Tuesday, May 28, 2013

നിശാഗന്ധികൾ......



ക്ഷേത്രകവാടം വലിച്ചടയ്ക്കുന്ന ഒച്ചയൊന്ന് ഞെട്ടിച്ചു..

കൂനിക്കൂടിയുള്ള ഈ ഇരുപ്പ് തുടങ്ങിയിട്ട് എത്ര നേരമായിയെന്നറിയില്ല.. വിളിക്കാത്ത അതിഥിയെപ്പോലെ അനവസരത്തിൽ കടന്നു വന്ന മഴ അനുവാദമില്ലാതെ വസ്ത്രത്തലപ്പുകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ മണ്ഢപത്തിനുള്ളിലേക്ക് ഒന്നുകൂടെ ഉൾവലിയുകയായിരുന്നു... കാൽമുട്ടുകളുയർത്തിവച്ച് അതിൽ കൈകളുടെ അടിത്തറപണിത് തലയുടെ ഭാരം ഇറക്കിവച്ചിരുന്നു... വെളിച്ചം കൃഷ്ണമണികളിൽ തുളച്ചിറങ്ങി അസ്വാരസ്യം ഉണ്ടാക്കിയപ്പോൾ മുഖം പതിയെ ഉള്ളിലേക്ക് വലിച്ചു..

കൈത്തണ്ടയ്ക്കിടയിലൂടെ അരണ്ട വെളിച്ചത്തിൽ ദൃശ്യമാകുന്ന നിലത്താ‍യിരുന്നു ശ്രദ്ധ.. കറുത്ത കൂനനുറുമ്പുകൾ ജാഥ നയിക്കുന്നുണ്ടായിരുന്നു... മഴവെള്ളത്തിൽ ചിറകു തളർന്നുപോയ ഏതോ ഒരു നിശാശലഭത്തിനെ അതിന്റെ അവസാന പിടച്ചിലും അടങ്ങിയപ്പോൾ ശവമഞ്ചമേറ്റി വരി വരിയായി പോവുകയാണവർ... ഇടയിലൊരുവൻ വഴി തെറ്റി എങ്ങോട്ട് പോകണമെന്നറിയാതെ അലയുന്നത് കണ്ട് അറിയാതെ ചിരി പൊട്ടി...

അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നൊടുവിൽ സാരിത്തലപ്പിൽ പറ്റിയിരുന്ന ഒരുതുള്ളി വെള്ളത്തിനടുത്തേക്ക് അവനോടി വരുന്നത് കണ്ട് തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല... കണ്ണുരുട്ടിക്കാണിച്ച് അവനെ പേടിപ്പിച്ചു..

“ ഇന്നാമ്മാ ശാപ്പിട്.. ഇനിമേ ഇങ്കൈ തങ്ക മുടിയാത്.. എതാവത് നിമ്മതിയാന ഇടം പാത്ത് പോയിട്... ”

മലയാളത്തിന്റെ ചുവയുള്ള തമിഴ്...

മുഖമുയർത്തി ശബ്ദത്തിന്റെ ഉടമയെ നോക്കി...ക്ഷേത്രം പൂജാരിയാണെന്ന് തോന്നുന്നു... മുന്നിലേക്കിട്ട വാഴയിലയിൽ അത്താഴ പൂജ കഴിഞ്ഞുള്ള പ്രസാദമാണ്.. വിശക്കുന്നുണ്ടോ..?

ഹരിതവർണ്ണമാർന്ന ഇലയിൽ ശുഭ്രവസ്ത്രം ധരിച്ച ചോറിന്റെ മണികൾ കണ്ണും മൂക്കും വായുമൊക്കെ വച്ച് ചിരിക്കുന്നോ..?

കൂട്ടം തെറ്റി അലഞ്ഞിരുന്ന കൂനനുറുമ്പ് ആഹാരത്തിന്റെ മണം പിടിച്ച് മെല്ലെ മെല്ലെ സംശയത്തോടെ അതിനടുത്തെത്തി..

“ നീ കഴിച്ചോ... വിശപ്പു മാറുവോളം കഴിച്ചോ... ആ ശലഭത്തെ കടിച്ചുപറിക്കാതെ.. ”

പറഞ്ഞതെന്തെങ്കിലും മനസിലായിക്കാണുമോ.. ആർത്തിയോടെ ആഹാരത്തിനോട് മല്ലിടുന്ന അവനെ ഉപേഷിച്ച് നോട്ടം പുറത്തെ മഴയിലേക്കാക്കി... നിലാവിനു ഭൂമിയിലേക്കിറങ്ങി വരാനെന്നവണ്ണം മഴനൂലുകൾ തീർത്തിരിക്കുന്നു ആകാശം.. നിലാവും മഴയും അപൂർവ്വ സംഗമങ്ങളിലൊന്നാണെന്ന് എവിടെയോ കേട്ടിരിക്കുന്നു...

രാത്രിക്ക് കട്ടി കൂടിക്കൂടി വന്നു.. റോന്തു ചുറ്റാനിറങ്ങിയ പോലീസുകാരൻ ലാത്തി മണ്ഢപത്തിന്റെ തൂണിൽ അടിച്ച് ഒച്ചയുണ്ടാക്കി. കുറച്ച് മുമ്പ് പൂജാരി തന്ന മുന്നറിയിപ്പ് ഓർമ്മ വന്നു..

പതിയെ ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ....

ചിണുങ്ങിത്തീരാത്ത ആകാശം ....തന്റെ നിലാവിനെ ഒളിപ്പിക്കാൻ കാർമേഘങ്ങളെ വെല്ലുവിളിച്ച് ചന്ദ്രൻ മറഞ്ഞിരിക്കുന്നു..

നിശ്ശബ്ദതയെ കീറിമുറിച്ച് ചീറിയടിക്കുന്ന തെക്കൻ‌കാറ്റ്... നാവു നീട്ടി ചുണ്ടൊന്നു നനച്ചു.. ഉപ്പുരസം.. ആഴിയുടെ സ്നേഹസമ്മാനം, കാറ്റെനിക്ക് നൽകി പോകുകയാണോ ...??

ഇരുവശത്തും പ്‍ളാസ്റ്റിക്ക് മേൽക്കൂരകൾ തീർത്ത കടകളുടെ നിരകൾ.. അതിനിടയിൽ നിദ്രയുടെ സുഖം നുകരുന്ന ദൈന്യതകൾ.. എങ്ങനെ ഇവർക്ക് ഇത്ര ഭംഗിയായി ഉറങ്ങാൻ കഴിയുന്നു ..??

ഉറക്കത്തിനിടയിൽ ചില ഞരക്കങ്ങൾ.. മണ്ണിൽ ഞെരിഞ്ഞമരുന്ന പാദങ്ങൾ അവരുടെ സ്വസ്ഥതയ്ക്ക് തടസ്സമാകുന്നുണ്ടോ... ഒരു നിമിഷം നിന്നു.. പിന്നെ മണൽത്തരികളെ വേദനിപ്പിക്കാതെയെന്നവണ്ണം ചുവടുകൾ വച്ചു..

കാറ്റിൽ വസ്ത്രങ്ങളിളകി ഒച്ചയുണ്ടാകാതിരിക്കാൻ കാറ്റടിക്കുമ്പോഴെല്ലാം പാദങ്ങൾക്ക് വിലങ്ങിട്ടു..

വഴിയോരത്ത് കരിമ്പിൻ‌ജ്യൂസ് വിൽക്കുന്നൊരു കട കണ്ടു.. തൊട്ടടുത്ത് കരിമ്പിന്‍‍ചണ്ടികള്‍ കൂട്ടിയിട്ടിരിക്കുന്നു ...നീരൂറ്റിയെടുത്ത് വലിച്ചെറിയപ്പെടുന്ന ചില ജീവിതങ്ങളും ഇതുപോലെത്തന്നെയല്ലേ...താനും..?

ക്ഷേത്രത്തിന്‍റെ ചുറ്റുമതിലിനു വെളിയില്‍ കെട്ടിയിരിക്കുന്ന അരമതിലിൽ കയറി ഇരുന്നു...

തിരയുടെ ശബ്ദം.. തേങ്ങലാവുമോ അതോ കൊഞ്ചലോ...??

മഴ പെയ്യുന്നുണ്ടിപ്പോഴും.. കടലിനു മുകളിൽ മഴ പെയ്യുന്നതു കാണാൻ ഒരു പ്രത്യേക സൌന്ദര്യം തന്നെ.. ആ മഴത്തുള്ളികൾ സുകൃതം ചെയ്തവർ... അലഞ്ഞു തിരിഞ്ഞ് മണ്ണിലെ വിഷലിപ്തതയെ നെഞ്ചിലേറ്റി കടലിൽ പോയി പതിക്കാതെ ആകാശത്തു നിന്നും നേരിട്ട് ആഴിയുടെ അടിത്തട്ടിലേക്ക് മടങ്ങാനുള്ള ഭാഗ്യം ഉണ്ടായല്ലോ അവയ്ക്ക്...

സാരിത്തലപ്പ് പിന്നിൽ വലിയുന്നതറിഞ്ഞ് തിരിഞ്ഞു നോക്കി.. പത്തുപന്ത്രണ്ട് വയസ്സു തോന്നിക്കുന്നൊരു പെൺകുട്ടി...

“മുഖലച്ചണം ശൊല്ലിത്താറേൻ അമ്മാ.. പശിയടക്കിറതുക്ക് എതാവത് കൊടുപ്പീങ്കളാ... ??”

കണ്ണിലെ ദൈന്യത.. അലക്ഷ്യമായി വളർന്നു കിടക്കുന്ന കുറുനിരകളിൽ മഴത്തുള്ളികൾ വജ്രത്തിളക്കമേകുന്നു..

സാരിത്തലപ്പ് പിടിച്ച് അവളുടെ തല തുവർത്തി.. പതിയെ ആ കവിളത്ത് തലോടിയെഴുന്നേറ്റു.. അവളുടെ പശിയടക്കാമായിരുന്നു നേരത്തെ പൂജാരി നൽകിയ നിവേദ്യം കയ്യിലെടുത്തിരുന്നെങ്കിൽ..

ചോദ്യങ്ങളുറങ്ങുന്ന ആ കുഞ്ഞിക്കണ്ണുകളെ അവഗണിച്ച് മുന്നോട്ടുള്ള പടിയിറങ്ങി കൽ‌മണ്ഡപത്തിൽ കയറി..

തൂണുകൾക്കൊക്കെ നനവ്... വിട്ടുമാറാത്ത കുട്ടിത്തം ആ നനവ് രുചിക്കാൻ കൊതിച്ചു..

തൂണുകളിൽ ചാരി ഒരാൾ കിടക്കുന്നു.. അയാളുടെ കഴുത്തിൽ തൂക്കിയിട്ട ക്യാമറ... പുലരിയുടെ ആദ്യക്കതിർ വീഴുമ്പോളണയുന്ന സഞ്ചാരിയെപ്പോലും തനിക്ക് നഷ്ടമാകരുതെന്ന ചിന്തയാകുമോ അയാളെ ഇവിടെക്കിടന്നുറങ്ങാൻ പ്രേരിപ്പിച്ചിരിക്കുക?

ആ ക്യാമറാക്കണ്ണുകൾ എത്ര ജീവിതങ്ങൾ ഒപ്പിയെടുത്ത് വിറ്റു കാശാക്കിക്കാണും.. കാണാത്ത കണ്ണീരിന്റെയുപ്പ് ദ്രവിപ്പിച്ചിട്ടുണ്ടോ അതിന്റെ ഫ്രയിം..??

തകർന്നു പോയ ഒരുപാട് ജീവിതങ്ങളുടെ കഥ പറയാനുണ്ടാവും അതിനും..

അയാളുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കാതെ പതിയെ മണ്ഡപം കടന്ന് കടലിന്റെ അടുത്തേക്ക് നീങ്ങി...

ത്രിവേണീ സംഗമം...

ഒരു ഭാഗത്തു നിന്നും ബംഗാൾ ഉൾക്കടൽ...മറുഭാഗത്തു നിന്നും അറബിക്കടൽ... മുന്നിൽ നിന്നും ഇൻഡ്യൻ മഹാസമുദ്രം.. തിരകളുടെ ദിശ പറയാതെ പറയുന്നു അവരെവിടെ നിന്നു വരുന്നുവെന്ന്... മൂന്നു വ്യത്യസ്തകളിൽ നിന്നെത്തി പരിചയം പുതുക്കി വിവരങ്ങൾ പങ്കു വച്ച് അവർ പിരിയുന്നു..

മനസ്സിനു വല്ലാത്ത ലാഘവത്വം..

പറഞ്ഞു കേട്ടൊരു മൊഴി ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു... ഈ ത്രിവേണീ സംഗമത്തിൽ നിന്നെന്തു പ്രാർത്ഥിച്ചാലും നടക്കുമത്രേ... പ്രാർത്ഥിക്കണോ... എന്തു പ്രാർത്ഥിക്കാനിനി... ഉള്ളിലെവിടെയോ ഉടലെടുത്ത ചിരി ചുണ്ടിന്റെ വരൾച്ചയിൽ പൊട്ടിച്ചിതറി..

വീണ്ടും മണ്ഢപത്തിലൂടെ കയറിയിറങ്ങി വലതു ഭാഗത്തേക്ക് നടന്നു...

കടൽ ചുംബിച്ചു മടങ്ങുന്ന തീരത്തിലൂടെ ....പതിയെ കാൽ വലിച്ചിഴച്ചു... അങ്ങകലെ ചക്രവാളത്തിൽ പൊട്ടുപോലെ നീങ്ങുന്ന കപ്പൽ... പുലർച്ചയാകുമ്പോഴേക്കും തീരത്തണയാൻ വെമ്പുന്ന പായ്ക്കപ്പലുകളും വഞ്ചികളും...

ആർക്കെങ്കിലും ദിശ നഷ്ടപ്പെടുന്നുണ്ടോ...? ദിക്കറിയാതെ വലയുന്നുണ്ടോ...? വിരലുകൾ മൂക്കിൽ തുളഞ്ഞു കിടക്കുന്ന പൊന്നിലുടക്കി... ഇല്ല ഇതിനത്രയും തിളക്കമില്ല... സ്വയം ദിശ നഷ്ടപ്പെട്ട താനെങ്ങനെ മറ്റൊരാൾക്ക് ദിശ കാട്ടും... വീണ്ടും മനസ് ചിരിച്ചു...

ആ മണൽ‌പ്പരപ്പിൽ തിരകളുടെ ലാളനയേറ്റ് ഇരുപ്പുറപ്പിച്ചു... രാവിന്റെ ഇരുളിലും നിലാവിന്റെ വെണ്മയിലും ചുറ്റും ചിതറിക്കിടക്കുന്ന സപ്തവർണ്ണങ്ങളിലെ മണൽത്തരികൾ...

ഒരുപിടി മണൽ വാരിമുഖത്തോടടുപ്പിച്ചു...കണ്ണീരിന്റെ നനവുണ്ടോ അവയ്ക്ക്....?? മാംഗല്യം മുടങ്ങിപ്പോയൊരു കന്യകയുടെ കണ്ണീരിന്റെ ഗന്ധമുണ്ടോ..?

മനസ്സൊന്ന് പിടഞ്ഞു...പെട്ടെന്നത് വലിച്ചെറിഞ്ഞു അകലേക്ക്..

തീരത്ത് മെല്ലെ എന്തോ എഴുതി..

ആവേശത്തോടെ പാഞ്ഞു വന്ന തിര ആ അക്ഷരങ്ങളെ മായ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... മണ്ണിന്റെ ദാഹം അടക്കാനാവാതെ വിയർക്കുന്ന തിരകളെന്റെ പ്രാണന്റെ അക്ഷരങ്ങളെ ഒന്നൊന്നായി മായ്ച്ച് ആഹ്‌ളാദം കണ്ടെത്തി...

തോൽക്കാം ഞാൻ... നിനക്കു മുന്നിലും...

നനവുള്ള നിശ്വാസങ്ങളേറ്റു വാങ്ങി കാറ്റ് അലറിച്ചിരിച്ചു.. മനസ്സില്‍ പറഞ്ഞു അഹങ്കരിക്കണ്ട... നീയും ഭിക്ഷാംദേഹിയാണെന്ന് മറക്കണ്ട ..

പാദങ്ങളിൽ തലോടി തിരകൾ ആശ്വസിപ്പിച്ചു..

അരണ്ട വെളിച്ചത്തിൽ പാറവിടവുകളിൽ ഉടഞ്ഞമരുന്ന ശീൽക്കാരങ്ങൾ വിശക്കുന്ന വയറുകൾക്കായി മടിക്കുത്തഴിക്കേണ്ടി വന്ന പെണ്ണിന്റെ നൊമ്പരങ്ങളെ ഞെരിച്ചുടയ്ക്കുന്നത് കേൾക്കാതിരിക്കാൻ ചെവി മെല്ലെ പൊത്തി..

“ ടാ മുത്തൂ...മുത്തുവേ..ഏന്തിരിയെടാ...തൂങ്കിനത് പോതുംടാ.. ടൈം എന്നാച്ചെന്ന് തെരിയുമാ.. അമ്മൻ‌കോയിലിലെ മണിയടിച്ചാച്ച്...ഫസ്റ്റ് ബസ് ഇപ്പ വന്തിടും... പോടാ സ്റ്റോപ്പിലെ....ഏതാവത് സൊല്ലി രണ്ടാളെയാവത് കൂട്ടി വാടാ..ഇല്ലാനാ രൊമ്പ പ്രച്ചനമായിടും...ഉനക്ക് തെരിയുമേ ഇന്നേയ്ക്ക് നാലു മാതം ആകിറത്.. കടെയ്ക്ക് റെന്റ് കൊടുക്കല്ലെ... ഇനിമേ അവാളു തങ്കിറതക്കും വിടമാട്ടെ...എടേയ് മുത്തൂ ഏന്തിരിയെടാ..”

സ്ഥലകാലബോധം തിരികെ തന്നു ആ ശബ്ദം.. തൊട്ടപ്പുറത്തെ കടയിൽ നിന്നാണ്.. താനിതെവിടെയാണിരിക്കുന്നത്... ഇവിടെ എപ്പോഴെത്തി... മഴ ശക്തി പ്രാപിച്ചിരുന്നോ.. അറിയില്ല.. ഓർമ്മകൾക്ക് അധികം പുറകോട്ട് സഞ്ചരിക്കാനിപ്പോൾ കഴിയുന്നില്ല.. ഒരു മാറാല അവയ്ക്ക് മേൽ വീണു കിടപ്പുണ്ട്.. പിന്നിട്ട നാൾവഴികളിലെവിടെയോ ഓർമ്മയുടെ മൺചെരാതുകൾ വീണുടഞ്ഞിരിക്കുന്നു...തിരിഞ്ഞു നോക്കുമ്പോൾ അന്ധകാരം മാത്രം..

“എന്നാ തൊല്ലയിത് കടവുളേ.. നിമ്മതിയാ തൂങ്കിറതക്കും വിടമാട്ടീങ്കെ..” നനുത്ത മുറുമുറുപ്പ് തൊട്ടു മുന്നിൽ വന്ന് നിശ്ശബ്ദമാകുന്നത് അറിഞ്ഞു..

“യാര്... യാരു നീങ്ക..? എതുക്ക് ഇങ്കെ ഒക്കാന്തിരിക്കിറീങ്കെ.. എതാവത് ശാപ്പിടറുതുക്കാ...? കിടൈക്കാതമ്മാ... അവരു പാത്താന്നാ പ്രച്ചനെ ആയിടും..പോങ്കോ..” ചിലമ്പിച്ച ശബ്ദം അകന്നു പോയി...തല ഉയർത്തി നോക്കാൻ മനസ്സനുവദിച്ചില്ല..

നിമിഷങ്ങളുടെ വേഗതയളക്കാനുള്ള മനസ്സിന്റെ ത്വരയ്ക്ക് വിരാമമിട്ട് അവൻ വീണ്ടും..  “ എന്നാമ്മാ പോവല്ലിയാ.. ഒക്കാരുങ്കെ ഏതാവത് ശാപ്പിടറുതുക്ക് കിടൈക്കുമാന്ന് പാക്കിറേൻ.. അയ്യാ...അങ്കെ എതാവത് ഇരുക്കാ ശാപ്പിടറുതുക്ക്.. പാരിങ്കെ.. ഇങ്കെ ഒരമ്മ ഇരുക്ക്.. ശാപ്പാട് കൊടുത്താച്ചെന്നാ....” അവൻ വാക്കുകൾ വിഴുങ്ങി..

“കാലെയിലെ ഒണ്ണുമേ വിക്കലെ... എന്നൈയ്ക്കും മാതിരി ഇന്നൈയ്ക്കും സമച്ചതെല്ലാമേ വേസ്റ്റ് താന്‍ കടവുളേ.. എതാവത് കൊടുത്ത് അനുപ്പെടാ അന്ത ആളെ...കൈനീട്ടമാക്കും...കാപ്പാത്തുങ്കോ കടവുളേ..”

കൈയ്യിലാരോ പിടിക്കുന്നതറിഞ്ഞ് മുഖം ഉയർത്തിനോക്കി.. കൈകൾക്കുള്ളിൽ ഒരിലപ്പൊതി വച്ചു തരുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു... ഇരുൾ നീങ്ങാത്ത പുലരിയിൽ അവന്റെ വെളുത്ത പല്ലുകൾ എല്ലുന്തിയ ദേഹത്തെ പരിഹസിക്കുന്നതുപോലെ തോന്നി... കയ്യിലെ പൊതിയിലും അവന്റെ മുഖത്തും മാറി മാറി നോക്കി പതിയെ എണീറ്റു..

“ചൂട് ദോശ കിട്ട്വോ..” ഇരുളിൽ നിന്നും ഒരു ചോദ്യം.. ഒന്നിലധികം നിഴലുകൾ ചലിക്കുന്നത് കണ്ടു.

“വാങ്കോ സാർ.. വാങ്കോ..ഒക്കാരുങ്കോ എത് വേണാലും കിടൈക്കും വാങ്കോ..” തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് മേശയും കസേരയും തുടച്ച് അവരെ ക്ഷണിക്കുമ്പോൾ അയാളുടെ വാക്കുകളിലെ സന്തോഷവും കണ്ണുകളിലെ ഇരയെ കിട്ടിയ തിളക്കവും കണ്ടില്ലെന്ന് നടിക്കാനായില്ല..

“ അണ്ണാച്ചീ ഒരു ചുടു ടീ കൊടുങ്കെ..” വീണ്ടും വീണ്ടും സംസാ‍രിക്കുന്ന നിഴല് രൂപങ്ങൾ... അവയ്ക്കിടയിലൂടെ നടന്നു കടൽ ലക്ഷ്യമാക്കി.. ചക്രവാളത്തിലെ ചുകപ്പ് ചായത്തിൽ മിഴി നട്ട് ഒരു പാറയിൽ ഇരുന്നു. കയ്യിലിരുന്ന പൊതിയുടെ പ്രലോഭനമാവും, നാലഞ്ചു നായ്ക്കുട്ടികൾ ഒരകലം പാലിച്ച് കൊതിയോടെ നിന്നു... പൊതി അവർക്ക് നേരെ നീട്ടി... തിരക്കു കൂട്ടാതെ അനുസരണയോടെ ആ പൊതി അവർ പങ്കിട്ടു.. മനസ്സിനെന്തെന്നില്ലാത്തൊരു സുഖം ആ കാഴ്ച പകർന്നു തന്നു.. മനസ്സ് പാറിപ്പറന്നു.. നാഴികകൾ പിന്നിടുന്നതറിയാതെ അവിടിരുന്നു.

“ അമ്മാ.. കടവുളേ.. നീ തേവതയാക്കും അമ്മാ.. ഇനിമേ എന്നുമെ എനക്ക് തർശനം കൊടുക്ക വേണ്ടും തായേ..” ശബ്ദകോലാഹലങ്ങളുടെ ഉറവിടം അന്വേഷിച്ച കണ്ണുകൾക്ക് ചുറ്റും നടക്കുന്നതൊന്നും വിശ്വസിക്കാനായില്ല...

ഒന്നല്ല.. ഒരു പറ്റം ആൾക്കാർ... കൂടി നിൽപ്പുണ്ട് ചുറ്റിനും...ചിലർ കാൽ തൊട്ട് വന്ദിക്കുന്നുണ്ട് .. ഒന്നു തൊടാനും കൈകളിലുമ്മ വയ്ക്കാനും തിരക്കു കൂട്ടുന്നു മറ്റു ചിലർ... ഇവർക്ക് ആളു തെറ്റിയോ... എന്താണിവർ ചെയ്യുന്നത്...

“ഒരു വിഷയം തെരിയുമാ.. ഇന്നൈയ്ക്ക് കാലെ ഇന്തമ്മാവുക്ക് നാന്‍ ശാപ്പാട് കൊടുത്തേന്‍.. അപ്പോതിലിരുന്ത് എനക്ക് ഉക്കാറെ കൂടെ ടൈം കിടൈയ്ക്കല്ലെ...അവ്വളവ് കൂട്ടം കടയിലെ.. നീങ്ക കടവുൾ താനമ്മാ...”ഒരു ശബ്ദം.

ചെയ്തികളുടേയും വാക്കുകളുടെയും അർത്ഥം മനസ്സിലാകാതെ ആ മുഖങ്ങളിലേക്ക് നോക്കിയിരുന്നു.. പകച്ച മുഖങ്ങള്‍ക്കിടയില്‍ നിന്നും കൈനോക്കാന്‍ വന്ന പെണ്‍‍കുട്ടിയേയും പ്രസാദം തന്ന പൂജാരിയേയും കണ്ണുകള്‍ തിരിച്ചറിഞ്ഞിരുന്നു..

 “ആമാംടാ.. അമ്മ എൻ കടെ മുന്നാടിയേ ഒക്കാർന്തിട്ടിരുന്തത്.. കടൈയിലെ എല്ലാമേ ശീഘ്രമാ വിറ്റു പോയിടിച്ച്... ഇത് നമ്മ മായിയമ്മാ താനെടാ.. കുമ്പിടറെ അമ്മാ... തിനവും എൻ കടൈയിലേ വരൈ വേണ്ടും തായേ..” വേറൊരു ശബ്ദം.

തല പെരുക്കുന്നതുപോലെ.. വണ്ടുകള്‍ മുരളുന്നു.. മുന്നില്‍ നില്‍ക്കുന്ന മുഖങ്ങള്‍ക്കെല്ലാം ദംഷ്ട്രകള്‍ വളര്‍ന്നു വരുന്നു... പേക്കോലങ്ങള്‍... അവര്‍ ആര്‍ത്തട്ടഹസിക്കുന്നു... തനിക്ക് നേരെ അവര്‍ പാഞ്ഞടുക്കുന്നുവോ..?

അസ്വസ്ഥത അതിർവരമ്പുകൾ ഭേദിച്ചപ്പോൾ ചെവികള്‍ പൊത്തി...കണ്ണുകളിറുകെ അടച്ചു പിടിച്ചു..

ഇല്ല ഇവര്‍ക്ക് തന്നെ വിടാന്‍ ഉദ്ദേശമില്ല... കീഴടങ്ങാന്‍ വയ്യ..

ചുറ്റി നിൽക്കുന്ന ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി ശക്തി നശിച്ച കാലുകള്‍ വലിച്ചിഴച്ച് കഴിയും വേഗത്തില്‍ നടന്നു.. അതോ ഓടുകയായിരുന്നോ..?

ആഹാരത്തിന്റെ മണം ആ നായ്ക്കുട്ടികളെ മാത്രം പിന്തുടരാൻ പ്രേരിപ്പിച്ചു..

തിരയും തീരവും പ്രണയിക്കുന്നത് കണ്ടു നടന്നു, അകലങ്ങളിലേക്ക്...

“വയ്യ ഇനിയൊരു മായിയമ്മയാവാൻ വയ്യ” മനസ്സ് പിറുപിറുത്തു..

കഥ പോലെ വന്നൊരു നിശാഗന്ധിയിവൾ മറ്റൊരു കഥ പോലെ അലിഞ്ഞു പോകും വരേയ്ക്കും ഇനിയീ തീരങ്ങളിൽ ഇവളുടെ കഥകൾ രചിക്കാം... തിരകൾ തീരത്തോട് സ്വകാര്യം പറഞ്ഞതാകുമോ...??
                                                  **********************

മലയാള നാടി”ല്‍ പ്രസിദ്ധീകരിച്ച കഥ..

ചിത്രത്തിനു കടപ്പാട് ................ഗൂഗിള്‍

Tuesday, April 16, 2013

സരയൂ നദി കരയാറില്ല.....




“രാമചന്ദ്ര് കേ ചരിത് സുഹായെ
കല്പകോടി ലഗി ജാഗിംന ഗായേ...”

രാമലീലാപ്പന്തലില്‍ നിന്നും ഒഴുകിയെത്തുന്ന കീര്‍ത്തനം.. 

“രാമ....രാമ” ചുണ്ടുകളറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു... സരയുവിനെ തഴുകി വരുന്ന കാറ്റും രാമമന്ത്രങ്ങളുരുക്കഴിക്കുന്നുണ്ടോ..?ഇല്ല അവളെ ചൂഴ്ന്നു നില്‍ക്കുന്നത് നിസ്സംഗതയാണ്...നിര്‍വ്വികാരതയും...അവളുടെ കുഞ്ഞലകള്‍ പോലും നിശ്ശബ്ദമായിട്ട് കാലങ്ങളായിരിക്കുന്നു..ജീവനും ജീവിതവും വരണമാല്യം ചാര്‍ത്തിയ പുരുഷനു മുന്നില്‍ കാഴ്ചവച്ചിട്ടും, അഗ്നിശുദ്ധി വരുത്തി ദേഹിയും ദേഹവും പാവനമെന്നു തെളിയിച്ചിട്ടും വിഴുപ്പലക്കുന്ന നാവുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദനാകേണ്ടി വന്ന രാമന്‍റെ ഗതികേടില്‍ മനം നൊന്ത് മണ്ണിലേക്ക് മടങ്ങിയ ഭൂമിപുത്രിയുടെ ഓര്‍മ്മകളാകണം ഇവളെ മൌനത്തിന്‍റെ വാത്മീകങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നത്..

സഹോദരീ വിയോഗത്തില്‍ മുറിവേറ്റ മനസ്സിനെ കഴിഞ്ഞു പോയ യുഗങ്ങളൊക്കെ വീണ്ടും വീണ്ടും നോവിപ്പിച്ചിട്ടുണ്ടാകുമോ?

സരയുവിന്‍റെ നൊമ്പരങ്ങളേറ്റു വാങ്ങിയ കാറ്റ് കവിളിലുമ്മ വച്ചു.. നേരിയ തണുപ്പ്.. വെള്ളികെട്ടിയ നീണ്ട താടിയും മുടിയും കാറ്റത്തിളകി...ചിന്തകളില്‍ മുറിഞ്ഞുപോകാതെ ചുണ്ടുകള്‍ രാമനാമം ജപിച്ചുകൊണ്ടിരുന്നു..

അങ്ങേക്കരയിലെ തെരുവിലൂടെ കടന്നു പോകുന്ന കൊച്ചു കൊച്ച് ഘോഷയാത്രകള്‍ ...ചായം വാരിയൊഴിച്ച് രാമമന്ത്രങ്ങളും കീര്‍ത്തനങ്ങളും ഉച്ചത്തില്‍ ആലപിച്ച് അവര്‍ ആഘോഷിക്കുകയാണ്..രാമഭക്തിയില്‍ മയങ്ങിയിരുന്ന മനസ്സിനെ ഞെട്ടിച്ചത് കുറേ നിലവിളികളായിരുന്നു.. 

എന്താണ്.. എന്താണവിടെ സംഭവിക്കുന്നത്..? എവിടെ നിന്നോ പാഞ്ഞുവന്ന കുറേ ആയുധധാരികള്‍ ആ ഘോഷയാത്രയില്‍ കലാപം വിതയ്ക്കുന്നു..ചിതറിത്തെറിയ്ക്കുന്ന ചായങ്ങള്‍ക്കിപ്പോള്‍ ഒരു നിറം മാത്രം ചുവപ്പ്...

രാമാ.... 

കണ്ണുകളിറുകെ അടച്ചു..സഹോദരങ്ങള്‍ വെട്ടിമരിക്കുന്ന കുരുക്ഷേത്രങ്ങള്‍ക്ക് ഇനിയുമീ മണ്ണില്‍ ഒരവസാനമില്ലേ...ഇതാണോ അങ്ങ് സ്വപ്നം കണ്ട രാമരാജ്യം...തെറ്റിയത് ആര്‍ക്കായിരുന്നു..അങ്ങേയ്ക്കോ അതോ കാലത്തിനോ..തലമുറകള്‍ കൈമാറപ്പെട്ടപ്പോള്‍ അങ്ങയുടെ സ്വപ്നവും ആദര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവല്ലോ..ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശക്തി നശിച്ച ഈ ജനത അത് ചോദിക്കുന്ന വിരലിണ്ണാവുന്ന അപൂര്‍വ്വതകളെ വെട്ടിയരിയുന്നു...പിന്നെയാ ചെയ്തികളെ ആദികവി പകര്‍ത്തിയ അങ്ങയുടെ ജീവിതം സാക്ഷ്യം നിറുത്തി ന്യായീകരിക്കുന്നു...ഏറ്റവും മികച്ച സംസ്കാരം തങ്ങളുടേതെന്ന് അവരെ പഠിപ്പിച്ച അങ്ങേയ്ക്ക് തെറ്റിയോ ഭഗവാനേ....

ഇരുകരകള്‍ ചേർത്തു കെട്ടിയ കോണ്‍‍ക്രീറ്റ് പാലത്തിനടിയില്‍ സരയു പിടഞ്ഞു നിശ്ശബ്ദയായി...നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാനാകാതെ മടിയിലിരുന്ന രാമന്‍റെ പ്രതിമയെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു..രാമ നാമം കേള്‍ക്കുന്നിടത്തെല്ലാം സ്വച്ഛന്ദവിഹാരം അനുവദിച്ചു തന്ന വിധിയെ പഴിച്ചു..


ചിന്തകളെപ്പോഴൊ മനസിന്‍റെ കടിഞ്ഞാണയച്ചപ്പോൾ നെഞ്ചോട് ചേര്‍ത്തു പിടിച്ച രാമവിഗ്രഹത്തെ മെല്ലെത്തഴുകി...ഇന്നു പുലര്‍ച്ചയ്ക്ക് സൂര്യസ്നാനം നടത്താനെത്തിയപ്പോള്‍ ഒരു പെണ്‍‍കുട്ടിയില്‍ നിന്നും വാങ്ങിയതാണ്...ദാരിദ്ര്യം പേക്കോലങ്ങള്‍ കെട്ടിയാടിയ ആ കിളുന്ത് ശരീരം നന്നേ ക്ഷീണിച്ചിരുന്നു..വാടിയ മുഖത്തും പുഞ്ചിരിപ്പൂ വിടര്‍ത്തി അവള്‍ തന്നെ സമീപിക്കുകയായിരുന്നു...രാമനവമിക്ക് വേണ്ട പുഷ്പങ്ങളും വിഗ്രഹങ്ങളും വില്‍ക്കുന്നവള്‍ ... കൂടെയൊരു സ്ത്രീയും...അതും ദാരിദ്ര്യത്തിന്‍റെ രക്തസാക്ഷി തന്നെയായിരുന്നു... അവളുടെ അമ്മയായിരിക്കണം..

ആ കൂടയില്‍ പുഷ്പങ്ങള്‍ക്കൊപ്പം അവളുടെ സ്വപ്നങ്ങളുമുണ്ടാകും...എത്രയെത്ര വയറിന്‍റെ പശിയകറ്റാനാകും അവളീ വേഷം കെട്ടിയിരിക്കുക...?

താനാ വിഗ്രഹം വാങ്ങുമ്പോള്‍ അവളുടെ മുഖത്ത് മിന്നിമാഞ്ഞ സന്തോഷത്തിന്‍റെ തിളക്കം കണ്ടിരുന്നു...മണ്ണിനും പെണ്ണിനും വേണ്ടി പടയോട്ടങ്ങള്‍ നടന്ന ഈ മണ്ണില്‍ വിധിയോട് പടവെട്ടുന്ന ഇങ്ങനെ ചില ജീവിതങ്ങളും...

“രക്ഷിക്കണേ...ആരെങ്കിലും രക്ഷിക്കണേ...എന്‍റെ കുഞ്ഞ്...” നെഞ്ചു പൊട്ടുന്ന നിലവിളി കേട്ടിടത്തേക്ക് അറിയാതെ നോക്കിപ്പോയി... 

ആ സ്ത്രീ... ആ പെണ്‍‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നവര്‍ ...അങ്ങകലെ പൊടിപറത്തി ചീറിപ്പാഞ്ഞു പോകുന്ന ഒരു കാറിനു പിന്നാലെയാണവര്‍ ഓടുന്നത്... അതില്‍ നിന്നും കുപ്പിവളകളിട്ടൊരു കൈ രക്ഷിക്കണേ എന്നു പറയും പോലെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു..

ഓടിയോടി തളര്‍ന്നിട്ടാകും ആ മണൽപ്പരപ്പില്‍ അവര്‍ മുട്ടുകുത്തിയിരുന്നു തേങ്ങി...

രാമാ... ആ കുട്ടി... മനസ്സ് ചിന്താകലുഷിതമായി..

കൈ മെല്ലെ സരയുവിന്‍റെ തീരങ്ങളെ തലോടി... മണ്ണ്...നനഞ്ഞ മണ്ണ്...രക്തം വീണാകുമോ ഈ നനവ്...എത്രയെത്ര കുരുക്ഷേത്രങ്ങളും പാനിപ്പത്തുകളും ഈ മണ്ണിലുണ്ടായിരിക്കുന്നു...ഏതൊരു യുദ്ധക്കളത്തിനും പറയാനുണ്ടാകും കുറേയേറെ കണ്ണീരിന്‍റെ കഥകള്‍ ...കുഴിച്ചു നോക്കിയാല്‍ മണ്ണടിഞ്ഞു പോയ പഴയ യുദ്ധങ്ങളുടെ ശേഷിപ്പുകളും കിട്ടും...ഒരു യുദ്ധത്തിനു പിന്നാലെ വേറൊന്ന്...യുഗങ്ങള്‍ക്ക് പറയാന്‍ ഇനിയുമേറേ...സ്വാതന്ത്ര്യത്തിന്‍റെ വായുവെന്ന് വിശ്വസിച്ചു ശ്വസിക്കുന്നതിനുള്ളില്‍ അസ്വാതന്ത്ര്യത്തിന്‍റെ നനവുള്ളത് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ..?എല്ലാവര്‍ക്കും കുറ്റബോധമുണ്ട്..ഒപ്പം ഭീരുത്വവും... ഈ ജനത എങ്ങോട്ടാണ്..

സമയം കടന്നു പോയതറിഞ്ഞില്ല....ചിന്തകളുടെ വേലിയേറ്റങ്ങള്‍ക്ക് തടയിണ വീണത് പിറകില്‍ കേട്ട കലടിശബ്ദത്തിലായിരുന്നു..ഞെട്ടി തിരിഞ്ഞു നോക്കി...തൊട്ടടുത്തെ കുറ്റിക്കാടാണ് ആ പാദങ്ങളുടെ ലക്ഷ്യമെന്നു മനസ്സിലായി... എന്തെന്നറിയാനുള്ള ആകാംഷ അസഹ്യമായപ്പോള്‍ ഓടുന്നവരിലൊരാളോട് കാര്യം തിരക്കി..

“ അവിടെ ...അവിടെ ഒരു പെണ്‍കുട്ടിയുടെ ശവശരീരം...” പറഞ്ഞു പൂര്‍ത്തിയാക്കാതെ അയാള്‍ ഓടി മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു...

ബോധമണ്ഡലത്തില്‍ ഒരു കൊള്ളിയാന്‍ വീശി... ഇനിയത് അവളാകുമോ..?

നിയന്ത്രിക്കാനായില്ല... ഓടി, അവർക്കൊപ്പം... ആ കുറ്റിക്കാട് ലക്ഷ്യമാക്കി... അവളാകരുതേ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു അപ്പോഴും...

അവിടെത്തി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ...അല്ലാ ഇതവളല്ല... പക്ഷേ അവളുടെ അതേ പ്രായക്കാരി...

വിടരും മുമ്പേ ഒരു പൂമൊട്ട് കൂടെ കൊഴിഞ്ഞിരിക്കുന്നു.. അല്ല പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു, കാമവെറിയുടെ കരാള ഹസ്തങ്ങളാല്‍ ...കണ്ടു നില്‍ക്കാനാകാതെ വിഗ്രഹത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് നടന്നു, വീണ്ടും സരയുവിന്‍റെ തീരങ്ങളിലേക്ക്...അവിടെ ഒരുപാട് ജന്മങ്ങള്‍ മോക്ഷാര്‍ത്ഥം മുങ്ങി നിവരുന്നുണ്ടായിരുന്നു...പാപക്കറകളേറ്റ് വാങ്ങി സരയു പിടയുന്നു..

ഇതും ഒരു യുഗാവര്‍ത്തനം... ജ്യേഷ്ഠന്‍റെ ആജ്ഞ പാലിക്കാനാകാഞ്ഞ ദുഃഖത്തില്‍, തനിക്കെതിരെയുള്ള ശിക്ഷാനടപടികളെടുക്കാനാകാതെ വലയുന്ന രാമനെ ആ ഗതികേടില്‍ നിന്നും മുക്തനാക്കാന്‍ സ്വയം ഒടുങ്ങുകയായിരുന്നു ലക്ഷ്മണനീ സരയൂവില്‍ ...ഗതികേടുകള്‍ അടര്‍ത്തി മാറ്റിയ ബന്ധങ്ങളുടെ നോവിന്‍റെ തീച്ചൂളയില്‍ ഉരുകിത്തീരാനാകാതെ രാമനും ജീവിതം ഇവളില്‍ അവസാനിപ്പിച്ചു...എല്ലാം ഏറ്റു വാങ്ങി നിര്‍വ്വികാരയായി ഒഴുകുന്നിവള്‍ ...

കൈയ്യിലുണ്ടായിരുന്ന രാമ വിഗ്രഹം അവളുടെ തീരങ്ങളില്‍ പ്രതിഷ്ഠിച്ചു...ഞെട്ടിച്ചു കൊണ്ട് കുഞ്ഞലകള്‍ പിന്‍‍മാറി...വീണ്ടും ആവര്‍ത്തനമോ..? സീതയോട് ചെയ്ത തെറ്റിനു സ്വര്‍ഗ്ഗരോഹണ സമയത്തും അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ഇവള്‍ വിമുഖത കാട്ടിയിരുന്നില്ലെ?ഇനിയും രാമനോടുള്ള നിന്‍റെ ദേഷ്യം അടങ്ങിയില്ലെന്നാണോ.?

സരയുവിന്‍റെ തീരങ്ങളിലൂടെ പിന്നെ തിരിച്ചു നടന്നു ചക്രവാളം ലക്ഷ്യമാക്കി.. അകലെയേതോ പന്തലില്‍ രാമകാഥാഖ്യാനം നടക്കുന്നു.. “ അങ്ങനെ തന്നോട് നീതികേട് കാട്ടിയ രാമനോട് ക്ഷമിക്കാനാകാതെ സീതാദേവി ഭൂമി പിളര്‍ന്നു പോയി....” ആഖ്യായകന്‍ വിശദീകരിക്കുന്നു....

മനസ്സ് മന്ത്രിച്ചു... “ഇല്ല ദേവിക്കൊരിക്കലും രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല... നിശ്വാസങ്ങളിൽപ്പോലും ദേവി രാമനെ അറിഞ്ഞിരുന്നു...”

തീരത്തവശേഷിച്ച രാമവിഗ്രഹത്തിന്‍റെ കാല്‍ക്കലപ്പോള്‍ ഒരു മൃതശരീരം അടിഞ്ഞിരുന്നു... പിന്നിലെ അലകളൊഴുക്കുന്നൊരു കുഞ്ഞുപ്പൂക്കൂടയും ചിതറിത്തെറിച്ച പൂക്കളും...

വാടിയതുളസ്സിക്കതിര്‍പോലെ ആ നിശ്ചല ശരീരം രാമപാദങ്ങളെ തഴുകുമ്പോള്‍ അങ്ങകലെ ആ കാഴ്ചയില്‍ നിന്നും അകന്ന് ആ വൃദ്ധന്‍ നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...

“പൊയ്ക്കോളുക മാരുതി.... രാമരാജ്യത്തിന്‍റെ നല്ല കാഴ്ചകള്‍ അങ്ങയുടെ മനം കുളീര്‍പ്പിച്ച് നിറഞ്ഞു നില്‍ക്കട്ടെ... ഈ കാഴ്ചകള്‍ എനിക്കിരുന്നോട്ടെ... ഈ വേദനകളെങ്കിലും സ്വന്തമാക്കാന്‍ എന്നെ അനുവദിക്കു...”

തന്നിലലിഞ്ഞുചേര്‍ന്ന പാപക്കറകളും പേറി നാളെയുടെ നോവുകളിലേക്ക് സരയു പിന്നേയും ഒഴുകിക്കൊണ്ടിരുന്നു...ശാന്തയായ്..സൌമ്യയായ്...!

                                         ****************************

ഈ-മഴവില്ലില്‍ പ്രസിദ്ധീകരിച്ച കഥ...

ചിത്രത്തിനു കടപ്പാട്.....മഴവില്‍ ടീം..

Wednesday, March 13, 2013

ദര്‍പ്പണം...


“ഗീതേ.. മോളേ ഇതെന്തൊരു ഇരുപ്പാ കുട്ട്യേ..എണീറ്റേ.. നോക്കൂ ഉണ്ണിക്കുട്ടന്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്യാ... നീ വരാണ്ട് അവനൊന്നും വേണ്ടാത്രേ.. പോയവരു പോയില്യേ കുട്ട്യേ.. ജീവിച്ചിരിക്കണോരുടെ കാര്യം നോക്കിയല്ലെ പറ്റൂ...”

കളഭത്തിന്‍റെ മണം. അച്ഛന്‍പെങ്ങളാണ്..

ഒറ്റയും തെറ്റയുമായി ആള്‍ക്കാര്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അകലെ തൊടിയില്‍ കുറച്ചു മുന്നെ ആകാശം മുട്ടെ ഉയര്‍ന്ന തീജ്വാലകള്‍ കെട്ടടങ്ങിയിരിക്കുന്നു. ചുറ്റും കെട്ടിയിരുന്ന പച്ചപ്പന്തലിനിപ്പോള്‍ കറുപ്പു കലര്‍ന്ന മഞ്ഞ നിറം.

അമ്മ...

തികട്ടി വന്ന തേങ്ങല്‍ കടിച്ചൊതുക്കി. സാരിത്തലപ്പില്‍ മുഖം തുടച്ചെഴുന്നേറ്റു. അടുക്കളയുടെ ഇരുളാര്‍ന്ന കോണില്‍ ഉണ്ണിക്കുട്ടനു ആഹാരം വാരിക്കൊടുത്തു നില്‍ക്കുമ്പോള്‍ അനുസരണയില്ലാത്ത കണ്ണുകള്‍ തുറന്നിട്ട ജനാല വഴി തൊടിയിലേക്ക് പോയി. അവിടിപ്പോള്‍ ചെറുതായി പുക ഉയരുന്നുണ്ട്.. എല്ലാ മനുഷ്യരുടേയും അവസാനം ഇതുതന്നെ.

ആഹാരം കഴിക്കുന്നതിനൊപ്പം മുഖത്തെക്കുറ്റു നോക്കി തന്‍റെ നെടുവീര്‍പ്പിനര്‍ത്ഥം തിരയുകയാണ് ഉണ്ണിക്കുട്ടന്‍റെ കുഞ്ഞിക്കണ്ണുകള്‍.. മറുപടി പറയാനില്ല.

പാത്രം കഴുകി വച്ച് വീണ്ടും തളത്തിലേക്ക് നടക്കുമ്പോള്‍ അറിയാതെ അമ്മയുടെ മുറിയിലേക്ക് നോക്കിപ്പോയി. കാലുകള്‍ അറിയാതെ അങ്ങോട്ടെത്തിച്ചു.

മുറിയിലാകെ അമ്മയുടെ മണം നിറഞ്ഞു നില്‍ക്കുന്നു. കുറേ നാളായി നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അമ്മ... ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തന്നോടിന്നു രാവിലെ സംസാരിച്ചത്. ചായ വേണമെന്നു പറഞ്ഞു. താന്‍ കൊടുത്ത ചായ കുടിച്ച് കിടന്നതാണ്. പിന്നെ എഴുന്നേറ്റില്ല. ആ കപ്പ് ഇപ്പോഴും മേശപ്പുറത്തിരുന്ന് തന്നെ പരിഹസിക്കുന്നു.

മുറിയുടെ കോണിലെ പീഠത്തില്‍ വീണയിരിക്കുന്നു. സംസാരിക്കാതായതിനു ശേഷം അതു മാത്രമായിരുന്നു അമ്മയുടെ ലോകം.

തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കി. അച്ഛന്‍പെങ്ങള്‍ .  ആ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു.

കല്യാണം കഴിഞ്ഞു കയറിവന്ന നാള്‍ മുതല്‍ നാത്തൂന്‍ എന്നതിലുപരി അമ്മയുടെ സ്ഥാനത്തായിരുന്ന ആളാണ് അപ്പുറത്തെ തൊടിയില്‍ എരിഞ്ഞടങ്ങിയത്. സഹിക്കാനാകില്ല അച്ഛന്‍പെങ്ങള്‍ക്കും.

മരണവീടിന്‍റെ മൂകത പതിയെ പതിയെ വ്യാപിച്ചു തുടങ്ങി. വീടിന്‍റെ അകത്തളങ്ങളെ ഇരുള്‍ വിഴുങ്ങിത്തുടങ്ങിയപ്പോള്‍ ആരോ വിളക്കു തെളിയിക്കുന്നതറിഞ്ഞു.

ഒന്നിനും വയ്യ. ഒരു തരം മരവിപ്പ് കൈകാലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. അമ്മയുടെ കട്ടിലില്‍ ചുമരില്‍ച്ചാരി ഇരുന്നു. മടിയില്‍ കിടക്കുന്ന ഉണ്ണിക്കുട്ടന്‍റെ തലയിലെ മുടിയിഴകളെ കൈകള്‍ തഴുകുന്നത് യാന്ത്രികമായിട്ടായിരുന്നു. മനസ്സ് പിടിവിട്ട ചിന്തകളിലായിരുന്നു.

കട്ടിലിന്‍റെ കാല്ക്കലുള്ള തടിയില്‍ മുഖമമര്‍ത്തി തേങ്ങലൊതുക്കാന്‍ പാടുപെടുന്നു അച്ഛന്‍പെങ്ങള്‍ .

അമ്മയ്ക്കെന്നും ഉല്‍ക്കണ്ഠയായിരുന്നു തന്‍റെ കാര്യത്തില്‍ .

ഉദരത്തില്‍ പേറുമ്പോള്‍ ആയുരാരോഗ്യത്തോടെ തനിക്ക് ജന്മം നല്‍കാനാകണേ എന്ന ആശങ്കയായിരുന്നുവത്രേ. അച്ഛന്‍പെങ്ങളില്‍ നിന്നും കേട്ടറിഞ്ഞ വിവരം. ജനിച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വരുന്ന അസുഖങ്ങളെക്കുറിച്ചായി ഉല്‍ക്കണ്ഠ. അതും കേട്ടു കേള്‍വിയാണ്.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ നിഴല്‍ പോലെ അമ്മ പിറകിലുണ്ടായിരുന്നു. പഠനത്തില്‍ , കളിയില്‍ , എന്തിന് താനുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽപ്പോലും അമ്മ ആകുലപ്പെട്ടിരുന്നു. സ്കൂളിൽപ്പോയാല്‍ അദ്ധ്യാപകര്‍ തല്ലിയോ കൂട്ടുകാര്‍ ഉപദ്രവിച്ചോ എന്നൊക്കെയുള്ള ചിന്തകള്‍ .. കളിസ്ഥലത്താണെങ്കില്‍ വീണോ, മുറിഞ്ഞോ എന്നൊക്കെയും. ഒരു പരിധി വരെ തനിക്കതൊരു ശല്യമായിത്തോന്നിയിരുന്നു.

വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെയെത്തുവോളം ആശങ്കയോടെയുള്ള കാത്തിരുപ്പ്. വരുമ്പോള്‍ പടിക്കല്‍ നിൽപ്പുണ്ടാകും. വൈകിയാല്‍ നൂറു ചോദ്യങ്ങളോടെയാകും എതിരേല്‍ക്കുക. വിശദീകരണങ്ങള്‍ പറഞ്ഞു മടുക്കുമ്പോള്‍ തനിക്ക് അരിശം കേറാറുണ്ട്. വസ്ത്രമൊന്നു ചുളിഞ്ഞാല്‍ , മുഖമൊന്നു വാടിയാല്‍ , പതിവിലും കുറച്ച് ആഹാരം കഴിച്ചാല്‍ ഒക്കെ ചോദ്യങ്ങളുണ്ടാകും. കുട്ടിക്കാലത്തിൽ നിന്നും കൌമാരത്തിലേക്കും ഈ അമിത ശ്രദ്ധയുടെ പിടി മുറുകിയപ്പോൾ മടുപ്പ് തോന്നിയിരുന്നു എപ്പോഴൊക്കെയൊ.

തന്‍റെ സ്വഭാവം മറ്റുള്ളവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നു തോന്നുമ്പോള്‍ ആരെയോ ബോധിപ്പിക്കാനെന്നവണ്ണം സ്വയം പറയുന്നതു കേള്‍ക്കാറുണ്ട്, “ കാലം ശരിയല്ല.. കുട്ട്യോളെയൊക്കെ പറഞ്ഞു വിട്ട് എങ്ങന്യാ വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്ക്യാ..?”

വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കല്യാണം നടത്തുന്നതിന്‍റെ പിന്നാലെയായിരുന്നു. വരുന്ന ആലോചനകളൊക്കെ തിരിച്ചും മറിച്ചും അന്വേഷിക്കും. എന്‍റെ കുട്ടിയെ വേദനിപ്പിക്കുന്നൊരുത്തന്‍ ആകരുതല്ലോ എന്നു അച്ഛന്‍പെങ്ങളോട് പറയുന്നത് കേട്ടിരുന്നു. പയ്യനെ തൃപ്തി വന്നാല്‍ വീട്ടുകാരെക്കുറിച്ചായി ആലോചന. അവിടേയും താന്‍ കഷ്ടപ്പെടരുത് വേദനിക്കരുത് എന്നൊക്കെയുള്ള ചിന്തകളായിരുന്നു ആ മനസ്സ് മുഴുവന്‍ .

ഒടുവില്‍ അമ്മ ആഗ്രഹിച്ചതുപോലെ തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളെ ജീവിതപങ്കാളിയായിക്കിട്ടി. സ്വന്തം വീട്ടിലെ കുട്ടിയായി തന്നെ കാണുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വീട്ടുകാര്‍ കൂടി ആയപ്പോള്‍ അമ്മയുടെ ആവലാതി അടങ്ങുമെന്നാണ് കരുതിയത്.

പക്ഷേ, ആ മനസ്സപ്പോഴും ശാന്തമായിരുന്നില്ല. തനിക്കൊരു കുഞ്ഞിക്കാല്‍ കാണാത്തതിനെച്ചൊല്ലി ആശങ്കപ്പെട്ടു. കുറച്ചു നാളത്തെ കാത്തിരുപ്പിനു ശേഷം ആ സൌഭാഗ്യം തന്നെത്തേടിയെത്തിയെന്നറിയിച്ചതു മുതല്‍ പിന്നെ കുഞ്ഞിനെക്കുറിച്ചായിരുന്നു അമ്മയുടെ ഉല്‍ക്കണ്ഠ. ഒടുവില്‍ ഉണ്ണിക്കുട്ടനു ജന്മം നല്‍കുമ്പോഴേക്കും അമ്മ ആശങ്കകളൊഴിഞ്ഞ് സ്വസ്ഥയാകുമെന്നു ആശിച്ചു.

സംഭവിച്ചത് വേറൊന്നായിരുന്നു. വിധിയുടെ പകിടകളിയില്‍ കുരുക്കള്‍ മറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്നുവരെ ആശങ്കകളുടെ പിടിയിലായിരുന്ന അമ്മ പെട്ടെന്ന് ശാന്തയായി. ആ ശാന്തതയ്ക്ക് പക്ഷേ അസാധരണത്വം തോന്നിച്ചു. തനിക്കിനി നിരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നു തോന്നിയിട്ടോ ഉല്‍ക്കണ്ഠകള്‍ക്കവസാനം ആ മനസ്സ് മടുത്തു തളര്‍ന്നുപോയിട്ടോ അമ്മ നിശ്ശബ്ദതയുടെ ലോകത്തേക്ക് മടങ്ങി. ഒരു തരം നിര്‍വ്വികാരതയുടെ മുഖമായി പിന്നെ അമ്മയ്ക്ക്.

മുറിയിലെ വീണയില്‍ ശ്രുതിയിടുമ്പോള്‍ മാത്രമാണു ആ ആത്മാവിപ്പോഴും ഉണര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ ഉളവായത്.

നിശ്ശബ്ദതയുടെ ലോകത്തായിരുന്നെങ്കിലും അമ്മയുടെ സാന്നിദ്ധ്യം തനിക്കൊരു ശക്തിയായിരുന്നു. അമ്മ പോയപ്പോള്‍ പെട്ടെന്ന് താന്‍ തളര്‍ന്നു. ആശ്രയമില്ലാത്ത കൊച്ചുകുഞ്ഞിനെപ്പോലെ സ്വയം തോന്നിച്ചു.

“അമ്മ എനിക്കു പിന്നില്‍ പടര്‍ന്നു പന്തലിച്ചൊരു തണല്‍മരമായിരുന്നു എന്നും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനനുവദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചിരുന്നു .” തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ ചിതറിത്തെറിച്ചു.

“അരുത് കുട്ട്യേ...ഒക്കേം സഹിച്ചേ തീരൂ.. അമ്മയുടെ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്.. നീ കരഞ്ഞാല്‍ ഉണ്ണിക്കുട്ടനും സങ്കടാവും.. സമാധാനിക്കു കുട്ട്യേ..” സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍പെങ്ങള്‍ നടത്തിയ വിഫലശ്രമം.

കരഞ്ഞുകലങ്ങിയ കണ്ണുകളും കൈവിട്ട ചിന്തകളുമായി അങ്ങനെയെത്ര നേരം ഇരുന്നുവെന്നറിയില്ല. അകത്തെന്തോ നിലത്തുവീഴുന്ന ശബ്ദം.

“ഉണ്ണിക്കുട്ടാ.........” ചാടിയെഴുന്നേറ്റു.

“ഉണ്ണിക്കുട്ടാ... എവിടാ.. നീയെവിടാ.. എന്താ അവിടെ ശബ്ദം.. നീ വീണോ മോനേ..” അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഓടുകയായിരുന്നു. തനിക്ക് പിന്നാലെയെത്താന്‍ വാര്‍ദ്ധക്യം അച്ഛന്‍പെങ്ങളെയനുവദിച്ചില്ല.

“ഈ അമ്മയ്ക്കെന്താ ...ഞാനിവിടെയിരിക്ക്യല്യേ.. അടുക്കളയിലാ ശബ്ദം കേട്ടെ. ഈ അമ്മേടെ കാര്യം ...ഞാനെന്താ കുഞ്ഞാവയാ...?” ഉണ്ണിക്കുട്ടന്‍റെ സ്വരം.

കാലുകള്‍ പിടിച്ചു കെട്ടീതുപോലെ നിന്നു.

“കാലം ശരിയല്ല”, തിരികെ നടക്കുമ്പോൾ ആരോടെന്നില്ലാതെ പിറുപിറുത്തു.