Friday, May 20, 2011

കൃഷ്ണ....



















കൈവിട്ടൊരായുധം അംഗുലി തന്നിലായ്
ശോണരേണുക്കളാൽ ചിത്രം വരയ്ക്കവേ
കീറിയോരുത്തരീയത്തിന്റെ  തുണ്ടുമായ്
നിൻ ചാരെയെപ്പോഴും  ഉണ്ടായിരുന്നു ഞാന്‍


അധമാന്ധകാരമാം കൌരവ സഭയിതില്‍
മാമക ജീവിതം  പണയമായ്‌ മാറവേ..
അഴിയുമെന്‍ മാനത്തിനുടുചേലയേകീട്ടീ -
യുത്തരീയക്കീറിൻ കടം വീട്ടുമോ നീ  കണ്ണാ..


ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍ 
കഷ്ട്ടപ്പെടുത്തിടാമെന്നോ  സഹജയെ !!
മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെൻ‌
സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..


സ്നേഹമാം പാലാഴിത്തിര തുള്ളി നില്‍ക്കുമീ
സുഭദ്ര തൻ മറയിലായ് നിഴലായി മാറി ഞാൻ..

ദാനമാം നാമവും നീലയാം വര്‍ണ്ണവും
ഇനിയുമെന്‍ സ്നേഹത്തിനെന്ത് വിലയേകും നീ..

ഗാണ്ഡീവധാരിയെ സോദരിക്കേകുവാൻ
മംഗല്യം അഞ്ചായെന്‍ താലിയില്‍ കോർക്കേണ്ട നീ
സോദരീ മോക്ഷാര്‍ത്ഥം ഉത്തരാഗര്‍ഭത്തിനുയിരൂതിയേകി..
ഒരു പുത്രജന്മത്തിനുയിരു തുണയില്ലാത്ത
എൻ ദു:ഖമെന്തേ മറന്നുവോ കണ്ണാ..

യുഗാന്തരം നീ പിന്നെയും മൊഴിഞ്ഞുവോ
എന്‍ സ്നേഹത്തിന്‍ കടമെല്ലാം വീട്ടിയെന്ന്
കാരുണ്യമേകാൻ മറന്നു പോയോ  അതോ
കരുണയീ കൃഷ്ണയ്ക്ക് അനർഹമെന്നോ??.

പിടയുമെൻ നെഞ്ചകം കാണാത്തതെന്തേ നീ
പാഞ്ചാലിയാമിവൾക്കെല്ലാം നിഷിദ്ധമോ..

മിഴിനീരു തൂകി മൊഴിയുന്നോരീ ദു:ഖം ..
മറവിയിൽ മായ്‌വോളം കൃഷ്ണയ്ക്ക് സ്വന്തം..
എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും

Wednesday, May 11, 2011

വാസന്തം...

വെളുത്ത ക്യാൻവാസിൽ
കടുത്ത ചായക്കൂട്ടിൽ
നിറമാർന്ന വാസന്തം
വരയ്ക്കുവാനൊരുങ്ങി ഞാൻ


വരച്ചു തീരും മുന്നെ
വരച്ചിട്ടോരിലകളിൽ
പച്ചപ്പൂർന്നു പോയ്
പൂക്കളോ പൊഴിഞ്ഞും പോയ്


സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
തൂവലുകൾ ബാക്കിയായി


ഋതു മാറി ശിശിരമെൻ
ക്യാൻവാസിൽ നിറയവെ
കാത്തിരുപ്പാണു മാനസം പിന്നെയും
വരയ്ക്കാൻ മറന്നൊരാ വാസന്തത്തെ


ദുഃഖതപത്തിലെൻ മനമിനിയും ഉരുകണം
കണ്ണീർമഴയിലത് തണുക്കണം
ഇന്നലെകളഴുകി ജീർണ്ണിച്ച മണ്ണിൽ നിന്നും
വേരുകളിന്നിന്റെ ജീവരസമൂറ്റണം


വിരഹത്തിൻ കാറ്റിലായ്
ഞെട്ടറ്റ് വീഴാത്ത
കാലമാം വർഷത്തിൽ
ഉയിരറ്റു പോകാത്ത
ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ
ഇനിയും തളിരിടണം


വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

Thursday, May 5, 2011

ഞാന്‍....














വാക്കുകളാല്‍  ഞാന്‍ എഴുതിയതൊക്കെയും എന്നെ
സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ 
വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
എനിക്ക് ഞാൻ മാത്രമായി എന്നും..

കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
മനസ്സിനില്ലാതെ പോയതും അതാണ്..
കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും...

വാക്കുകൾ കീറിമുറിച്ച ഹൃദയം രക്തം ചീറ്റുന്നു
സിരകളിലഗ്നി പടർത്തുമാ ചോരയ്ക്ക് പനിനീർമണം.
ഇരുട്ടിൽ തല തല്ലിയാർക്കുന്നു പിതൃക്കൾ മോക്ഷത്തിനായ്
നരകത്തീയിലുരുകുന്നൊരെനിക്കെന്നു മോക്ഷം..

തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
സ്നേഹത്തിന്നപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
വരില്ലാ..പൊയ്ക്കോൾക ..ഇത് ഞാൻ തീർത്ത തടവറ
നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ....

ചുമരിൽ കോറിയിട്ട കരിക്കട്ടച്ചിത്രങ്ങൾ കൈ ചൂണ്ടി..
നിലത്തെ മണലിൽ അക്ഷരങ്ങളാർത്തട്ടഹസിച്ചു
ഇരുട്ടിൻ ഭയാനതയിൽ താളമിട്ട് കാറ്റും പറഞ്ഞു
ഭ്രാന്ത്....നിനക്ക് ഭ്രാന്താണ്....കടുത്ത ഭ്രാന്ത്...

ദിക്കുകൾ പൊട്ടുമാറലറി ഞാൻ...ഇല്ലാ...
എല്ലാം മനസ്സിലാവുന്നുവല്ലോ എനിക്ക്...എല്ലാരെയും...
പിന്നെങ്ങനെയെനിക്ക് ഭ്രാന്താവും....
നുണ പറയരുതെന്നോട് നിങ്ങൾ....
അല്ലാ....

എനിക്ക് മനസ്സില്ലാവാത്തതായ് ഒന്നുണ്ട്

ഞാൻ...എന്നെ...

ചങ്ങല സമ്മാനിച്ച നീരൊലിക്കുന്ന വൃണത്തിൽ
വിരലിട്ടു കുത്തിയിളക്കി ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു....
ഞാൻ...ഞാനാരാണ്...

കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴും
എന്നിലേതോ ചായങ്ങൾ വാരി തേയ്ക്കുമ്പോഴും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
ഞാൻ.....ഞാനാരാണ്.....?