരയുന്നത് വ്യര്‍ത്ഥമാകുന്നു. പഠിച്ചത് മുഴുവനും ഒരുകാലത്ത് മറക്കേണ്ടിവരും.

    24. സുഖമെന്നാല്‍ എന്താണ്?
    സുഖമെന്നത് ആത്മസ്വരൂപം തന്നെ. സുഖവും ആത്മസ്വരൂപവും വേറെയല്ല. പദാര്‍ഥങ്ങളില്‍ ഒന്നില്‍നിന്നെങ്കിലും സുഖമെന്നത് ലഭിക്കില്ല. അവയില്‍നിന്ന് സുഖം കിട്ടുമെന്ന് നാം നമ്മുടെ അവിവേകത്താല്‍ വിചാരിക്കുന്നു. മനസ്സ് ബഹിര്‍മുഖമാവുമ്പോള്‍ ദുഖത്തെ അനുഭവിക്കുന്നു. വാസ്‌തവത്തില്‍ നമ്മുടെ കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി മനസ്സ് തന്‍റെ യഥാസ്ഥാനത്തു തിരിച്ചുവന്നു ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. അതുപോലെതന്നെ, ഉറക്കം, സമാധി, മൂര്‍ച്ഛ മുതലായ കാലങ്ങളിലും, ഇഷ്ടപദാര്‍ത്ഥം ലഭിക്കുമ്പോഴും അനിഷ്ടപദാര്‍ത്ഥം നശിക്കുമ്പോഴും മനസ്സ്‌ അന്തര്‍മുഖമായി ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. ഇങ്ങനെ മനസ്സ് ആത്മാവിനെവിട്ട് പുറമെ പോയ്ക്കൊണ്ടും ഉള്ളിലേക്ക് വന്നുകൊണ്ടും ഒഴിവില്ലാതെ അലയുന്നു. മരത്തിന്‍റെ കീഴില്‍ നിഴല്‍ സുഖമായി വാഴുന്നു, പുറമെ വെയില്‍ എരിയുന്നു. പുറത്തു സഞ്ചരിക്കുന്ന ഒരുവന്‍ നിഴലില്‍ച്ചെന്ന് തണുപ്പ് അനുഭവിക്കുന്നു.

    അല്‍പനേരം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങി വെയിലിന്‍റെ ചൂടു സഹിക്കാന്‍ വയ്യാതെ വീണ്ടും മരത്തിന്‍റെ കീഴില്‍ വന്നിരിക്കുന്നു. ഇങ്ങനെ തണലില്‍നിന്ന് വെയിലിലേക്ക്‌ പോകുകയും, വെയിലില്‍നിന്ന് തണലിലേക്ക്‌ വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ അവിവേകിയാകുന്നു. എന്നാല്‍ വിവേകിയാകട്ടെ, തണലില്‍നിന്നും മാറുന്നില്ല. അതുപോലെ, ജ്ഞാനിയുടെ മനസ്സും ഈശ്വരനെ വിട്ടുപിരിയുന്നതല്ല. പക്ഷേ, അജ്ഞാനിയുടെ മനസ്സാകട്ടെ, പ്രപഞ്ചത്തില്‍ കളിച്ചു ദുഃഖമനുഭവിക്കുകയും ഇടയ്ക്ക് ഈശ്വരനെ പ്രാപിച്ചു സുഖമനുഭവികുകയും ചെയ്യുന്നു. ജഗത്ത് എന്നത് സങ്കല്‍പ്പമാകുന്നു. ജഗത്ത് മറയുമ്പോള്‍, അതായത് സങ്കല്‍പ്പങ്ങള്‍ നശിക്കുമ്പോള്‍, മനസ്സ് ആനന്ദത്തെ അനുഭവിക്കുന്നു. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ ദുഖാനുഭവമുണ്ടാകുന്നു.

    25. ജ്ഞാനദൃഷ്ടി എന്നാല്‍ എന്താണ്?
    ചിന്താശൂന്യത തന്നെയാകുന്നു ജ്ഞാനദൃഷ്ടി. ചിന്താശൂന്യത എന്നാല്‍ ആത്മസ്വരൂപത്തില്‍ മനസ്സിന്‍റെ ലയമാകുന്നു. അല്ലാതെ അന്യരുടെ മനസ്സറിയുക, ത്രികാലജ്ഞാനം, ദൂരദേശവര്‍ത്തമാനങ്ങള്‍ അറിയുക, എന്നിവ ജ്ഞാനദൃഷ്ടിയാകുന്നതല്ല.

    continue

    ReplyDelete
  21. 26. വൈരാഗ്യത്തിനും ജ്ഞാനത്തിനും തമ്മില്‍ ബന്ധമെന്ത്?
    വൈരാഗ്യവും ജ്ഞാനവും വിഭിന്നമല്ല. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നാകുന്നു. വൈരാഗ്യമെന്നത് ഒരു വിഷയത്തിലും മനസ്സിന് സക്തിയില്ലായ്കയാകുന്നു. ജ്ഞാനമെന്നാല്‍ ഒരു വിഷയവും ഓര്‍ക്കായ്കയാകുന്നു. അന്യവസ്തുക്കളില്‍ ആഗ്രഹമില്ലാതിരിക്കുന്നത് വൈരാഗ്യം. മനസ്സിനെ അവിടേക്ക് വിടാതിരികുന്നത് ജ്ഞാനം.

    27. വിചാരത്തിനും ധ്യാനത്തിനും തമ്മില്‍ ഭേദമെന്ത്?
    ആത്മവിചാരം. തന്നില്‍ ത്തന്നെ മനസ്സുവയ്ക്കുന്നത്; ധ്യാനമെന്നത് താന്‍ ഈശ്വരനെന്നും സച്ചിദാനന്ദമെന്നും ഭാവിക്കുന്നതാകുന്നു.

    28. മുക്തി എന്നാല്‍ എന്ത്?
    ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ചു യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാകുന്നു മുക്തി.

    ശുഭം

    ReplyDelete
  22. നീ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍, നീ എന്നോട് ചോദിക്ക്...അപ്പോ ഞാന്‍ നിനക്കു പറഞ്ഞു തരാം, നീയാരാണെന്നും, ഞാനാരാണെന്നും...
    അല്ല...അപ്പോ...ഈ...ഞാനാരാ?????
    നന്നായി സീതേ....ഈ കവിത...

    ReplyDelete
  23. ഭ്രാന്തന്മാരെന്നു മറ്റുള്ളവര്‍ കരുതുന്നവര്‍ സ്വയം ചോദിക്കുന്ന ചോദ്യം ആണ് "താന്‍ ആരാണെ" ന്ന്‌ !! സ്വയം ബുദ്ധിമാന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ,എല്ലാം തന്റെ കാല്‍ ക്കീഴില്‍ ആണെന്ന് കരുതുന്നവര്‍ ചോദിക്കാന്‍ മറന്നു പോകുന്ന ചോദ്യം ..താന്‍ ആരാണെന്ന് ...ബുദ്ധനും, നബിയും .സോക്രട്ടീസും , ആദിശങ്കരനും ,
    സ്വാമി വിവേകാന്ദനും തേടിയ ലഞ്ഞ സമസ്യ ...അവരെയും ചിലര്‍ വിളിച്ചു ഭ്രാന്തര്‍ ...
    സത്യം തേടുന്നവര്‍ ഒക്കെ ഭ്രാന്തന്മാരാണ് ഒരു ചെറിയ കാലത്തേക്കെങ്കിലും സമൂഹത്തിന്റെ കണ്ണില്‍...ഗലീലിയോ വിനെ മതം ഭ്രാന്തനാക്കി ..സോക്രട്ടീസിന്റെ വിഷം കൊടുത്ത് കൊന്നു ..ക്രിസ്തു വിനെ കുരിശില്‍ ഏറ്റിയും നബിയെ കല്ലെറിഞ്ഞും ഗാന്ധിജിയെ വെടിവച്ചും കൊന്നു അവര്‍ ...എന്നാലും അന്വേഷണം തുടരുന്നു ..ഞാന്‍ ആരാണ് ? ദാ ഇപ്പോള്‍ സീതയും ചോദിക്കുന്നു ഞാന്‍ ആരാണ് ...??
    ഭാരതം അതിനൊരുത്തരം കണ്ടു പിടിച്ചിട്ടുണ്ട് അതാണ്‌ തത്വമസി= തത് (that =അത് ) ത്വം (thou / you = നീ ,നിങ്ങള്‍ )
    അസി (is =ആകുന്നു ) മൊത്തത്തില്‍ പറഞ്ഞാല്‍ അത് നീ തന്നെ ആകുന്നു (that is you ) അത് എന്നാല്‍ നമ്മില്‍ നിന്ന് വേര്‍പെട്ടത്‌ ,അതായത് മറ്റൊരാള്‍ ,അപരന്‍ ,മറ്റൊരു ജീവി ,മറ്റൊരു വസ്തു ..അതെല്ലാം നീ തന്നെയാണ് ...അതായത് നീ അഥവാ ഞാന്‍ മാത്രം ആയി ഈ പ്രപഞ്ചത്തില്‍ ഒന്നും ഇല്ല ..ഞാനും നീയും അവനും അവളും അവരും .ആ വസ്തുക്കളും സൂര്യ ചന്ദ്രന്മാരും പ്രാണവായുവും ഈ കടലും കാറ്റും ആകാശവും എല്ലാം നമ്മള്‍ ആണ് അതിലൊക്കെ ഞാനും നീയും ഉണ്ട് ..നമ്മള്‍ എല്ലാവരും ഉണ്ട് ,..അതൊന്നും ഇല്ലെങ്കില്‍ ഞാനും ഇല്ല നീയും ഇല്ല ..ഇതൊക്കെ അറിയാന്‍ ശ്രമിച്ചാല്‍ അഹം ഭാവം (ഞാന്‍ എന്ന ഭാവം ) ഇല്ലാതെയാകും ...നിന്റെ വരികളില്‍ ആത്മ നിഷ്ഠം ആയ സങ്കടങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട് ..അനിയത്തി ആ സങ്കടങ്ങളെ ജീവിതത്തില്‍ നിന്ന് പിഴിഞ്ഞ് കളയുക ..മേക്കപ്പ് ഒക്കെ ഇട്ടു വന്നിട്ട് (മനോഹരമായ ഈ കവിത ) കരഞ്ഞാല്‍ അതിളകി പോയി മുഖം വൃത്തികേടാവില്ലേ ? :)

    ReplyDelete
  24. കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
    മനസ്സിനില്ലാതെ പോയതും അതാണ്..
    കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
    എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
    ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും... ഇതാണ് ഈ കവിതയിലെ ഏറ്റവും നല്ല വരികൾ... വ്യത്യസ്ഥമായ ശൈലിയാണ് സീതയെന്ന കവിയുടെ മുഖമുദ്ര...സ്വയം തീർത്ത തടവറക്ക് പുറത്ത് നിന്നും അപ്പമാകുന്ന കപടസ്നേഹം കാട്ടി തനിക്കറിയാത്ത ആരോ തന്നെ വിളിക്കുമ്പോഴും ഭ്രാന്തില്ലാത്ത ഭ്രാന്തി അറിയുന്നൂ താനൊരു സ്ത്രീയാണെന്ന്, ആ മോഹവലയത്തിൽ വീഴാതെ അവൾ പറയുന്നൂ “പൊയ്ക്കൊള്ളുക”..ചുമരിൽ കോറിയിട്ട കരിക്കട്ട ചിത്രങ്ങൾ കൈ ചൂണ്ടി നിലത്തെ മണലിൽ അക്ഷരങ്ങളാർത്തട്ടഹസിച്ചു, കുടെ കാറ്റൂം ചൊല്ലിയാടി നിനക്ക് ഭ്രാന്താണ്..അപ്പോളറിയാതെ ഭ്രാന്തി തന്നോട് തന്നെ ചോദിച്ചു.എല്ലാം മനസ്സിലാവുന്നുവല്ലോ എനിക്ക്...എല്ലാരെയും..പിന്നെങ്ങനെയെനിക്ക് ഭ്രാന്താവും. ഇവിടെ ഒരോ മനുഷ്യ്യരും ചിന്തിക്കുന്നത് പോലെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കുറച്ചെങ്കിലും ഭ്രാന്തില്ലാത്ത ആരെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ. അപ്പോൾ ഞാൻ ആരാണു.. സത്യത്തിൽ ഭ്രാന്തിയാണോ..രായിനല്ലൂർ മലയിൽ പാറക്കല്ല് ഉരുട്ടിക്കയറ്റിയും തഴേക്കെറിഞ്ഞ് പൊട്ടിച്ചിരിച്ച തത്വജ്ഞാനിയേയും സമൂഹം വിളിച്ചത് ഭ്രാന്തനെന്നാണ്.... ഇവിടെ കവിയുടെ ഭ്രാന്തിയേയും ഞാൻ ആ വലിയ മനുഷ്യനോട് ഉപമിക്കുന്നൂ.. ഒപ്പം കവിയുടെ ചോദ്യം നമ്മളെ വല്ലാതെപരവശരാക്കുന്നൂ‍....കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴുംഎന്നിലേതോ ചായങ്ങൾ വാരിതേയ്ക്കുമ്പോഴും ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
    ഞാൻ.....ഞാനാരാണ്.....? ...എല്ലാ സുഖലോലുപതയിലും,അഹങ്കാരത്തിലും,ധാർഷ്ട്യത്തിലും.. ഞാനെന്ന ഭാവം കൈക്കൊണ്ട് ജീവിക്കുന്ന എല്ലാവരും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യം.... ഞാൻ ആരാണു... പ്രീയ കവേ.. തങ്കളുടെ ചിന്തകൾ,സമ്മോഹനമായ വരികൾ. എന്റെ ചിന്തകളെ കാടകം പുക്കുന്നൂ.. ഈ വരികൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല..( ചില വരികളിലെ ഘടനകളിൽ ചെറിയ വിയോജിപ്പുണ്ടെങ്കിലും അവ അവഗണിക്കുന്നൂ) നല്ല വായനക്ക് പ്രണാമം

    ReplyDelete
  25. നല്ല കവിതയാണ് .സത്വഅന്വേഷണം നടത്തുന്ന മാനസികഅവസ്ഥ ഓരോനിമിഷവും കൂടെ കൊണ്ടുനടക്കണമെന്നത് ജീവിത പരിസരങ്ങളെ തിരിച്ചറിയാൻ സഹായിക്കും.
    കണ്ണൂരാനു നന്ദി

    ReplyDelete
  26. പ്രിയ സീതേ...

    "തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
    സ്നേഹത്തിനപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
    വരില്ലാ..പൊയ്ക്കോൾക ..ഇത് ഞാൻ തീർത്ത തടവറ
    നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ........"

    കാലിലെ ചങ്ങല കിലുക്കത്തിന്‍റെ താളം
    മനസ്സിനില്ലാതെ പോയത്‌ എത്ര നന്നായി.........അല്ലെ ...

    അല്ലെങ്കില്‍ ഒന്ന് രുചിച്ചു നോക്കുവാന്‍ എങ്കിലും കൈ നീട്ടിപ്പോയേനെ.....

    ഇനിയും എഴുതുക .

    (ശ്രീ ചന്തു നായര്‍ പറഞ്ഞതുപോലെ ചില വരികളിലെ ഘടനകളിൽ ചെറിയ വിയോജിപ്പുണ്ടെങ്കിലും അവ അവഗണിക്കുന്നൂ)....:-)

    പിന്നെ
    പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ് ലേബല്‍ വായിക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്‍റെ ജ്ഞാനം .....:-)
    കഥയാണോ ,കവിതയാണോ എന്ന് അറിയണ്ടേ .........
    "നാട് ഓടുമ്പോള്‍ നടുവേ....... " ........ :-)
    ആശംസകള്‍

    ReplyDelete
  27. കണ്ണൂരാന്റെ പോസ്റ്റ്‌ വഴി ആദ്യമായാണ്‌
    ഇവിടെ ..ഒരുനല്ല കവിത വായിക്കാന്‍
    കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്..
    ഇനിയും വരാം.

    ReplyDelete
  28. “എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
    ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും...“

    ഏറ്റവും ഹൃദ്യമായി തോന്നിയ വരികള്‍. സീതയുടെ എഴുത്ത് ഓരോ പോസ്റ്റുകള്‍ ചെല്ലുന്തോറും നന്നായി വരുന്നു. മുന്‍ പോസ്റ്റുകളെ അപേക്ഷിച്ച് അല്പം കൂടെ സാധാരണക്കാരിലേക്ക് ഇറങ്ങിയിട്ടുമുണ്ട്.. എഴുത്ത് തുടരുക.

    ReplyDelete
  29. ആരാണെന്നറിയാതെ ജീവിക്കുന്നു! അങ്ങനെ നോക്കിയാൽ എല്ലാവർക്കും ഭ്രാന്തു തന്നെ.പക്ഷെ, കവിതയ്ക്കു ചോദ്യമില്ല. ഒന്നാംതരം.

    ReplyDelete
  30. സത്യായിട്ടും ശരിക്കും വിയര്ത്തു .
    അറിയാന്‍ വയ്യാഞ്ഞതോണ്ട് ചോതിക്കുവാ.. ഇതെന്തുവാ?
    ഒന്നും മനസിലായില്ല.
    ഏതായാലും എന്റെt ചില സംശയങ്ങള്‍ ഞാനീ ലിങ്കില്‍ പറയുന്നു. ഒന്ന് പോയി നോക്കൂ.
    http://puramlokam.blogspot.com/2010/05/blog-post_16.html

    ReplyDelete
  31. ഇഷ്ട്ടായി.

    ReplyDelete
  32. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബൂലോകത്തെ കുഴക്കുന്ന സീത. ഞാന്‍ ആരെന്നറിഞ്ഞവന്‍ ആര്‍?

    ReplyDelete
  33. ഞാൻ.....ഞാനാരാണ്?
    ഉത്തരമില്ലാത്ത ഈ ചോദ്യം നാം സ്വയം ചോദിച്ചാല്‍ ശ്വാസം മുട്ടുന്ന ഒരുതരം പേടിയും, ശൂന്യതയും മനസ്സില്‍ വന്നു നിറയും.

    സീതയുടെ ഭാഷ ശക്തമാണ്‌. വേറിട്ട ശൈലി. ഇഷ്ടമായി ഈ എഴുത്ത്.

    ReplyDelete
  34. ‘ഞാൻ’ എന്നത് ‘എന്ത്’ എന്ന് മനസ്സിൽ വന്നു,അല്ലേ? എഴുതിയതും കാത്തുവച്ചതും വരച്ചതും പറഞ്ഞതും ഒക്കെ ‘എന്നെ’യാണല്ലോ! ‘എന്നെ’ അറിയുന്നുവെങ്കിൽ ‘ഞാനാര്’ എന്ന ചോദ്യം തന്നെ അപ്രസക്തം. ‘സ്നേഹത്തിന്റെ‘ അപ്പക്കഷ്ണമല്ലേ ചിന്തയിൽ? സ്നേഹത്തി’ന്ന’പ്പക്കഷ്ണം..... ‘കരിക്കട്ട ചിത്രങ്ങൾ’ സ്പേസ് വേണ്ട,‘കരിക്കട്ടച്ചിത്രങ്ങൾ’ ... ‘വിജയീഭവഃ‘

    ReplyDelete
  35. ഈ കവിതയെ വിലയിരുത്താന്‍ ഞാനാര്...

    ReplyDelete
  36. തലകുലുക്കി സമ്മതിക്കുന്നു മികച്ച കവിത
    എന്നാല്‍ 'പിന്നെങ്ങനെയെനിക്കു ഭ്രന്തവും'
    ഈ വരികള്‍ അവിടെ വേണ്ടായിരുന്നു.അല്ലാതെ
    തന്നെ ആ ചോദ്യമുയരുന്നുണ്ടു്. അതല്ലേ
    കവിതക്കു കൂടുതല്‍ മിഴിവേകുന്നതു്.

    ReplyDelete
  37. നിങ്ങൾ ഒരു സമസ്യയാണ്‌....നന്നായിട്ടുണ്ട്‌..
    ..ഭാവുകങ്ങൾ നേരുന്നു...

    ReplyDelete
  38. @@@ചെറുവാടി said...

    ഒരു കവിത മനസ്സിലാവുക എന്നത് വലിയ കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം.
    ഈ കവിത ഇഷ്ടായി സീതേ,
    മനോഹരമായ ലളിതമായ വരികള്‍ .

    കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
    മനസ്സിനില്ലാതെ പോയതും അതാണ്..

    @@@ Sulfi Manalvayal said...

    സത്യായിട്ടും ശരിക്കും വിയര്ത്തു .
    അറിയാന്‍ വയ്യാഞ്ഞതോണ്ട് ചോതിക്കുവാ.. ഇതെന്തുവാ?
    ഒന്നും മനസിലായില്ല.
    ----------------------------------
    കവിത മനസിലാകില്ലെന്നു സത്യ സന്ധമായി പറയാറുള്ള ചെറുവാടിക്ക് പോലും ഈ കവിത മനസിലായി .പക്ഷെ കവിത മനസിലാകുന്ന സുല്ഫിക്ക് ഈ കവിത വായിച്ചപ്പോള്‍ ഉഷ്ണം വന്നു ..എങ്കില്‍ സുല്ഫിക്കും സ്വയം ചോദിക്കാം "ഞാന്‍ ആരാണ് ??"
    (വഴക്കിടല്ലേ സുല്ഫീ ..തമാശയാണേ :)

    ReplyDelete
  39. JITHU ....നന്ദി സഖേ പ്രഥമ അഭിപ്രായത്തിന്...തടവറഭേദിച്ചത് പുറത്ത് വന്നെങ്കിലെന്നു കൊതിച്ചു പോവുകയാണ്...

    Salam....നന്ദി സുഹൃത്തെ ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും..

    SUDHI ....നന്ദി സാറേ..."താന്‍ ആരാണെന്ന് തനിക്കു അറിയില്ലെങ്കില്‍
    താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്നു
    അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്ന് ”>>>ഇതിന്റെ ബാക്കി എവിടെ...അതിനി ഞാൻ പറേണോ സാറേ...ഹിഹി...രാമന്റെ സീതയ്ക്ക് ഒരു നിമിഷം തോന്നിപ്പോയതാ...ഒരു സംശയം..ഹിഹി...വട്ടാണേ..

    ചെറുവാടി ....ഹാവൂ ഏട്ടനു മനസ്സില്ലായീന്നു പറഞ്ഞുല്ലോ...നന്ദി ഏട്ടാ...നിങ്ങളൊക്കെ അഭിപ്രായം പറേമ്പോഴല്ലേ എന്റെ കൃതികൾക്ക് അർത്ഥം വരുന്നത്..

    sameeran....നന്ദി ഏട്ടാ...വായനയ്ക്കും അഭിപ്രായത്തിനും..

    പടാര്‍ബ്ലോഗ്‌, റിജോ...നന്ദി സുഹൃത്തേ...ഈ സന്ദർശനത്തിനും അഭിപ്രായത്തിനും..

    moideen angadimugar....നന്ദി സുഹൃത്തേ

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ...ഉവ്വ് ഏട്ടാ...തത്വമസ്സിയിലേക്കൊരു എത്തിനോട്ടം...സീതയുടെ ഒരു പരീക്ഷണം..ഹിഹി...നന്ദി

    K@nn(())raan*കണ്ണൂരാന്‍.! ...എങ്ങനെ ഈ വാക്കുകൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി പറയേണ്ടതെന്നറിയില്യാ...കീബോർഡ് വച്ച് നമിക്കാം അല്ലേ...

    Lipi Ranju...ശ്ശോ അത്രയ്ക്കും കട്ടിയായിപ്പോകാറുണ്ടോ..ക്ഷമിക്കുട്ടോ...ഇനി ശ്രദ്ധിക്കാം...എന്തായാലും ഇതിഷ്ടായീല്ലോ...നന്ദി...

    ശ്രീനാഥന്‍....ഭ്രാന്തൻ ചിന്തകൾക്ക് കടിഞ്ഞാണില്യാല്ലോ ഏട്ടാ...നന്ദി ഈ വാക്കുകൾക്ക്...

    ഒരു യാത്രികൻ.....നന്ദി സുഹൃത്തേ...

    ഭാനു കളരിക്കല്‍ ...നന്ദി ഈ വാക്കുകൾക്ക്...പഴമയെ പിന്തള്ളുക വയ്യാ...അതിനെ ഉൾക്കൊണ്ട് പുതുമയിലേക്കുള്ള യാത്രയിലാണു ഞാൻ...സത്വാന്വേഷണം പഴമയാണെങ്കിലും വല്ലപ്പോഴും അത് ആവശ്യമായി വരും...എല്ലാരുടെ മനസ്സിലും ഉണ്ടാവും ഈ ചോദ്യം...ഞാൻ ആരാണ്...ഞാനെന്താ ഇങ്ങനെ...എനിക്കെന്താ എന്നെ മനസ്സില്ലാവാത്തത് എന്നൊക്കെ..അതിനെ ഒന്നു വരച്ചു കാട്ടാൻ ഞാൻ ശ്രമിച്ചൂന്നേയുള്ളൂ..

    സിദ്ധീക്ക.....പ്രൊഫൈലിൽ ഉണ്ട്...എങ്കിലും ചിലപ്പോഴൊക്കെ നാമങ്ങനെ ചിന്തിച്ചു പോകാറില്ലേ...നന്ദി ഈ സന്ദർശനത്തിനും അഭിപ്രായത്തിനും...ഇനിയും ഈ വഴി വരണം...

    ജീ . ആര്‍ . കവിയൂര്‍....നന്ദി ഏട്ടാ...എന്റെ ചെറിയ ചിന്തയ്ക്ക് ഇത്രയും അർത്ഥസമ്പുഷ്ടമായ വ്യാഖ്യാനം നൽകി അറിവു പങ്കു വച്ചതിന്...

    ചാണ്ടിക്കുഞ്ഞ് ....അല്ലാ അപ്പോ ആരാ ഈ ചാണ്ടിക്കുഞ്ഞ്...ങ്ങേയ്...ഉത്തരം ഞാൻ കണ്ടെത്തേണ്ടി വരുമോ...

    രമേശ്‌ അരൂര്‍ ....നന്ദി ഏട്ടാ എന്റെ കണ്ണുകളിലൂടെ എന്റെ വാക്കുകൾക്ക് അർത്ഥം കണ്ടെത്തുന്നതിന്...തത്വമസ്സി തേറ്റിയൊരു യാത്രയായിരുന്നു...അഹം ബ്രഹ്മാസ്മി ചൊല്ലുന്ന മനസ്സുകൾക്കിടയിലൂടെ..സത്യത്തെ തേടുന്നവരെയും സ്വന്തം ചിന്തകൾ വിളിച്ചു പറയുന്നവരെയും കല്ലെറിയുന്നത് നമ്മുടെ സ്വഭാവമല്ലേ...വരികൾക്കിടയിലൂടെ ഈ അനിയത്തിക്കുട്ടിയെ നോക്കിക്കാണുന്ന ആ വലിയ മനസ്സിനെങ്ങനെയാ നന്ദി പറേക...

    ചന്തു നായര്‍....അങ്ങയുടെ എഴുത്തിനു മുന്നിൽ ഞാൻ നിലത്തെഴുതുന്ന കുട്ടിയാണ്...അത് തിരുത്തിതരാൻ കാണിക്കുന്ന മഹാമനസ്കതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി...എന്നെപ്പോലൊരു തുടക്കക്കാരിക്ക് നൽകുന്ന പ്രോത്സാഹനങ്ങൾ മറക്കാവുന്നതല്ലാ...പിന്നെ രമേശേട്ടനെപ്പോലെ വരികളിലും വാക്കുകളിലും എന്റെ കാഴ്ചപ്പാടുകൾ കണ്ടെത്തി അഭിപ്രായം പറേണുണ്ടല്ലോ...ഇനിയും ഉണ്ടാവണം..ഇവൾ പിച്ച വച്ചു തുടങ്ങീട്ടേയുള്ളൂ...കാലിടറാതെ നടക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യം..

    ReplyDelete
  40. പാവപ്പെട്ടവന്‍ ...നന്ദി ഈ സന്ദർശനത്തിനും അഭിപ്രായത്തിനും...വല്ലപ്പോഴും നമ്മളൊരു സ്വയം അവലോകനം നടത്തുന്നത് നല്ലതല്ലേ...

    Suja...നന്ദി സുജാ ഈ വരവുകൾക്കും അഭിപ്രായത്തിനും..ദൂരെ കാണുന്ന സ്നേഹത്തിന്റെ അപ്പക്കഷ്ണം വേണമെന്നുണ്ടെങ്കിലും തട്ടിയെറിയേണ്ടി വരാറില്ലേ ചിലപ്പോഴൊക്കെ...ഒരു ഭ്രാന്തൻ ചിന്തയാ ട്ടോ...കവിത ഗദ്യച്ഛായയിലേക്ക് വഴി മാറി പോകുന്നു അല്ലേ...ശ്രദ്ധിക്കാം ട്ടോ..

    lekshmi. lachu....നന്ദി ലച്ചൂ...ലച്ചൂനെയും അതു പോലെ പലരേയും ഇവിടെത്തിച്ച കണ്ണൂരാനും നന്ദി...ഇനിയും വരിക സീതയുടെ പർണ്ണശാലയിലേക്ക്..

    Manoraj ...എഴുതിയപ്പോ എന്നേയും ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ വരികൾ തന്നെ...തുടക്കക്കാരിയല്ലേ ഏട്ടാ...എഴുതി തെളിയുമ്പോ ശരിയായേക്കും...നന്ദി ട്ടോ..

    sreee ...ടീച്ചറെ കണ്ടില്യാല്ലോ എന്നോർക്കുവാരുന്നു ഞൻ...അത്രടം വന്നിരുന്നു...മലയാളം ഫോണ്ട് വർക്കാത്തതു കൊണ്ട് കമെന്റീല്യാ...നന്ദി

    Sulfi Manalvayal ...വരാൻ കാട്ടിയ സന്മനസ്സിനു നന്ദി...താങ്കളുടെ സംശയങ്ങൾ നിറഞ്ഞ പോസ്റ്റ് ഞാൻ വായിച്ചിരുന്നു...സുഹൃത്തേ ഞാനൊരു എഴുത്തുകാരിയല്യാ...എഴുതാൻ വേണ്ടി ഒന്നും ഞാൻ എഴുതാറില്യാ...തികച്ചും ഒരു സാധാരണക്കാരിയാണ് ഞാൻ...വാക്കുകൾ കൊണ്ട് കസർത്ത് കാണിക്കാൻ അത്ര മാത്രം മലയാളത്തിൽ പ്രാവീണ്യമുള്ള വ്യക്തിയല്യാ ഞാൻ..മലയാളം സ്വയം പഠിച്ചതാണു ഞാൻ..ഇവിടുള്ള പലർക്കും അതറിയാം...രമേശേട്ടനുൾപ്പടെ പലരോടും പല വാക്കുകളുടേയും അർത്ഥം ചോദിച്ചുറപ്പ് വരുത്താറുണ്ട്...ഒരു ബുജി പരിവേഷത്തിനു വേണ്ടി ഞാൻ മനപ്പൂർവ്വം ഭാഷയ്ക്ക് കട്ടി കൂട്ടുന്നതല്ലാ എന്നാണു പറഞ്ഞു വന്നത്..എന്റെ ഭാഷയ്ക്ക് കട്ടി കൂടിപ്പോയെങ്കിൽ അത് മനസ്സില്ലാക്കുന്ന ചിലരെങ്കിലും ഉണ്ടെന്നു ഞാൻ ആശ്വസിക്കട്ടെ...താങ്കളിത് വായിച്ച് വിയർക്കേണ്ടിയില്ലായിരുന്നു...എന്റെ അഹങ്കാരമായി ഇത് കണക്കിലെടുക്കണ്ട...അഭിപ്രായം പറഞ്ഞതാണു ഞാനും...

    ~ex-pravasini* .....നന്ദി ചേച്ചീ..

    ajith ...നന്ദി ഏട്ടാ...ഞാനാരെന്നറിയുമെങ്കിൽ മനുഷ്യൻ മറ്റൊരു തലത്തിലേക്കുയരുമല്ലോ..

    Vayady....നന്ദി തത്തമ്മേ മുടങ്ങാതെയുള്ള വരവിനും അഭിപ്രായത്തിനും...ആ പേടിയും ശൂന്യതയും സൃഷ്ടിച്ചതാണീ കവിത..

    വി.എ || V.A ....എഴുതിയതും പറഞ്ഞതും വരച്ചതുമൊക്കെ എന്നെ ആയിട്ടും എനിക്ക് എന്നെ എന്തേ മനസ്സില്ലാവണില്യാന്നുള്ളതാണെന്റെ ചോദ്യവും...നന്ദി ട്ടോ...തിരുത്തലുകൾ നടത്തുന്നതാണ്..

    ഷമീര്‍ തളിക്കുളം ....വിലയിരുത്താം ഒരു അനുവാചകൻ എന്ന നിലയിൽ...ഹിഹി...നന്ദി

    ജയിംസ് സണ്ണി പാറ്റൂര്‍....നന്ദി ഏട്ടാ എന്റെ എഴുത്തിനെ മനസ്സിലേറ്റുന്നതിന്...തെറ്റുകൾ തിരുത്തി അടുത്ത് വരുന്നതായിരിക്കും..

    മാനവധ്വനി...ശരിയാണ്...പൂരിപ്പിക്കാൻ മറന്നു പോയ സമസ്യ...നന്ദി ഈ വാക്കുകൾക്ക്...

    രമേശ്‌ അരൂര്‍ ...ഏട്ടാ ചില ചോദ്യങ്ങൾക്കുത്തരം പറയാൻ കുഴങ്ങി നിൽക്കുമ്പോ അനിയത്തിക്കുട്ടിക്ക് ആശ്വാസമേകാനെത്തുന്നതിനു നന്ദി പറയാൻ വയ്യാ...

    ReplyDelete
  41. excellent.........jayalekshmi

    ReplyDelete
  42. I wash my face
    I change my clothes
    I apologize to my family
    And rediscover my dignity

    No more following
    and no more pandering

    Who am i?
    Well, I know now

    The truth is
    I am me.

    കട: ആരോ എഴുതിയത്.

    വിശ്വാസ്യതക്കുറവ് മൂലം സമൂഹത്തിനോട് സ്വമേധയാ അടുപ്പം കാണിക്കാന്‍ കഴിയാത്ത മനസുള്ളവര്‍ ധാരാളമായുണ്ട്. സ്വയം തിരിച്ചറിയപ്പെടുമ്പോള്‍ നമുക്ക് ഐഡന്‍റിറ്റി ഉണ്ടാകുന്നു. മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. തിരിച്ചറിയുമ്പോള്‍ സ്നേഹം സ്വാഭാവികം..!

    സ്നേഹത്തെ വെറും അപ്പക്കഷണമാക്കിയതില്‍ ശക്തമായി വിയോജിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം,

    ആശംസകള്‍സ്..!

    ReplyDelete
  43. jayalekshmi....നന്ദി തുടർച്ചയായുള്ള വരവുകൾക്കും വാക്കുകൾക്കും...

    ലക്~......വളരുന്ന സാഹചര്യങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടുപ്പോയേക്കാവുന്നവരും ഉണ്ട്...സമൂഹത്തിൽ നിന്നും തെല്ലൊന്നകന്നു നിൽക്കുന്നവർ...തങ്ങൾ സൃഷ്ടിച്ച തടവറ ഭേദിച്ച് പുറത്തേക്കിറങ്ങിയാൽ സ്നേഹം കിട്ടുമെന്നറിയുമെങ്കിലും മനസ്സവരെ പിന്നോട്ട് വലിച്ചെന്നിരിക്കും...ലച്ചു പറഞ്ഞത് ശരിയാണ് സ്വയം മനസ്സില്ലാക്കി സ്വന്തം ഐഡന്റിറ്റി കണ്ടു പിടിക്കുമ്പോ അവർക്ക് നഷ്ടമായതെന്നു തോന്നുന്നതൊക്കെ തിരിച്ചു കിട്ടും...

    സ്നേഹത്തിനായി വിശന്നാണ് തടവറയ്ക്കുള്ളിൽ കഴിയുന്നത്...വിശക്കുന്നവനു അപ്പമല്ലേ വേണ്ടത്....അതു കൊണ്ടാണ് സ്നേഹത്തെ അങ്ങനെ പറഞ്ഞത്...

    നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    ReplyDelete
  44. ആദ്യമായിവിടെ കണ്ണൂരാൻ വഴിയെത്തി..നല്ല ശക്തി ഓരോ വരികളിലും വായിച്ചെടുക്കാം..നന്നായ്..എല്ലാ ഭവുകങ്ങളും.


    "കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
    മനസ്സിനില്ലാതെ പോയതും അതാണ്..
    കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
    എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
    ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും..."

    ReplyDelete
  45. വികാരവിചാരങ്ങൾക്കപ്പുറം നമ്മളിലുയരുന്ന ചോദ്യം “ഞാൻ ആരാണ്.. ?” ഭ്രാന്തമായ ഭ്രമങ്ങളൊഴിയുമ്പോൾ ബാക്കിയാവുന്ന ചിന്ത..ഇന്ന് അതിനെ നോക്കി പുച്ഛച്ചിരിയുതിർക്കുന്നവരെയും നാളെ കാത്തിരിയ്ക്കുന്നതും ഇതേ ചോദ്യം.. ഞാനെന്ന ജ്ഞാനത്തിനായിട്ടു മാത്രമാകാം നിമിഷങ്ങളെയെണ്ണിയുള്ള ഈ ജീവിതവും.. അനുഭവങ്ങളുടെ പരീക്ഷണവേദിയിൽ നമ്മളോരോരുത്തരും നമ്മളെയറിയുന്നുണ്ട്.. നേട്ടങ്ങളിലൂടെ..കോട്ടങ്ങളിലൂടെ..തിരിച്ചറിയപ്പെടുന്നതും നമ്മളെ തന്നെയാണ്..എങ്കിലും എന്നും അപൂർണ്ണമാകുന്ന ഒരു ചോദ്യമാണു “ഞാൻ“.. “കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം ഇനിയും തുടരട്ടെ..ചില്ലിട്ട ചിത്രത്തിലിരുന്ന ദൈവം ചിരിയ്കുമോന്നറിയണമല്ലൊ..” ആശംസകൾ...എഴുത്ത് തുടരട്ടെ...

    ReplyDelete
  46. സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മറ്റുള്ളവരെയും മനസിലാക്കാന്‍ കഴിയും എന്നല്ലേ....?

    ഇത്തവണ വളരെ ലളിതമായും വ്യത്യസ്തമായും നല്ലൊരു ചിന്ത കവിതയിലൂടെ വായനക്കാര്‍ക്ക്‌ നല്‍കിയല്ലോ.... നന്നായി സീതാ...

    ReplyDelete
  47. തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
    സ്നേഹത്തിന്നപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
    വരില്ലാ..പൊയ്ക്കോൾക.. ഇത് ഞാൻ തീർത്ത തടവറ
    നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ..

    സ്വയം തീര്‍ത്ത തടവറയില്‍, നിരാകാരത്തിന്റെ വേദനാസുഖവും പേറി ജീവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവാത്തൊരാളാണ് ഞാന്‍. അതിനാല്‍ത്തന്നെ ഈ വരികളിലൂടെ വീണ്ടും കണ്ണോടിക്കേണ്ടി വന്നു. എങ്കിലും എല്ലാരിലും ഒരു സാഡിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ടെന്നത് സത്യമാണ്. അതിനേറെ വഴികളിലൊന്നായിരിക്കാം ഇതും..

    കവിത നന്നായി കേട്ടൊ, പലരുടെയും വലിയ വലിയ അഭിപ്രായത്തിനിടയില്‍ കവിതയെ അവലോകനം ചെയ്യാന്‍ ഞാനാളല്ല. (മുകളിലേത് ആ വരികളെപ്പറ്റി മാത്രമാണെന്നും ഓര്‍ക്കുക.)

    ReplyDelete
  48. എന്റെ ബ്രൌസറില്‍ ഈ ബ്ലോഗിലെ ലെറ്റേര്‍സ് ഇറ്റാലിക്സ് ആയാണ് കാണുന്നത്. എല്ലാര്‍ക്കും അങ്ങനെയോ?

    ReplyDelete
  49. നന്നായി എഴുതിരിക്കുന്നു ...പക്ഷെ തുടകത്തില്‍ ഞാന്‍ എന്നെ എന്റെ ഇത് പോലെ ഉള്ള വാകുക്കള്‍ മുഴച്ചു നിക്കുന്നു .....എന്തോ ഒരു ഭംഗി കുറവ് ..ബാക്കി ഒക്കെ നന്നായിരിക്കുന്നു

    ReplyDelete
  50. ManzoorAluvila.....നന്ദി ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

    ๋●๋•തൂലിക•●๋ .....ഒരുപാട് ചോദ്യങ്ങൾ ചോദിക്കും മനുഷ്യമനസ്സ്..ഉത്തരം കണ്ടെത്തലാണു നമ്മുടെ ജീവിതം...ചോദ്യങ്ങൾ ചോദിച്ച് മനസ്സ് മടുക്കുമ്പോൽ ഉത്തരങ്ങൾ കണ്ടെത്തി നമ്മൾ തളരുമ്പോൾ എത്തി നിൽക്കുന്ന അവസാന ചോദ്യമാണ് “ഞാൻ”....അവിടെ മനസ്സ് ശാന്തമാകുന്നു...ഭ്രാന്തൊഴിയുന്ന അവസ്ഥയാണതെങ്കിലും അപ്പോഴാവും ജനം ഭ്രാന്തനെന്നു വിളിച്ചു തുടങ്ങുക...ചില്ലിട്ട ചിത്രങ്ങളിലിരുന്നു ദൈവങ്ങളെങ്കിലും ചിരിക്കാതിരിക്കട്ടെ എന്നാണെന്റെ ആഗ്രഹവും...നന്ദി തൂലിക..

    കുഞ്ഞൂസ് (Kunjuss) ...തീർച്ചയായും...മറ്റുള്ളവരെ മനസ്സില്ലാക്കാൻ ആദ്യം നാം സ്വയം അറിയേണ്ടിയിരിക്കുന്നു...നന്ദി ചേച്ചീ എന്റെ കവിതയെ ഉൾക്കൊണ്ടതിന്...

    നിശാസുരഭി....ചിലപ്പൊ അങ്ങനെയാണു സുഹൃത്തേ...വേണമെന്നു തോന്നുന്നതും സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാവും...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

    ഈ ബ്ലോഗ് ഇറ്റാലിക്സിലായിരുന്നുട്ടോ...മാറ്റീട്ടുണ്ട്

    MyDreams...നന്ദി ഈ വരവിനും അഭിപ്രായത്തിനും...തെറ്റുകുറ്റങ്ങൾ തിരുത്തി വരാൻ ശ്രമിക്കുന്നതായിരിക്കും..

    ReplyDelete
  51. ഇരുട്ടിൽ ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും പണത്തിന്‌ മീതേ കെട്ടിപ്പൊക്കിയ പ്രകാശപൂരിതമായ സൗധങ്ങളിലിരുന്ന് സഹജീവികളും കാർക്കിച്ചുതുപ്പുന്നു -ആർക്കാണ്‌ ഭ്രാന്തെന്ന് അവർക്കറിയില്ലെങ്കിൽ കൂടിയും.

    നല്ല ഭാഷ, നല്ല എഴുത്ത്- ഇനിയും വരാം.

    satheeshharipad.blogspot.com

    ReplyDelete
  52. എനിക്ക് മനസ്സില്ലാവാത്തതായ് ഒന്നുണ്ട്

    ഞാൻ...

    എന്നെ...
    ചങ്ങല സമ്മാനിച്ച നീരൊലിക്കുന്ന വൃണത്തിൽ
    വിരലിട്ടു കുത്തിയിളക്കി ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു....
    ഞാൻ...ഞാനാരാണ്...

    ഇതു വായിച്ചപ്പോള്‍ എനിയ്ക്കോര്‍മ്മ വന്നത് ഇന്നു രാവിലെ ഞാന്‍ വായിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരി ലേഖനമാണ്. നമ്മുടെ പ്രിയപ്പെട്ട കവിയത്രിയായിരുന്ന മാധവിക്കുട്ടിയെപ്പറ്റിയുള്ള ഒരു ലേഖനം.കെ.പി. നിര്‍മ്മല്‍ കുമാര്‍ പരിചയപ്പെടുത്തുന്നത്..കനേഡിയന്‍ഗ്രന്ഥകാരി-മെരിലി വൈസ് ബോര്‍ഡ് എഴുതിയ പുസ്തകത്തില്‍ നിന്നുള്ളത്.
    -----------
    നല്ല കവിത.
    കവിതയ്ക്ക് കാര്യങ്ങള്‍ പറയാനുണ്ട്.

    ReplyDelete
  53. jayarajmurukkumpuzha....നന്ദി ഏട്ടാ മുടങ്ങാതെയുള്ള ഈ സന്ദർശനങ്ങൾക്ക്...

    Satheesh Haripad....നന്ദി വരണം ഇനിയും ഈ വഴി...

    കുസുമം ആര്‍ പുന്നപ്ര...നന്ദി ചേച്ചീ...ഞാൻ വായിച്ചു....

    ReplyDelete
  54. "കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
    മനസ്സിനില്ലാതെ പോയതും അതാണ്"

    പ്രിയ സീത.....
    കവിതയുടെ ഒരു വലിയ ആസ്വാദകന്‍ അല്ല, എങ്കില്‍ കൂടി ഈ കവിത വളരെ ഇഷ്ടമായി....
    എത്രമാത്രം നിന്റെ ഓരോ രചനയും എനിക്ക് ഇഷ്ടമാകുന്നു എന്ന് പറയാന്‍ ആകില്ല അത്രയും...


    ബ്ലോഗ്‌ എഴുത്തുകാരില്‍ ഏതാനും പേര്‍ മാത്രമേ എന്നെ ഇത്തരത്തില്‍ സ്വാധീനിചിട്ടുള്ളൂ.. അതിലൊരാള്‍ ഇപ്പോള്‍ സീതയും മറ്റൊരാള്‍ മുല്ലയും ആണ്...(syrinx . ഇനിയും ഉണ്ട് ചിലര്‍ കൂടി ആ ലിസ്റ്റില്‍...

    ഞാന്‍ എന്നും സീതായാനത്തില്‍ വരുന്നത് പോസ്റ്റുകള്‍ വായിക്കാന്‍ മാത്രമല്ല....
    ഓരോ അഭിപ്രായങ്ങള്‍ക്കും നീ (നീ, നിന്റെ എന്നൊക്കെ വിളിക്കാമോ എന്നറിയില്ല) നല്‍കുന്ന മറുപടി നിന്റെ പോസ്റ്റ്കളോടൊപ്പം എനിക്ക് പ്രിയ്യപ്പെട്ടതാണ്...
    'നീ ആരാണ്' എന്ന ചോദ്യത്തിനുത്തരം അത്തരം ഓരോ മറുപടിയിലും ഞാന്‍ വായിച്ചെടുക്കുന്നു.....
    ഇവിടെ ആദ്യമേ തന്നെ വന്നു വായിക്കുമെങ്കിലും അപ്പോള്‍ തന്നെ ഞാന്‍ കമന്റു ഇടാറില്ല കാരണം കമന്റു ഇട്ടില്ലേല്‍ ഞാന്‍ അത് ഓര്‍ത്തു വെയ്ക്കുകയും പിന്നീട് അതിനായി ഇവിടെ വരികയും അപ്പോള്‍ നിന്റെ മറുപടികള്‍ കൂടി വായിക്കാന്‍ അവസരം കിട്ടുകയും ചെയ്യുന്നു...

    നിന്റെ മനോഹരമായ എഴുത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി എന്റെ പ്രണാമം....
    എല്ലാവിധ നന്മകളും ഉയര്‍ച്ചയും ജീവിതത്തിലും എഴുത്തിലും ആശംസിച്ചു കൊണ്ട് നിര്ത്തുന്നു....

    ReplyDelete
  55. മഹേഷ്‌ വിജയന്‍.....താളം തെറ്റിയ ചിന്തകളാണെന്റെ എഴുത്തുകൾ..അതിനെ ഉൾക്കൊള്ളുന്നതിനു സ്നേഹിക്കുന്നതിനു നന്ദി പറയുവതെങ്ങനെയെന്നറിയില്ലാ...ഞാൻ കണ്ടിട്ടുണ്ട് മഹേഷേട്ടൻ വന്നു പോകാറുള്ളത്...ചിലയിടത്തൊക്കെ പോയി കമെന്റ്സ് വായിക്കുന്നതെന്റെയും ഒരു സ്വഭാവമാണ്...എന്നെ മുന്നോട്ടെഴുതാൻ പ്രേരിപ്പിക്കുന്നത് നിങ്ങളാണ്...ഞാൻ ഞാനാവുന്നതപ്പോഴാണ്....ആശംസകൾക്കും പ്രചോദനപരമായ വാക്കുകൾക്കും ഒന്നു കൂടെ നന്ദി പറയട്ടെ...ഇനിയും വരണം

    ReplyDelete
  56. seetha, nalla kavitha.
    naam namme thanne athirichariyunnathil kavinju pinne vere enthanu thedaan ullathu. pakshe ippozhum naam thirayunnu..."EE NJAN AARU????????"

    SEETHAYUDE BLOGINTE LINK NTE OPPOLUDE (ANUPAMA) BLOGIL NINNUM KITTIYATHA.

    NALLA KAVITHA INIYUM EZHUTHUKA. BHAVUKANGAL

    ReplyDelete
  57. samayam ullappol aa vazhi varuvaan kshanikkkunnu.
    http://pularveela.blogspot.com
    http://niracharthu-jayaraj.blogspot.com

    jayaraj

    ReplyDelete
  58. ആരെന്ന ചോദ്യത്തിന്ന് ഉത്തരം കിട്ടും...

    ഭാവുകങ്ങള്‍...

    ReplyDelete
  59. സീതയ്ക്ക് എന്തോ ആപത്തു സംഭവിക്കാന്‍ പോകുന്നു എന്നാണു ഒലിപ്പീരു
    സ്തുതി പാഠകാരുടെ പൈങ്കിളി കമന്റുകള്‍ വിളിച്ചു പറയുന്നത് ..ഇവര്‍ കുടികിടപ്പുകാരായി കാത്തു കെട്ടി കിടന്ന മഞ്ഞു തുള്ളിയുടെ ബ്ലോഗു പൂട്ടിക്കെട്ടിയ സംഭവം ഓര്‍ക്കുമല്ലോ ...

    ReplyDelete
  60. http://www.keralaphoto.in/2011/05/thrissur-temple-pooram-paramekavu_10.html

    ReplyDelete
  61. കാലം നമിച്ച ജ്ഞാനികൾ പോലും ഉത്തരം തേടിയ ചോദ്യമാണ് “ഞാൻ ആരാണ്?” എന്നത്.
    നമ്മൾ പുഴുക്കൾ എങ്ങനെ ഉത്തരം കണ്ടു പിടിക്കാൻ!

    നല്ല വരികൾ.

    ReplyDelete
  62. jayaraj ...നന്ദി സുഹൃത്തേ ഈ വരവിന്...അനുചേച്ചീടെ ബ്ലോഗിൽ ഞാൻ കണ്ടിരുന്നു...ഞാനെന്ന അന്വേഷണത്തിനുള്ള ഉത്തരം കിട്ടുമ്പോ മോക്ഷം...ആ ലിങ്കുകളിലേക്കൊക്കെ വരാം ട്ടോ..

    Nash...●°ღ.....നന്ദി ഏട്ടാ...സീതായനത്തിലേക്കിങ്ങനെ വല്ലപ്പോഴും വന്നാൽ മതിയോ ങ്ങേയ്...ഹിഹി

    jayanEvoor ....നന്ദി ട്ടോ...ആദ്യ സന്ദർശനത്തിന്...

    ReplyDelete
  63. tom....മുന്നറിയിപ്പിനു നന്ദി സുഹൃത്തേ..സ്തുതി പാഠകര്‍ക്ക് സീതയുടെ ബ്ലോഗില്‍ സ്ഥാനം ഇല്ല..സ്തുതി കമന്റുകളെക്കാള്‍ വിലമതിക്കുന്നത് അക്ഷര സ്നേഹം ഉള്ളവരുടെ പ്രചോദനം ആണ് അത് വ്യക്തിജീവിതത്തിലെക്കുള്ള നുഴഞ്ഞു കയറ്റം അല്ലാതെ രചനകളില്‍ മാത്രം ഒതുക്കുന്നതിലാണ് താല്പര്യം...

    ReplyDelete
  64. >>വാക്കുകളാല്‍ ഞാന്‍ എഴുതിയതൊക്കെയും എന്നെ
    സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ
    വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
    എനിക്ക് ഞാൻ മാത്രമായി എന്നും..<<

    ഞാൻ ഞാൻ തന്നെ...എനിക്കിത് കുറേ മുൻപ് മനസിലായി.
    വരികളുടെ ഘടനയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ആശയം സംവദിക്കുന്നുണ്ട്...

    ഓഫ്:- പൈങ്കിളികമന്റ് കണ്ടുപിടിക്കുന്ന ചേട്ടൻ കാണണ്ട....

    ReplyDelete
  65. നികു കേച്ചേരി

    >>വാക്കുകളാല്‍ ഞാന്‍ എഴുതിയതൊക്കെയും എന്നെ
    സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ
    വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
    എനിക്ക് ഞാൻ മാത്രമായി എന്നും..<<

    ഞാൻ ഞാൻ തന്നെ...എനിക്കിത് കുറേ മുൻപ് മനസിലായി.
    വരികളുടെ ഘടനയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ആശയം സംവദിക്കുന്നുണ്ട്...

    ഓഫ്:- പൈങ്കിളികമന്റ് കണ്ടുപിടിക്കുന്ന ചേട്ടൻ കാണണ്ട....

    സുഹൃത്തേ നന്ദി ഈ വരവിനും അഭിപ്രായത്തിനും...പൈങ്കിളി കമെന്റ് കണ്ടു പിടിക്കണ ചേട്ടൻ കണ്ടോട്ടെന്നേ...

    ReplyDelete
  66. ഒരു വലിയ സമസ്യയുടെ പൂരണം തേടിയുള്ള യാത്ര.... വഴി നടത്താന്‍ കാലം തീര്‍ത്തിട്ടു പോയ അനുഭവങ്ങളുടെ ഓര്‍മ്മകളുടെ ഇത്തിരിവെട്ടം മാത്രം. സ്വയം,ഞാൻ ആരെന്നതറിയുന്നതാണ്‌ ഏറെ ദുഷ്കരം, വളരെ ബാലിശമാകുന്നത് നമ്മുടെ പേരുകൾ ചേർത്ത് നാം തന്നെ കൊട്ടിഘോഷിക്കുമ്പോഴാണെന്നതും ഒരു തിരിച്ചറിവാണ്‌,അവിടെയാണ്‌ സർവ്വം ഏകം എന്ന തത്വത്തിലേക്ക് ചിന്തകളെ സമന്വയിപ്പിക്കാൻ കഴിയേണ്ടത്,അങ്ങിനേയല്ലെങ്കിൽ... സ്വാർത്ഥരായ മനുഷ്യർക്കു മാത്രമായ തരംതിരിവുകളിലേക്ക് കൈ എത്തിച്ചു ഇതുതന്നെ ശരിയെന്ന കൂപമണ്ഡൂകാത്മകമെന്നാത്മവിശേഷണം തീർത്തും അർഹമാകും.അപ്പോഴും തിരിച്ചറിവുണ്ടാകുക എന്നത് ചുരുങ്ങിയ പക്ഷം നമ്മുടെ ശ്വാസകോശങ്ങളിലേക്കെത്തിപ്പെടുന്ന പ്രാണൻ ഒരു പ്രാപഞ്ചിക സത്യമായിതന്നെ നിലനില്ക്കുന്നതോർത്തിടാം....!

    { ഞാന്‍{?} ഇവിടെ വന്നു പോയിരിക്കുന്നു എന്നതിന് മാത്രമായി }

    ReplyDelete
  67. നാമൂസ് ...സ്വത്വമന്വേഷിച്ച് പോയവർ വിരളം...എല്ലാരും അഹം ബ്രഹ്മാസ്മി ചൊല്ലുന്നവരാണ്...കൂപമണ്ഡൂക ജന്മം കാംഷിക്കുന്നവർ...തത്വമസ്സി തിരഞ്ഞവർക്കൊക്കെ ലോകം ഭ്രാന്തനെന്ന മുദ്ര ചാർത്തിക്കൊടുത്തു...ഭ്രാന്തിന്റെ പാരമ്യത്തിൽ തിരയാതെ വയ്യ അറിയാതെ വയ്യ ഞാനെന്ന വസ്തുത

    ReplyDelete